Tuesday, May 4, 2010

മരിക്കാത്ത ഓർമ്മകൾ-32

ഞങ്ങൾക്ക് പിറകിൽ രാധിക, ഞാൻ പോരുന്നത് ഇവൾ കണ്ടിരിക്കും, അല്ലെങ്കിൽ ചിലപ്പോൾ എന്തെങ്കിലും വാങ്ങാൻ വന്നതായിരിക്കും.
“മണ്ണണ്ണ തീർന്നുപോയി..”
“ഇവിടെ മണ്ണണ്ണയ്ക്ക് തീ വിലയാ ഒരു ലിറ്റർ വാങ്ങിയാൽ മതി നാളെ ഞാൻ സംഘടിപ്പിച്ച് തരാം”

അവളുടെ സ്വരത്തിലെ അടുപ്പം ഞാൻ ശ്രദ്ധിച്ചു, ലൌലെറ്റർ കൊടുത്ത് പ്രേമിക്കുന്നത് കണ്ടിട്ടുണ്ട് ഇവിടെ മണ്ണണ്ണ കൊടുത്തും വാങ്ങിയും ഒരു പ്രേമം തളിരിടുന്നു. ഒരു പെട്രോളിയം പ്രേമം, കടയിൽ നിന്നും ഞങ്ങൾ മണ്ണണ്ണ വാങ്ങി രാധിക ഒരു കൂട് മെഴുകുതിരിയും വാങ്ങി ഞങ്ങൾക്കൊപ്പം നടന്നു മണ്ണണ്ണ ക്യാൻ ഞാൻ സുശീലന്റെ കൈയ്യിൽ കൊടുത്തു രണ്ട് കൈകളും ഫ്രീയാക്കി…. വിരലുകൾ എപ്പോൾ കഥപറയും എന്ന് പറയാൻ പറ്റില്ലല്ലോ നമ്മുടെ ഭാഗം ക്ലിയർ ആക്കി വയ്ക്കാം. പക്ഷേ ഇത്തവണ വിരലുകൾ ഒന്നും പറഞ്ഞില്ല നിരാശയോടെ ഞാൻ കൈ പാന്റിന്റെ പോക്കറ്റിൽ തിരുകി.

“നാളെ വൈകുന്നേരം ഞാൻ വാങ്ങികൊണ്ട് വരാം”
“ശരി എന്നാൽ “

അവൾ താമസിക്കുന്ന വീട് എത്തിയപ്പോൾ കോണിപ്പടിവഴി അവൾ മുകളിലേയ്ക്ക് കയറിപ്പോയി, ഇടയ്ക്ക് തിരിഞ്ഞ് എന്നെ നോക്കി പണ്ട് ശകുന്തള നോക്കിയപോലെ, കാലിൽ ദർഭമുനകൊണ്ടെന്ന് ഭാവിച്ച് ദുഷ്യന്തനെ നോക്കിയപോലെ, ദൈവമേ സ്റ്റെയറിൽ വച്ച് വല്ല ആണിയും കാലിൽ കൊണ്ടാൽ കാൽ സെപ്റ്റിക്കായതുതന്നെ,

“അളിയാ മതി ബാക്കി നാളെ നോക്കാം”

എന്റെ നോട്ടം പരിസരം മറന്നാണെന്ന് മനസ്സിലാക്കാൻ സുന്ദരന്റെ മധുമൊഴി കേൾക്കേണ്ടി വന്നു, അവൻ നടന്ന് കുറച്ച്ദൂരും ചെന്നിരുന്നു. ഞങ്ങൾ ചെല്ല്ലുമ്പോൾ സുന്ദരൻ കിഴങ്ങും സവാളയും തക്കാളിയും ഒക്കെ അരിഞ്ഞ് വച്ചിട്ടുണ്ടായിരുന്നു. സുശീലൻ പെട്ടന്നുതന്നെ മണ്ണണ്ണ ഒഴിച്ച് സറ്റൌകത്തിച്ചു, സവാളയും തക്കാളിയും എല്ലാം വഴറ്റിയതിനുശേഷം കിഴങ്ങ് ഇട്ടു അല്പ നേരം കൂടി ഇളക്കി പിന്നെ അതിൽ മീറ്റ് മസാലയും ഉപ്പും ചേർത്തു. എന്റെ ഭാഗം പൂർത്തിയാക്കി ഇനീ സുശീലന്റെ മുഖത്തെ ഭാവവ്യത്യാസമനുസരിച്ച് എത്രവേവായി എന്ന് തീരുമാനിക്കാം.ഉണ്ണിച്ചേട്ടൻ എത്തിയപ്പോൾ നേരം നാന്നായി വൈകിയിരുന്നു, വിശപ്പ് ക്ഷമയെ പരീക്ഷിക്കുന്ന ഘട്ടമെത്തിയപ്പോൾ സുശീലൻ തന്നെ സങ്കടനിവർത്തിക്ക് കാരണമായി,

“അളിയാ എനിക്ക് വിശക്കുന്നു, ഉണ്ണിച്ചേട്ടനെ നോക്കുന്നതിൽ കാര്യമില്ല നമുക്ക് കഴിക്കാം “

എല്ലാവരും അവന്റെ തീരുമാനത്തോട് യോജിച്ചു, സാവധാനം ഇത്തരം തീരുമാനങ്ങൾ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് വന്നുതുടങ്ങി. സുശീലനും സുന്ദരനും അവരുടെ പരിചയക്കാർ മുഖാന്തിരം പണി അന്വേഷിക്കുന്നത് ഊർജ്ജസ്വലമാക്കി, സുശീലന് ഒരു ഇലക്ട്രോണിക്ക് കമ്പനിയിൽ അസംബ്ലിംഗ് സെക്ഷനിൽ പണിശരിയായി, മറ്റൊരാൾ മുഖേന സുന്ദരന് ഒരു കൊറിയർ കമ്പനിയിൽ ഡെലിവറിബോയിയുടെ പണിയും കിട്ടി.

ഞങ്ങളുടെ മുന്നിൽ വലിയഒരു പ്രശ്നമവശേഷിച്ചത് ഗബ്ബർ സിംഗിന്റെ കൈയ്യിൽ നിന്നും എങ്ങനെ പൈസ മേടിക്കും എന്നതായിരുന്നു. ശമ്പളം കൊടുക്കുന്ന ദിവസം ഞാനും പോയി പതിനഞ്ച്ദിവസത്തെ ശമ്പളം എനിക്ക് കിട്ടാനുണ്ട്. എല്ലാവർക്കും ശമ്പളം കൊടുത്തു, ഞങ്ങൾ ഓഫീസിലേയ്ക്ക് കയറിച്ചെന്നു. ഫാക്ടറിയിൽ ആരും ഞങ്ങളെ കൂടാതെ ഇല്ലായിരുന്നു. ഞങ്ങൾക്ക് പൈസ തരില്ല അടുത്തമാസമേ തരു എന്ന് “ മുതലാളി “ കട്ടായം പിടിച്ചു, ഇന്നുതന്നെ വേണമെന്ന് ഞങ്ങളും അവസാനം ഞങ്ങൾ പുറത്തിറങ്ങി ഗയിറ്റിന്റെ വാതിൽക്കൽ നിന്നു. ഞങ്ങളുടെ ഉള്ളിലെ സഖാക്കൾ തലഉയർത്തിന്ന ഘട്ടത്തിൽ എത്തിയപ്പോൾ ഗബ്ബർ സിംഗ് അരയിൽ നിന്നും ബൽറ്റ് ഊരി. അപ്പോഴേയ്ക്കും അയാളുടെ സഹോദരനും അവിടേയ്ക്ക് വന്നു. എനിക്ക് അല്പം ഭയം വന്നുതുടങ്ങി കാരണം അവരുടെ ടാർജറ്റ് ഞാനായിരുന്നു, തല്ലുകൊണ്ടാൽ നാണക്കേട് എന്നതിലുപരി പിന്നെ ആര്യവൈദ്യശാലയിലെ ഒരു ഉഴിച്ചിൽ ഇല്ലാതെ നിവർന്ന് നിൽക്കാൻ പറ്റുമോ എന്ന് സംശയമാണ്. പഞ്ചാബികൾ തല്ലുന്ന കാര്യത്തിൽ മിടുക്കന്മാരാണെന്നാണ് കേട്ടത് ഈശ്വരാ, സുന്ദരനേയും സുശീലനേയും കണ്ടാൽ ആരും തല്ലില്ല, ചെണ്ടക്കോൽ പോലെ വളഞ്ഞ വാരിയെല്ലും പഞ്ഞിപ്പുല്ല് പോലത്തെ നെഞ്ചിലെ രോമവും കണ്ടാൽ ആരും ബോൺവിറ്റ വാങ്ങിക്കൊടുക്കും.
എന്റെ ചുമലിൽ പിടിച്ച് ഗബ്ബ്ബർ സിംഗ് തള്ളി

“സാലാ….. ഏക് പൈസ നഹി ദൂംഗാ മേം “

എന്റെ നിയന്ത്രണവും വിട്ടു പണിചെയ്തതിന്റെ ശമ്പളം ചോദിച്ചതിന്, തെറിവിളിച്ചാൽ അത് കേൾക്കാൻ മാത്രം ദുർബലനായിരുന്നില്ല ഞാൻ

“ക്യാ ബോലാ തൂ….”

ഞാനും അവന്റെ നേരെ അടുത്തു, ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു ഇന്ന് തല്ല് കിട്ടും, ജീവിതത്തിൽ ആദ്യമായി തല്ലുകൊള്ളാൻ പോകുന്നു. സുന്ദരന്റേയും സുശീലന്റേയും മുഖം പേടിച്ച് വിളറിയിരുന്നു.ഒച്ചയും ബഹളവും ആയപ്പോൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി, ഗബ്ബർ സിംഗിന്റെ അമ്മയും സഹോദരിയും താഴേയ്ക്ക് ഇറങ്ങിവന്നു.

“ക്യാ ഹോരഹാഹെ വഹാം പെർ ?”

അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഗബ്ബർ സിംഗ് ശബ്ദം കുറച്ചു, പിന്നെ അവർ നിർബന്ധിച്ചപ്പോൾ സുന്ദരന്റേയും , സുശീലന്റേയും ശമ്പളം നൽകി അവന്റെ ദേഷ്യം മുഴുവൻ എന്നോടായിരുന്നു…… ഒരുകാര്യം എകദേശം ഉറപ്പായി, എന്റെ പൈസ സ്വാഹാ…… എന്നിലെ കമ്മ്യൂണിസ്റ്റ് ചിന്ത അത് ഉൾക്കൊള്ളാൻ തയ്യാറല്ലായിരുന്നു. ജോലിചെയ്യുന്നവന് ന്യായമായ വേതനം നൽകണം. അല്ലെങ്കിൽ സമ്മതിച്ച ശമ്പളം നൽകണം അല്ലെങ്കിൽ അത് ചൂഷണമാണ്, ദുർബ്ബലന്റെ മേൽ ബലവാനായ ബൂർഷ്വാസി നേടുന്ന അതീശത്വം. എന്റെ മനസ്സ് കലുഷമായിരുന്നു. ശബ്ദം താഴ്ത്തി സുന്ദരൻ പറഞ്ഞു

“പോട്ടടാ… നമ്മൾ എത്ര പൈസ വെറുതെ കളയുന്നു, വിട്ടുകള. ഞങ്ങളുടെ പൈസ ഉണ്ടല്ലോ തൽക്കാലം നമ്മൾക്ക് പിടിച്ച് നിൽക്കാം”

സുന്ദരൻ ആശ്വസിപ്പിച്ചെങ്കിലും എന്റെ മനസ്സ് അടങ്ങിയിരുന്നില്ല. ദേഷ്യവും സങ്കടവുമെല്ലാം എന്നെ അസ്വസ്ഥനാക്കി,ഗബ്ബർസിംഗിന്റെ മുഖം മനസ്സിൽ നിന്നും മായാൻ പിന്നെയും ദിവസങ്ങൾ വേണ്ടിവന്നു. സുന്ദരനും, സുശീലനും പുതിയജോലിയ്ക്ക് പോയി, ഇൻഡോർ ആയതിനാൽ സുശീലന് സുഖമായിരുന്നു, സുന്ദരന്റെ കാര്യം അല്പം പരിങ്ങലിലും. രാവിലെ തുടങ്ങുന്ന ജോലി ഏറെവൈകി ആവും അവസാനിക്കുക, ഭാഷയുടെ പ്രശ്നം ഒരു വശത്ത്, ജീവിത പ്രശ്നം മറുവശത്ത് എന്തുജോലിയും ചെയ്യും എന്ന ഭാഷ്യത്തെ ദൈവം പരീക്ഷിക്കുകയാണോ എന്ന് തോന്നുന്നതായിരുന്നു പിന്നീടുള്ള ദിനങ്ങൾ.

Saturday, April 24, 2010

മരിക്കാത്ത ഓർമ്മകൾ-31

“ഒത്തിരി നേരമായോ വന്നിട്ട് ?”
“ഇല്ല, ഒരു പത്ത്മിനിട്ട് ആയിക്കാണും എന്നും ഈ നേരത്താണോ വരുന്നത്”
“അതെ, ചിലപ്പോൾ താമസിക്കും, അജാദ്പൂരിൽ നിന്നും വണ്ടി കിട്ടാൻ ഭയങ്കര പാടാണ്”

രണ്ട് മൊസാമ്പി ജൂസിന് ഓർഡർ കൊടുത്തു, കടയിലെ ചോട്ടുവിന്റെ ചോദ്യം എന്നെ പാതി വെട്ടിലാക്കി,

“ചോട്ടാ യാ ബഡാ“

പണ്ടാരമടങ്ങാൻ ബഡാ വാങ്ങണമെങ്കിൽ ഇരുപത് രൂപ ആകും ചോട്ടാ ആണെങ്കിൽ പത്തുരൂപയിൽ ഒതുക്കാം. കാമുകിയുടെ മുന്നിൽ വച്ച് ഏതു കാമുകനാണ് പണത്തെക്കുറിച്ച് ചിന്തിക്കുന്നത്, സുരേഷിനോട് കടം വാങ്ങിയ അൻപതുരൂപയിൽ ഇനീ മുപ്പതുരൂപയോളം ബാക്കി ഉണ്ട്, ഈ ജൂസുകടി വീണ്ടും പിച്ചക്കാരനാക്കുമല്ലോ തേവരെ എന്നാലോചിച്ചുനിൽക്കുമ്പോൾ അവൾ തന്നെ ചെറുതുമതി എന്ന് പറഞ്ഞു അപ്പോൾ ആണ് ശരിക്കും പറഞ്ഞാൽ ആശ്വാസമായത്, പെണ്ണ് കൊള്ളാം ആളറിഞ്ഞാണ് അരി ഇടുന്നത്. പൈസ കൊടുക്കാൻ അവൾ ശ്രമിച്ചെങ്കിലും ഞാൻ അനുവധിച്ചില്ല. അഭിമാനത്തിന്റെ പ്രശ്നമല്ലെ, ബാക്കി പൈസവാങ്ങി പഴ്സിൽ വച്ചുകൊണ്ട് ഞങ്ങൾ ഡക്കയിലേയ്ക്ക് നടന്നു. റോഡിന്റെ ഇരു വശവും വേപ്പ് മരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു, തെരുവ് വിളക്കിന്റെ ചെങ്കൽപ്രകാശംകൊണ്ട് വഴി പ്രകാശപൂരിതമായിരുന്നു, ഇടയ്ക്കിടയ്ക്ക് ഞങ്ങളെ കടന്ന് ആളുകൾ പൊയ്ക്കൊണ്ടിരുന്നു. രാധികയെ പരിചയമുള്ളവർ പുഞ്ചിരിച്ച് കടന്നുപോയി. കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ തന്നെ സംസാരത്തിന് തുടക്കമിട്ടു

“എന്തിനാണ് എന്നെ കാണണം എന്ന് പറഞ്ഞത് “
“വെറുതെ….. തനിച്ച് കാണെണം എന്ന് തോന്നി”

പിറകിലേയ്ക്ക് വഴുതിവീണ ചുരിതാറിന്റെ ഷോൾ, കഴുത്തിലൂടെ ചുറ്റി മാറിലേക്കിട്ടു, ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു, ഇടയ്ക്കെപ്പോഴോ അവളുടെ കൈകൾ എന്റെ കയ്യിൽ അമർന്നു, വിരലുകൾ വിരലുകളുമായി പിണഞ്ഞ്കോർത്തു. അവൾ വശം തിരിഞ്ഞ് എന്നെ നോക്കി, എന്റെ മുഖത്ത് ഒരു വിളറിയ ചിരി, എന്റെ നാവ് കുഴഞ്ഞിരുന്നു പക്ഷെ കയ്യും കയ്യും സംസാരിക്കുന്നു, ഇത് പ്രണയത്തിന്റെ പുതിയ ഭാവമായി തോന്നി അവർ എല്ലാം പറഞ്ഞു, ഞാൻ പറയാതിരുന്നതും അവൾ കേൾക്കാതിരുന്നതുമായ എല്ലാം…..

“നാളെ വരുമോ ? “

എന്തിനെന്ന് ചോദിക്കുന്നതിൽ എന്തർത്ഥം, പ്രേമ പരവശനായ കാമുകൻ വെയിറ്റിംഗ്ഷെഡിൽ അന്തിയുറങ്ങാൻ പോലും തയ്യാറാവും എന്നത് ആർക്കാണ് അറിയാൻ മേലാത്തത്. പ്രിയതമയുടെ ഏതാഗ്രഹവും നടത്തിക്കൊടുക്കാൻ പാകത്തിന് എന്റെ മനസ്സ് വളർന്നിരുന്നു, ദൂരെ നിന്നും ആളുകൾ വരുന്നതു കണ്ടപ്പോൾ ഞാൻ കൈവലിക്കാൻ ഒരു ശ്രമം നടത്തി എങ്കിലും അവൾ അനുവദിച്ചില്ല. അവർ അടുത്തെത്തിയപ്പോൾ അവൾ കൈപിൻവലിച്ചു ക്ഷണനേരത്തിൽ കോർക്കുകയും ചെയ്തു.

“രാധികേ…”
ഞാൻ അവളെ നോക്കി,എന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങിപ്പോയി എന്നു തോന്നി. ഗളശുദ്ധിവരുത്തി വീണ്ടും ഒന്നൂടെ വിളിച്ചു അപ്പോൾ അവൾ ചോദ്യഭാവത്തിൽ എന്നെനോക്കി,
“നിന്റെ ചേച്ചി കണ്ടാൽ”
“അതൊന്നും സാരമില്ല. പേടിയാണോ “
“ഹെന്തിന്…. “
അവൾ ഊറിച്ചിരിച്ചു, പാവം ചെക്കൻ എന്നാണോ അതിന്റെ അർത്ഥം എന്ന് എനിക്ക് തോന്നി, ഡക്ക ബസ്സ്റ്റോപ്പ് ആയപ്പോൾ അവൾ എന്റെ കൈസ്വതന്ത്രമാക്കി
“നീ ഈ വഴി പൊയ്ക്കോ ഇനീ ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി”
“ശരി..”

അവൾ നടന്നുമറയുന്നതും നോക്കി ഞാൻ ബസ്സ്റ്റോപ്പിൽ നിന്നു, പിന്നെ നഷ്ടബോധത്തോടെ, റൂമിലേയ്ക്ക് നടന്നു. ശരീരത്തിന് ഭാരമില്ലാത്തപഞ്ഞിക്കെട്ടുപോലെ തോന്നി, അവളുടെ സ്പർശനത്തിൽ ഞാൻ മറ്റൊരുലോകത്ത് എത്തിയോ ?, കന്നുകാലികൾക്കും സൈക്കിൾ റിക്ഷകൾക്കുമിടയിലൂടെ ഞാൻ ഒരു തൂവലായി ഒഴുകുകയായിരുന്നു. ദൂരെ വാതിൽക്കൽ എന്റെ വരവും നോക്കി നിൽക്കുന്ന സുന്ദരനെ കണ്ട് ഒന്നു പകച്ചു, എന്തുപറ്റി കക്ഷി വാതിൽക്കൽ തന്നെ നിൽക്കുന്നല്ലോ, ആഹാ…… സുശീലനും ഉണ്ടല്ലോ കൂടെ….,

“എന്തുപറ്റി ഏതാണ്ട്കളഞ്ഞ അണ്ണാനെ പോലെ വരുന്നത് “
“ഞാൻ ചുമ്മാ നടക്കാനിറങ്ങിയതാ ഈവനിംഗ് വാക്ക്”
“എങ്ങനെ..? ഈ വനിംഗ് വാക്കാ…”
“എടാ സായാഹ്നസവാരി”
“ഓ എന്ന്..”
സുന്ദരൻ സുശീലനെ നോക്കി, ഈശ്വരാ ലെവന്മാർ വല്ലതും അറിഞ്ഞോ ? ആകെ ഒരു കൺഫ്യൂഷൻ….
“ഇന്ന് മുളക് ചാലിച്ചതുകൂട്ടി ചോറുണ്ണാം “
“ഉം എന്നാ പറ്റി “
“മണ്ണണ്ണ തീർന്നു”
ഹോ ഈശ്വര രക്ഷപെട്ടു, പ്രണയലീലകൾ അല്ലല്ലോ വില്ലൻ എന്റെ നല്ലജീവൻ വീണത് അപ്പോൾ ആയിരുന്നു. മണ്ണണ്ണ സമാധാനം ഉള്ള കാര്യമാണ് അശോകന്റെ കടയിൽ നിന്നായാലും വാങ്ങാം
“നീ ഒരു കാര്യം ചെയ്യ്…”
“ഉം…. “
“അല്ല ആ രാധികയോട് ഒന്ന്…….”
ഇവൻ ആളൊരു കേമനാണല്ലോ, ഞാൻ തന്നെ രാധികയോട് ചോദിക്കണം അതിൽ ഒരു മിസ്റ്റേക്ക് മണക്കുന്നുണ്ടല്ലോ സുന്ദരാ കളി എന്നോടാ….
“അതെന്നാ ഞാൻ തന്നെ ചോദിക്കണമെന്ന്, നിനക്കായിക്കൂടെ”
“അതുകൊണ്ടല്ല നീയുമായി നല്ലതായി സംസാരിക്കാറുണ്ടല്ലോ അതുകൊണ്ട്”
ഞാൻ സുന്ദരനെ ഒന്നു നോക്കി,
“സുശീല നീ വാ, അവളെ കണ്ടാൽ ചോദിക്കാം അല്ലെങ്കിൽ നമുക്ക് അശോകന്റെ കടയിൽ നിന്നും വാങ്ങാം”

ഞാനും സുശീലനും, ക്യാനും എടുത്ത് പുറത്തേയ്ക്ക് നടന്നു കറിവയ്ക്കാനുള്ള സംഗതികൾ ശരിയാക്കുന്ന കാര്യം സുന്ദരനെ ഓർമ്മിപ്പിച്ചു. രാധികയുടെ വീടിന്റെ അടുത്തെത്തിയപ്പോഴെയ്ക്കും അറിയാതെ മുകളിലെ ബാൽക്കണിയിലേയ്ക്ക് നോക്കി അവൾ അവിടെ ഉണ്ടായിർക്കണമേ എന്ന് മനസ്സ് ആഗ്രഹിച്ചു. ഞങ്ങളെ സൂക്ഷിച്ചു നോക്കുന്ന മക്കാൻ മാലിക്ക് കിളവനെ കണ്ട് ഞെട്ടി, ഈ കോടാലി എന്തിനാണ് ബാൽക്കണിയിൽ നിൽക്കുന്നത്, ഛെ… പിന്നെ സുശീലനുമായി വേഗം അശോകന്റെ കടലക്ഷ്യമാക്കി നടന്നു. അവിടെ ചെറിയ ഒരാൾക്കൂട്ടം ഉണ്ടായിരുന്നു, ഞങ്ങൾ അല്പം ഒതുങ്ങിനിന്നു, മിട്ടിക്കതേൾ എന്ന് പറയുമ്പോൾ തെറ്റിപോകുമോ എന്ന ഭയം ഉള്ളിൽ, കൂടാതെ അയാൾ മറ്റെന്തെങ്കിലും ചോദിച്ചാൽ അത് മനസ്സിലാകുമോ എന്ന ഭയം മറ്റൊരുവശത്ത്, ഈശ്വരാ ഈ ലോകത്ത് ജീവിക്കാൻ എന്ത് പാടാ.

“ഉം എന്തു പറ്റി ? ”

Tuesday, April 20, 2010

മരിക്കാത്ത ഓർമ്മകൾ-30

ഭൂമി പിളർന്ന് പാതാളത്തിലേയ്ക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു, ഒരു മിന്നൽ പിണർ പോലെ ആ സംഭവം മനസ്സിലൂടെ കടന്നു പോയി അന്ന് ഞാൻ വരച്ച ചിത്രം അതുപോലെ ഇവിടെ പുനരാവിഷ്ക്കരിക്കുന്നു….

ഈ ചിത്രമാണ് ഞാൻ അന്ന് വരച്ചത്. സുധ ഞങ്ങളുടെ ഒരു ബന്ധുവാണ് അവളും ഷീലയും ഒരു ക്ലാസ്സിൽ പഠിക്കുന്നു.ഒരു ദിവസം ഞാൻ അവളുടെ വീട്ടിൽ ചെന്നപ്പോൾ തിണ്ണയിലെ ബഞ്ചിൽ ബുക്കും പുസ്തകവും ഒക്കെ കിടക്കുന്നതുകണ്ടു അത് അവളുടെ പുസ്തകമായിരുന്നു സുധയുടെ. ഞാൻ സുധ എന്ന് വിളിക്കുന്നെങ്കിലും എന്നേക്കാൾ മൂന്ന്നാല് വയസ്സിന് മൂത്തതായിരുന്നു കക്ഷി, പഠനത്തിന്റെ മിടുക്കുകൊണ്ട് പലബഞ്ചിലും ഇരുന്നിരുന്ന് ഇപ്പോൾ എട്ടിൽ എത്തിയന്നെഉള്ളു. ഞാൻ അതിലെ കണക്കിന്റെ നോട്ട്ബുക്ക് എടുത്തു അതിൽ ഒരു പടം വരച്ചു ഒരാണിന്റേയും പെണ്ണിന്റേയും തലമുതൽ തോൾ ഭാഗം വരെ അതും പുറംതിരിഞ്ഞ് നിൽക്കുന്നത്, പോകാൻ തുടങ്ങുമ്പോഴേയ്ക്കും സുധ വന്നു അവളെ ഞാൻ വരച്ച പടം കാണിച്ചു നിന്റെ കൂട്ടുകാരിയുടെ പടം കണ്ടോ ദെ നോക്കിക്കെ, അവൾ എന്റെ കയ്യിൽ നിന്നും ബുക്ക് വാങ്ങി നോക്കി, അടുത്ത് നിൽക്കുന്ന ആൺകുട്ടി ആരെന്ന് ചോദിച്ചു അല്ലാതാരാ നമ്മുടെ ആശാരിചെക്കൻ, (ഇന്ന് ഇദ്ദേഹം മലയാളം ടീ.വി. സീരിയലുകളിൽ അറിയപ്പെടുന്ന ഹാസ്യതാരമാണ് ) എന്റെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു അവൻ. സുധ ആ പടം കുറച്ചുനേരം നോക്കി നിന്നു, പിന്നെ അവളുടെകൈയ്യിൽ നിന്നും ആ പടം വാങ്ങി ഞാൻ കീറിക്കളഞ്ഞു. അവൾ ഇതറിയെണ്ടാ എന്ന സുധയുടെ താക്കീത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്. പക്ഷെ അവൾതന്നെ ഈ വിധത്തിൽ പണിയും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല, പടം വരച്ചു എന്നതിലല്ലായിരുന്നു എന്റെ വിഷമം ചെയ്യാത്ത കുറ്റം ഏൽക്കേണ്ടി വരുന്നതിലുള്ള ബുദ്ധിമുട്ടായിരുന്നു, അദ്ദേഹം എന്നെ മാനസ്സികമായും, ശാരീരികമായും പീഠിപ്പിച്ചു ( മറ്റെ പീഠനമല്ല കേട്ടോ, കാരണം ഇപ്പോൾ പീഠനം എന്ന വാക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നുണ്ടല്ലോ) അദ്ദേഹത്തിന്റെ ചോദ്യം ചെയ്യൽ കുറേ നേരം തുടർന്നു

“ നിനക്ക് എത്ര വയസായി “
“ പതിമൂന്ന് ”
“നിന്റെ അച്ഛനോട് ഞാൻ പറയാം നിന്നെ പെണ്ണ് കെട്ടിക്കാൻ. ഇത്തിരിയില്ലാത്തവന്റെ ഒക്കെ കൈയ്യിലിരിപ്പ് കൊള്ളാം”

എന്റെ ശിരസ്സ് താണുപോയി, ഉത്തരമില്ലാത്ത അല്ലെങ്കിൽ ചുട്ട മറുപടി പറയേണ്ട നിരവധി ചോദ്യങ്ങൾ എന്നോട് ചോദിച്ചു, ശരീരവും മനസ്സും തളർന്നു, കുടിക്കാൻ അല്പം വെള്ളം കിട്ടിയിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു. സ്റ്റൂളിൽ കയറി നിൽക്കാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ, ഞാൻ ശരിക്കും ഭയന്നു കാരണം ഇപ്പോൾ സ്റ്റാഫ് റൂമിലെ അദ്ധ്യാപകർക്ക് എന്നെ വ്യക്തമായി കാണാം. കണ്ണുകൾ ഇറുക്കി അടച്ച് ഞാൻ സ്റ്റൂളിൽ നിന്നു. കരയാൻ എന്റെ മനസ്സ് അനുവധിച്ചില്ല, അല്ലെങ്കിൽ അത്തരം ലോലവികാരങ്ങൾ എന്നിൽ നിന്നും അകന്നുപോയി, നാല് ചൂരലുകളും റബർ ബാൻഡ് ഇട്ട് ഒന്നാക്കി, മന്തൻബാലകൃഷ്ണൻ സാർ എന്റെ അടുത്തേയ്ക്ക് എത്തി, എന്റെ നിക്കർ മുകളിലേയ്ക്ക് പൊക്കി പ്പിടിച്ചു, പിന്നെ പല ആവർത്തി ആ ചൂരലുകൾ എന്നെ തട്ടി ത്തെറിച്ചു, ഓരോ പ്രാവശ്യവും എന്റെ കാലിൽ പ്രഹരമെൽപ്പിച്ച് മടങ്ങുമ്പോഴും അതിന്റെ വേദന തലച്ചോർവരെ എത്തിയിരുന്നില്ല, അപമാനിക്കലിന്റെ വേദന അതിനും അപ്പുറത്തായിരുന്നു ചുണ്ടിൽ ഒരു പുഞ്ചിരിവരുത്തി ഞാൻ അവളെ നോക്കി, അവൾ എന്റെ കണ്ണിൽ നിന്നും മാഞ്ഞുപോയി എന്നന്നെയ്ക്കുമായി……….

പിന്നീടുള്ള സ്കൂൾ ജീവിതത്തിൽ, ഞാനവളെ ഒരാവർത്തി നോക്കുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല, അങ്ങനെ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു അല്ലെങ്കിൽ അവൾ ഈ ലോകത്തിലില്ല എന്ന് ഞാൻ കരുതി, സ്കൂളിലെ ജീവിതത്തിന് ശേഷം പിന്നീട് ഇന്നുവരെ ഞാൻ അവളെ കണ്ടിട്ടില്ല. ഞാൻ വരച്ച ചിത്രത്തിലെ ഇല്ലാത്ത അശ്ലീലതയുടെ പേരിൽ ഞാൻ ശിക്ഷിക്കപ്പെട്ടതിൽ ആണ് എനിക്ക് മനസ്സിക ബുദ്ധിമുട്ടുണ്ടാക്കിയത്, കാരണം അവൾ ആരോപിക്കുന്ന ചിത്രം ഞാൻ മനസ്സിൽ പോലും കണ്ടതല്ല, അവളോട് എനിക്ക് ഒരു കാര്യത്തിൽ നന്ദി ഉണ്ട് കാരണം ഇന്ന് ഞാൻ ചിത്രങ്ങൾ വരയ്ക്കുന്നു എന്നതിനാൽ. ഇന്നിതൊക്കെ ഓർക്കുമ്പോൾ ഒരു രസം, അന്നൊക്കെ ക്ലാസ്സിന്റെ ഇടവേളകളിൽ പെൺകുട്ടികൾ കൂട്ടമായി ഞങ്ങളുടെ ക്ലാസ്സിന്റെ വാതിൽക്കലൂടെ ചുറ്റാറുണ്ടായിരുന്നു അത്തരം സംന്ദർഭത്തിൽ അതിലെ പെൺകുട്ടികളുടെ പേർ ഞങ്ങളുടെ കൂട്ടുകാരുടെ പേരുമായി ചേർത്ത് തമാശപറയുമായിരുന്നു, അത്തരം ഒരു തമാശയാണ് എന്നെ മാനംകെടുത്തിയത്, അതിന് ശേഷം ഇത്തരം കാര്യത്തിൽ നിന്നും ഞാൻ മനപൂർവ്വം അകന്നു നിന്നു……കോളേജിൽ പഠിക്കുമ്പോൾ കുറച്ച് മാറ്റങ്ങൾ ഉണ്ടായെങ്കിലും സ്ത്രീയിൽ നിന്നും ഒരകലം ഞാൻ സൂക്ഷിച്ചിരുന്നു, ഇപ്പോൾ രാധികയാണ് ആ അകലം ആദ്യമായി പൊട്ടിച്ചെറിഞ്ഞത്.

അന്ന് ഓഫീസിൽ എത്തിയിട്ടും എന്റെ ചിന്ത അവളെക്കുറിച്ചായിരുന്നു, രാധിക ഇന്ന് ക്യാമ്പിൽ വരണം എന്ന് പറഞ്ഞത് എന്തിനായിരിക്കും. പെട്ടന്ന് വൈകുന്നേരമാകാൻ ഞാൻ പ്രാർത്ഥിച്ചു. വൈകിട്ട് വീട്ടിലേയ്ക്ക് തിരിക്കുമ്പോൾ സുരേഷും കൂടുണ്ടായിരുന്നു, ഇവനെ എങ്ങനെ ഒഴിവാക്കും എന്നതായി അടുത്ത ചിന്ത അവസാനം ഒരുപായം കണ്ടുപിടിച്ചു, സബ്ജീ വാങ്ങണം എന്ന് പറഞ്ഞ് ഒഴിവാകാം പക്ഷെ പിന്നെയും ഒന്നര മണിക്കൂർ വേണം അവൾ എത്താൻ. അവസാനം ഞാൻ തീരുമാനിച്ചു റൂമിലേയ്ക്ക് പോകുക, അവിടുന്ന് ഏഴ്മണി ആകുമ്പോൾ ക്യാമ്പിലേയ്ക്ക് നടന്ന് പോകാം എകദേശം രണ്ട് കിലോമീറ്റർ ദൂരമെ കിംഗ്സ്വേ ക്യാമ്പിലേയ്ക്ക് ഉണ്ടായിരുന്നുള്ളു.

ബസ്സിൽ വലിയതിരക്കൊന്നുമില്ലായിരുന്നു,ഞങ്ങൾ രണ്ടും ഡക്കയിൽ തന്നെ ഇറങ്ങി, സുരേഷ് നിർബന്ധിച്ചപ്പോൾ അവന്റെ കൂടെ അവരുടെ റൂമിൽ പോയി. ഏതോ ഒരു ചൌഹാൻ ആയിരുന്നു വീടിന്റെ ഉടമ, അശോകന്റെ കടയിൽ നിന്നും അധികം ദൂരെ ആയിരുന്നില്ല ആ വീട്. ഗൈറ്റ് കടന്ന് ഞങ്ങൾ അകത്തുകയറി ഒന്നാം നിലയി ആയിരുന്നു സുരേഷും പെങ്ങന്മാരും താമസിച്ചിരുന്നത്. ഒരു വലിയ മുറി അതിൽ തന്നെ ആയിരുന്നു പാചകം ചെയ്തിരുന്നതും. അതിൽ രണ്ട് കട്ടിൽ ഉണ്ടായിരുന്നു പിന്നെ ഇരിക്കാൻ രണ്ട്കസേരയും നടുക്കായ് ഒരു ടീപ്പോയും. അന്നത്തെ എന്റെ കാഴ്ച്ചയിൽ തരക്കേടില്ലാത്ത ചുറ്റുപാട്. ചേച്ചിമാരെത്താൻ ഇനീയും സമയമെടുക്കും, സുരേഷ് കാപ്പിക്ക് വെള്ളം വച്ചു.

റൂമിന്റെ പുറത്തെ ചുറ്റുപാടുകൾ ഒക്കെ നോക്കി, അവരുടെ റൂമിന്റെ എതിർവശത്ത് രണ്ട് റൂം, അതുകൂടാതെ ഒരു റൂം കൂടെ അവിടുണ്ടായിരുന്നു. സുരേഷിന്റെ മിറിയുടെ എതിർവശത്ത് മൂന്ന് മലയാളികൾ ആയിരുന്നു താമസിച്ചിരുന്നത്. ഞങ്ങൾ കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ അവർ വന്നു, ബിജു, ബേബി, ബിജു. മൂന്ന് പേരും മുഖർജി നഗറിൽ അവരുടെ ബന്ധുവിന്റെ പ്രസ്സിലും മറ്റുമായി ജോലി നോക്കുന്നു. അവരെ പരിചയപ്പെട്ടു, യാത്രപറഞ്ഞ് ഇറങ്ങുമ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു.

മനസ്സിന് നല്ല കുളിർമ്മ തോന്നി പുതിയ പുതിയ ബന്ധങ്ങൾ, അവിടെ ജീവിച്ച ഓരോ ദിവസവും എനിക്ക് ഓരോ പുതിയ അറിവിന്റെ അദ്ധ്യായങ്ങൾ ആയിരുന്നു സമ്മാനിച്ചത്. ഡോർ തുറന്ന് ഞാൻ അകത്തുകയറി, ഉണ്ണിച്ചേട്ടനും എത്തിയിട്ടില്ല സുന്ദരനൊക്കെ എത്തുമ്പോൾ ഏഴരകഴിയും, ഞാൻ ഡ്രസ്സ് മാറി അടുക്കളയിലേയ്ക്ക് നടന്നു. പാത്രങ്ങൾ എടുത്ത് പുറത്ത്‌വച്ചു പിന്നെ ബക്കറ്റിൽ വെള്ളം പിടിച്ചുകൊണ്ടുവന്ന് ചോറ് വയ്ക്കാനുള്ള പാത്രവും മറ്റും കഴുകി എടുത്തു. സ്റ്റൌവ്വിൽ മണ്ണണ്ണ നിറച്ചു പമ്പ്ചെയ്തു. തീജ്വാല നീലിച്ച് തുടങ്ങിയപ്പോൾ അരി ഇട്ട ചരുവം അടുപ്പിലേയ്ക്ക് മാറ്റി, പിന്നെ ബാക്കി പാത്രം എല്ലാം കഴുകിവച്ചു, കറിക്കുള്ള പരിപാടി അവന്മാരൂടെ വന്നിട്ടാകാം എന്ന് തീരുമാനിച്ചു.

കുളികഴിഞ്ഞ് എത്തുമ്പോഴേയ്ക്കും അരി വേവായിരുന്നു, പിന്നെ കുറച്ച് നേരം കൂടി തിളപ്പിച്ച് അടച്ചിട്ടു. ഏകദേശം ഏഴ് മണിആയപ്പോൾ ഞാൻ എല്ലാപണികളും ഒതുക്കി ഡ്രസ്സ് ചെയ്ത് ക്യാമ്പിലേയ്ക്ക് തിരിച്ചു. ഉണ്ണിച്ചേട്ടൻ വഴിയിൽ വച്ച് കണ്ടാൽ എവിടെ പോകുന്നു എന്ന് തിരക്കും, എന്തെങ്കിലും കള്ളത്തരം പറയണം എന്ന് തീരുമാനിച്ചു. ഭാഗ്യം എന്റെ കൂടെ ആയിരുന്നതിനാൽ വഴിയിൽ പരിചയക്കാരെ ആരെയും കണ്ടില്ല. ജൂസ്കടയുടെ വാതിൽക്കൽ അല്പം മാറിഞാൻ കാത്തുനിന്നു. ഇന്നത്തെപോലെ മൊഫേൽ ഒന്നും അന്നില്ലല്ലോ, അതൊക്കെ വൻ കക്ഷികളുടെ പക്കലെ അന്നുണ്ടായിരുന്നുള്ളു. ലോകത്തിലേയ്ക്കും ഏറ്റവും ബുദ്ധിമുട്ട്പിടിച്ചപണിയാണ് കാത്ത് നിൽപ്പ് എന്ന് മനസ്സിലായി അതും ഒരു കാമുകന്റെ റോളിൽ ആകുമ്പോൾ അത് ‘ഫീകരവും, ഫീബത്സവും ‘ ആകും. അജാദ്പൂർ സൈഡിൽ നിന്നും വരുന്ന വണ്ടികൾ കാണുമ്പോൾ ആകാംഷകൊണ്ട് എന്റെ കണ്ണുകൾ വികസിക്കും, അവൾ ആ വണ്ടിയിലും ഇല്ല എന്ന് അറിയുമ്പോൾ ശ്ശോ വേണ്ടായിരുന്നു എന്ന് തോന്നും. ദൂരെ തിരക്കിനിടയിലൂടെ അവൾ നടന്നുവരുന്നത് ഞാൻ കണ്ടു……
എന്റെ ഹൃദമിടിപ്പിന്റെ വേഗത കൂടിവന്നു..

Monday, April 12, 2010

മരിക്കാത്ത ഓർമ്മകൾ-29

അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ കുറച്ചുനേരം വിശ്രമിച്ചു. ശരീരമാസകലം ഒരു തരിപ്പ്, ഒരു വിറയൽ, എന്റെ കയ്യിൽ കാപ്പിതിളപ്പിക്കാൻ എടുത്ത സോസ്പാൻ, ഒന്ന് കെട്ടിപ്പിടിച്ച് ആ ചുണ്ടുകളിൽ ഒരുമുത്തം നൽകണം എന്ന് മനസ്സ് പറഞ്ഞെങ്കിലും, അകത്ത് ഉറങ്ങിക്കിടക്കുന്ന അസുരന്റെ മുഖം മനസ്സിൽ തെളിഞ്ഞു. അവൾ അകന്ന് മാറി പിന്നെ പുഞ്ചിരിച്ചു

“വൈകിട്ട് ക്യാമ്പിൽ വരാമോ ? “
“എപ്പോൾ ? “
“ഏഴരയ്ക്ക് ജൂസ് കടയുടെ അടുത്ത് നിന്നാൽ മതി”
“ഉം”
“എന്നാൽ ഞാൻ ഇറങ്ങുന്നു “

അവൾ എന്റെ കവിളിൽ നുള്ളി, ഈശ്വരാ ഇപ്പോൾ ഞാൻ കാമുകിയും അവൾ കാമുകനും എന്ന രീതിയിലായല്ലോ കാര്യങ്ങൾ, ഞാൻ അവളെ വാതിൽ വരെ പിന്തുടർന്നു. അവൾ കൈവീശികാട്ടി നടന്നകന്നു കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ അവിടെതന്നെ നിന്നു. പഠിക്കുന്ന കാലത്തൊക്കെ ആഗ്രഹിച്ചിരുന്നു ഒരു പെണ്ണിനോട് മിണ്ടാനും, ശൃങ്കരിക്കാനും ഒക്കെ, പക്ഷെ പെണ്ണിനെ കാണുമ്പോൾ ചങ്കിനകത്ത് ഒരു കാളൽ, ഒരു ധൈര്യമില്ലായ്മ അത് ഇന്നും എന്നെ പിന്തുടരുന്നു എന്ന്ഞാൻ മനസ്സിലാക്കിയിരുന്നു (ഈ സംഭവങ്ങൾ നടക്കുന്ന കാലം). അതുകൊണ്ട്തന്നെ തമാശുകൾ പറഞ്ഞ് സ്ത്രീകൾക്കിടയിൽ ശ്രദ്ധനേടാൻ ചില അവസരങ്ങളിൽ എങ്കിലും ഞാൻ ശ്രമിച്ചിരുന്നു.

ബാല്ല്യത്തിൽ ഞങ്ങളുടെ കളിക്കൂട്ടുകാർ എല്ലാം തന്നെ ആൺകുട്ടികൾ ആയിരുന്നു. ഒരു ബാച്ച് എല്ലാവരും ആൺകുട്ടികൾ ഞങ്ങളുടെ അയൽക്കാരിൽ ആരും തന്നെ ഞങ്ങളുടെ സമപ്രായക്കാരായ പെൺകുട്ടികൾ ഇല്ലായിരുന്നു ഒന്നുകിൽ ഞങ്ങളേക്കാൾ മുതിർന്നവർ അല്ലെങ്കിൽ തീരെ ചെറിയ കുട്ടികൾ ഇതാവാം എന്റെ സ്വഭാവത്തിലെ ഈ പേടിക്ക് കാരണവും. പിന്നെ മനസ്സിനെ ഉലച്ച മറ്റൊരു സംഭവവും എന്റെ സ്കൂൾ ജീവിതത്തിൽ ഉണ്ടായി.

ഞാൻ അന്ന് എട്ടാംതരത്തിൽ പഠിക്കുന്നകാലം. ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂളിലായിരുന്നു എന്റെ സ്കൂൾവിദ്യാഭ്യാസം. അയൽപ്പക്കത്ത് ഉള്ളവർ തന്നെ ആയിരുന്നു സ്കൂളിലെ അദ്ധ്യാപകരിൽ അധികവും. ഇക്കാരണത്താൽ തന്നെ സ്കൂളിലെ സംഭവങ്ങൾ ക്ഷണനേരത്തിൽ വീട്ടിൽ എത്തുമായിരുന്നു. ഞങ്ങളെ കണക്ക് പഠിപ്പിച്ചിരുന്നത് ബാലൻപിള്ള സാർ അദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും അദ്ധ്യാപിക ആയിരുന്നു. എന്റെ വീട്ടിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് സാറിന്റെ വീട്. അഞ്ച് ബഞ്ച്‌വീതം രണ്ട് റോകളിൽ ആയിട്ടാണ് ക്ലാസ്സ്റൂം, ഒരു ഭാഗത്ത് പെൺകുട്ടികളും മറുഭാഗത്ത് ആൺകുട്ടികളും എല്ലാവരും ഒരേഗ്രാമത്തിലുള്ളവർ, മിക്കവാറും എല്ലാവർക്കും പരസ്പരം അറിയാമായിരുന്നു, പഠനകാര്യത്തിലെ എന്റെ ശുഷ്ക്കാന്തികൊണ്ട് പിറകിലെ സീറ്റിൽ ഇരിക്കാൻ കിട്ടുന്ന അവസരം ഞാൻ പാഴാക്കിയിരുന്നില്ല. പൊന്നമ്മടീച്ചറിന്റെ ക്ലാസ്സിലും, ബാലൻപിള്ള സാറിന്റെ ക്ലാസ്സിലും മുൻസീറ്റിൽ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അവരുടെ പാഠങ്ങൾ പഠിക്കാതിരിക്കാൻ മാർഗ്ഗമില്ലാത്തതിനാൽ അതിനായി ശ്രമിച്ചിരുന്നു.

ഒരു അപകടത്തിൽ പെട്ട് ബാലൻപിള്ളസാർ ഹോസ്പിറ്റലൈസ്ഡ് ആയപ്പോൾ അദ്ദേഹത്തിന്റെ ക്ലാസ്സ് സമയത്ത് മിക്കവാറും ഞങ്ങൾക്ക് ഡ്രില്ല് ആയിരിക്കും. സ്കൂൾഗ്രൌണ്ടിൽ ഓടിനടക്കുക മറ്റുകുട്ടികളുമായി അടിയിടുക ഇതൊക്കെ ആയിരുന്നു ഞങ്ങൾക്ക് ഡ്രിൽ. അങ്ങനെ ഒരു ദിവസം ഡ്രിൽമാഷ് ക്ലാസ്സിൽ വന്ന ഉടനെ ഹെഡ്മാസ്റ്ററുടെ ഓഫീസിൽ നിന്നും പ്യൂൺ ഒരു ലെറ്ററുമായി വന്നു. ഡ്രിൽമാഷ് എന്റെ പേർ വിളിച്ചു, എനിക്ക് വിശ്വാസം വന്നില്ല കാരണം തികച്ചും അപ്രശസ്തനായ എനിക്ക് ഒരു നോട്ടീസ്സ് അതിലെന്തോ പന്തികേടുള്ളതുപോലെ എനിക്ക് തോന്നി. ഞാൻ പ്യൂൺ മണിയൻപിള്ളയ്ക്കൊപ്പം ഹഡ്മാസ്റ്ററുടെ റൂം ലക്ഷ്യമാക്കി നടന്നു. അകലം കുറയുംതോറും എന്റെ ശരീരത്തിന് നേരിയ വിറയലും, ആകെ ഒരു അസ്വസ്ഥതയും, വരാൻ പോകുന്ന ഏതോ വിപത്തിന്റെ മുന്നറിയിപ്പായി എനിക്ക് തോന്നി.

ഹെഡ്മാസ്റ്ററുടെ റൂമിനോട് ചേർന്നാണ് സ്റ്റാഫ്റൂം, ക്ലാസില്ലാത്ത അദ്ധ്യാപകർ എല്ലാവരും അവിടെ കാണും, പല അദ്ധ്യാപകരും എന്നെ ശ്രദ്ധിച്ചു, ഹെഡ്മാസ്റ്ററുടെ മുറിയിൽ ഒരു പെൺകുട്ടി നിൽപ്പുണ്ടായിരുന്നു ഷീല, എന്നെക്കണ്ടപ്പോൾ അവൾ മുഖം വെട്ടിച്ചു, എനിക്ക് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല പക്ഷെ ഒന്നുറപ്പായിരുന്നു എന്തോ സീരിയസ് സംഭവം നടന്നിട്ടുണ്ട്, അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല.

“ഇതാണോ നിന്റെ പേർ”
അദ്ദേഹം എന്റെ പേര് വിളിച്ചു. ഞാൻ അല്പം ഭയത്തോടെ അതെ എന്നുപറഞ്ഞു
“ഈ കുട്ടിയെ നീ അറിയുമോ”
“ഉവ്വ്”
“എങ്ങനെ ?”
അവൾ രൂക്ഷമായി എന്നെ നോക്കി
“എട്ട് ബീയിൽ പഠിക്കുന്ന കുട്ടിയാണ് ഷീല”
“നിനക്ക് പടം വരയ്ക്കാൻ അറിയാമോ ?”
“ഇല്ല..”
“ഇല്ലെ..? കള്ളം പറയുന്നോടാ “

കാഥികൻ പ്രൊഫസർ സാംബശിവനെ നിങ്ങൾ ഓർക്കുന്നുണ്ടാകുമല്ലോ, അദ്ദേഹത്തിന്റെ അയിഷ എന്ന കഥയിൽ അദ്രമാന് അരിശം കേറുമ്പോൾ അയിഷയെ വിളിക്കില്ലെ അതേ സ്വരവും, രൌദ്രവും, ഒരാക്രോശത്തോടെ അദ്ദേഹം സീറ്റിൽ നിന്നും ചാടി എണീറ്റു. എന്റെ സകല കൺട്രോളും പോയി. ഈശ്വരാ വെളുപ്പാംകാലത്ത് വിളിച്ച് വരുത്തി ആളെ വിരട്ടുകയാണല്ലോ എന്ന് വിചാരിക്കുമ്പോൾ ആണ് ഇടിവാൾ പോലെ അടുത്തചോദ്യം

“നീ ഇവളുടെ പടം വരച്ചോ ?”

ഇപ്പോൾ ശരിക്കും ഞാൻ പേടിച്ചു കാരണം പടം വരയ്ക്കുന്ന കാര്യത്തിൽ എന്നേക്കാൾ ഭേദമാണ് എം.എഫ്. ഹുസൈൻ ,(ആശയമോ, രാഷ്ട്രീയമോ അല്ല ഞാനുദ്ദേശിച്ചത് പടത്തിന്റെ സൌന്ദര്യമാണ്) കാരണം വരയ്ക്കാൻ പോയിട്ട് നേരെചൊവ്വേ എഴുതാൻ പോലും അന്ന് എനിക്കറിയില്ലായിരുന്നു.വരച്ചില്ല എന്ന് പറയാൻ തുടങ്ങുന്നതിന് മുൻപ് അടുത്തചോദ്യം വന്നു

“ഇവളുടെ പടം വരച്ച് അതിൽ ഭാഗങ്ങൾ അടയാളപ്പെടുത്തി എന്ന് ഇവളുടെ പരാതികിട്ടിയല്ലോ”

സ്വതവേ അല്പം തള്ളിയ എന്റെ കണ്ണ് വീണ്ടും തള്ളി, എന്തര് , പടം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തി എന്നോ? അങ്ങനെ വരുമ്പോൾ വരച്ചപടത്തിന്റെ നൂഡിറ്റി മനസ്സിൽ വന്നു, ഛെ….അങ്ങനെ വരയ്ക്കുമോ ഏയ്….. എപ്പോൾ വരച്ചെന്നോ എങ്ങനെ വരച്ചെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ ആ ഇല്ലാത്തപടത്തിന്റെ പിതൃത്വം എന്റെ തലയിൽ വന്നുവീണു അല്ലെങ്കിൽ എന്റെ പേരിലാക്കി എന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. എത്ര ആലോചിച്ചിട്ടും എനിക്ക് അത് മനസ്സിലായില്ല ഏത് പടം എന്ന്, തമാശയ്ക്കായ്പോലും പടം വരയ്ക്കുന്ന സ്വഭാവമോ ശീലമോ എനിക്കില്ലായിരുന്നു.. പിന്നെ എങ്ങനെ ഈ പടം പിറവികൊണ്ടു എന്ന് എനിക്ക് മനസ്സിലായില്ല, കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തിയിലൂടെ മനസ്സ് സഞ്ചരിച്ചുതുടങ്ങി അപ്പോൾ ഉഗ്രരൂപം പൂണ്ട പ്രധാന അദ്ധ്യാപകൻ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. കയ്യിൽ ചൂരൽ വടികൾ ഒന്നല്ല നാലെണ്ണം, ഞാൻ നിസഹായനായി നിന്നു. അപ്പുറത്ത് സ്റ്റാഫ് റൂമിൽ നിന്നും പരിചയമുള്ളതലകൾ പാർട്ടീഷന് മുകളിലൂടെ എന്നെ ഉഴിഞ്ഞു കൊള്ളമല്ലോ ഈ ഉണ്ണി എന്ന മട്ടിൽ. മന്തൻ ബാലകൃഷ്ണൻ എന്നായിരുന്നു ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്, വൽതുകാലിൽ ഒരു ഉണ്ണിമന്ത് ഉണ്ടായിരുന്നു എന്നത് സത്യവുമായിരുന്നു.

“സാർ ഞാനാരുടേയും പടം വരച്ചില്ല”
“ഇല്ല സാർ ഈ കുട്ടി വരച്ചു, സുധയാണ് പറഞ്ഞത് അവൾ കണ്ടതാണ് ആ പടം”

അവളുടെ വാക്കുകൾ ഇടിവെട്ടേറ്റവനെപോലെ ഞാൻ കേട്ടു,…………

Thursday, April 8, 2010

മരിക്കാത്ത ഓർമ്മകൾ-28

“എന്താടാ അവൾ പറഞ്ഞത് ? ”
ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി കാരണം അതിന്റെ ഉടമ സുന്ദരനായിരുന്നു,സുന്ദരൻ എന്റെ അയൽപ്പക്കകാരൻ ആണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ അതു തന്നെയാണ് എന്റെ നടുക്കത്തിന് കാരണവും.
“ഏയ്….. അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല “
“അങ്ങനല്ലല്ലോ…, …ഉം ? “
“എന്റെ സുന്ദരാ നിന്റെ മനസ്സിൽ വേറെ ഒന്നുമില്ലെ, ഒരാണും പെണ്ണും സംസാരിച്ചാൽ അത് പ്രേമമാണ് മാങ്ങാത്തൊലിയാണ്……”
“അതിന് നീ എന്തിനാ ചൂടാകുന്നത് ? “
“ചൂടായതല്ല…. സ്പെഷ്യൽ ചെലവ് ചെയ്യണം എന്ന് അവൾ പറഞ്ഞു”
രാധികയുടെ കാര്യത്തിൽ ആദ്യം പറഞ്ഞ കള്ളം അതുപിന്നെ പല അവസരത്തിലും പലരോടും ആവർത്തിച്ചു……
“ഓ എന്ന് “
“ഇനീ സമാധാനമായിട്ട് ഉറങ്ങുമായിരിക്കും… ചുമ്മതല്ലടാ നീ നരന്തുപോലെ ഇരിക്കുന്നത് മനസ്സ് നന്നാക്ക് എന്നാലെ ശരീരം നന്നാകു”
“അളിയാ നിന്റെ ഈ വിശധീകരണം കേൾക്കുമ്പോൾ എന്തോ ഒരു ഇതുപോലെ തോന്നുന്നു….. ങാ സൂക്ഷിച്ചാൽ ദുഖിക്കേണ്ട “
അവന്റെ അർത്ഥം വച്ചുള്ള സംസാരവും അവസാനത്തെ ഉപദേശവും രാധികയുടെ ചോദ്യത്തിന്റെ ഇമ്പാൿറ്റ്തന്നെ ഇല്ലാതാക്കി, ഛെ… ദരിദ്രവാസി. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇങ്ങനെ ചോദിക്കുന്നത്…..സിനിമയിൽ കാണുന്നപോലെ മേഘങ്ങൾക്കിടയിലൂടെ ഒഴുകി നടക്കുന്നതും വെള്ളരിപ്രാവുകൾ ചുറ്റും പറക്കുന്നതും പലനിറത്തിലുള്ള സാരി നീളത്തിൽ വീശയടിക്കുന്നതും, ഒരു ഡസൻ തരുണികൾ കളർഫുൾ ഡ്രസ്സിൽ ഡാൻസ് കളിക്കുന്നതും അതിന് അഴകേകാൻ കുറെ കരുമാടിക്കുട്ടന്മാർ കൂടെ ആടുന്നതും ഒക്കെ സ്വപ്നം കാണേണ്ട നേരത്താണ് ഈ മാർക്കാണ്ഡേയൻ ഉപദേശവുമായി വന്നിരിക്കുന്നത്… നശിപ്പിച്ച് കളഞ്ഞില്ലെ…. ഒരു പ്രിയൻ-ലാൽ പടം പൊളിച്ചടിക്കയ്പോലെ ആല്ലെ എന്റെ സന്തോഷങ്ങളുടെ അടിത്തറ ഇളക്കിയത്…. അതും ഒറ്റക്കമന്റിൽ… സാല ഏക് മഛർ, ഏക് മഛർനെ ആത്മികോ ഹിജഡ ബനാദിയ…. ഇവന്റെ കൌഡില്ല്യ ബുദ്ധിക്ക് വീട്ടിലെങ്ങാനും അറിയിച്ചാൽ ഓർത്തപ്പോൾതന്നെ രോമാഞ്ചം….. എന്റെ മുഖത്ത് നവരസങ്ങൾ മിന്നിമറഞ്ഞു..
“ഉം…. എന്നാപറ്റി ഭവാനിയമ്മയെ ഓർത്തോ…”
ദൈവമേ ഇവൻ മനസ്സിലെ കാര്യങ്ങൾ അതുപോലെ വിളിച്ച് പറയുന്നല്ലോ…
“ഉം… നിന്റെ നാക്കിൽ നിന്നും വേണ്ടാദീനം എഴുന്നള്ളിച്ചാൽ….”
“ഞാനൊന്നും പറയുന്നില്ലെ…”
സുന്ദരൻ തിരികെനടന്നു, അവൾ പോയ വഴിയിലേയ്ക്ക് തന്നെ ഞാൻ നോക്കിനിന്നു, അന്ന് സുന്ദരനോട് ഇവളെ പൊക്കും എന്ന് താമശയ്ക്കാണ് പറഞ്ഞതെങ്കിലും മനസ്സിന്റെ കോണിൽ എവിടെയോ അതിന്റെ ചലനങ്ങൾ ഉണ്ടായിരുന്നിരിക്കണം, അവളെ ആഗ്രഹിച്ചിരുന്നിരിക്കണം അല്ലെങ്കിൽ ഇത്രയും സന്തോഷം ഉണ്ടാവില്ല… പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. ആ സന്തോഷം പങ്കുവയ്ക്കാൻപറ്റിയ ഒരാൾ ഇല്ലായിരുന്നു എന്നതാണ് സത്യം, സുന്ദരനും സുശീലനും ഉണ്ണിച്ചേട്ടനും ഒക്കെ ഉണ്ടെങ്കിലും എന്തോ ഈ സന്തോഷം അവരുമായി പങ്കുവയ്ക്കാൻ എനിക്കാവുമായിരുന്നില്ല. വീട്ടിൽ അറിഞ്ഞാൽ പിന്നെ ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോകും. പക്ഷേ എനിക്ക് എന്റെ പ്രണയം സംരക്ഷിച്ചേ പറ്റു. ഒരു കാമുകന്റെ ആധിയും വ്യാധിയും എന്നെ പിടികൂടുന്നത് ഞാനറിഞ്ഞു.
പിന്നീട് എന്റെ ജീവിത രീതികൾക്ക് മാറ്റംവന്നുതുടങ്ങി, ഓഫീസിലെ ജീവിതം തരക്കേടില്ലാതെ പൊകുന്നതിനാൽ ഭാവിയെകുറിച്ചുള്ള ചിന്ത തൽക്കാലം എന്നെ അലട്ടിയിരുന്നില്ല്ല എന്നത് സത്യമായിരുന്നു.പിന്നിടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ വീടിന്റെ വാതിൽക്കൽ കൂടെയായിരുന്നു രാധിക ജോലിയും കഴിഞ്ഞ് വരുന്നത്, ഒരുസ്വാഭാവിക സന്ദർശനം എന്നപോലെ അവൾ ഞങ്ങളുടെ റൂമിൽ മുഖം കാട്ടിയിരുന്നു. അല്ലെങ്കിൽ എന്നെ കണ്ടിരുന്നു എന്നും പറയാം എന്നിൽ നിന്നും അനുകൂല മറുപടി ഒന്നും ഉണ്ടായില്ല എങ്കിലും അവൾക്ക് ഉറപ്പായിരുന്നു ഞാൻ “വീണു” എന്നത്, അത് എന്റെ ബോഡീലാംഗ്വേജിന്നും അവൾ അറിഞ്ഞിരുന്നു. ഒരു ദിവസം രാവിലെ തന്നെ ഡോർ നോക്ക് ചെയ്യുന്നത് കേട്ട് ഞാൻ ഉണർന്നു. ഇങ്ങനെ പറയാൻ കാരണം പുലർച്ചെയുള്ള ഡോറിലെ തട്ടുകൾ ഞങ്ങൾ കേൾക്കാറില്ല, പുതപ്പിന്റെ ഉള്ളിൽ നിന്നും പുറത്തേയ്ക്ക് നീളുന്നതല മറ്റുള്ളവർ ഉണർന്നില്ല എന്ന് ഉറപ്പാകുമ്പോൾ ഉൾവലിയുന്നതായിരുന്നു ഞങ്ങൾക്കിടയിലെ കീഴ്വഴക്കം. അവളുടെ ചിന്തകൾ രാവും പകലും എന്നെ ഇടപ്പള്ളിയാക്കുമ്പോൾ ഞാൻ എങ്ങനെ ഉറങ്ങും നിദ്രാവിഹീനങ്ങളല്ലോ എന്നും അവന്റെ രാവുകൾ എന്ന് കവി മാറ്റി എഴുതിയേനെ എന്റെ അവസ്ഥ കണ്ടിരുന്നെങ്കിൽ. രണ്ടും കല്പിച്ച് ഞാൻ കിടക്കവിട്ടു, രാക്ഷസഭാവം പൂണ്ട എന്റെ തലമുടി ആളെ പേടിപ്പിക്കാതിരിക്കാൻ ഒതുക്കിവച്ചു. വാതിൽ തുറന്ന ഞാൻ ഞെട്ടി മുന്നിൽ രാധിക…….
“എണീറ്റതെ ഉള്ളു ? “
“ഉം…. എന്താരാവിലെ….”
“ഇതിലെ പോയപ്പോൾ കയറിയന്നെ ഉള്ളു “
“ഒരു മിനിട്ട് ഞാൻ കാപ്പി ഇടാം..”
ഞാൻ അടുക്കളയിലേയ്ക്ക് കയറി പിറകെ അവളും, അവൾ എന്റെ കണ്ണിൽ നോക്കി നിന്നു എനിക്ക് അവളുടെ മിഴികളിൽ ഏറെനേരം നോക്കാനുള്ള ആമ്പിയർ ഇല്ല എന്ന് ഞാനറിഞ്ഞു അപ്രതീക്ഷിതമായ അവളുടെ നീക്കം എന്നെ ഞെട്ടിച്ചുകളഞ്ഞു……..

Monday, March 15, 2010

മരിക്കാത്ത ഓർമ്മകൾ-27

അല്പം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ ശബ്ദിച്ചു, ചോട്ടു ചായയുമായി എത്തിയതായിരുന്നു, ചായയുടെ കെറ്റിലും പിന്നെ കുറച്ച് കപ്പും അവൻ എന്റെകയ്യിൽ തന്നു. ചായ ഏത് അളവിൽ പകർന്നു നലകണം എന്ന് സുരേഷ് പറഞ്ഞുതന്നു അതായത് 1ബൈ 2 അല്ലെങ്കിൽ 3 ബൈ 4, എന്നിങ്ങനെ പോകുന്നു കണക്ക് ചുരുക്കിപ്പറഞ്ഞാൽ ഒരു ചായ തികച്ച് കിട്ടില്ല എന്ന്, നാട്ടുഭാഷയിൽ പറഞ്ഞാൽ തൊണ്ട നനയ്ക്കാൻ അല്പം ചായേന്റെ വെള്ളം അത്രയ്ക്ക് വിചാരിച്ചാൽ മതി. ശർമ്മാജിയുടെ ചായ വളരെ സ്വാദുള്ളതായിരുന്നു. പഴയ കമ്പനിയിലെ ചായ ഇതിന്റെഏഴയലത്തുവരില്ല എന്ന് ഭാഷ്യം. അന്ന് ഞങ്ങൾ വെറും ലേബർ ആയിരുന്നല്ലോ ഇപ്പോൾ അല്പം കൂടെ മെച്ചപ്പെട്ട ജോലിയും, ജീവിതനിലവാരവും (ഓഫീസിൽ മാത്രം) ഇഞ്ചി ഇട്ട് ഉണ്ടാക്കിയ ചായ ആയിരുന്നു അതിൽ പാലിന്റെ അളവും കൂടുതൽ ഉണ്ടായിരുന്നു അതിന്കാരണം ഞങ്ങളുടെ കിളവൻ തന്നെ ആയിരിക്കും. പിന്നീടുള്ള ദിവസങ്ങൾ വളരെ രസകരമായിരുന്നു, ജോലി സംബന്ധമായ കാര്യങ്ങൾ പഠിക്കാനുള്ള ഒരവസരവും ഞാൻ പാഴക്കിയില്ല സുരേഷും മറ്റുള്ളവരും എന്നെ സഹായിക്കുകയും, അവരുടെ അനുഭവങ്ങൾ പകർന്നു നൽകുന്നതിൽ പിശുക്ക് കാണിക്കുകയും ചെയ്തിരുന്നില്ല. ചായ വാങ്ങലും, ടേബിൾ ക്ലീൻ ചെയ്യുന്നതും ഇപ്പോൾ മിക്കവാറും എന്റെ പണിതന്നെയായി അതിൽ എനിക്ക് നാണക്കേട് ഒന്നും തോന്നിയതുമില്ല, സാവധാനം ഹിന്ദി എനിക്ക് വഴങ്ങിത്തുടങ്ങി……

റൂമിൽ ഞങ്ങൾ എല്ലാവരും സന്തോഷവാന്മാരായിരുന്നു, സുശീലനും സുന്ദരനും അവരവരുടെ ട്രേഡിലേയ്ക്ക് ഒരുമാറ്റത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു. രാധികയെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും കാര്യമായി സംസാരിക്കാനുള്ള അവസരം ഒന്നുമില്ലായിരുന്നു. ഉണ്ണിച്ചേട്ടന് പുതിയ പണി ശരിയായപ്പോൾ ജീവിത സ്റ്റൈലും മാറി. ആശചേച്ചി ഞങ്ങളുടെ റൂമിൽ സ്ഥിരം വരുമായിരുന്നു.അവരുടെ ബന്ധം ഏതുരീതിയിൽ പുരോഗമിക്കുന്നു എന്ന് ഞങ്ങൾ ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ഉണ്ണിച്ചേട്ടൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് കേട്ടു. വളരെ നാളുകൾക്ക് ശേഷം ആണ് രാധികയുമായി അടുത്ത് സംസാരിക്കൻ ഒരു അവസരം കിട്ടുന്നത് അന്ന് രാധികയും രമണിയും ഒരുമിച്ച് ഞങ്ങളുടെ റൂമിൽ എത്തി ഉണ്ണിച്ചേട്ടൻ പുറത്ത് പോയിരിക്കുകയായിരുന്നു ഞങ്ങൾ മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളു.
“അല്ല ഇതാര് രാധികയോ, ചേച്ചിയും ഉണ്ടല്ലോ കൂടെ “
ഡോർ തുറന്ന് ഇട്ടിരുന്നതിനാൽ ദൂരെ നിന്നും അവർവരുന്നത് കാണാമായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് രണ്ടുപേരും അകത്തേയ്ക്ക് കയറി, കട്ടിലിൽ ഇരുന്നു.
“എങ്ങനെയുണ്ട് ജീവിതം ഒക്കെ”
“ഓ.. ഇങ്ങനെ പോകുന്നു പിന്നെ ഇവന് ശക്തിനഗറിൽ പണി ശരിയായി “
“ആണോ…..”
രാധിക എന്നെ നോക്കി ചിരിച്ചു
“എന്നാൽ ചിലവ് ചെയ്യണം “
“തീർച്ചയായും ആദ്യ ശമ്പളം കിട്ടട്ടെ..”
കട്ടിലിന്റെ ഒരറ്റത്ത് ഞാനിരുന്നു ഞാനിരുന്നതിന്റെ അടുത്താണ് രാധിക ഇരുന്നത് തിരിച്ചായലും അങ്ങനെ തന്നെ. സുശീലനും സുന്ദരനും രമണിയുമായി സംസാരിച്ചിരുന്നു അപ്പോൾ രാധിക ബാഗിൽ നിന്നും രണ്ട് ആൽബം പുറത്തെടുത്ത് ഒരെണ്ണം സുന്ദരന്റെ കയ്യിൽ കൊടുത്തു ഒരെണ്ണം എന്റെ കയ്യിലും
“ഞങ്ങൾ കമ്പനിയിൽ നിന്നും ടൂർ പോയപ്പോൾ എടുത്തതാണ്”
“നോക്കട്ടെ ആരൊക്കെയാണെന്ന് പറഞ്ഞ്തരണം”
അവൾ എന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കിയിരുന്നു, ഞാൻ മിഴികൾ പിൻവലിച്ച് ആൽബം തുറന്നു, രാധികയും അവളുടെ കൂട്ടുകാരികളുമായി പലപോസ്സിൽ നിൽക്കുന്ന ഫോട്ടോകൾ അവൾ എല്ലാവരുടേയും പേരും ജോലിയും പറഞ്ഞുകൊണ്ടിരുന്നു, ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞുവരുന്നത് ഞാൻ അറിഞ്ഞു. അവളുടെ കൈ എന്റെ ചുമലിൽ തട്ടുന്നുണ്ട്, ഒരിളം ചൂട് ശരീരത്തിൽ പടർന്നു… എന്റെ ഹൃദയമിടിപ്പ് കൂടിവന്നു. ഫോട്ടോയിൽ അവളരെ സുന്ദരിയായ ഒരു നോർത്ത് ഇന്ത്യൻ പെണ്ണിനെ കണ്ടു അവളെക്കുറിച്ച് ഞാൻ ചോദിച്ചു.
“ഇത് ഗുഡിയ എന്റെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരി”
“കാണാൻ നല്ല ഭംഗിയുള്ള കുട്ടി “
സുന്ദരന്റെ കണ്ണ് ആൽബത്തിൽ നിന്നും വഴുതി ഞങ്ങളുടെ ഭാഷണത്തിൽ വീഴുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ വളരെ ശ്രദ്ധിച്ചാണ് ഇരുന്നത്.
“ഉം…. എന്താ ആ ലോചിക്കട്ടെ…”
ഞാൻ അവളെ മുഖമുയർത്തി നോക്കി.., ശരിക്കും പറഞ്ഞാൽ ആ കുട്ടിയുടെ സൌന്ദര്യം എന്നെ വല്ലാതെ ആകർഷിച്ചു.
“ഒന്ന് മുട്ടി നോക്കിയാലോ “
ഒരു തമാശയ്ക്കായി ഞാൻ പറഞ്ഞു, അവൾ ചിരിച്ചു
“മൂന്ന് ആങ്ങളമാരുടെ ഒറ്റപെങ്ങളാ….”
അതിലെ തമാശ ഞാൻ ആസ്വദിച്ചു
“അത് സാരമില്ല, താൻ ഒന്ന് പരിചയപ്പെടുത്തി താടോ “
ഞാൻ അലമാരിയിൽ നിന്നും ബാഗ് എടുത്ത് തുറന്നു, അതിൽ നിന്നും ഡയറി എടുത്ത് അതിലെ ഒരു പേയ്പ്പറിൽ മേം ആപ് സെ പ്യാർ കർത്താഹും എന്ന് ഇടത്തുനിന്നും വലത്തോട്ട് എഴുതികാണിച്ചു (പണ്ട് ഹിന്ദിയിലെ അത്യാവശ്യ പ്രയോഗങ്ങൾ പഠിച്ചത് ഉപകരിച്ചു)
“ഇത് തന്റെ കൂട്ടുകാരിക്ക് കൊടുക്ക്”
രാധിക ആ പേയ്പ്പർ വാങ്ങി നോക്കി അവൾക്ക് ഒന്നും മനസ്സിലായില്ല അവൾ അത് രമണിയുടെ കയ്യിൽ കൊടുത്തു അവർ അത് തിരിച്ചും മറിച്ചും ഒക്കെ നോക്കി ഒന്നും മനസ്സിലായില്ല, സുശീലനും സുന്ദരനും എല്ലാവരും വായിക്കാൻ ശ്രമിച്ചു ആർക്കും ഒന്നും മനസ്സിലായില്ല, അവൾ പേയ്പ്പർ തിരികെ തന്നു.
“ഇത് എന്താണെന്ന് വിചാരിച്ചാണ് ഞാൻ കൊടുക്കുന്നത് ? കയ്യിൽ തന്നെ വച്ചാൽ മതി… ഞാൻ ഇയാളെക്കുറിച്ച് പറഞ്ഞേക്കാം അതു പോരെ “
“പോരാ… ഇതുകൊടുക്കണം”
ഞാൻ രാധികയെ വിളിച്ചുകൊണ്ട് കിച്ചന്റെ ഭാഗത്തേയ്ക്ക് നീങ്ങിനിന്നു, പിന്നെ എഴുതിയ വശം ലൈറ്റിന് അഭിമുഖമായി പിടിച്ചു, മറുപുറത്തുനിന്നും ഞാൻ എഴുതിയത് അവൾ വായിച്ചു…… പിന്നെ പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി
“ആള് കൊള്ളമല്ലോ…..”
“ഏയ് അങ്ങനൊന്നുമില്ല പഠിക്കുന്ന സമയത്ത് ചുമ്മാതെ എഴുതി നോക്കിയതാ”
“ഏതാ ഇതിൽ എഴുതിയിരിക്കുന്നതാണോ… “
“അയ്യോ അല്ല ഇടത്തുനിന്നും വലത്തോട്ട് എഴുതുന്നത്…”
“ഉം..”
അവൾ ഒന്നമർത്തി മൂളി, പിന്നെ രമണിയുടെ അടുത്തുപോയി ഇരുന്നു. സുശീലൻ അപ്പോൾ കട്ടൻ കാപ്പി ഉണ്ടാക്കിക്കൊണ്ട് വന്നു. എല്ലാവരും ഓരോ കപ്പ് എടുത്തു. കുറച്ച് നേരം കൂടെ വർത്തമാനം പറഞ്ഞിരുന്നു.
“രാത്രിയിൽ യാത്ര പറയാൻ പാടില്ലെന്നാണ്, ഒത്തിരി നേരമായില്ലെ വന്നിട്ട്, ഉണ്ണി വരുമ്പോൾ അന്വേഷിച്ചെന്ന് പറയുക”
“ശരി…”
അവർ പുറത്തേയ്ക്ക് നടന്നു ഞാൻ അവരെ അനുഗമിച്ചു., പടിപ്പുരയ്ക്കടുത്ത് എത്തിയപ്പോൾ രാധിക തിരിഞ്ഞ് എന്നേ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു
“അത് എനിക്കാണെന്ന് വിശ്വസിച്ചോട്ടെ…”
വെള്ളിടിവെട്ടിയപോലെ ഞാൻ നിന്നു……..

Thursday, March 4, 2010

മരിക്കാത്ത ഓർമ്മകൾ-26

കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ സുരേഷ് എന്നെ നോക്കി ആദ്യത്തെ ഡ്യൂട്ടിയാണ് എന്ന് മനസ്സിലാക്കിയ ഞാൻ വാതിൽക്കലേയ്ക്ക് നടന്നു. ഡോറിന്റെ ഹാൻഡിൽ തിരിച്ച് തുറന്നു. പുറത്ത് ഒരു സ്ത്രീ, ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കി ഏകദേശം മുപ്പത് വയസ്സിന് മേൽ പ്രായം ഉണ്ട്, അവർ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും ചിരിച്ചു
“ജീ ആപ് നയാ ലഡ്കാ…..”
“ഹാം ജീ….”
“ആപ്..”
“സീമാ…”
അവൾ അകത്തേയ്ക്ക് നടന്നു, കിളവനെ വിഷ് ചെയ്ത് സീറ്റിലെയ്ക്ക് തിരിഞ്ഞു,
“ഗുഡ് മോർണിംഗ് സുരേഷ്”
“ഗുഡ് മോർണിംഗ്….”
ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തായിരുന്നു മാഡം സീമ ബൈഠിയിരുന്നത് അല്ലെങ്കിൽ ഇരുന്നത്. ആകെ ഒരു അട്രാക്റ്റീവ് ലുക്ക്, ബോബ് ചെയ്തമുടി, മാഞ്ചെസ്റ്റർ ബോഡി, മുന്നഴക് അത്ര പോരെങ്കിലും പിന്നഴക് കേമം തന്നെ, നല്ല ഗോതമ്പിന്റെ നിറം 30-27-35 അങ്ങനെ എന്തോ ഒരു കണക്കുണ്ടല്ലോ അതുതന്നെ. മുഖസൌന്ദര്യം അത്ര ഇല്ലെങ്കിലും തീരെ മോശം പറയില്ല, പിന്നെ ഹൈലൈറ്റ് വിവാഹിത അല്ല നമ്മുടെ മായാവതി ആന്റിയെ പോലെ,അല്ലെങ്കിൽ കുമാരി ജയലളിത അമ്മാവിനെ പോലെ കു..കു..മാരി അതായത് വെർജിൻ ഉരുപ്പടി ? എന്ന് മറ്റുള്ളവർ. ഏതായാലും വർക്ക്പ്ലേസ്സിൽ ഒരു നാരി സാമിപ്യം ഊർജ്ജം തന്നെ. എന്നിലെ സാധാരണ മലയാളി ആകാംഷഭരിതനായി.
“ആപ് ഡിപ്ലൊമ കിയാഹെ ക്യാ “
മാഡത്തിന്റെ വക ഇന്റർവ്യൂ. ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നുള്ള വ്യൂ നല്ലതായിരുന്നതിനാൽ ഞാനും സഹകരിച്ചു. ഹിന്ദിയുടെ അയവള്ളിയിൽ ഒന്നും പിടീയില്ലെങ്കിലും, തട്ടി മൂളിക്കാൻ ഞാനും തീരുമാനിച്ചു, പിടിച്ചു നിൽക്കണമല്ലോ
“ഹാം ജി.”
സുരേഷ് എന്നെ തിരിഞ്ഞ് നോക്കി, എവൻ എന്നാ ഡിപ്ലോമ എടുത്തത് സാദാ ഐ.ടി,ഐ ക്കാരൻ എന്ന അർത്ഥത്തിൽ, ഞാൻ ഒരു വളിച്ച ചിരി പാസ്സാക്കി പ്രീഡിഗ്രി അത്രമോശം ഡിഗ്രി അല്ല ദാസാ എന്നമട്ടിൽ. പിന്നെയും അവൾ എന്തൊക്കയോ ചോദിച്ചു ചിരിക്കുക (അടഞ്ഞ ചിരി ?) അല്ലാതെ എനിക്ക് എന്തെങ്കിലും ഉത്തരം നൽകുക സാധ്യമായിരുന്നില്ല. അന്ന് പ്രിഡിഗ്രിക്ക് പഠിക്കുമ്പോൾ ഡി2 ക്ലാസ്സിൽ കബീർ ദാസിനേയും സൂർ ദാസിനേയും ഒക്കെ പച്ചവെള്ളം പോലെ മേരി ടിച്ചർ പഠിപ്പിക്കുമ്പോൾ ക്ലാസ്സിൽ കയറാതിരുന്നത് വലിയ തറ്റായിപ്പോയി. അപ്പോൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലല്ലോ ഇങ്ങനെ ആവുമെന്ന്. അന്നേതായാലും എൻ.സി.സി കേഡറ്റ് ആയിരുന്നത് നന്നായി വടക്കന്മാർ വിളിക്കുന്ന തെറിയ്ക്ക് അന്നുകേട്ടതുമായി നല്ല സാദൃശ്യം ഉണ്ട്, ഇപ്പോൾ അതിനെക്കുറിച്ച് ഓർത്തിട്ടെന്താണ് പ്രയോജനം. കഴിഞ്ഞത് കഴിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ ബോസ്സ് എന്നെ വിളിച്ചു, കമ്പ്യൂട്ടറിൽ വരച്ച ഒരു ഡ്രോവിംഗ്. രണ്ട് ലീഫ് ഉള്ള ഒരു ജന്നലിന്റെ ഡീറ്റയിൽസ്. അത് വരച്ച് പ്രിന്റ് എടുത്ത് കൊടുക്കണം, ആദ്യം കിട്ടിയ പണി. ഞാൻ ഡ്രോവിംഗ് ബോർഡിൽ പേയ്പ്പർ സെറ്റ്ചെയ്തു.പെൻസിൽ വെട്ടി ഷാർപ്പാക്കി, എഫ്.പി.എസ് ആയിരുന്നു സിസ്റ്റം, മുകളിലേയ്ക്കും താഴേയ്ക്കും പലയാവർത്തി ടിസ്കെയിൽ ചലിച്ചു അതിനനുസരിച്ച് പെൻസിൽ ടിപ്പ് തീർന്നുകൊണ്ടിരുന്നു. കൈയ്യുടെ വിരലുകൾക്കൊക്കെ നല്ല വേദന,പഠിച്ചതിന് ശേഷം പിന്നെ പൊട്രാക്ടറോ, അല്ലെങ്കിൽ ഡ്രാഫ്റ്റിംഗ് മെഷീനോ കൈകൊണ്ട് തിട്ടിട്ടില്ല, അരമണിക്കൂർ കൊണ്ട് ഡ്രോവിംഗ് വരച്ച് ടെക്സ്റ്റ്കളും ആഡ് ചെയ്ത് ഷീറ്റുമായി ഞാൻ കിളവന്റെ ക്യാബിനിലേയ്ക്ക് പോയി
അദ്ദേഹം എന്റെ കയ്യിൽ നിന്നും ഷീറ്റ് വാങ്ങി, ഞാൻ ഭവ്യതയോടെ നിന്നു, ഡോവിംഗ് ടൈറ്റിലിൽ നോക്കിയിട്ട് അദ്ദേഹ എന്നെ നോക്കി, എന്റെ കാലുകൾ ചെറുതായി വിറയ്ക്കാൻ തുടങ്ങി, എന്റെ സബരിമല മുരുക എല്ലാം ഞാൻ നിന്നെ ഏൽപ്പിക്കുന്നു.
“ഞാൻ തന്ന പ്രിന്റിലെ സ്കെയിലും ഇതും സെയിം ആണല്ലോ ? “
“അതെ…”
“എടോ എന്നാൽ പിന്നെ എനിക്ക് ഈ പ്രിന്റ് വച്ചാൽ പോരെ, ഇതിലും വലിയ സ്കെയിലിൽ വരച്ചുകൊണ്ടുവാ”
അദ്ദേഹത്തിന്റെ സ്വരം കടുത്തതായിരുന്നില്ല ആദ്യത്തെ അബദ്ധമല്ലെ, ക്ഷമിച്ചിരിക്കും. ഞാൻ ഷീറ്റ് വാങ്ങി ക്യാബിനിൽ നിന്നു ഇറങ്ങി.
“എന്തുപറ്റി..”
സുരേഷിന്റെ വക ചോദ്യം
“അയാൾ തന്ന സെയിം സ്കെയിലിൽ ആണ് ഞാൻ വരച്ചത്,½“ ആയിരുന്നു സ്കെയിൽ ഇനീ ¼“ വരയക്കാം “
“ശരി..”
വീണ്ടും ഞാൻ വരച്ചു തുടങ്ങി, ഇത്തവണ കിളവൻ സന്തോഷത്തിലായിരുന്നു, കാരണം ഞാൻ ഭംഗിയായിതന്നെ അത് വരച്ചിരുന്നു. പിന്നെ സുരേഷിനെ ഹൽപ്പ് ചെയ്യാൻ പറഞ്ഞു. അങ്ങനെ അന്നുമുതൽ ഞാൻ സുരെഷിന്റെ അസിസ്റ്റന്റായി. ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണം ഒന്നും ഞാൻ കൊണ്ടുവന്നിരുന്നില്ല. ലഞ്ച് ബ്രേക്കിന് ഞാനും സുരേഷും പുറത്തേയ്ക്ക് നടന്നു. ഓഫീസിന്റെ അടുത്തായിട്ട് ഒരു ഡാബ (നമ്മുടെ നാട്ടിലെ ചായക്കടപോലെ) യിൽ കയറി അവിടെ തന്തൂരി റൊട്ടിയും പിന്നെ വെജിറ്റബിൾ സബ്ജി (സബ്ജി=കറി) യും ആയിരുന്നു മെനു. കറികളുടെ പേർ ആറിയാത്തതിനാൽ ഞാൻ മിണ്ടാതിരുന്നു, സുരേഷ് വാങ്ങിയ അതു തന്നെ ഞാനും വാങ്ങി ആലുമട്ടർ (പൊട്ടറ്റോയും ഗ്രീൻപീസും) ആയിരുന്നു കറി. ഉരുളകിഴങ്ങ്, ചെറുപ്പം മുതലെ എന്റെ എതിരാളി ആണ്, കിഴങ്ങിട്ട കറി ഞാൻ ഉപയോഗിക്കത്തില്ലായിരുന്നു, എന്തുചെയ്യാം ഗതികെട്ടാൽ മലയാളി എന്തും ചെയ്യും എന്തും തിന്നും അതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു എന്റെ പ്രവാസജീവിതം.
ഉച്ചകഴിഞ്ഞ് ചായ വാങ്ങാൻ പോകുമ്പോൾ സുരേഷ് എന്നെയും കൂട്ടി കാട്ടാനയെ മെരുക്കാൻ നാട്ടാനയെ ഉപയോഗിക്കുന്ന പോലെ. ഞങ്ങളുടെ ഓഫീസ് ലെയിന്റെ ഇടയ്ക്കുള്ള ഒരു ഗള്ളി (ഗള്ളി = ഇടവഴി) യിൽ ആയിരുന്നു ചായ് ക ദൂകാൻ. (ചായയും ചെറിയ കടി ഐറ്റവും വിൽക്കുന്ന കട) ഒരു ശർമ്മാജി ആയിരുന്നു അതിന്റെ ഉടമ, പിന്നെ രണ്ട് ഡെലിവറി ബോയിയും. ഞങ്ങൾ ഓർഡർ കൊടുത്തിട്ട് പോരും ചായയുമായി ചോട്ടു (ചെറിയ കുട്ടി, വേലക്കാരെയും മറ്റും വിളിക്കാൻ അവസരോചിതമായ അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കുന്നു ) ചായയുമായി വരും, പിന്നെ ഓഫീസിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച് ഈ ചായ നൽകേണ്ടത് ഓർഡർ ചെയ്യുന്നവൻ ആണ് (അലിഖിത നിയമം). അങ്ങനെ ആദ്യത്തെ ദിവസം തന്നെ മനസ്സിലായി എന്തൊക്കെ പണി ചെയ്യേണ്ടി വരുമെന്ന്, സുരേഷ് പറഞ്ഞപോലെ ആദ്യം അല്പം ജാള്യത പിന്നെ അത് ശീലമാകുമ്പോൾ പ്രശ്നമില്ല……..ജീവിതം പഠിപ്പിച്ച പാഠം……

Tuesday, February 23, 2010

മരിക്കാത്ത ഓർമ്മകൾ-25

ആദ്യ ദിവസം തന്നെ ഓഫീസിലേയ്ക്കുള്ള വഴിയിലെ ലാൻഡ്മാർക്കുകൾ ഓർത്ത് വച്ചിരുന്നു തെരുവിന്റെ വലതുവശത്തൂടെ ഞാൻ മുന്നോട്ട് നടന്നു അവിടെ ഉണ്ടായിരുന്ന മിക്കവാറും എല്ലാ കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നതാണ്. മുകളിലെ നിലയിലേയ്ക്കുള്ള ആ ഇടുങ്ങിയ കോണിപ്പടിക്ക് മുന്നിൽ ഞാൻ നിന്നു മാമൂലുകൾ മറക്കാതെ വലതുകാൽവച്ചുതന്നെ കയറി. ഒന്നാം നിലയിലെ ചില്ലിട്ട വാതിലിന് മുന്നി ഞാൻ നിന്നു ഡോറിന്റെ ഹാൻഡിൽ പതിയെ തിരിച്ചു, ഭാഗ്യം ഞാൻ തന്നെയാണ് ആദ്യം എത്തിയിരിക്കുന്നത് രണ്ട് മിനിട്ട് അവിടെ നിന്ന ശേഷം ഞാൻ താഴേയ്ക്ക് തിരിച്ചിറങ്ങി. ആരെങ്കിലും വരുന്നതുവരെ താഴെ നിൽക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നി.എകദേശം പതിനഞ്ച്മിറ്റിട്ട് കഴിഞ്ഞപ്പോൾ സുരേഷ് എത്തി,
“വന്നിട്ട് ഒരുപാട് നേരമായോ”
“ഒരു പതിനഞ്ച് മിനിട്ട് ആയിക്കാണും”
“വണ്ടികിട്ടാൻ അല്പം വൈകി”
“മാഷ് എവിടെയാ താമസിക്കുന്നത്”
“മുഖർജി നഗറിൽ”
“അതേയോ…, ഞങ്ങൾ അതിനടുത്താ. ഡെക്കയിൽ”
“ഡെക്കയിൽ എവിടെ ?”
“അശോകൻ എന്നയാളുടെ കടയുടെ അടുത്താണ് അവിടെ ഒക്കെ അറിയുമോ ?”
“മുഖർജീ നഗർ എന്നു പറഞ്ഞന്നെ ഉള്ളു ഞാനും ഡെക്കയിൽ ആണ് താമസിക്കുന്നത്”
സുരേഷ് താമസിക്കുസ്ഥലത്തുനിന്നും അല്പം ദൂരമേ ഞങ്ങളുടെ റൂമിലേയ്ക്ക് ഉണ്ടായിരുന്നുള്ളു. സുരേഷും അവന്റെ രണ്ട് സഹോദരിമാരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഒരു ചേച്ചിയും ഒരനുജത്തിയും, (മൂത്തചേച്ചി ഇപ്പോൾ എയിംസിൽ സ്റ്റാഫ് നഴ്സാണ്, ഒരിക്കൽ 2002ൽ ആണെന്നാണ് ഓർമ്മ ആർ.കെ പുരം അയ്യപ്പ ക്ഷേത്രത്തിൽവച്ച് ഞാൻ ചേച്ചിയേയും ഭർത്താവിനേയും കണ്ടിരുന്നു)
സുരേഷ് മുൻപേ ഏണിപ്പടികയറി നമ്പർലോക്ക് തിരിച്ച് ഡോർ തുറന്നു, പടിയിൽ മാത്രമല്ല ഓഫീസിനുള്ളിലേയ്ക്ക് കയറിയപ്പോഴും വലതുകാൽ തന്നെ വയ്ക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അത് ഒരു വലിയ ഹാൾ ആയിരുന്നു ബോസ്സിന്റെ ക്യാബിൻ ആയിരിക്കണം വുഡൺ പാനലിംഗ് ചെയ്ത് ഭംഗിയാക്കിയ ഒരു മുറി അതിന്റെ എതിർവശത്ത് ആറ് ഡ്രാഫ്റ്റിംഗ് ടേബിളുകൾ പിന്നെ ഉയർന്ന സ്റ്റൂളുകളും ഐ.ടി.ഐ ലെ അതേ സെറ്റപ്പ്, സുരേഷ് കാണിച്ചുതന്ന ഒരു സീറ്റിൽ ഞാൻ ഇരുന്നു. അവൻ ബോസ്സിന്റെ ക്യാബിനിലേയ്ക്ക് പോയി പിന്നെ ഒരു തുണികഷ്ണം എടുത്ത് ബോസ്സിന്റെ മേശ വൃത്തിയാക്കാൻ തുടങ്ങി. ടേബിളിലെ പേയ്പ്പറുകൾ ഒക്കെ അടുക്കിവെടിപ്പാക്കി. ഒരു ഓഫീസ് ബോയിയുടെ പണികൾ എല്ലാം സുരേഷ് കൃത്യമായി ചെയ്തു അജീഷ് പറഞ്ഞകാര്യം അപ്പോൾ ഞാൻ ഓർത്തു
“അളിയാ ഒരു കുഴപ്പമുണ്ട്, അവിടെ കിളവന്റെ ടേബിൾ തുടച്ച് കൊടുക്കണം, പിന്നെ കിളവന് പാൻ വാങ്ങി ക്കൊടുക്കണം, അതു കൂടാതെ ചായ കൂടെ വാങ്ങി കൊടുക്കണം ഇതൊക്കെ ചെയ്യാൻ തയ്യാറാണെങ്കിലേ പോകാവു അല്ലാതെ അവിടെ ചെന്നിട്ട് ഇതൊന്നും ഞാൻ ചെയ്യുകില്ല എന്ന് പറഞ്ഞ് മസ്സിലുപിടിച്ചാൽ അവർ പറഞ്ഞു വിടും പിന്നെ നിന്നെ അവിടെ എത്തിച്ചതിന്റെ ഉപകാര സ്മരണയ്ക്ക് സുരേഷിന്റെ പൂരപ്പാട്ടും ഞാൻ കേൾക്കേണ്ടി വരും “
“ഏയ്……എല്ലാം ഞാൻ ചെയ്തോളാം ഇനീ കക്കൂസ് കഴുകാൻ പറഞ്ഞാലും ഞാൻ ചെയ്യും നിനക്കെന്നെ വിശ്വാസമില്ലെ….”
എന്റെ അതിവിനയം അക്കര അക്കരയിലെ ശ്രീനിവാസന്റെ ഡയലോഗിനെ കടത്തി വെട്ടുന്നതായിരുന്നു
“ഉം ആപത്തിൽ സഹായിച്ചവനെ മറക്കാൻ പാടില്ലല്ലോ… ദേ അവന്റെ വിസിറ്റിംഗ് കാർഡ്”
ആ കാർഡാണ് ഇന്ന് ഇവിടെത്തിച്ചത് സുരേഷിന്റെ ശബ്ദം എന്നെ ചിന്തയിൽ നിന്നും ഉണർത്തി.
“മാഷെ ഇതൊക്കെ ഇവിടുത്തെ രീതികളാണ്, ആദ്യം അല്പം ബുദ്ധിമുട്ട് തോന്നും പിന്നെ ശീലമായൽ പ്രശ്നമില്ല “
അവന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു,
“ഇവിടെ മലയാളികൾ ആയി നമ്മൾ രണ്ടുപേരെ ഉള്ളു, പിന്നെ കിളവന്റെ അനിയന്റെ മകൻ ഒരു സുശീൽ കുമാർ, സിവിൾ ഡിപ്ലൊമാ കഴിഞ്ഞ് എ.എം.ഐ പരീക്ഷ എഴുതി റിസൽട്ട് കാത്തിരിക്കുന്നു, പിന്നെ ഒരു പഞ്ചാബി പെണ്ണുണ്ട് സീമ, കൂടാതെ ജൂണിയർ ആർക്കിടെക്റ്റിന് പഠിക്കുന്ന ഒരു പെണ്ണ് വല്ലപ്പോഴും വരും അത് കിളവന്റെ ഏതോ ബന്ധുവാണ് ഇത്രയുമാണ് നമ്മുടെ സ്റ്റാഫ് സ്ട്രെംഗ്ത് പറഞ്ഞുവരുന്നത് ഓഫീസ് ബോയ് എന്ന തസ്ഥിക ഇല്ല അത് നമ്മൾ തന്നെ മാനേജ് ചെയ്യണം”
“ശരി “
“കിളവൻ പത്ത്മണി കഴിഞ്ഞേ വരു, കിളവൻ വന്നതിന് ശേഷമേ മിക്കവാറും അവൾ വരാറുള്ളു”
ഞാൻ ചോദ്യാർത്ഥത്തിൽ സുരേഷിനെ നോക്കി
“സീമ..”
“ഓ..”
“പിന്നെ ഒരാളുടെ കാര്യം പറയാൻ മറന്നു, സതീഷ് മലയാളിയാണ് പാർട്ട് ടൈം ആയി ഇവിടെ അക്കൌണ്ടന്റാണ് ഇന്ന് പുള്ളിക്കാരൻ വരുന്ന ദിവസമാണ്”
“ശരി…”
“തൽക്കാലം കിളവൻ വരുന്നതുവരെ ആ സീറ്റിൽ തന്നെ ഇരിക്ക് അയാൾ ബാക്കി കാര്യം പറഞ്ഞുതരും”
സുരേഷ് അവന്റെ സീറ്റിൽ ഇരുന്നു ജോലി തുടങ്ങി, എന്റെ നേരെ മുൻപിലെ ടേബിളിൽ ആയിരുന്നു അവൻ ഇരുന്നത് എനിക്ക് അവന്റെ ടേബിൾ നല്ലവണ്ണം കാണാമായിരുന്നു, ട്രേസിംഗ് ഷീറ്റിൽ ഏതോ വലിയ പ്രോജക്ടിന്റെ ലേയൌട്ട് തയ്യാറക്കുകയായിരുന്നു അവൻ, ദൈവമെ നല്ല സ്ഥലത്തുതന്നെ നീ എന്നെ എത്തിച്ചതിന് നന്ദി. എന്റെ സ്വപ്നങ്ങൾക്ക് ചിറക്മുളച്ചുതുടങ്ങി. 9 മുതൽ 6 അവരെ ആയിരുന്നു ഓഫീസ് ടൈം ഏകദേശം പത്തുമണി ആയപ്പോൾ കോളിംഗ് ബൽ ശബ്ദിച്ചു, സുരേഷ് ചെന്ന് വാതിൽ തുറന്നു. കിളവൻ (അദ്ദേഹത്തിന്റെ പേർ ഓംപ്രകാശ് ഭരദ്വാജ് അല്ലെങ്കിൽ ഓ.പി. ഭരദ്വാജ് എന്നായിരുന്നു, കിളവൻ എന്നാൽ ബോസ്സ് എന്ന് വാമൊഴി) കൈയ്യിൽ ഒരു കറുത്ത ലതർ ബാഗുമായി അദ്ദേഹത്തിന്റെ ക്യാബിനിലെയ്ക്ക് പോയി, സുരേഷ് സീറ്റിൽ വന്നിരുന്നു
“മാഷെ, ഇപ്പോൾ അയാൾ വിളിക്കും “
“ശരി..”
ഞാൻ അക്ഷമനായി കാത്തിരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ചു
“ഹാം.. ജീ “
എന്ന് പറഞ്ഞുകൊണ്ട് ഞാൻ കിളവന്റെ ക്യാബിനിലേയ്ക്ക് നടന്നു, ഗ്ലാസ്സ് ടോപ്പോട് കൂടിയ വിലപിടിച്ച ഒരു ടേബിൾ ആയിരുന്നു അത് അതിന്റെ ഒരു വശത്ത് ഒരു കമ്പ്യൂട്ടർ വച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ആ മുറി മനോഹരമായി അലങ്കരിച്ചിരുന്നു എല്ലാം വിലകൂടിയ സാധനങ്ങൾ, ഫ്ലവർവേസ്, ബ്രോൺസ്സ്സ്റ്റാച്ചു… അങ്ങനെ പലതും, അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ശരിക്കും പറഞ്ഞാൽ അപ്പോഴാണ് സമാധാനമായത് മനുഷ്യപ്പറ്റുള്ളവനാണെന്ന് തോന്നുന്നു. ഇന്റർവ്യൂവിന് ചോദിച്ച ചോദ്യങ്ങൾ ഒക്കെ ഒന്നൂടെ ആവർത്തിച്ചു, ഉത്തരങ്ങൾ ഞാനും കാരണം അധികം പറയാനുള്ള ആംമ്പിയർ എനിക്കുമില്ലായിരുന്നു
“സുരേഷ്…..ഇയാൾക്ക് വേണ്ട സാധനങ്ങൾ എല്ലാം കൊടുക്കുക “
ഞാൻ ക്യാബിന്റെ പുറത്തേയ്ക്ക് നടന്നു, സുരേഷ് എനിക്ക് പെൻസിലും, പേനയും മറ്റ് ടൂളുകളും തന്നു. അവിടെ പ്രധാനമായും പെൻസിലിൽ ആണ് ഡ്രോവിംഗുകൾ വരച്ചിരുന്നത് അത് പിന്നെ ബ്ലൂപ്രിന്റ് വഴി കോപ്പികൾ എടുക്കും.
“ഇനീ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി“
“ശരി….”
ഒരു പണിക്കായ് ഞാൻ കാത്തിരുന്നു………………………..!!

Sunday, February 14, 2010

മരിക്കാത്ത ഓർമ്മകൾ-24

വൈകിട്ട് ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തോടെ ഒത്തുകൂടി, പ്രധാന ചർച്ചാവിഷയം എന്റെ പുതിയ ജോലിക്കാര്യമായിരുന്നു. അജീഷിനോട് നന്ദി പറയാൻ അവന്റെ റൂം എവിടെ എന്നറിയില്ലത്ത കാരണത്താൽ അന്ന് നടന്നില്ല.എന്റെ പഴയ അന്നദാധാവിന്റെ ചോദ്യത്തിന്, ഞാൻ വരാതിരുന്നതിനെക്കുറിച്ച് സുന്ദരന്റെ വിശധീകരണം “സിക്ക്” ആണ് എന്നായിരുന്നു. ഗബ്ബർ സിംഗ് എന്ന സർദാർ പയ്യനായിരുന്നു കമ്പനിയുടെ ഓണർ കം മാനേജർ കം അക്കൌണ്ടന്റെ കം സെയിൽസ് . ഒരു ഒറ്റയാൾ പട്ടാളം അനന്തമായ തസ്തികകൾക്ക് അധിപനായിരുന്നു ആ ഇരുപത്തഞ്ചുവയസ്സുകാരൻ.
“സിക്ക് ആണ് എന്നുപറഞ്ഞപ്പോൾ എന്തായിരുന്നു അവന്റെ പ്രതികരണം”
“ഒന്ന് അമർത്തി മൂളി… “
“ഉണ്ണിച്ചേട്ടാ കേട്ടിടത്തോളം അത് ഒരു പെശക് മൂളൽ ആണെന്ന് തോന്നുന്നു”
“എന്തായാലും ഇന്ന് ബീഫ് വാങ്ങാതിരുന്നത് മണ്ടത്തരമായി, അളിയന് പണികിട്ടിയതല്ലെ അടിച്ച് പൊളിക്കാമായിരുന്നു”
ഞാൻ സുശീലനെ തറപ്പിച്ച് ഒന്നു നോക്കി, എന്നാ എന്നെ അങ്ങ് കൊല്ലടാ…… എന്ന രീതിയിൽ,
“സുശീലാ ആദ്യ ശമ്പളം കിട്ടുമ്പോൾ നമ്മൾക്ക് അടിച്ച് പൊളിക്കാം അതുവരെ നീ ക്ഷമിക്ക് ”
ഭക്ഷണത്തിന് ശേഷം ഞങ്ങൾ കുറച്ച്നേരം കൂടെ നാട്ടുകാര്യം പറഞ്ഞിരുന്നു,…
രാവിലെ ആദ്യമേതന്നെ ഞാൻ കുളികഴിഞ്ഞെത്തി, റൊട്ടിക്കുള്ള മാവ് കുഴച്ചു, പിന്നെ രാവിലത്തെ കട്ടൻ കാപ്പിക്കുള്ള വെള്ളം സ്റ്റൌവ്വിൽ വച്ചു, റൊട്ടി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ അപ്പോൾ സുന്ദരനും കുളി കഴിഞ്ഞെത്തി. ഞാൻ നല്ല ഉത്സാഹത്തിലായിരുന്നു കാരണം എനിക്ക് എന്റെ ട്രേഡിലേയ്ക്ക് മാറാൻ പറ്റി എന്നതുകൊണ്ട്, അല്ലെങ്കിൽ ഗബ്ബർ സിംഗിന്റെ പണിശാലയിൽ തുടർന്നാൽ ജീവിതം സ്വാഹഃ ആകും എന്ന തിരിച്ചറിയൽ തന്നെ.
വിശക്കുന്നുണ്ടെങ്കിലും കഴിക്കാൻ ഒരു മൂടില്ലായിരുന്നു. രണ്ട് റൊട്ടി ഒരു വിധത്തിൽ കഴിച്ചു ആകെ ഒരു പരവേശം എന്തായിരിക്കും അവിടെ ചെയ്യെണ്ടിവരുക, എങ്ങനെ തുടങ്ങും തുടങ്ങി നിരവധി ചോദ്യങ്ങൾ മനസ്സിൽ വന്നു ആകെ ഒരു ടെൻഷൻ ഹൃദയമിടിപ്പിന്റെ വേഗത കൂടിവന്നു. സകലദൈവങ്ങളേയും മനസ്സിൽ വിചാരിച്ചു കംപ്ലീറ്റ് പാർട്ടികളും എന്റെ ദീനരോധനം (പ്രാർത്ഥന) കേട്ടിരിക്കും.
“എടാ ആദ്യ ദിവസമല്ലെ നേരത്തെ ചെല്ല്, ആദ്യ ദിവസം തന്നെ നോട്ടപ്പുള്ളി ആകേണ്ട”
“അതെ”
ചേട്ടൻ പറഞ്ഞത് നേരായിരുന്നു ഇന്നുവരെ ഉള്ള ജീവിതത്തിൽ ഞാൻ ഒരു “ലേറ്റ് കമർ” അല്ലെങ്കിൽ ഒരു ഒടുവിലാൻ ആയിരുന്നു.സ്കൂളിൽ, കോളേജിൽ…. എന്നുവേണ്ട പോയസ്ഥലത്തെല്ലാം അതുതന്നെ അതിനെപ്പറ്റി ഇനി ഒരവസരത്തിൽ പറയാം. പെട്ടന്നുതന്നെ ഞാൻ ഡ്രസ്സ് ചെയ്യാൻ തുടങ്ങി ഇന്നലെ ഒരു രൂപ കൊടുത്താണ് ഷർട്ടും പാന്റും ഇസ്തിരി ഇടീച്ചത്, ഇസ്തിരി വടിവുകൾ എല്ലാം ഉറപ്പ്വരുത്തി ഷർട്ടും പാന്റും ധരിച്ചു. അനുസരണകെട്ട മുടിയെ തല്ലിയൊതുക്കി, വീണ്ടും ഉയർന്നുനിന്നവരെ വെളിച്ചെണ്ണ ഇട്ട് തലോടി ഇരുത്തി. പതിവിൽ കവിഞ്ഞ പ്രകടനങ്ങൾ കണ്ടിട്ടാവണം സുന്ദരൻ വക കമന്റ്,
“എടാ കാക്ക കുളിച്ചാൽ കൊക്കാകുമോ ?”
കണ്ണാടിയിൽ നിന്നും മുഖം അടർത്തിമാറ്റി ഞാൻ അവനെ നോക്കി
“തമാശിച്ചതാ…..”
“സത്യം പറയുന്നവൻ കമ്മ്യൂണിസ്റ്റ്കാരനാണല്ലോ”
“എന്റെ സുന്ദര ചില സത്യങ്ങൾ പറയാൻ പാടില്ല പ്രത്യേഗിച്ചും ഇത്തരം അവസരങ്ങളിൽ, അവന്റെ ഒടുക്കത്തെ ഒരു തമാശ, മനുഷ്യൻ ഇവിടെ മാക്സിമം ഗറ്റപ്പ് ഉണ്ടാക്കാൻ പാടുപെടുകയാ…. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നല്ലെ”
“എന്തോന്ന്…..”
“ഓ ഹിന്ദി പറഞ്ഞാൻ നിനക്ക് മനസ്സിലാവില്ലല്ലോ….”
“ വാചകമടിച്ച് സമയം കളയാതെ പോകാൻ നോക്ക് നോസൌബാരാ ബസ്സ് ഭയങ്കര തിരക്കുള്ളതാ ഡക്കയിൽ നിറുത്തിയാൽ ഭാഗ്യം അല്ലെങ്കിൽ നേരെ ക്യാമ്പിൽ ചെന്നു പോകാൻ നോക്ക്”
ദൈവമെ പരീക്ഷണം ബസ്സിന്റെ രൂപത്തിൽ ആകുമോ ? ഞാൻ ഒരുക്കം പൂർത്തിയാക്കി പഴസ് പാന്റിന്റെ പിറകിലെ പോക്കറ്റിൽ ഇട്ടു.
“ചേട്ടാ എന്നാൽ ഞാൻ ഇറങ്ങുകയാണ്, സുന്ദരാ സുശീല അപ്പോൾ പിന്നെ വൈകിട്ട് കാണാം”
ഞാൻ യാത്രപറഞ്ഞ് ഇറങ്ങി, റൂമിൽ നിന്നും പത്ത് മിനിട്ട് ദൂരം നടക്കണമായിരുന്നു ബസ്റ്റോപ്പിലേയ്ക്ക്, വഴിയിൽ പരിചയമുള്ള മുഖങ്ങൾ പലതും കണ്ടു, കുശലം ചോദിക്കാനുള്ള സമയം ഇല്ലാതിരുന്നതിനാൽ ചിരിച്ച് സൌഹൃദം പുതുക്കി,നായ്ക്കൾക്കും നാൽക്കാലികൾക്കും സൈക്കിൾറിക്ഷയ്ക്കും ഇടയിലൂടെ ഞാൻ ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു. സ്റ്റോപ്പിൽ ചെറിയ ആൾക്കൂട്ടം ഉണ്ടായിരുന്നു. മറ്റുള്ളവരെ അവരുടെ ഡ്രസ്സ്, ഷൂ, ബാഗ് ഇതൊക്കെ ജീവിതത്തിൽ ആദ്യമായി ഞാൻ ശ്രദ്ധിച്ച് വീക്ഷിച്ചു പിന്നെ അതുമായി എന്റെ വേഷത്തെ തുലനം ചെയ്തുനോക്കി, മാറ്റങ്ങൾ എന്നെ ഗ്രസിച്ചുതുടങ്ങിയത് ഞാൻ അറിഞ്ഞു, അവരിൽ നിന്നും ഒട്ടും മോശമായിരുന്നില്ല എന്റെ ഭാവങ്ങൾ അത് നല്ല ഒരു ഊർജ്ജമായിരുന്നു. അല്പം സമയം കഴിഞ്ഞപ്പോൾ നോസൌ ബാരാ നമ്പർ ബ്ലൂലൈൻ ബസ്സ് വന്നു ഒന്നുരണ്ട്പേർ അവിടെ ഇറങ്ങി, എന്നെക്കൂടാതെ രണ്ട് പേർകൂടെ അവിടെനിന്നും കയറി. ടിക്കറ്റ് എടുത്ത് അധികം തിരക്കില്ലാത്ത ഭാഗത്തെയ്ക്ക് ഞാൻ മാറിന്നു. കിംഗ്സ്വേക്യാമ്പിൽ നിന്നും കുറെ അധികം ആളുകൾ കയറി പിന്നെ നല്ല തിരക്കായിരുന്നു എന്റെ ഒരു കൈ പഴ്സിന്റെ പുറത്ത് വച്ചിരുന്നു അല്ലെങ്കിൽ നമ്മളെക്കാൾ ഉത്തരവാധിത്വത്തോടെ അത് ഏറ്റെടുക്കുന്നവർ ഡെൽഹിയിൽ ധാരളമുണ്ട്, ഏകദേശം മുക്കാൽ മണിക്കൂർകൊണ്ട് ബസ്സ് ശക്തിനഗറിൽ എത്തി.
റോഡ് മുറിച്ച്കടന്ന് ഞാൻ ഓഫീസ് ലക്ഷ്യമാക്കി നടന്നു, വല്ലാത്ത ഒരു അനുഭൂതിയിൽ………….പുതിയ ഒരു ജീവിതത്തിലെയ്ക്ക്……,