Monday, November 30, 2009

മരിക്കാത്ത ഓർമ്മകൾ-23

ഞങ്ങൾ താമസ്സിക്കുന്ന സ്ഥലത്തുനിന്നും കുറച്ച് ദൂരെ ആയിരുന്നു അജീഷ് പറഞ്ഞ ഓഫീസ്, ഡക്കയിൽ നിന്നും നോസൌബാര (912) നമ്പർ ബസ്സായിരുന്നു അവിടേയ്ക്ക് പോയിരുന്നത്. ശക്തിനഗർ എന്നാണ് ആ സ്ഥലത്തിന്റെ പേര്.ബസ്സിൽ സാമാന്യം നല്ലതിരക്കുണ്ടായിരുന്നു, ഞങ്ങൾ ശക്തിനഗർ റെഡ്‌ലൈറ്റിൽ ഇറങ്ങി ( ബസ്സ്റ്റോപ്പ്) ഒരു കടക്കാരനോട് അഡ്രസ്സ് തിരക്കി ഞങ്ങൾ അവിടെ എത്തി, ഒരു ഓഫീസിന്റെ യാതൊരു ലക്ഷണവും പുറമേനിന്ന് കാണാമായിരുന്നില്ല, ഒരു ബോർഡ്പോലും പുറത്തെങ്ങും ഉണ്ടായിരുന്നില്ല. അടുത്ത് കണ്ട ഒരു കടക്കാരനോട് ഒരിക്കൽ കൂടെ അഡ്രസ്സ് ഉറപ്പിച്ചശേഷം ഞങ്ങൾ മുന്നോട്ട് നടന്നു, അയാൾ പറഞ്ഞതുപോലെ ഒരു ഇടുങ്ങിയ കോണിപ്പടി ഞങ്ങൾ കണ്ടു, ഒന്നാം നിലയിൽ ആണെന്നാണ് അയാൾ പറഞ്ഞിരുന്നത്. ഒരാൾക്ക് കഷ്ടിച്ച് കയറാവുന്ന ഒരു കോണിപ്പടി ആയിരുന്നു അത് അതിന്റെ സ്റ്റെപ്പുകൾ തമ്മിലുള്ള ഉയരം കൂടുതനായതിനാൽ അല്പം ആയാസമായിരുന്നു കയറ്റം. അത് അവസാനിക്കുന്നത് രണ്ട് വാതിലുകളുടെ മുൻപിൽ. ഏതാണ് ഞങ്ങൾക്ക് പോകേണ്ടത് എന്നതിലൊരു സംശയം, പിന്നെ രണ്ടും കല്പിച്ച് വലതുവശത്തെ വാതിലിൽ തട്ടി, അല്പം കഴിഞ്ഞപ്പോൾ ഒരു മലയാളി എന്ന് തോന്നുന്ന ചെറുപ്പക്കാരൻ വാതിൽ തുറന്നു.
“ആപ് മലയാളി……”
“അതെ, ആരെ കാണാൻ ആണ്..”
അയാൾ സൌമ്യമായി ചോദിച്ചു, ഒരു മലയാളിയെ കണ്ടത് നന്നായി എന്ന് എനിക്ക് തോന്നി, കാരണം ഉണ്ണിച്ചേട്ടൻ ഹിന്ദി പറയുന്നത് കേട്ടാൽ അപ്പോഴേ മനസ്സിലാകും ഇവൻ മദ്രാസി ആണെന്ന്. ഞാൻ അജീഷ് തന്ന വിസിറ്റിംഗ് കാർഡ് അയാൾക്ക് കൊടുത്തു.

“അജീഷ് തന്നതാണ്, മി. സുരേഷിനെ ഒന്നു കാണണമായിരുന്നു”
അയാൾ മുഖമുയർത്തി എന്നെ നോക്കി,
“ഞാൻ തന്നെയാണ് സുരേഷ്…. വേക്കൻസിയുടെ കാര്യത്തിനാണോ ? “
“അതെ..”
“നിങ്ങൾ എന്താണ് പഠിച്ചത്”
“ഡ്രാഫ്റ്റ്സ്മാൻ സിവിൾ”
“എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ?”
“രണ്ട് വർഷം…”
“ഒരുമിനിട്ട് നിൽക്ക്, ഞാൻ സാറിനെ പറഞ്ഞ് വിടാം “

അല്പം കഴിഞ്ഞപ്പോൾ ഒരുഅറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ വന്നു, എന്നോട് എക്സ്പീരിയൻസ് എത്ര വർഷത്തെ ഉണ്ടെന്ന് ചോദിച്ചു, പണ്ട് യുധിഷ്ഠിരൻ പറഞ്ഞ പോലെ ഒരു സത്യം ഞാനും പറഞ്ഞു
രണ്ട് വർഷം (മനസ്സിൽ പറഞ്ഞു, പഠിച്ച രണ്ട് വർഷം)
“നാളെമുതൽ വരുക ആയിരം രൂപ തരാം”
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു, കിളവനെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരുമ്മ കൊടുക്കാൻ തോന്നി (ബൂലോകത്തിലെ ചില കവികൾക്ക് ഇങ്ങനെ തോന്നാറുണ്ട്, കമന്റുകളിൽ കണ്ടതാണേ) നെഞ്ചിടിപ്പ് കൂടുകയും ഒരു വിറയൽ ബാധിക്കുകയും ചെയ്തു, എന്തിനാണ് വിറച്ചതെന്ന് പിന്നീടുള്ള ദിവസങ്ങളിൽ എനിക്ക് മനസ്സിലായി, സിക്സ്ത് സെൻസ് ആറാം ഇന്ദ്രീയം…

ഞാനും ഉണ്ണിച്ചേട്ടനും അവിടെ നിന്നും ഇറങ്ങി കോണിപ്പടി ഇറങ്ങുമ്പോൾ ഇവൻ ആള് മിടുക്കനാണ്, എല്ലാം അറിയാം എന്നൊക്കെ കിളവനോട് തട്ടിമൂളിച്ചത് ഞാൻ ഓർത്തു. അത്രയ്ക്ക് അങ്ങോട്ട് വേണ്ടായിരുന്നു, നാളെ എന്തെങ്കിലും അറിയില്ല എന്ന് പറയേണ്ടി വന്നാൽ, ഈശ്വരാ ഹിന്ദിയിലെ തെറി മുഴുവൻ കാണാപാഠം പഠിച്ചു അത് കുരിശാകുമല്ലോ. എല്ലാത്തെറിയും കയ്യും കെട്ടിനിന്ന് കേൾക്കേണ്ടി വരുമല്ലോ, അത് പഠിച്ചില്ലായിരുന്നെങ്കിൽ എന്തരോ കേട്ട് എന്ന് വിചാരിക്കാമായിരുന്നു, എന്തായാലും വരുന്നിടത്തുവച്ച് കാണാൻ തീരുമാനിച്ചു
“നീയെന്താണെടാ ഒന്നും മിണ്ടാതെ നടക്കുന്നത് “
പെട്ടന്ന് ഞാൻ എന്റെ മനോരാജ്യത്തിൽ നിന്നും ഉണർന്നു
“ഏയ് ഒന്നുമില്ല ഞാൻ നാളെ വരുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു”
“ഞാൻ പറഞ്ഞതൊക്കെ ഏറ്റു എന്നാണ് തോന്നുന്നത്…”
ചേട്ടൻ ഒരു വിജയിയുടെ ഭാവത്തിൽ പറഞ്ഞു, അതു തന്നെ യാണ് ഞാനും ആലോചിച്ചത് അത്രയ്ക്കങ്ങോട്ട് വേണമായിരുന്നോ എന്ന്. വിധിയെ തടുക്കാനാവില്ലല്ലോ…
“അതെ…. അതെ “
ഞങ്ങൾ ബസ്റ്റോപ്പിലേയ്ക്ക് നടന്നു തൊള്ളായിരത്തി പന്ത്രണ്ട് വന്നപ്പോൾ അതിൽ കയറി വലിയതിരക്കില്ലായിരുന്നു,
“എടാ എന്റെ കയ്യിൽ ചില്ലറ ഇല്ല ടിക്കറ്റ് എടുത്തോണം”.
“ശരി ചേട്ട”
ഈശ്വരാ ആകെ പത്തുരൂപയെ ഉണ്ടായിരുന്നൊള്ളു, ശമ്പള വർദ്ധനയുടെ ഇമ്പാക്ട്, പത്തിന്റെ നോട്ട് കണ്ടകടർക്ക് നൽകി, ബാക്കി പൈസ വാങ്ങി പോക്കറ്റിൽ ഇട്ടു.....

Wednesday, October 21, 2009

മരിക്കാത്ത ഓർമ്മകൾ-22

“നീ മധുനുകർന്നു…………..അനുരാഗപല്ലവിയേ,
നീ മായല്ലെ മറയല്ലെ നീലനിലാവൊളിയെ…”
അനുരാഗത്തിന്റെ തീഷ്ണഭാവങ്ങൾ ഞങ്ങളിലൂടെ കടന്ന് പോയി, ദുഷ്യന്തനും ശകുന്തളയും പോലെ, നളനും ദമയന്തിയും പോലെ, അങ്ങ് പുരാണങ്ങളിൽ നിന്നും പിന്നെ നമ്മുടെ മുന്നിൽ നിൽക്കുന്ന അനേകലക്ഷം ജീവിക്കുന്ന ബിംബങ്ങളും………….
ആദ്യമായ് ഒരു സ്ത്രീ സ്പർശം,അവളുടെ മേൽചുണ്ടുകൾ എന്റെ കീഴ്ച്ചുണ്ടിന്റെ സമീപത്ത്,
“ഉം, ഊതിക്കെ..”
ഒരു അധികാരത്തിന്റെ സ്വരം, ഞാൻ രണ്ടും കൽപ്പിച്ച് ചുറുതായി ഊതി….. അവൾ അല്പനേരം എന്റെ മുഖത്ത് നോക്കി നിന്നു, പിന്നെ പുഞ്ചിരിച്ചു, എന്റെ നല്ലജീവൻ വീണത് അപ്പോഴായിരുന്നു……. ക്ലോസപ്പ്….
“ഞാൻ വിചാരിച്ചു ഇയാൾ കഴിച്ചിട്ടുണ്ടായിരിക്കുമെന്ന് “
“എന്റെ കൊച്ചെ ഞാൻ കള്ള് കൈകൊണ്ട് തൊടില്ല പിന്നല്ലെ, കുടിക്കുന്നത് “
അന്ന് ഞങ്ങൾ ഏറെ നേരം സംസാരിച്ചിരുന്നു, വീട്ടിലെ കാര്യങ്ങൾ, നാട്ടുകാര്യങ്ങൾ, എല്ലാം …..സുന്ദരനും സുശീലനും എത്തിയപ്പോൾ ഞങ്ങൾ ചായകുടിക്കുകയായിരുന്നു. സുന്ദരൻ എന്നെ ഒന്നു നോക്കി, ആ നോട്ടത്തിൽ എന്തോ പന്തികേട് ഉള്ളതുപോലെ തോന്നി.
“സുന്ദരാ ചായ ഇരുപ്പൊണ്ട് രാധിക ഇട്ടതാ… നോക്ക് “
“വല്ല്യ ടേസ്റ്റ് ഒന്നും കാണില്ല….”
രാധികയുടെ മുൻകൂർ ജാമ്യം
“രാധിക എപ്പോൾ വന്നു ?”
അവൾ എന്നെ നോക്കി,
“കുറേ നേരമായി, നിങ്ങൾ വരട്ടെ എന്ന് കരുതി ഇരുന്നു, കുറച്ച് ദിവസമായില്ലെ കണ്ടിട്ട് “
“ഞങ്ങൾ ഇന്ന് രാധികയുടെ കാര്യം പറഞ്ഞതേ ഉള്ളു, കണ്ടിട്ട് കുറച്ചായല്ലോ എന്ന്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? ജോലിഒക്കെ എങ്ങനെ പോകുന്നു “
സുന്ദരൻ ഒറ്റ ശ്വാസത്തിൽ ഇത്രയും കാര്യം ചോദിച്ചപ്പോൾ, എതോ സിനിമയിലെ ശ്രീനിവാസനെ എനിക്ക് ഓർമ്മവന്നു, രാധിക ചിരി കടിച്ചമർത്തി ഇരുന്നു.
“ജോലി കുഴപ്പമില്ലാതെ പോകുന്നു, പിന്നെ മണ്ണണ്ണതീരുന്നതിന് മുൻപ് പറയണം, ചിലപ്പോൾ കിട്ടാൻ വല്ല്യപാടാണ് “
“തീർച്ചയായും, കഞ്ഞികുടിമുട്ടരുതെല്ലോ”
“ശരി എന്നാൽ ഞാൻ ഇറങ്ങുന്നു, ഉണ്ണി വരുമ്പോൾ പറയുക ഞാൻ തിരക്കിയിരുന്നു എന്ന് “
“ശരി “
അന്ന് വൈകുന്നേരം ഇരുട്ടിക്കഴിഞ്ഞാണ് ഉണ്ണിച്ചേട്ടൻ വന്നത്, ഞങ്ങൾ ചോറും കറികളും ശരിയാക്കിവച്ചിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നത്. സുന്ദരൻ എല്ലാവർക്കും ചോറും കറികളും വിളമ്പി.
“സുന്ദരാ, ഞാൻ പഴയകമ്പനിയിൽ നിന്നും ജോലി മാറി, ഇപ്പോൾ റിലാക്സോ ഷൂ മാനുഫാക്ച്വറിംഗ് കമ്പനിയിലാണ്, എന്നും നൈറ്റ് ഡ്യൂട്ടി ആയിരിക്കും”
“എന്തുപറ്റി പെട്ടന്ന് ജോലി മാറിയത് “
ഉണ്ണിച്ചേട്ടന്റെ ജോലി പോയകാര്യം ഞങ്ങൾ ചേട്ടനോട് ചോദിച്ചിരുന്നില്ല. ഈ കാര്യം ഞങ്ങൾ അറിഞ്ഞു എന്ന് പുള്ളിക്കാരനും അറിയില്ലായിരുന്നു
“ശമ്പളക്കുറവ്, ഇവിടെ ഇത്തിരികൂടെ കൂട്ടികിട്ടും “
“അതേതായാലും നന്നായി”
പ്രാരാബ്ദങ്ങളുടെ പിച്ചും പേയും പറയാൻ ഞങ്ങൾ ആരും ശ്രമിക്കാതിരുന്നതുകൊണ്ട്, ഞങ്ങളുടെ ഒരുമിച്ച് ചേരൽ ഒരിക്കലും വിരസമായിരുന്നില്ല, സുശീലന്റെ ശബ്ദമാധുരിയിലും, ഉണ്ണിച്ചേട്ടന്റെ താളമ്പിടുത്തത്തിലും ( ആൾ ഒരു തബലിസ്റ്റായിരുന്നു) മനസ്സിന് കുളിർമ്മ കിട്ടിയിരുന്നു.
ദിവസങ്ങൾ പോയ്മറഞ്ഞുകൊണ്ടിരുന്നു, ഞങ്ങൾ ആ കമ്പനിയിൽ രണ്ട്മാസം പിന്നിട്ടു. ഒരുദിവസം എന്നെതേടി അജീഷ് എത്തി, ശക്തിനഗറിൽ ഒരു ഡ്രാഫ്റ്റ്മാന്റെ വേക്കൻസി ഉണ്ടെന്നു പറഞ്ഞു, ഞാൻ സകലദൈവങ്ങളേയും വിളിച്ച് എങ്ങനെ എങ്കിലും ഈ ജോലികിട്ടണം എന്ന് പ്രാർത്ഥിച്ചു……..
പണികിട്ടണേ………………………
എന്റെ സബരിമല മുരുഖാ…………….

(പ്രാർത്ഥനയക്ക് കടപ്പാട് സുരാജ് വെഞ്ഞാറന്മൂട്)

Saturday, September 26, 2009

മരിക്കാത്ത ഓർമ്മകൾ-21

അകത്തുനിന്നും ഉണ്ണിച്ചേട്ടന്റെ സ്വരം കാതുകളിൽ വീണു, സുന്ദരൻ എന്നെ നോക്കി അവന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു,
“എടാ ഉണ്ണി അകത്തുണ്ട്…,“
“ഉവ്വ്”
രാധിക ഉണ്ണിച്ചേട്ടനുമായി എന്തോ സംസാരിക്കുന്നു, ഞാൻ രാധികയെ വിഷ് ചെയ്തു,
“രാധിക വന്നിട്ട് അധികനേരമായോ?”
“അല്പനേരം ആയി, “
“ഉണ്ണിച്ചേട്ടാ, അശോകന്റെ കടയിൽ നിന്നും ഒരു ലിറ്റർ മണ്ണണ്ണയെ വാങ്ങി ഉ ള്ളു രാധിക വാങ്ങിത്തരാം എന്ന് പറഞ്ഞിരുന്നു”
“ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്തിട്ടുണ്ട്, അഞ്ച് ലിറ്റർ ഉണ്ട് “
“വളരെ നന്ദി..”
എന്തോ മനസ്സിന് ഒരു കുളിർമ്മ അനുഭവപ്പെട്ടു, പിന്നീട് ഇടക്കിടെ രാധിക ഞങ്ങളുടെ റൂമിൽ വരുമായിരുന്നു, ഞങ്ങൾക്കിടയിൽ നല്ല ഒരു സുഹൃത് ബന്ധം വളർന്നു, കൊച്ചുകൊച്ചു തമാശകളും, നേരമ്പോക്കുകളുമായി ഞങ്ങളുടെ ദിവസങ്ങൾ കടന്നുപോയി, ഇതിനിടയിൽ രാധികയും ബോസ്സുമായുള്ള ബന്ധം കൂടുതൽ വഷളായി, ഞാൻ അതേക്കുറിച്ച് അവളോട് ചോദിക്കുകയോ അവൾ എന്നോട് പറയുകയോ ചെയ്തില്ല, രമണിയും ഇടയ്ക്കിടെ ഉണ്ണിച്ചേട്ടനെ കാണാൻ വരുമായിരുന്നു.ദിവസങ്ങൾ സാവധാനം കൊഴിഞ്ഞുവീണു, ഞങ്ങളുടെ ആദ്യശമ്പളം, കമ്പനിയിൽ എല്ലാമാസവും പതിനഞ്ചിനാണ് ശമ്പളം നൽകുന്നത്, ഡെൽഹിയിലെ ജോലിക്ക് ആദ്യം കിട്ടുന്ന പ്രതിഫലം അതായിരുന്നു ആ എഴുനൂറ്റി അൻപത് രൂപ. രണ്ട് വട്ടം എണ്ണി തിട്ടപ്പെടുത്തി, സുന്ദരൻ ആദ്യം എണ്ണിയപ്പോൾ അൻപത് രൂപ കൂടുതൽ, ആരൂപ തിരിച്ചുകൊടുക്കണോ എന്ന ശങ്കയിൽ അവൻ നിന്നു, എന്തുപറ്റി എന്ന് തിരക്കിയപ്പോൾ പണം കൂടുതൽ ഉണ്ട് എന്നു പറഞ്ഞു, ഞാൻ നിർബന്ധിച്ചിട്ട് അവൻ ഒരിക്കൽ കൂടെ എണ്ണി അമ്പതുരൂപ കുറവ് എനിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല, പണ്ട് ഒരു സിനിമയിൽ മാളാ അരവിന്ദൻ കാശ് എണ്ണിയ അതെ അനുഭവം വീണ്ടും എണ്ണിയപ്പോൾ ശമ്പളം കൃത്യം
“സുന്ദരാ നീ ഒരു ഖിലാടി തന്നെ…..”
“വേണ്ടാ നീ ചൊറിയെണ്ടാ….”
“സുശീലാ നിന്റെ പൈസ മുഴുവനും ഉണ്ടോ ?”
“ഉവ്വ്… ഞാൻ മൂന്ന് പ്രാവശ്യം എണ്ണി”
എല്ലാകാര്യത്തിലും ഇയ്യാവ് ഒരു ദിവസം മുൻപിൽ ആണല്ലോ, നല്ല ഭാവിയുള്ള ചെറുക്കൻ. ഞങ്ങൾ റൂമിൽ എത്തുമ്പോൾ ഉണ്ണിച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ശമ്പളം കിട്ടിയ പൈസ ഞങ്ങൾ ഉണ്ണിച്ചേട്ടനെ ഏല്പിച്ചു, ആദ്യത്തെ ശമ്പളമല്ലെ, ഗുരുത്വ ദോഷം വേണ്ടാ എന്ന് കരുതി, പോരങ്കിൽ കടയിലെ പറ്റെല്ലാം ഉണ്ണിച്ചേട്ടന്റെ പേരിൽ ആണ്. ഉണ്ണിച്ചേട്ടൻ പൈസ എല്ലാം എണ്ണി നോക്കി, ഞങ്ങളുടെ കൈയ്യിൽ നൂറ്റമ്പത് രൂപ വച്ചുതന്നു വട്ടചെലവിന്.വാടകയും കടപ്പറ്റും തീർത്തുകഴിഞ്ഞ് ബാക്കി ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം,
മുരളിപറഞ്ഞാണ് ഞങ്ങൾ അറിയുന്നത് ഉണ്ണിച്ചേട്ടന്റെ പണി പോയി എന്ന കാര്യം ചുരുക്കത്തിൽ ഇപ്പോൾ ഉണ്ണിക്ക് പണി ഇല്ല. പക്ഷേ കക്ഷി എന്നും രാവിലെ പോകും വൈകിട്ട് വരും ഞങ്ങളോട് പറഞ്ഞ്തുമില്ല പണി ഇല്ല എന്ന കാര്യം. ഒരു സുഹൃത്തിന്റെ റൂമിൽ വച്ചാണ് ഞാൻ അജീഷിനെ പരിചയപ്പെടുന്നത്. കോന്നിആണ് സ്വദേശം. ഒരു സർദാറിന്റെ കമ്പനിയിൽ മെക്കാനിക്കൽ ഡ്രഫ്റ്റ്മാൻ ആയി വർക്ക് ചെയ്യുന്നു. ഞാൻ എന്നെ പരിചയപ്പെടുത്തി, ഇടക്കിടയ്ക്ക അജീഷിനെ കാണുമായിരുന്നു, അപ്പോഴൊക്കെ എവിടെ എങ്കിലും വേക്കൻസി വരുകയാണെങ്കിൽ പറയണം എന്ന് ഞാൻ അവനെ ഓർമ്മിപ്പിക്കും.
ദിവസങ്ങൾ പിന്നിട്ടു, നോർത്ത് ഇന്ത്യയുടെ ഉത്സവങ്ങളിൽ പ്രമുഖമായ ഹോളി അടുത്ത് വരുന്നു, എന്താണ് ഹോളി എന്നത് ഒരു ഏകദേശരൂപം ഉണ്ടായിരുന്നു, അമിതാഭ് ബച്ചന്റെ പടത്തിലൂടെ ഹോളി കളി കണ്ടിട്ടുണ്ട്…. “രംഗ ഭര്സേ ഭീഗെ ചുനര്വാലി രംഗ് ഭര്സേ…..” ഈ ഗാനം മനസ്സിൽ നിന്നും ഇന്നും മായാതെ നിൽക്കുന്നു. നിറങ്ങളിൽ ആറാടുന്ന ആ ദിവസം അടുത്ത് എത്താറായി, പിന്നെ ഈ ഹോളിക്ക് മറ്റൊരു പ്രാധാന്യം കൂടെ ഉണ്ട് വടക്കന്മാർ കുറേ കാലത്തിന് ശേഷം കുളിക്കുന്ന ദിവസം, ഇത് നമ്മുടെ ആളുകൾ അസൂയകൊണ്ട് പറയുന്നതാണ് എന്ന് ഒരു വിവക്ഷയുണ്ട്. ഹോളിക്ക് രണ്ട് ദിവസം ഞങ്ങൾക്ക് അവധി കിട്ടി, ആദ്യദിവസം വെള്ളം കൊണ്ട് ഒരു ഉത്സവം തന്നെ ആയിരുന്നു, രാവിലെ സുഹൃത്തുക്കൾ ഓരോരുത്തരായി വന്ന് ആശംസകൾ നേർന്നു, കൂടെ മുഖത്ത് കുറേ ചായവും, നേരം പുലരും തോറും ഞങ്ങളുടെ രൂപവും നിറവും മാറിവന്നു. പിന്നെ അയല്പക്ക കാരെയും വഴിപോക്കരേയും നിറത്തിലും വള്ളത്തിലും മുക്കി എന്നതാവും ശരി, ഏറ്റവും കുറഞ്ഞത് അന്ന് അൻപത് രൂപയുടെ കളറും ബലൂണും ഞങ്ങൾ വാങ്ങി. കളർ വെള്ളം നിറച്ച് തെരുവിലൂടെ നടന്നു നീങ്ങുന്നവരെ മറഞ്ഞ് നിന്ന് എറിയുന്നത് വളരെ രസമായി തോന്നി പലരും ഏറ് കിട്ടാനായി നടക്കുന്നത് എന്നാണ് തോന്നിയത്.
ഉച്ചവരെ വളരെ രസകരമായി നീങ്ങി. ഉണ്ണിച്ചേട്ടൻ രാവിലെ തന്നെ റൂമിൽ നിന്നും പോയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് സർവ്വ സ്വാതന്ത്ര്യം ആയിരുന്നു. വൈകുന്നേരമായപ്പോൾ സുന്ദരനും സുശീലനും ഒരു സുഹൃത്തിന്റെ റൂമിൽ പോയി, നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. കിടന്ന് അല്പം കഴിഞ്ഞപ്പോൾതന്നെ ഞാൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് ഞാൻ വാതിൽ തുറന്നത്, വാതിൽക്കൽ രാധിക… എന്റെ ഉറക്കമെല്ലാം പമ്പകടന്നു, ആ മാസ്മരിക നോട്ടത്തിൽ ആ സാമിപ്യത്തിൽ ജീവൻ ടോൺ കഴിച്ചപോലെ ഞാൻ ഉയർത്തെണീറ്റു.
“ രാധികയോ വരു….”
അവൾ പുഞ്ചിരിച്ച്കൊണ്ട് അകത്തുകയറി, കട്ടിലിൽ ഇരുന്ന് ചുറ്റിനും കണ്ണോടിച്ചു.
“ഗായകനും മേളക്കാരനും എവിടെ ?”
സുന്ദരനേയും സുശീലനേയും ആണ് എന്ന് മനസ്സിലായി
“പുറത്ത് പോയതാണ്, വന്നില്ല”
“എന്തുപറ്റി ? ഇന്ന് ഹോളിഒന്നും കളിച്ചില്ലെ”
“ഊവ്വ് ഉച്ചവരെ, പിന്നെ നല്ല ക്ഷീണം തോന്നി ഒന്നു മയങ്ങി”
“ക്ഷീണം കാണുമല്ലോ, ഏതാ സേവിച്ചത്”
“സേവിച്ചതോ ? മനസ്സിലായില്ല”
“എന്റെ മുഖത്തേയ്ക്ക് ഒന്ന് ഊതിക്കെ “
ആഹാ, ഇവൾ എന്നെ മദ്യപാനി ആക്കാനുള്ള പുറപ്പാടാണോ ? ഉറക്കം കഴിഞ്ഞ് എണീറ്റതെ ഉള്ളു, ക്ലോസപ്പിന്റെ ഉന്മേഷം ഒന്നും ശ്വാസത്തിൽ ഉണ്ടായിരിക്കില്ല, മനസ്സിലെ ആഗ്രഹങ്ങളെ ഒരു നിശ്വാസവായു കെടുത്തി എന്ന് കുറച്ച് കഴിയുമ്പോൾ പശ്ചാതപിക്കേണ്ടി വരുമോ ഈശ്വരാ ? ഞാൻ ആകെ ധർമ്മ സങ്കടത്തിലായി
“ഊതത്തില്ല…. എനിക്കറിയാം, അല്ലേലും നിങ്ങൾ ആണുങ്ങൾ ഇങ്ങനാ വീട്ടിൽ നിന്നും ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ സർവ്വസ്വാതന്ത്ര്യമെല്ലെ ചോദിക്കാനും പറയാനും ആരുമില്ലെല്ലോ ?! “
ഞാൻ അമ്പരപ്പോടെ അവളെ നോക്കി നിന്നു……………………………………..

Saturday, August 15, 2009

മരിക്കാത്ത ഓർമ്മകൾ-20

അന്ന് വൈകുന്നേരം രാധികയെ കണാൻ അവസരം ഒത്തുവരും എന്നതിനാൽ ഞാൻ വളരെ സന്തോഷവാനായിരുന്നു, ഉച്ചയ്ക്കും, ബ്രഡ്ഡും, മുൻസിപ്പലിറ്റിയുടെ ജീവന്‍‌രക്ഷ ഔഷധമായ ക്ലോറിൻ വാട്ടറും ആയിരുന്നു ഞങ്ങളുടെ ആശ്രയം. തണുത്ത വെള്ളം കുടിക്കാൻ ആദ്യം ഒരു ബുദ്ധിമുട്ട് തോന്നി എങ്കിലും ബ്രഡ് തൊണ്ടയിൽ നിന്നും ഇറങ്ങാൻ വേറെ വഴി ഒന്നുമില്ലായിരുന്നു, അല്ലെങ്കിൽ അടുത്ത ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ “ബ്രഡ് തൊണ്ടയിൽ കുരുങ്ങി മരിച്ച നിലയിൽ, മൂന്ന് യുവാക്കളെ വാടക വീട്ടിൽ കണ്ടെത്തി” എന്ന തലക്കെട്ടിൽ ഞങ്ങൾ പ്രശസ്തർ ആകുമായിരുന്നു.
“ഫാക്ടറി” യിൽ ഞങ്ങളുടെ ജീവിതം ഇഴുകിച്ചേർന്നു എന്നതാവും ശരി, സ്വപ്നങ്ങൾ ഞങ്ങൾക്കും കൂട്ടിനെത്തി, പൈസ കൊടുക്കാതെ കാണാൻ പറ്റിയ വിഷ്വൽ അതല്ലെ ഉള്ളു, പുതിയതായി എത്തിയ പെൺകുട്ടി (യുവതി) ഫോർമാനുമായി എന്തോ വാക്കുതർക്കം, എന്താണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല മല്ലു പെൺകുട്ടികളോട് വടക്കന്മാർക്ക് ഒരു പ്രത്യേഗ താത്പര്യമുണ്ട്, ആത് നിലനിർത്താൻ നമ്മുടെ സഹോദരിമാർ വളരെ പരിശ്രമിക്കാറും ഉണ്ട്.ആ പെൺകുട്ടിയുടെ സമീപനം എന്തൊ എനിക്ക് ദഹിച്ചില്ല, ഒരു അടക്കമില്ലായ്മ തോന്നി, അന്ന് അവൾ ദേഷ്യപ്പെട്ട് അവിടെ നിന്നും ഇറങ്ങിപോയി, അവളെ വിളിച്ച വാക്കുകൾ പിന്നീട് ആരോ മൊഴിമാറ്റം ചെയ്ത് പറഞ്ഞപ്പോൾ എന്റെ തലകറങ്ങി, ഇങ്ങനെയും തെറി ഉണ്ടോ എന്ന് ഞാൻ അത്ഭുതപ്പെട്ടു,സങ്കടപ്പെടാനും സഹതപിക്കാനും ഒരു ദിവസം അവൾ തരും എന്ന് ഞാൻ അന്ന് കരിതിയിരുന്നില്ല.
വൈകിട്ട് ഞങ്ങൾ റൂമിൽ വരുമ്പോൾ പതിവിന് വിപരീതമായി ഉണ്ണിച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ വേഗം കുളിച്ച് വസ്ത്രങ്ങൾ മാറി. ഉണ്ണിച്ചേട്ടൻ ഉദാസീനനായി കട്ടിലിൽ കിടക്കുന്നു.
“എന്തുപറ്റി ഉണ്ണിച്ചേട്ടാ, ഇന്ന് പതിവില്ലാതെ കിടക്കുന്നത്, എന്തെങ്കിലും വയ്യാഴിക ഉണ്ടോ“
“ഏയ് അങ്ങനൊന്നുമില്ല, എന്തുപറ്റി മണ്ണണ്ണ തീർന്നോ ? “
“അതെ, രാവിലെ കാപ്പി ഇട്ടപ്പോൾ ആണ് മനസ്സിലായത് “

“ഒരു കാര്യം ചെയ്യ്, സുന്ദരനും നീയും കൂടെ പോയ് അശോകന്റെ കടയിൽ നിന്നും മണ്ണണ്ണ വാങ്ങിക്ക് വില കൂടുതലായിരിക്കും എന്നാലും സാരമില്ല”
ഉണ്ണിച്ചേട്ടൻ പോക്കറ്റിൽ നിന്നും പൈസ എടുത്തുതന്നു, ഞാനും സുന്ദരനും മണ്ണണ്ണ വാങ്ങാൻ പുറപ്പെട്ടു, സുന്ദരൻ വെളുത്ത കന്നാസ് പ്ലാസിക്ക് കൂടിനൂള്ളിൽ തിരുകി, ഞങ്ങൾ അശോകന്റെ കട ലക്ഷമാക്കി നടന്നു, കുറെ ചെന്നപ്പോൾ എതിരെ രാധിക വരുന്നു. എന്റെ നെഞ്ചിടിപ്പ് കൂടി, അടുത്ത് വന്നപ്പോൾ ഒരു പുഞ്ചിരി സമ്മാനിച്ചു.
“രണ്ടാളും കൂടെ എങ്ങോട്ടാ രാത്രിയിൽ”
“അശോകന്റെ കട വരെ, മണ്ണണ്ണ തീർന്നു “
“ഞാൻ നിങ്ങൾക്ക് മണ്ണണ്ണ വാങ്ങാൻ പോകുകയായിരുന്നു, ഞങ്ങളുടെ മക്കാൻ മാലിക്കിന്റെ ( വീട്ടുടമയുടെ) റേഷൻ കാർഡ് സംഘടിപ്പിച്ചു. “
“വളരെ ഉപകാരം, തൽക്കാലത്തെയ്ക്ക് ഞങ്ങൾ ഒരു ലിറ്റർ വാങ്ങിക്കട്ടെ ഞങ്ങൾ വരാതെ രാധിക പോകരുത്”
“ശരി തിരക്കില്ലങ്കിൽ ഞാൻ പെട്ടന്ന് വരും നിങ്ങൾ താമസിക്കാതെ എത്തണം”
“ശരി..”
ഞങ്ങൾ വേഗം കട ലക്ഷ്യമാക്കി നടന്നു,
“കാമുകന്റെ നടത്തത്തിന് ഭയങ്കര സ്പീട് ആണല്ലോ”
ഞാൻ തിരിഞ്ഞ് സുന്ദരനെ നോക്കി,
“അതെ അല്പം തിരക്കിലാണ്, സാറിന് ന.പ. നഷ്ടം വരത്തില്ലെ പോരെ”
“ഉവ്വേ…”
“നിനക്കൊക്കെ ഉപകാരം ചെയ്യുന്നവരെ പാമ്പ് കൊത്തും എന്ന് പറഞ്ഞാൽ അതിൽ അതിശയിക്കാനൊന്നുമില്ല“
“ഒരു കാര്യം എനിക്കുതോന്നുന്നു ഈ “പാമ്പ്” കൊത്തിയെ പോവു”
“സുന്ദരാ ഈ ലോകത്ത് എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനായിട്ടുണ്ട് നിനക്കതിൽ ഒന്നും എന്താ താത്പര്യമില്ലാത്തത് “
“ശരി ഞാൻ വാ പൊത്തുന്നു”
പിന്നെ സുന്ദരൻ അധികം ഒന്നും പറഞ്ഞില്ല, ഞങ്ങൾ വേഗം അശോകന്റെ കട ലക്ഷ്യമാക്കി നടന്നു, അവിടെ അല്പം തിരക്കുണ്ടായിരുന്നു. പെട്ടന്ന് ഞങ്ങൾ മണ്ണണ്ണ വാങ്ങി, അപ്പോൾ സുന്ദരന്റെ വക കമന്റ്
“അളിയാ കൊറിക്കാൻ എന്തെങ്കിലും വാങ്ങ് അവൾ മണ്ണണ്ണയുമായി വരുമ്പോൾ നല്ല ഒരു ചായയും എന്തെങ്കിലും കൊറിക്കാനും കൊടുക്കണ്ടേ “
“എടാ ദ്രോഹി നീ അന്നു പണിതപാരയുടെ വിഷമം ഇന്നും മാറിയിട്ടില്ല വട്ടച്ചെലവിന് വച്ച മുപ്പത് രൂപയിൽ ഇനീ പത്തുരൂപയെ ഉള്ളു. അവന്റെ ഒടുക്കത്തെ ഒരു സ്നേഹം, സ്വന്തം നാട്ടുകാരന്റെ ചോരകുടിക്കുന്ന നീ ഒന്നും ഒരുകാലത്തും നന്നാവില്ല എന്റെ ദാരിദ്രക്കാവിലമ്മയാണെ സത്യം”
“എടാ നീ ശപിക്കല്ലെ, ആകെ അർദ്ധപ്പട്ടണിയാ അത് മുഴുപ്പട്ടണി ആകും”
സുന്ദരൻ എന്നെ നോക്കി ചിരിച്ചു, വേഗം വീട്ടിൽ എത്താൻ ഞാനവനെ പ്രോത്സാഹിപ്പിച്ചു, ഞങ്ങളുടെ പതചലനങ്ങൾക്ക് വേഗം കൂടി, ഇടുങ്ങിയ ഗള്ളിയിലൂടെ റൂം ലക്ഷ്യമാക്കി ഞങ്ങൾ നടന്നു, ഗള്ളിയിൽ എപ്പോഴും നല്ലതിരക്കാണ്, അലഞ്ഞിതിരിയുന്ന നാൽക്കാലികളും നായ്ക്കൂട്ടങ്ങളും പതിവ് കാഴ്ച്ച ആയിരുന്നു, നേരം ഇരുട്ടിത്തുടങ്ങിയിരുന്നു എങ്കിലും അങ്ങിങ്ങായി നാണം കുണുങ്ങി നിൽക്കുന്ന നിയോൺ വിളക്കുകൾ തെരുവിന് ഒരു ഈസ്റ്റ്മാൻ ഫിലിമിന്റെ ദൃശ്യഭംഗി നൽകി. എന്റെ മനസ്സിൽ രാധികയായിരുന്നു, സുന്ദരൻ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, ഞാൻ മൂളികേട്ടുകൊണ്ട് നടന്നു ദൂരെ ഞങ്ങളുടെ വീട് കാണായി……..

Monday, August 3, 2009

മരിക്കാത്ത ഓർമ്മകൾ-19

അടുത്ത ദിവസം രാവിലെ ഞങ്ങൾ പതിവ് പോലെ, ജോലിക്ക് പോകാൻ തയ്യാറായി, സുന്ദരൻ കുളികഴിഞ്ഞ് ആദ്യം എത്തി, അടുത്തത് എന്റെ ഊഴമായിരുന്നു, ഞാൻ തോർത്ത് തോളിലിട്ട് ബാത്ത്റൂം ലക്ഷ്യമാക്കി നടന്നു ( ഓടി എന്നതാവും ശരി, ജനുവരിയിലെ തണുപ്പ് അസ്ഥിവരെ തുളച്ച്കയറുന്ന പ്രതീതി), ബക്കറ്റിലെ വെള്ളം തലവഴി പൊക്കി ഒഴിച്ചു, സോപ്പ് തേച്ചു എന്ന് വരുത്തി കാരണം അത് വരെ നിൽക്കാനുള്ള ത്രാണി എന്റെ ശരീരത്തിനുണ്ടായിരുന്നില്ല, വ്യക്തി ശുചിത്വം എന്ന മലയാളിയുടെ ദുരഭിമാനം പേർത്തും, പേർത്തും കൂടെകൂട്ടിയവനായിരുന്നു ഞാനും അതുകൊണ്ട് കുളിക്കാതിരിക്കാൻ മനസ്സ നുവദിച്ചില്ല.
കുളികഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ, വിഷണ്ണനായിരിക്കുന്ന സുന്ദരൻ, സുശീലനാവട്ടെ ഇനിയും രണ്ട് മിനിട്ട്കൂടെ ഉറങ്ങാം എന്ന കണക്കുകൂട്ടലിൽ, ചുരുണ്ട് കിടക്കുന്നു. കൂട്ടിയിടിക്കുന്ന പല്ലിനെ നിയന്ത്രിക്കാൻ ഒരു വിഭലശ്രമം ഞാൻ നടത്തി എങ്കിലും, അത് നിർവിഗ്നം തുടർന്നു.
“ എന്തുപറ്റി അളിയ…? ”
“ ഇനീ എന്നാ പറ്റാനാ..?”
ഈശ്വരാ ഇവന്റെ ജനന സമയം ശാരദാമ്മയോട് ചോദിച്ചറിയണം, ഞാൻ സുന്ദരന്റെ അമ്മയെ ശാരദാമ്മ എന്നായിരുന്നു വിളിച്ചിരുന്നത്, അവർക്ക് എന്നോട് നല്ല താത്പര്യമായിരുന്നുതാനും.
“ഉം…, നീ കാര്യം പറയടാ..”
“ഇന്ന് വായു ഭക്ഷിക്കാം..”
“വായുവാണെങ്കിൽ കുറയ്ക്കണ്ടാ , ഫ്രീ ആയി കിട്ടുന്നതല്ലെ!! എടാ പുല്ലെ കാര്യം എന്താണെന്ന് പറ“
എനിക്ക് ശരിക്കും ദേഷ്യം വന്നു,സുന്ദരന്റെ മുഖം ഗൌരവം നിറഞ്ഞതായിരുന്നെങ്കിലും, അതിന്റെ കോണിൽ ഒരു പുഞ്ചിരിവിടർന്നു..
“സ്റ്റൌവ്വിൽ മണ്ണണ്ണ ഇല്ല…”
“ഇതിനാണോ നീ ഒരു മാതിരി അമ്മായിയമ്മ പോരു പോലെ മുഖവും വീർപ്പിച്ചിരുന്നത് “
“എനിക്ക് വിശന്നിട്ട് വയ്യാ, കമ്പനിയിലെ പണിയാണെങ്കിൽ മനുഷ്യന്റെ ആയുസ്സ് എടുക്കുന്നതും”
“നീ സമാധാനിക്ക് സുന്ദരാ നമുക്ക് വഴി ഉണ്ടാക്കാം “
ഞാൻ സറ്റൌ എടുത്ത് കുലുക്കിനോക്കി, അല്പം മണ്ണണ്ണ ഉണ്ടെന്ന് തോന്നുന്നു, പമ്പ് ചെയ്ത് സറ്റൌവ്വിൽ കാറ്റ് നിറച്ചു,
“സുന്ദരാ നമുക്ക് ഇന്ന് ബ്രഡ്ഡും, കട്ടനും ആക്കാം എന്നാ പറയുന്നു”
സുന്ദരൻ എന്നെ നോക്കി, അവന്റെ മുഖം വീർത്തുതന്നെ ഇരുന്നു, ഈശ്വരാ ഇവൻ പെണ്ണായി പിറന്നിരുന്നേൽ കെട്ടുന്നവന്റെ ജീവിതം അതോടെ പൊക ആകുമായിരുന്നു,
“ നീ ഒരു കാര്യം ചെയ്യ്, കാപ്പിക്ക് വെള്ളം എടുത്തുകൊണ്ട്‌വാ“
“എടാ ഞാൻ ആദ്യം കാപ്പിക്ക് വെള്ളം വെച്ചതാ, സ്റ്റൌ അണഞ്ഞപ്പോൾ മനസ്സിലായി മണ്ണണ്ണ തീർന്നെന്ന്, ഇനീ നീ കത്തിച്ച് നോക്ക് “
അവന്റെ സംസാരത്തിലെ കളിയാക്കൽ എനിക്ക് മനസ്സിലായി, എന്തായാലും ഒന്നു ശ്രമിച്ച് നോക്കാം. ഞാൻ സറ്റൌവ്വിന്റെ നോബ് തുറന്നു, അല്പം എണ്ണ പുറത്തേയ്ക്ക് ചീറ്റിത്തെറിച്ചു, ഞാൻ അതിലേയ്ക്ക് തീപ്പെട്ടികൊള്ളി കത്തിച്ച് പിടിച്ചു, സറ്റൌവ്വ് കത്തിത്തുടങ്ങി, ചുവപ്പിൽ നിന്നും ഇളം നീല ജ്വാലയിലേയ്ക്ക് സറ്റൌവ്വിലെ തീപടർന്നു ഞാൻ കാപ്പി പാത്രം വച്ചു രണ്ട് മിനിട്ട് കഴിഞ്ഞപ്പോൾ തീ അണഞ്ഞു, സുന്ദരന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു അപ്പോഴേയ്ക്കും സുശീലൻ ഉണർന്നു,
“അളിയന്മാർ രണ്ടും കൂടെ എന്താണ് രാവിലെ പണി “
“അയ്യോ മക്കൾക്ക് പോത് നിറയ്ക്കാനുള്ള വെള്ളം കാച്ചുവാരുന്നു… എന്താ ഇപ്പോൾ വേണോ “
സുന്ദരന്റെ മൂഡ് ശരിയല്ലന്ന് സുശീലന് മനസ്സിലായി, അവൻ ബ്രഷ് എടുത്തുകൊണ്ട് ബാത്ത്റൂമിലേയ്ക്ക് നടന്നു. ഞാൻ വീണ്ടും സ്റ്റൌ കത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. അല്പം കഴിഞ്ഞപ്പോൾ സുശീലനും “കുളി” കഴിഞ്ഞെത്തി. ഞങ്ങളുടെ തീവ്രശ്രമത്തിൽ, സുശീലനും പങ്കാളിയായി, സ്റ്റൌ ചരിച്ച് പിടിച്ച് തീകത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിജയിച്ചു, സുശീലൻ സോസ്പാൻ (ചായപാത്രം) പൊക്കി പിടിച്ചു, അവസാനം വെള്ളം തിളച്ചു, കടിച്ചുകുടയുന്ന തണുപ്പിന് തടയിടാനുള്ള ഞങ്ങളുടെ പരിശ്രമം വിജയിച്ചു, ക്ലോക്കിലെ വലിയ സൂചി പന്ത്രണ്ടും പിന്നിട്ട് മുന്നോട്ട് കുതിച്ചു,പൊട്ടിച്ച ബ്രഡ്പായ്ക്കറ്റിൽ നിന്നും ബ്രഡ് ഓരോന്നായി അപ്രത്യക്ഷമായിക്കൊണ്ടിരുന്നു, അവസാനത്തെ ബ്രഡ്പീസ് മാത്രം കൂടിൽ ശേഷിച്ചു (അത് കടിച്ചുതിന്നുക എന്നത് ശ്രമകരമായ പണിയായതിനാൽ)
സുന്ദരന്റെ മുഖം പ്രസന്നമായി, ഉണ്ണിച്ചേട്ടൻ ഇനിയും എത്തിയിട്ടില്ല, കുറച്ച് ദിവസമായി ഉണ്ണിച്ചേട്ടന്റെ ജീവിത രീതിയിൽ മൊത്തം ഒരു മാറ്റം കാണുന്നു, പുലർന്നതിന് ശേഷമാവും നൈറ്റ്ഡ്യൂട്ടി ഉള്ളപ്പോൾ എത്തുക. ഞങ്ങൾ വൈകുന്നേരം എത്തുന്നതിന് മുൻപെ ചേട്ടൻ റൂമിൽ നിന്നും പോയിരിക്കും, ആകെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്പോലെ എനിക്ക് തോന്നി, പക്ഷേ എന്താണ് എന്ന് വ്യക്തമായില്ല.
അന്ന് ഞങ്ങൾ ആയിരുന്നു ആദ്യം കമ്പനിയിൽ എത്തിയത്, അല്പനേരം കഴിഞ്ഞപ്പോൾ ആളുകൾ ഓരോരുത്തരായി വന്നു തുടങ്ങി.ജോലിതുടങ്ങി അല്പം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവിടേയ്ക്ക് വന്നു, കാഴ്ച്ചയിൽ തന്നെ മനസ്സിലായി ഒരു മല്ലു (വടക്കന്മാർ നമുക്ക് തന്നെ ഓമന പേർ “മല്ലു”) ആണെന്ന്. അധികം, പൊക്കമില്ലാത്ത ഇരുനിറക്കാരി ആയിരുന്നു ആ പെൺകുട്ടി, ഏകദേശം ഇരുപത്തിരണ്ട് വയസ്സ് ഉണ്ടാവും. സാമാന്യം നല്ല രീതിയിൽ അവൾ ഹിന്ദി സംസാരിക്കുമായിരുന്നു.ഫോർമാൻ ആകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി, പുതിയ നിയമനം, അങ്ങനെ ഞങ്ങളുടെ കമ്പനിയിൽ (കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലെ) മല്ലൂസിന്റെ എണ്ണം കൂടിവന്നു, കുറഞ്ഞവേദനം, കൂടിയ കാര്യക്ഷമത, ഇതിൽ കൂടുതൽ എന്താണ് ഒരു തൊഴിൽ ദാദാവിന് വേണ്ടത്. കമ്പനിയിലെ ജോലി എല്ലാം ഒരുവിധം നന്നായി തന്നെ നീങ്ങി, ഉള്ളപണി പോകരുത് എന്ന ആത്മാർത്ഥത ഞങ്ങളുടെ പ്രവർത്തിയിൽ നിഴലിച്ചിരുന്നു.

Sunday, July 26, 2009

മരിക്കാത്ത ഓർമ്മകൾ-18

ഉറക്കെ ചിരിച്ചുകൊണ്ട് ഞാൻ പുറത്തേയ്ക്ക് ഓടി., ഗേറ്റ് കടന്നുവരുന്ന രാധിക, ബ്രേക്കിട്ടപോലെ ഞാൻ നിന്നു,
“അല്ല ഇതാര്, രാധികയോ വരു”
“എന്താ ഓടിവരുന്നത് കണ്ടു.. ?”
“പാട്ട് കേട്ടിട്ടാ….”
“..? “
“അതല്ല, സുശീലൻ പാടുകയായിരുന്നു, ഞാൻ ചുമ്മാ തമാശയ്ക്ക്..”
“എവിടെ ഗായകൻ “
എന്റെ പിന്നാലെ രാധികയും റൂമിലേയ്ക്ക് വന്നു, സുശീലനും സുന്ദരനും ഞങ്ങളെ നോക്കി
“രാധികയോ, വരു…. ഇവിടെ സൌകര്യങ്ങൾ ഒക്കെ കുറവാണ്”
“ഇതൊക്കെ തന്നെ ധാരാളം, “
“പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ , ജോലി ഒക്കെ എങ്ങനെ പോകുന്നു “
“തരക്കേടില്ല നിങ്ങൾക്ക് ജോലി ആയോ “
“ഉവ്വ്, ഇവിടെ അടുത്ത് ഒരു റോട്ടറിസ്വിച്ച് ഉണ്ടാക്കുന്ന കമ്പനിയിൽ”
“അതേയോ, നന്നായി ഭാഷ ഒക്കെ പഠിച്ചോ“
സുശീലൻ വളരെ കാര്യമായി സംസാരം തുടങ്ങി, ഈശ്വരാ ഇവൻ ആളൊരു കേമനാണല്ലോ, പ്രായംതികഞ്ഞ രണ്ട് ആത്മാക്കൾ ഇവിടെ നിൽക്കുമ്പോൾ നരന്ത് പയ്യൻ കയറി വീശിതപ്പുന്നല്ലോ, സുന്ദരൻ എന്നെ നോക്കി അവന്റെ ചുണ്ടിൽ ഒരു ഊറിയ ചിരി, എടാ വാനരാ, ഈ ശുനകൻ കാണിക്കുന്ന പണിക്ക് നീ കുടപിടിക്കെണ്ടാ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു അവസാനം എന്നിലെ അസൂയ പുറത്തുചാടി
“സുശീലാ നീ ചെന്ന് ചായ ഇട്, നീ ചായ ഇട്ടാൽ അതിന് ഒരു പ്രത്യേഗ രുചിയാ “
അടികിട്ടിയ പോലെ സുശീലൻ എന്നെ നോക്കി, എടാ മരമാക്രി നീ അധികം ആളുകളിക്കല്ലെ എന്ന ഒരു ലുക്ക്, എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, കളി വിജയനോടാ…ഹും
“ഓ അതിനെന്നാ ഇപ്പോൾ തന്നെ ഇടാം”
അവന്റെ എളിമയ്ക്ക് ഒരു ശ്രീനിവാസൻ ടച്ച്, ഇവനാള് പുലികള് തന്നെ, എന്തായാലും അല്പനേരത്തേയ്ക്ക് ആ “വാരണം” ഒഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ രാധിക ഇരുന്ന കട്ടിലിൽ ഞാൻ ഇരുന്നു.
“എടാ നീ ഒരു കാര്യം ചെയ്യ് ആ കടയിൽ നിന്നും എന്തെങ്കിലും കൊറിക്കാൻ വാങ്ങ് ഒത്തിരി ദിവസം കൂടിയല്ലെ രാധിക ഈ വഴി വരുന്നത് “
ശബ്ദം കേട്ടഭാഗത്തേയ്ക്ക് ഞാൻ നോക്കി, സുന്ദരൻ അവന്റെ ഒടുക്കത്തെ സ്നേഹം പാര പണിയുന്നതിനും എന്തൊരു അടുക്കും ചിട്ടയും, ഒരുത്തനെ സ്നേഹത്തിന്റെ ഭാഷയിൽ ഒഴിവാക്കിയപ്പോൾ അതേ ചട്ടുകം കൊണ്ട് സുന്ദരൻ എന്നെ മറിച്ചിട്ടു. പൂഴ്ത്തിവച്ചിരുന്ന സ്നേഹക്കടൽ ഒരു തിരമാലയായി എന്റെ ഉള്ളിൽ നിന്നും പുറത്തുചാടി
“ ഓ…. ഞാനതോർത്തില്ല.. എങ്കിൽ നീയൊരു കാര്യം ചെയ്യ് അപ്പുറത്തെ കടയിൽ നിന്നും വാങ്ങി വേഗം വാ, ദാ പൈസ വച്ചോ “
പഴ്സിൽ നിന്നും ഇരുപത് രൂപ എടുത്ത് ഞാൻ സുന്ദരന്റെ കയ്യിൽ കൊടുത്തു അവൻ എന്തെങ്കിലും പറയുന്നതിന് മുൻപുതന്നെ ഞാൻ അടുക്കളയിലേയ്ക്ക് വലിഞ്ഞു
“സുന്ദരാ നംകീൻ മതി കേട്ടോ, അപ്പോഴേയ്ക്കും ഞാൻ ഈ ഗ്ലാസുകൾ ഒക്കെ കഴുകി വയ്ക്കാം “
പണിത പാര സ്വയം വിഴിങ്ങി സുന്ദരൻ പടിയിറങ്ങി, ജന്നലിന്റെ വിടവിലൂടെ ഞാൻ അത് കണ്ടു അവന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. ഗ്ലാസ്സ് പെട്ടന്ന് കഴുകി ഞാൻ സുശീലന്റെ കയ്യിൽ കൊടുത്തു പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു
“ സാവധാനം ചയ ഉണ്ടാക്കിയാൽ മതി കേട്ടോടാ…..”
“ചെവിയിൽ നുള്ളിക്കോ പണിഞാനും തരാം “
“ഉവ്വേ ഇയ്യാവ് ആര് പെരുന്തച്ചന്നോ..”
ഞാൻ പെട്ടന്ന് റൂമിലേയ്ക്ക് വന്നു.മേശപ്പുറത്ത് കിടന്നിരുന്ന പഴയ മാഗസിൻ മറിച്ചുനോക്കിക്കൊണ്ട് കട്ടിലിൽ ഇരിക്കുന്ന രാധിക, ശരിക്കും പറഞ്ഞാൽ ഞങ്ങളുടെ കൊട്ടാരത്തിൽ ഇരിക്കുവാൻ പറ്റിയ ഉയരമുള്ള ഫർണീച്ചർ ഇഴകൾ പൊട്ടിയ ആ കട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം എങ്കിലും ഞങ്ങൾ അവിടെ സംതൃപ്തർ ആയിരുന്നു (പ്രകൃതി നിയമം) എന്റെ പതചലനങ്ങൾ കേട്ടാവം അവളുടെ മിഴികൾ വാതിക്കലേയ്ക്ക് നീണ്ടു. എന്നെ കണ്ടപ്പോൾ ആ ചുണ്ടുകളിൽ ഒരു മന്ദസ്മിതം, ആഗ്രഹങ്ങൾ കൊണ്ടുനടക്കാത്ത എന്റെ മനസ്സിലേയ്ക്ക് ഒരു നിലാമഴയായി അത് പെയ്തിറങ്ങി , ചങ്ങം പുഴ ആയിരുന്നെങ്കിൽ എന്ന് ആശിച്ച നിമിഷം, ഒപ്പം ബോസ്സിന്റെ ഓർമ്മകൾ അതിന്റെ മേൽ കരിനിഴൽ വീഴ്ത്തി, എന്നിലെ സാമൂഹ്യജീവി, ന്യായാന്യായങ്ങളുടെ നീതി വിസ്ഥാരവുമായെത്തി അന്യന്റെ കാമിനിയെ കാമിക്കുന്നതും, മനോരുഹത്തിൽ പ്രദിഷ്ടിക്കുന്നതും, സാമൂഹ്യ വിരുദ്ധതയാണത്രെ!, ഞാൻ എന്റെ മിഴികൾ പിൻവലിച്ചു, ഛെ, ബോസ്സ് എന്ത് വിചാരിക്കും, ഞാൻ എന്നിലെ കാമുകനെ അടിച്ചൊതുക്കി മൂലക്കിരുത്തി, അവന്റെ പരിനിവേദനങ്ങൾ ഞാൻ ചെവിക്കൊണ്ടില്ല. ഇത്രയും കാര്യങ്ങൾ രണ്ട് മൈക്രോ സക്കന്റ് കൊണ്ടു നടന്നതാണ്, ഈ ചിന്തയുടെ ഒരു സ്പീടെ!!
“ഉം… എന്താ ആലോചിക്കുന്നത്.. “
ചറിയ ഒരു ഞടുക്കം എന്നിലുണ്ടായി കാരണം മുഖം മനസ്സിന്റെ കണ്ണാടി ആണന്നല്ലെ മൂപ്പിലാൻ പറഞ്ഞത് (അങ്ങനെ ആരാണ്ടൊക്കെ പറഞ്ഞത് ഞാൻ ഓർത്തു ) അങ്ങനെ ആണെങ്കിൽ ഈ തരുണീരത്നം എന്റെ മനോവിചാരങ്ങൾ ഒട്ടും വെളുത്തതല്ലാത്തെ എന്റെ മുഖശ്രീയിൽ നിന്നും വായിച്ചെടുത്താൽ!
“ഒന്നുമില്ല ഞാൻ തന്നെ ഒന്നു കാണുകയായിരുന്നു “
ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല, ഞാൻ ഇടിവെട്ടറ്റപോലായി, എനിക്ക് വിശ്വാസം വന്നില്ല, ഈ ഞാൻ തന്നെ ആണോ അങ്ങനെ പറഞ്ഞത്!! ???.
ഞാൻ വാതിൽക്കലേയ്ക്ക് നോക്കി ഇനീ സുശീലൻ ആണോ പറഞ്ഞത് അല്ല എന്ന് ഉറപ്പിച്ചു,
“ഈ ചിരുദാറിൽ താൻ എത്ര സുന്ദരി ആണ് എന്ന് പറയുകയായിരുന്നു”
എടാ മഹാപാപി നീ ആളെ കൊലയ്ക്ക് കൊടുത്തേ അടങ്ങു, ഞാൻ കയ്കൊണ്ട് എന്റെ കഴുത്തിൽ അമർത്തി, ബോസ്സിന്റെ ഉറച്ച ശരീരം മനസ്സിൽ പതിഞ്ഞു
“അയ്യോ…. “
അത്രയും കൂടെ എന്റെ തൊണ്ടയിൽ നിന്നും പുറത്ത് വന്നു, പിന്നെ അതിന്റെ തുടർച്ചയായി ഒരു ഉരുണ്ടുകളിയും
“ ഞാൻ ഇപ്പോഴാ ഓർത്തത്, ഞങ്ങളുടെ മണ്ണെണ്ണ തീരാറായി, ഉണ്ണിച്ചേട്ടൻ പറഞ്ഞു രാധികയോട് ഒന്ന് ചോദിക്കാൻ അതാ……“
“നോക്കട്ടെ…, നാളെ ഞാൻ പറയാം “
“ശരി..”
അപ്പോഴേയ്ക്കും സുന്ദരൻ നംകീനുമായി എത്തി, കൈയ്യിൽ ഉണ്ടായിരുന്ന പോളിബാഗ് തുറന്നപ്പോൾ എന്റെ കണ്ണുതള്ളി, ഇരുപത് രൂപയും ദുഷ്ടൻ തീർത്തിരിക്കുന്നു, പ്രതികാരം, പ്രതികാരം ഞാൻ അവനെ സൂക്ഷിച്ച് നോക്കി ദുഷ്ടാ ഇങ്ങനെ പണിയരുത് ഒരു പാവം സഹമുറിയനെ… , അവൻ എന്നെ നോക്കി ഊറി ചിരിച്ചു, പണി സുന്ദരനോടാണോ എന്ന രീതിയിൽ. സുശീലൻ ചായയുമായെത്തി ആദ്യം ഒരു നിറകപ്പ് ചായ രാധികയ്ക്ക് കൊടുത്തു, പിന്നെ സുന്ദരന്, ശേഷിച്ചത് ഡെസ്കിന്റെ മുകളിൽ വച്ചു
“ അളിയ ചായ ചൂടാറുന്നതിന് മുൻപ് കുടിക്ക് അല്ലെങ്കിൽ അതിന്റെ രുചി പോകും…”
ഇവന്മാരാരും മോശമില്ല, എങ്ങനെ മോശമാകും എല്ലാവരും എന്റെ നാട്ടുകാരല്ലെ, ങാ, സാരമില്ല, ഞാൻ ചായകപ്പ് ചുണ്ടോട് ചേർത്തു, സുന്ദരൻ നംകീനും ചിപ്സും എല്ലാം ഒരു പ്ലേറ്റിൽ ഇട്ട് കൊണ്ടുവന്നു. അല്പനേരം കൂടെ ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു, അവൾ യാത്രപറഞ്ഞിറിങ്ങി, വാതിൽക്കൽ വരെ ഞാൻ അവളെ പിന്തുടർന്നു, പോകുന്നതിന് മുൻപ് ഒരിക്കൽ കൂടെ മണ്ണണ്ണയുടെ കാര്യം ഞാൻ അവളെ ഓർമ്മിപ്പിച്ചു, നാളെയും കാണമല്ലോ എന്ന വിചാരത്തിൽ ഞാൻ തിരിച്ചു നടന്നു.

Wednesday, July 15, 2009

മരിക്കാത്ത ഓർമ്മകൾ-17

-17-

അരിതിളച്ച് തൂവുന്നത് കണ്ടാണ് സുന്ദരൻ പുറത്തുനിന്നും വരുന്നത്,
“ഏടാ…..നീ ഏതവളെകുറിച്ചാ സ്വപ്നം കാണുന്നത് ? ബോസ്സ് ഒരു വഴി ആയി എന്നാ തോന്നുന്നത്, പണ്ട് നീ സന്തോഷിന് പണിതപോലെ ഇവനെയും പണിതോ “
“സുന്ദരാ നീ തോന്യാവാസം പറയരുത് ? “
എനിക്ക് നന്നായി ദേഷ്യം വന്നു,
“സത്യം പറഞ്ഞതിന് നീ എന്തിനാ ദേഷ്യപ്പെടുന്നത് ?”
“ഞാൻ ആർക്ക് പണിതെന്നാ നീ പറയുന്നത്, അവൻ അവളെ പറ്റി തോന്നിയതുപോലെ പറഞ്ഞപ്പോൾ എനിനിക്ക് നൊന്തു. അതിന് കാരണം ഉണ്ടെന്നും കൂട്ടിക്കോ, ആ ബന്ധം ശരിയാവില്ല എന്ന് ഞാൻ തന്നെയാ പറഞ്ഞത് അത് അവനോടും ഞാൻ പറഞ്ഞിരുന്നു, ഇനി ഇതിനെയാണ് കലക്ക് എന്ന് പറയുന്നതെങ്കിൽ അതു തന്നെയാ ഞാൻ ചെയ്തത്, അവൻ നിന്റെ കൂട്ടുകാരൻ ആണെങ്കിൽ അതുപോലെ തന്നെ എന്റേയും കൂട്ടുകാരനും സഹപാഠിയും ആയിരുന്നു, അവൾ എന്റെ ബന്ധുവും ( അല്പം അകന്ന ബന്ധം) “
“ശരി ശരി.. ഇവിടെ നീ വല്ലതും…?”
“സുന്ദരാ ….”
“ഓക്കെ.സമ്മതിച്ചു., നീ ആ ചരുവത്തിന്റെ മൂടി എടുത്ത്മാറ്റ് “
എന്തോ അവൻ അങ്ങനെ പറഞ്ഞപ്പോൾ, ഒരു വല്ലയ്മ തോന്നി, ഞാൻ സന്തോഷിന്റെയും അനുവിന്റെയും പ്രേമത്തിലെ വില്ലനായതുപോലെ ഒരു തനി ആവർത്തനമാണോ ഇതും, അന്ന് അവന്റെ രീതികളും സംഭാഷണവും ശരിയല്ല എന്ന് തോന്നിയതിനാൽ ആണ് ആ ബന്ധത്തിൽ നിന്നും അനുവിനെ പിന്തിരിപ്പിച്ചത്, അതൊരു പാതകമായി ഇന്നും തോന്നുന്നില്ല. സ്നേഹം ശരിരത്തോടാവുന്നത് പാവനമായ സ്നേഹമല്ല അതിനെ കാമം എന്നെ വിശേഷിപ്പിക്കാനാവു, സ്ത്രീ പുരുഷ ബന്ധം പൂർണ്ണതയിൽ എത്തുന്നത് ശരീരവും മനസ്സും ഒന്നാകുമ്പോൾ ആണ് പക്ഷേ അത് വിവാഹത്തിന് മുൻപാണെങ്കിൽ അംഗീകരിക്കാനാവുന്നില്ല, അവിടെ ബന്ധത്തിന്റെ പരിപാവനത നഷ്ടമാകും.അതോ എനിക്കവരോട് അസൂയ ഉണ്ടായിരുന്നോ ? ഞാൻ അവളെ എന്നെങ്കിലും ആഗ്രഹിച്ചിരുന്നോ ? ഏയ് അന്ന് അങ്ങനെ തോന്നിയിരുന്നില്ല.
“മാർ….. മാർമുഛെ…..”
ഒരു ഞടുക്കത്തോടെ ആണ് ആ രോദനം കേട്ടത്, ഞങ്ങൾ ഞെട്ടിപിടഞ്ഞെണീറ്റു, പുറത്തേയ്ക്ക് കുതിച്ചു, അപ്പുറത്തെ സർദാറിന്റെ റൂമിൽ നിന്നും ആണ് ഒച്ച, ആ സ്ത്രീയെ അയാൾ ഉപദ്രവിക്കുന്നതിന്റെ ശബ്ദം കേൾക്കാം, എന്റെ മനസ്സ് ആകെ കലുഷിതമായി. ഇന്നത്തെ ദിവസം ശരിയല്ലല്ലോ, അകത്തുനിന്നും കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായി, എന്റെ അസ്വസ്ഥതയും ഇരട്ടിച്ചു. പെട്ടന്ന് വാതിൽ തുറന്ന് സർദാർ പുറത്ത് വന്നു, ശരിക്കും പറഞ്ഞാൽ അന്നാണ് ഞങ്ങൾ അയൽക്കാരൻ സർദാറിനെ ആദ്യമായി കാണുന്നത്. ദീദിയെ ( സർദാറിണിയെ) നേരത്തെ കണ്ടിട്ടുണ്ട്, തടിച്ച് കുറുകിയ ഒരു സ്ത്രി. അവർക്കും അധികം പ്രായം ഉണ്ടായിരുന്നില്ല, ഞങ്ങളെ നോക്കിയിട്ട് അയാൾ വീണ്ടും അകത്തേയ്ക്ക് കയറി,
പിന്നെ വീണ്ടും ഒച്ചയും ബഹളവും അതിന്റെ അവസാനം വീടിന്റെ ഉള്ളിൽ നിന്നും പാത്രങ്ങൾ പുറത്തേയ്ക്ക് പറന്നു തുടങ്ങി പിന്നീട്, കരഞ്ഞു കലങ്ങിയ കണ്ണുമായി ആ സ്ത്രീ പുറത്തേയ്ക്ക് വന്നു. എനിക്ക് അവരോട് സഹതാപം തോന്നി, അവർ ആ കൈകുഞ്ഞിനേയും കൊണ്ട് കരച്ചിലടക്കി വാതിൽക്കൽ ഇരുന്നു. പിന്നെ സാവധാനം എല്ലാം ശാന്തമായി. ഞങ്ങൾ ഉൾവലിഞ്ഞു.
“ഛെ… എന്നാലും ആ സർദാർ ഇത്തിരി ക്രൂരമായിട്ടാപെരുമാറിയത് അല്ലെ “
സുന്ദരൻ എന്നെ നോക്കി,
“ഇയ്യാവ് ഇടയ്ക്ക് കയറി തടസ്സം പിടിക്കാൻ വയ്യാരുന്നോ”
“സുന്ദരാ നീ ശരിയാവില്ല, ഞങ്ങളുടെ വീട്ടിൽ ഇത്തരം കലാപരിപാടി ഒന്നും ഇല്ലാത്തതിനാൽ ആയിരിക്കും എനിക്ക് ഇതൊക്കെ കാണുമ്പോൾ ബുദ്ധിമുട്ടാണ്“
“ശരി,…. എടാ അടുത്തവന്റെ വീട്ടിലെ വഴക്ക് കണ്ടാസ്വദിക്കുന്നത് അത്ര മനുഷ്യ സ്നേഹമൊന്നുമല്ലെ “
ഇത് സുന്ദരൻ കാര്യമായിട്ടാണല്ലോ, നമ്മൾ മനസ്സിൽ വിചാരിക്കാത്തത് ഇവൻ വിളിച്ച് പറയുന്നല്ലോ, ഒരു ഡോസ്സ് കൊടുക്കണോ, അല്ലെങ്കിൽ വേണ്ട
“നമുക്ക് കഴിക്കാനുള്ള വഴി നോക്കാം അവർ അല്പം കഴിയുമ്പോൾ സ്നേഹിച്ചു തീർത്തോളും “
അതായിരുന്നു ശരി, പിന്നീടുള്ള ദിവസങ്ങളിൽ അത് ശരിയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി, ഒരു ദിവസം ദീദി ഞങ്ങളുടെ അടുത്ത് വന്നു, ഞങ്ങളുടെ നാട് എവിടെ ആണ് എന്നും മറ്റും തിരക്കി, ഞങ്ങൾ എങ്ങനൊക്കയെ പറഞ്ഞ് ഒപ്പിച്ചു. പിന്നെ ഇടയ്ക്ക് ദീദി കുഞ്ഞിനെ ഞങ്ങളുടെ അടുത്ത് എൽപ്പിക്കും. എനിക്കാണെങ്കിൽ കുഞ്ഞുങ്ങളെ ഇഷ്ടമാണ് പക്ഷെ എടുത്തുകൊണ്ട് നടക്കാൻ ഇഷ്ടമല്ല. നല്ല ഗോതമ്പിന്റെ നിറമുള്ള ഒരു പെൺകുഞ്ഞായിരുന്നു അത്, ഒരുവയസ്സിൽ താഴെപ്രായം കാണും.ആ കുഞ്ഞിന്റെ ഒരു കണ്ണിന് എന്തോ കുഴപ്പമുണ്ടായിരുന്നു, പിന്നെ അവിടുത്തെ മറ്റ് അയൽക്കാരുമായും നല്ല ബന്ധത്തിലായി, സുശീലൻ നന്നായി പാടുമായിരുന്നു, അവദി ദിവസങ്ങളിൽ ടേബിളിൽ താളം പിടിച്ച് സുശീലൻ പാടുമ്പോൾ ഞങ്ങൾ അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുമായിരുന്നു. അവന്റെ പാട്ട് കേൾക്കാൻ അവിടുത്തെ അന്തേവാസികളിൽ ചില കുട്ടികളും എത്തുമായിരുന്നു,
അന്നൊരു ദിവസം,“ തു ചീസ് ബഡി ഹ മസ്ത്, മസ്ത് “ എന്ന പാട്ട് സുശീലൻ പാടി തിമർക്കുന്നു, ഞാൻ എന്റെ പോക്കറ്റിൽ നിന്നും ഇരുപത്തഞ്ച് പൈസ എടുത്ത് ടെബിളിലേക്കിട്ടു കൂടെ ഒരു കമന്റും
“പാട്ട് നന്നായിരുന്നു, രണ്ടുപേരുംകൂടെ ഇതെടുത്തോളു “
മലയാളം അറിയാത്ത ഹിന്ദിക്കാര് കുട്ടികളും ഇതുകേട്ട് ചിരിച്ചു, കൂടെ ഞാനും, വിളറിയ മുഖവുമായി സുശീലൻ, സുന്ദരൻ എന്നെ നോക്കി ചീറി
“എടാ മൈ………………….”

Sunday, July 12, 2009

മരിക്കാത്ത ഓർമ്മകൾ-16

-16-

ബോസ്സിന്റെ പ്രതികരണം എന്നെ വല്ലാതെ ഉലച്ചു, ഇവർ തമ്മിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ട്, അതാണ് അവൾ ഇവിനെ ഗൌനിക്കാതിരുന്നതും, ഇത്തരം ഒരു പ്രതികരണം ഇവനിൽ നിന്നും ഉണ്ടായതും. ഞാൻ അവളെ ആഗ്രഹിച്ചിരുന്നു എന്നത് നേര് പക്ഷേ ഇപ്പോൾ അങ്ങനെ ആഗ്രഹിക്കാൻ പാടില്ലായിരുന്നു എന്ന് തോന്നി, ഒരു പ്രണയം തകരുന്നത് ഞാൻ നേരിൽ കണ്ടിരുന്നു, അതിന് ഞാൻ കാരണമായി, അല്ലെങ്കിൽ ഞാനായിരുന്നു അതിന് വേണ്ടി പ്രവർത്തിച്ചത് എന്നതാകും കൂടുതൽ ശരി, അതിനെ കുറിച്ച് പിന്നീട് ഒരവസരത്തിൽ പറയാം ഒരു നാടൻ പ്രേമത്തിന്റെ, സ്നേഹപരിത്യാഗത്തിന്റെ കഥ.
‘നീ എന്താ ആലോചിക്കുന്നത്”
ബോസിന്റെ സ്വരം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
“ഏയ് ഒന്നുമില്ല”
സുശീലനും, സുന്ദരനും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു,
“ബോസ്സെ അവൾ ഒന്നും മിണ്ടാതെ പോയല്ലോ എന്തു പറ്റി ?”
“ഏയ് ഒന്നുമില്ല”
അവൻ ഒഴിഞ്ഞ് മാറുകയാണെന്ന് സുന്ദരന് മനസ്സിലായി പിന്നെ അതിനെ കുറിച്ചൊന്നും പറഞ്ഞില്ല, ബോസ്സ് ആകെ മൂട് ഓഫായതുപോലെ ആയി
“ അളിയന്മാരെ ഞാൻ ഇറങ്ങുകയാണ്, അവളെ ഒന്നു കാണുകയും വേണം “
“ശരി”
ബോസ്സ് പുറത്തേയ്ക്ക് ഇറങ്ങി,അവൻ നടന്ന് മറയുന്നതുവരെ ഞങ്ങൾ അവിടെ നിന്നു പിന്നെ റൂമിലേയ്ക്ക് നടന്നു.
“അളിയ ഇന്ന് ഉച്ചയ്ക്ക് എന്ത് വയ്ക്കും”
“ചോറും കറിയും ആക്കാം”
“അരി ഉണ്ട്, പക്ഷേ കറിക്ക് സംഗതികൾ ഒന്നുമില്ല”
“എന്റെ സുന്ദരാ നീ എന്താ അവസരത്തിനൊത്ത് ഉയരാത്തത് ഒരു ട്രെ നിറയെ മുട്ടയിരിക്കുന്നു എന്നിട്ടും കറിക്കൊന്നുമില്ലന്ന് ? ഹ ഹ ഹ “
“ഞാൻ പച്ചക്കറിയാണ് ഉദ്ദേശിച്ചത്”
“ഒള്ളതുകൊണ്ട് ഓണം പോലെ, നീ ആ സവാള നാലായിട്ട് കീറ്, സുശീലാ നീ ആ പാത്രം ഒന്ന് കഴുകി എടുത്തേ പരിപാടി ഇപ്പോൾ ഞാൻ കാട്ടിത്തരാം”
പെട്ടന്നുതന്നെ ഞങ്ങൾ എല്ലാം ഉഷാറായി,1.8 പ്ലേബാക്കിൽ കാര്യങ്ങൾ ഓടി, ഞൊടി ഇടയിൽ കറി ശരിയായി, മുട്ടക്കറി ഇങ്ങനെയും മുട്ട കറിവയക്കാം എന്ന് ഞങ്ങൾക്ക് മനസ്സിലായി, മുട്ടക്കറിയുടെ മധുരിക്കുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ചില അനുഭവങ്ങൾ മനസിലൂടെ പാഞ്ഞു പോയി, അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒരു ദിവസം കലശലായ മോഹം അമ്മവീട്ടിൽ പോകണം, അന്ന് വെള്ളിയാഴ്ച്ച ആയിരുന്നു വൈകിട്ട് വന്ന ഉടനെ അമ്മയോട് പറഞ്ഞു എനിക്ക് കളങ്ങരയ്ക്ക് പോകണം അവിടെ ആണ് അമ്മയുടെ വീട് ആദ്യം അമ്മ സമ്മതിച്ചില്ല പിന്നെ കുറെ കരഞ്ഞപ്പോൾ അമ്മ സമ്മതിച്ചു. പത്ത് രൂപ അമ്മ തന്നു വഴിച്ചിലവിന്.
അന്ന് അമ്മ പാടത്ത് പണിയ്ക്ക് പോയാൽ കിട്ടുന്ന കൂലി പതിനഞ്ച് രൂപ അതിൽ നിന്നുമാണ് അമ്മ എനിക്ക് പത്തുരൂപ തന്നത്. അത് ഒരു വല്ല്യതുക ആയിരിരുന്നു. എന്റെ കണ്ണ് നിറയുന്നത് അമ്മസഹിക്കില്ലായിരുന്നു അതാണ് ആ പൈസ തരാനുള്ള കാരണം പിന്നെ ഒരു വഴിക്ക് പോകുന്നതല്ലെ ഒരു കരുതലായി ഇരിക്കട്ടെ എന്ന് കരുതിയിരിക്കും.
ഞാൻ വേഗംതന്നെ ഒരുങ്ങി, നിക്കറും ഷർട്ടും അതായിരുന്നു വേഷം, ചെരുപ്പ് ധരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാൽ അതിൽ അഭിമാനക്ഷതം തോന്നിയുമില്ല. അമ്മാവന്റെ കടത്തു കടവിൽ എത്തിയപ്പോൾ എനിക്ക് ചെറിയ ഭയം തോന്നി. ആറ് മണിക്കാണ് ബോട്ട് അമ്മാവന്റെ കടത്ത് കടന്നാൽ അരമണിക്കൂർ നടന്നെങ്കിലെ മാമ്പുഴക്കരിയിൽ എത്തു, അവിടെ നിന്നാണ് എടത്വ എന്ന സ്ഥലത്തേയ്ക്കുള്ള ബോട്ട് (ബോട്ടിലെ സവാരി ബഹുരസമാണ് ആദ്യം യാത്ര ചെയ്യുന്നവർക്ക് അല്ലാത്തവർക്ക് അറുബോറൻ ഏർപ്പാടും). കൃത്യ സമയത്ത് എത്തിയില്ലെങ്കിൽ പിന്നെ ബോട്ട് കിട്ടില്ല. ഞാൻ സകല ദൈവങ്ങളേയും വിളിച്ച് വേഗം നടന്നു എങ്ങനെയും അവിടെ എത്തണം. ആറ് മണിക്ക് മുൻപ് തന്നെ അവിടെ എത്തി. ഒന്നുരണ്ട് പേർ ബോട്ടും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു ഞാൻ അവരോട് തിരക്കി ബോട്ട് എപ്പോൾ എത്തുമെന്ന്, ഇപ്പോൾ വരുമെന്ന് ഒരാൾ പറഞ്ഞു.
സമയം ഇഴഞ്ഞുനീങ്ങി ആറര ആയിട്ടും ബോട്ട് എത്തിയില്ല. എനിക്ക് പേടിയായിത്തുടങ്ങി, തിരികെ വീട്ടിലേയ്ക്ക് പോകാൻ മനസ്സനുവദിച്ചില്ല. അവസാനം യാത്രക്കാർ ഓരോരുത്തരായി തിരിച്ചു പോയി, ഞാൻ കുറച്ച് സമയം കൂടെ അവിടെ നിന്നു.അതുവഴിവന്ന ഒരു വഴിപോക്കൻ എന്നോട് ചോദിച്ചു
“മോൻ എടത്വയ്ക്ക് പോകാൻ നിൽക്കുകയാണോ ? “
“അതെ..”
“ബോട്ട് ഇന്നുണ്ടാവുമെന്ന് തോന്നുന്നില്ല”
“അതെന്താ ? “
“കഴിഞ്ഞട്രിപ്പിൽ അവർ പറഞ്ഞു ഇത് കേടാകുന്ന ലക്ഷണമാണെന്ന്”
ആവശ്യാനുസരണം പ്രവചനം നടത്താൻ നമ്മുടെ സർക്കാർ ജീവനക്കാർ മുൻപന്മാർ ആണല്ലോ, അയാൾ നടന്നകന്നു, എന്തുചെയ്യണം എന്നറിയാതെ ഞാൻ ആകെ വിഷമിച്ചു. ബസ്സിന് പോയാലോ എന്ന് ആലോചിച്ചു, പത്തുരൂപ ഉള്ളതുകൊണ്ട് തികയുമായിരിക്കും. പിന്നെ ഞാൻ അധികം ആലോചിച്ചില്ല, ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു
ആദ്യം വന്ന വണ്ടിയിൽ തന്നെ കയറി.എൺപത് പൈസ ആയിരുന്നു ടിക്കറ്റ് ചാർജ്ജ് (ആണ് എന്നാണ് എന്റെ ഓർമ്മ) ബാക്കി പൈസ വാങ്ങി ഞാൻ പോക്കറ്റിൽ ഇട്ടു, എകദേശം എരുപത് മിനിട്ട് കൊണ്ട് വണ്ടി ചങ്ങനാശ്ശേരി ഡിപ്പോയിൽ എത്തി അവിടുന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ബസ്സിൽ കയറി തിരുവല്ലയ്ക്കുള്ള ടിക്കറ്റ് എടുത്തു പക്ഷേ തിരുവല്ല സ്റ്റാൻഡിൽ എനിക്ക് ഇറങ്ങാൻ കഴിഞ്ഞില്ല, ആരോ തിരുവല്ല കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാൻ നടുങ്ങി, കരച്ചിലിന്റെ വക്കത്തെത്തി, ഫാസ്റ്റ് പാസ്സഞ്ചർ ആയതിനാൽ ബസ്സ് നിറുത്താൻ കണ്ടക്ടർ കൂട്ടാക്കിയില്ല. പിന്നെ യാത്രക്കാർ ബഹളം വച്ചപ്പോൾ വണ്ടി സൈഡൊതുക്കി നിർത്തി, അതിൽ ഒരാൾ പറഞ്ഞു പൊടിയാടി വഴി പോകുന്ന ബസ്സിൽ കയറി പൊടിയാടിയിൽ ഇറങ്ങുക അവിടുന്ന് എടത്വായ്ക്ക് ബസ്സ് കിട്ടും. ഞാൻ കുറെ നേരം കാത്തു നിന്നപ്പോൾ ആയാൾ പറഞ്ഞ ബസ്സ് കിട്ടി അവിടെ നിന്നും ആ ബസ്സിൽ പൊടിയാടി എന്ന സ്ഥലത്ത് എത്തി അപ്പോൾ സമയം ഒൻപത് മണി. ഭയം മനസ്സിൽ അരിച്ചുകയറി, സകല ദുർച്ചിന്തകളും മനസ്സിൽ ഓടി എത്തി, പിള്ളേരെ പിടിക്കുന്നവർ, ഭിക്ഷക്കാർ…പിന്നെ ഭൂത പ്രേത പിശാചുക്കളും, എന്നെ വിറയ്ക്കാൻ തുടങ്ങി,
ദൈവമേ എത്രയും പെട്ടന്ന് ബസ്സ് കിട്ടണേ എന്ന് മൻസ്സുരുകി പ്രാർത്ഥിച്ചു, അമ്മയെ ധിക്കരിച്ചതിന്റെ ഫലമാണ് ഇത് എന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ബസ്സ് ഒന്നും കിട്ടിയില്ല, അവസാനം ബസ് സ്റ്റോപ്പിൽ ഞാൻ മാത്രമായി. പിന്നെയും കുറെ കഴിഞ്ഞപ്പോൾ ഒരു ടെമ്പോ വാൻ അതുവഴിവന്നു അത് എന്റെ അടുത്ത് നിർത്തി
“മോൻ എവിടെ പോകാൻ നിൽക്കുകയാ ?”
അതിലെ ഡ്രൈവർ എന്നോട് ചോദിച്ചു, അയാളെ കൂടാതെ അതിൽ വെറെ രണ്ട് പേർകൂടെ ഉണ്ടായിരുന്നു
“എടത്വായ്ക്ക്…”
പറയുമ്പോൾ എന്റെ സ്വരം വിറച്ചിരുന്നു.
“ഇനി ഇതുവഴി ബസ്സ് എപ്പോൾ വരും എന്നറിയില്ല വരുന്നെങ്കിൽ വണ്ടിയുടെ പുറകിൽ കേറിക്കോ”
ഞാൻ മടിച്ചു നിന്നപ്പോൾ അയാൾപറഞ്ഞു
“മോൻ പൈസ ഒന്നും തരേണ്ടാ, ഇത്രയും ഇരുട്ടിയില്ലെ പുറകിലെ കമ്പിയിൽ നന്നായി പിടിച്ച് ഇരുന്നാൽ മതി “
എന്തും വരെട്ടെ എന്നുകരുതി ഞാൻ അതിന്റെ പിന്നിൽ കയറി കുറെ പഴയ ചക്ക്കെട്ടുകൾ അതിൽ വച്ചിരുന്നു ഞാൻ അതിന്റെ മുകളിൽ കയറി ഇരുന്നു പിന്നെ പുറകുവശത്തെ കമ്പിയിൽ ബലമായി പിടിച്ചിരുന്നു, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു
“മോനെ ഇറങ്ങിക്കോ, എടത്വാ ആയി”
ഒരു ഞടുക്കത്തോടെ ഞാൻ ഉണർന്നു, പെട്ടന്ന് എനിക്ക് സ്ഥലം മനസ്സിലായില്ല, പിന്നെ മെയിൻ റോഡിന്റെ അരികിലായി പണിതുയർത്തിയിരിക്കുന്ന ഗീവർഗ്ഗീസ്സ് പുണ്യാളന്റെ രൂപക്കൂട് ആണ് സ്ഥലം തിരിച്ചറിയാൻ സഹായിച്ചത്. അവിടെ ഇറങ്ങി ഡ്രൈവർക്ക് നന്ദി പറഞ്ഞുകൊണ്ട് റോഡ് മുറിച്ച് കടന്നു. നല്ല വിശപ്പ് ഇനീ എന്തെങ്കിലും കഴിച്ചിട്ട് ബാക്കി കാര്യം ഞാൻ അടുത്ത് കണ്ട് ഹോട്ടലിലേയ്ക്ക് നടന്നു. ഹോട്ടൽ ഭക്ഷണം ഇന്നും എന്റെ ദൌർബല്ല്യമാണ്, അന്ന് എടത്വായിൽ ഉള്ളതിൽ മുന്തിയ ഹോട്ടൽ ആയിരുന്നു അത് അതിന്റെ പേര് ഞാൻ ഓർക്കുന്നില്ല ബോട്ടുജെട്ടി റോഡിലെ ആ ഹോട്ടലിലേയ്ക്ക് ഞാൻ നടന്നു
വാഷ് ബെയ്സണിൽ കൈകഴുകി ടേബിളിൽ വന്നു,
“ എന്താണ് കഴിക്കാൻ വേണ്ടത്”
“പൊറോട്ടാ..”
“കറി എന്തുവേണം ? മുട്ട റോസ്റ്റ്, ബീഫ് ഫ്രൈ, ചിക്കൻ…..“
“മുട്ട മതി “
അത് യുക്തിപരമായ തീരുമാനമായിരുന്നു കാരണം ഇതിനൊക്കെ എത്ര വില ആകും എന്ന് അറിയത്തില്ലല്ലോ, താമസ്സിക്കാതെ മുട്ടറോസ്റ്റും, പൊറോട്ടയും വന്നു, പൊറോട്ട നല്ല ചൂടുള്ളതും ടേയ്സ്റ്റുള്ളതുമായിരുന്നു. മുട്ടറോസ്റ്റിന്റെ ചാർ പൊറോട്ടായിൽ ഒഴിച്ച് ഞാൻ കഴിച്ചുതുടങ്ങി, അല്പം കഴിഞ്ഞപ്പോൾ എന്റെ അടുത്ത് ആരോ നിൽക്കുന്നപോലെ തോന്നി ഞാൻ മുഖമുയർത്തി നോക്കി, ആദ്യം ഒന്നു ഞെട്ടി എങ്കിലും, പിന്നീട് വളരെ സന്തോഷിച്ചു രാജപ്പൻ അമ്മാവൻ, അമ്മാവന്മാരെ ഒക്കെ പോടിയായിരുന്നു, പ്രത്യേകിച്ച് രാജപ്പൻ അമ്മവനെ അമ്മാവൻ ആരോടും അങ്ങനെ അടുത്ത് ഇടപഴകാറില്ല, അമ്മാവൻ എന്നെ നോക്കി ചിരിച്ചു., ഞാനും ചിരിച്ചു, അഞ്ഞൂറാന്റെ മകൻ സ്വാമിനാഥന്റെ ചിരി!!! പിന്നെ എന്തു സംഭവിച്ചിരിക്കാം, അത് ഞാൻ നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു….

Tuesday, July 7, 2009

മരിക്കാത്ത ഓർമ്മകൾ-15

15 ഒരാഴ്ച്ച സംഭവവ ബഹുലമല്ലാതെ കടന്നുപോയി, ഞങ്ങളുടെ സുഹൃത്‌വലയം വികസിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഡക്കയിൽ ഞങ്ങൾ താമസിക്കുന്ന ഏരിയായിലെ ബാച്ചിലർ മലയാളികളുമായി അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു, പലരും വൈകുന്നേരങ്ങളിൽ ഞങ്ങളുടെ റൂമിൽ എത്തുമായിരുന്നു, അങ്ങനെ നാട്ടുകാര്യം പറഞ്ഞും, ലോകകാര്യം പറഞ്ഞും ഞങ്ങൾ സസുഖം വാണു. ഇടയ്ക്ക് ഒന്നുരണ്ട് പ്രാവശ്യം രമണിയും രാധികയും ഞങ്ങളുടെ റൂമിൽ എത്തി എങ്കിലും എനിക്ക് കാണാൻ കഴിഞ്ഞില്ല.
ഒരുഞായറാഴ്ച്ച ഞങ്ങൾ വീട്ടിൽ വെടിപറഞ്ഞിരിക്കുമ്പോൾ, ഉണ്ണിച്ചേട്ടനും കൂടെ ഒരു ചെറുപ്പക്കാരനും റൂമിൽ വന്നു. ഉണ്ണിച്ചേട്ടൻ ആ ചെറുപ്പക്കാരനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.
“ഇത് ബോസ്സ്..”
അയാൾ ഞങ്ങളെ വിഷ് ചെയ്തു , നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ, ഉണ്ണിച്ചേട്ടൻ ഞങ്ങളെ ബോസ്സിന് പരിചയപ്പെടുത്തി.
“നിങ്ങൾ നാട്ടിൽ അയൽക്കാരാ ?“
“അതെ”
“എങ്ങനുണ്ട് പണിഒക്കെ”
“തരക്കേടില്ല”
“സാരമില്ല ഭാഷ പഠിച്ച് കഴിഞ്ഞ് നല്ല ജോലിക്ക് ശ്രമിക്ക്, അതുവരെ ഇവിടെ നിൽക്കുന്നതായിരിക്കും നല്ലത് കുറഞ്ഞപക്ഷം ബസ്സ് കേറി പോകേണ്ടല്ലോ”
അത് ശരിയായിരുന്നു. ബസ്സിന് പോകണമെങ്കിൽ അതിലും വല്ല്യ പൊല്ലാപ്പാകുമായിരുന്നു. പിന്നെ ബോസിനെ പറ്റി പറഞ്ഞു, ടി.വി. യുടെ ബലൂൺ ഉണ്ടാക്കുന്ന കമ്പനിയിൽ ആണ് ബോസ്സിന് ജോലി. നല്ല ശമ്പളം, ഇവിടെ അടിച്ച് പൊളിച്ച് ജീവിക്കുന്നു
“എടാ ഇവന്റെ കൈക്കാരി ആരാണ് എന്ന് അറിയാമോ ?”
ഞങ്ങൾ ചോദ്യാർത്ഥത്തിൽ ഉണ്ണിച്ചേട്ടനെ നോക്കി
“നമ്മുടെ റൂമിൽ വന്ന രാധികയില്ല ആ സുന്ദരി..”
എന്റെ മനസ്സിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി, ഒരു മിനിട്ട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല, സുന്ദരന്റെ മുഖത്ത് ഒരു പുഞ്ചിരിവിടർന്നു അവൻ എന്നെ നോക്കി, മുഖത്ത് ചിരിവരുത്തി ഞാൻ പറഞ്ഞു
“ബോസ്സ് ഭാഗ്യവാനാണല്ലോ….“
ബോസ്സ് പുഞ്ചിരിച്ചു,
“അങ്ങനെ ഒന്നുമില്ല, പരിചയമുണ്ടെന്നെ ഉള്ളു”
പക്ഷെ അതിൽ എനിക്ക് വിശ്വാസം വന്നില്ല, ഉണ്ണിച്ചേട്ടൻ അങ്ങനെ പറഞ്ഞെങ്കിൽ അതിൽ എന്തെങ്കിൽ കാര്യം കാണും എന്ന് ഉറപ്പ്. കുറച്ചുനേരം വർത്തമാനം പറഞ്ഞിരുന്നിട്ടാണ് ബോസ്സ് പോയത്, ഞാൻ ബോസ്സുമായി അടുത്തു, അവൻ മുഖാന്തരം പലരുമായി പരിചയപ്പെട്ടു, വിവിധ മേഘലയിൽ ജോലിചെയ്യുന്ന ആളുകൾ സത്സ്വഭാവികളും, ദുഃസ്വഭാവികളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.ഭാഷ പഠിക്കുക എന്നത് വളരെ ശ്രമകരമായി തോന്നി കാരണം ഞങ്ങൾക്ക് ഹിന്ദിസംസാരിക്കുന്നവരുമായി വർത്തമാനം പറയാൻ അവസരം കുറവായിരുന്നു. കമ്പനിയിൽ പുതിയ ജോലി തന്നതിൽ പിന്നെ ഞാൻ മറ്റുള്ളവരിൽ നിന്നും അകന്നാണ് ഇരുന്നത്. ഇടയ്ക്ക് ചായ കുടിക്കാൻ കിട്ടുന്ന സമയത്തുള്ള സംസാരമേ ഉണ്ടായിരുന്നുള്ളു, ഇതിനിടയിൽ ബോസ്സുമായി കൂടുതൽ അടുത്തു, അവനുമായി രാധിക താമസിക്കുന്ന വീടിന്റെ താഴെക്കൂടേ കറങ്ങുന്നത് ഒരു രസമായി തോന്നി, ബോസ്സിന് ഹിന്ദിയിൽ സംസാരിക്കാൻ അറിയാം , ആരെങ്കിലും ചോദിച്ചാൽ ബോസ്സ് മറുപടിപറയും എന്ന ധൈര്യം നല്ല ഒരു ബലമായിരുന്നു, ഒന്നുരണ്ട് തവണ ഞാൻ അവളെ കാണുകയും ചെയ്തു.
അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു, ബോസ്സ് ഞങ്ങളുടെ റൂമിൽ എത്തി, ഇപ്പോൾ ബോസ്സ് ഞങ്ങളുടെ റൂമിലെ സ്ഥിരം സന്ദർശകനാണ്. പതിവുപോലെ ലോകവിചാരവും, നാട്ട് വിചാരവും ഒക്കെ ചർച്ചചെയുന്നതിനിടയിൽ ആണ് പുറത്ത് ഡോറിൽ ആരോ തട്ടുന്ന സ്വരം കേട്ടത്. രസച്ചരട് പൊട്ടിയ ഈർഷ്യതയിൽ ഞാൻ എണീറ്റ് വാതിൽക്കലേയ്ക്ക് നടന്നു. വാതിൽ തുറന്നപ്പോൾ വാതിൽക്കലിൽ രാധിക, എന്റെ മനസ്സിൽ കൊള്ളിയാൻ മിന്നി, ഒരു ചെറിയ വിറയൽ. ഇവൾ എന്തിനാ ഇപ്പോൾ വന്നത് അകത്ത് കാമുകൻ, ഇനീ ഇവനെ കാണാനാണോ? എന്റെ ഉള്ളിൽ നിരവധി ചോദ്യങ്ങൾ ഉയർന്നു ഞാൻ അല്പം ഉച്ചത്തിൽ പറഞ്ഞു
“അല്ല ഇതാര് രാധികയോ, വാ അകത്തേക്കിരിക്കാം”
ബോസ്സ് പുറത്തേയ്ക്ക് തലതിരിച്ച് നോക്കി, അവൾ ബോസ്സിനെ കണ്ടു.
“ഉണ്ണി ഉണ്ടോ ?”
“ഇല്ല ചേട്ടൻ പുറത്ത് പോയിരിക്കുകയാണ്..”
“ഉണ്ണിവന്നാൽ പറയുക ഞാൻ തിരക്കിയിരുന്നു എന്ന്”
“എന്താ ധൃതി, കാപ്പി കുടിച്ചിട്ട് പോകാം “
ഒരുമര്യദ എന്ന രീതിയിൽ പറഞ്ഞു, അവൾ പുഞ്ചിരിച്ചു
“പിന്നീട് ഒരിക്കൽ ആകട്ടെ “
യാത്ര പറഞ്ഞ് അവൾ പുറത്തേയ്ക്ക് നടന്നു, അപ്പോൾ ബോസ്സും പുറത്തേയ്ക്ക് വന്നു,
“എന്താടെ അവൾ നിന്നെ ഗൌനിച്ചേ ഇല്ലല്ലോ, സമ്പാദ്യ പ്രശ്നമാണോ അതോ ദാമ്പത്യപ്രശ്നമാണോ”
“ഏയ്, ചെറിയ ഒരു ഉടക്ക് “
എനിക്ക് ആകാംക്ഷ ആയി, അവൻ മെല്ലെ പുറത്തെ ഗയിറ്റിലേയ്ക്ക് നടന്നു ഞാൻ അവനെ അനുഗമിച്ചു. ദൂരെ അവൾ നടന്നു മറയുന്നതുവരെ അവൻ അവിടെ നിന്നു പിന്നെ തെല്ല് ഈർഷ്യയോടെ പറഞ്ഞു
“മോളെ, ഞാനായതുകൊണ്ട് നീ രക്ഷപെട്ടു, അല്ലെങ്കിൽ ഇപ്പോൾ ഒക്കത്ത് കാണാമായിരുന്നു നിന്റെ അഹാങ്കരത്തിന്റെ ഫലം”

Saturday, June 27, 2009

മരിക്കാത്ത ഓർമ്മകൾ-14

-14-

ഉണ്ണിച്ചേട്ടൻ പെട്ടന്നു തന്നെ ഇറച്ചിയുമായി എത്തി, പിന്നെ പെട്ടന്ന് എല്ലാം കഴുകി വൃത്തിയാക്കി. ഉണ്ണിച്ചേട്ടൻ ആയിരുന്നു ഇറച്ചി കറിവച്ചത്, അമ്മ വച്ചുതരുന്നത് തിന്നുതീർക്കും എന്നല്ലാതെ എനിക്ക് അടുക്കളയിൽ അതിൽ കൂടുതൽ പ്രവർത്തി പരിചയം ഇല്ലായിരുന്നു. മിക്കവാറും സുന്ദരനും, സുശീലനും അതുപോലെ തന്നെ ആയിരുന്നു എന്നതാണ് സത്യം. ഉണ്ണിച്ചേട്ടൻ ഇവിടെ വന്നിട്ടായിരിക്കും ഇതൊക്കെ പഠിച്ചത്, നോക്കി നിൽക്കാം ചേരുവയും മറ്റും മനസ്സിലാക്കിയെ പറ്റു. ഇല്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയാകും.
സുശീലന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടപ്പോൾ എനിക്കു തോന്നി കറിവെന്തു എന്ന്, ഇവന്റെ ഘ്രാണശക്തി അപാരം തന്നെ ശ്വാനസിദ്ധി പോലുണ്ട്..
“ഉണ്ണിച്ചേട്ട… ദേ കറി വെന്തു എന്ന് തോന്നുന്നു..”
“ഉം എങ്ങനെ മനസ്സിലായി “
“ദേ സുശീലൻ എണീറ്റു”
എല്ലാവരും പൊട്ടിച്ചിരിച്ചു..
“അളിയൻ ആക്കിയതാ അല്ലെ”
“അല്ലടാ സത്യം നിന്റെ മുഖത്തുനിന്നും വായിച്ചതാ “
വീണ്ടും എല്ലാവരും ചിരിച്ചു.
“മതി എണീറ്റ് വാ നാളെ ജോലിക്ക് പോകണ്ടതാ “
സുശീലൻ അടുക്കളയിലേയ്ക്ക് നടന്നു, പിന്നാലെ സുന്ദരനും. ഞാൻ പുറത്തെ ബാത്ത്റൂമിൽ പോയി കയ്യും മുഖവും കഴുകി വന്നു. അപ്പോഴേയ്ക്കും, സുന്ദരൻ ചോറും കറിയും എല്ലാം റൂമിൽ കൊണ്ട്വച്ചു. പതിവ്പോലെ തന്നെ ഞങ്ങൾ എല്ലാവരും (ഉണ്ണിച്ചേട്ടൻ ഒഴികെ) താഴെ ഇരുന്നു,
പിന്നെ എല്ലാവരും സ്വയം വിളമ്പി കഴിക്കാൻ തുടങ്ങി, പലതവണ സുശീലന്റെ കൈകൾ ചലിച്ചു, എല്ലാവരും നിശബ്ദരായിരുന്നു “ പൊട്ടറ്റോ ഈറ്റേഴ്സ്“ എന്ന പ്രശസ്തമായ എണ്ണഛായ ചിത്രത്തിന്റെ പ്രതീതിയായിരുന്നു ഞങ്ങളുടെ കൊട്ടാരത്തിൽ,
“ഉണ്ണിച്ചേട്ടാ കറി അടിപൊളി…”
സുശീലന്റെ കമന്റ് കേട്ട് ഞാൻ കറിവച്ച പാത്രത്തിലേയ്ക്ക് നോക്കി, അല്പം ചാറും അബദ്ധത്തിൽ വീണ്പോയപോലെ രണ്ട് ഇറച്ചിക്കഷ്ണവും. ഞാൻ മുഖമുയർത്തി ഉണ്ണിച്ചേട്ടനെ നോക്കി, വിളറിയ ചിരിയുമായി ഉണ്ണിച്ചേട്ടൻ,
“അല്പം എരിവ് കൂടുതലാണ് എന്ന് തോന്നുന്നു”
വെള്ളം കുടിച്ചുകൊണ്ട് ഉണ്ണിച്ചേട്ടൻ പറഞ്ഞു
“ഇല്ല…… എല്ലാം കറക്ട്”
സുന്ദരൻ ഒന്നും പറഞ്ഞില്ല.ഞാനും, പാത്രം എല്ലാം കഴുകി വച്ചു, താഴെ വിരിപ്പിൽ, ഞങ്ങൾ കിടന്നു, ലൈറ്റ് ഓഫ് ചെയ്ത് ഉണ്ണിച്ചേട്ടൻ കട്ടിലിൽ കിടന്നു, കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല.നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് ഉണ്ണിച്ചേട്ടൻ തന്നെ തുടങ്ങി
“നിങ്ങൾ ഉറങ്ങിയോ..”
“ഇല്ല”
“ഇവിടെ നാട്ടിലെ പോലെ അല്ല”
ചേട്ടൻ കാര്യമായി എന്തോ പറയാനുള്ള തയ്യാറെടുപ്പിൽ ആണെന്നു തോന്നുന്നു,
“നമ്മളെ നിയന്ത്രിക്കാൻ ആരുമില്ല, നമ്മൾ തന്നെ അത് നോക്കണം”
സുന്ദരൻ എന്റെ കൈക്കിട്ട് നുള്ളി, ചേട്ടൻ തുടർന്നു.
“ആദ്യം കാണുന്നപോലെ ആയിരിക്കില്ല പലരും.. എല്ലാവരേയും അടുത്തറിയാൻ ശ്രമിക്കണം അല്ലാതെ ഒരു വിലയിരുത്തൽ നല്ലതല്ല”
“അത് ശരിയാ….. ഏതൊക്കെ സ്വഭാവമുള്ള ആളുകളാ ഇവിടെ”
ഞാനും ചേട്ടന്റെ വിചാരത്തിൽ പങ്കുചേർന്നു, എന്നെ ഉദ്ദേശിച്ചായിരിക്കും ചേട്ടൻ ഇത്രയും പറഞ്ഞത്,
“ആ രമണി ഒക്കെ നല്ല പിള്ളേരാ അത്യാവശ്യം സഹായം ഒക്കെ ചെയ്യുന്ന കൂട്ടത്തിലാണ് “
“അവര് എവിടെ ആണ് താമസിക്കുന്നത്”
“അശോകന്റെ കടയുടെ അടുത്താണ് പക്ഷേ അവരുടെ മക്കാൻ മാലിക്ക് അല്പം പെശകാണ്”
പോയി തല്ലു മേടിക്കെണ്ട എന്ന ഒരു ദ്വനി അതിൽ ഉണ്ടോ എന്ന് ഞാൻ സംശയിച്ചു.പിന്നെ ഞാൻ കൂടുതൽ അതിനെ പറ്റി സംസാരിച്ചില്ല, എല്ലാവരും എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു എന്റെ മനസ്സിൽ നിറയെ അവൾ ആയിരുന്നു, രാധിക…… ചെമ്പൻ മുടി അധികം ഇറക്കമില്ലാതെ വെട്ടിയിട്ടിരിക്കുന്നു, ആകണ്ണുകൾക്ക് എന്തോ ഒരു പ്രത്യേഗത ഉള്ളപോലെ തോന്നി. നല്ല വടിവൊത്ത ശരീരം, ഒരഴകി ആയിരുന്നു അവൾ. ചുണ്ടിൽ തത്തിക്കളിക്കുന്ന ചെറുപുഞ്ചിരിയിൽ ഒരു വശ്യത, ചന്ദനത്തിന്റെ നിറമായിരുന്നു അവൾക്ക്, പത്തനം തിട്ടയിലെ എതോ നായർകുടുംബത്തിലെ അംഗമായിരുന്നു അവൾ.
“എടാ അവളെ വിട്ടിട്ട് നീ ഉറങ്ങാൻ നോക്ക് “
സുന്ദരൻ എന്റെ കാതിൽ പതിയെ പറഞ്ഞു, ഒരു ഞടുക്കത്തോടെ ആണ് ഞാൻ കേട്ടത്, പണ്ടാരം ഇവനൊക്കെ ഉറക്കവിമില്ലെ….
“ ഞാൻ വീട്ടിലെ കാര്യം ആലോചിക്കുവാരുന്നു”
“നാളെ നിന്റെ ഭാര്യയ്ക്ക് ഡെലിവറിയാ… ചുമ്മ പോടെ..”
സുന്ദരൻ കരുതുന്നപോലല്ലല്ലോ, ഇവൻ മൻസ്സിനെ ചുഴ്ന്ന് മനസ്സിലാക്കുന്ന ജുഗാഡ് വല്ലതുമറിയാമോ… എന്തെങ്കിലും ആകട്ടെ, രാവിലെ ജോലിക്ക് പോകേണ്ടതാ, ഞാൻ മറുപടി പറയാതെ കിടന്നു. പിന്നെ എപ്പഴോ നിദ്രാദേവി എന്നെ കടാക്ഷിച്ചു

Monday, June 22, 2009

മരിക്കാത്ത ഓർമ്മകൾ-13

-13-

ശരിക്കും അത് എനിക്ക് ഒരാശ്വാസമായിരുന്നു ഇപ്പോൾ എനിക്ക് ഇരിക്കാൻ ഒരു പൊക്കമുള്ള സ്റ്റൂൾ അതിനോട് ചേർന്ന് ഒരു ഡെസ്ക്ക്. ഒരു പ്രമോഷൻ കിട്ടിയ പ്രദീതി.ദൈവം കൈവിട്ടില്ല എന്നു തോന്നുന്നു, എല്ലാം അമ്മയുടെ പ്രാർത്ഥനയായിരിക്കും, ഓവർടൈം തുടങ്ങുന്നതിന് മുൻപ് ചായയുംചെറിയ ഒരു കടിയും കിട്ടും ( കടി എന്നതുകൊണ്ട് ഉദ്ദേശിച്ചത്, കഴിക്കാനുള്ള മട്ടി എന്ന സാധനം) അഞ്ചുമണിയാകുമ്പോൾ നല്ല വിശപ്പായിരിക്കും ഈ വിശപ്പിനെ ചെറുതായ് ഒന്നു ബ്ലോക്കാൻ ഇവൻ ധാരാളം, ഇഞ്ചിച്ചായയും മട്ടിയും വളരെ സ്വാദുള്ളതായാണ് തോന്നിയത്. അന്ന് ഞങ്ങൾ ഓവർടൈം കഴിഞ്ഞാണ് റൂമിലേയ്ക്ക് പോയത്. റൂമിൽ ചെന്നപ്പോൾ, അകത്തെ കാഴ്ച്ചകണ്ട് എന്റെ കണ്ണുതള്ളി പൊതുവെ അല്പം തള്ളിയതാണ് എന്റെ കണ്ണ് ! (ഞങ്ങളുടെ എല്ലാം)
ആശഇരുന്ന കട്ടിലിൽ അതിലും ഗംഭീരമായ രണ്ടെണ്ണം!!, രണ്ട് ചേച്ചിമാർ, എന്റെ ഉണ്ണിച്ചേട്ടാ നീ പേര് അന്വർത്ഥമാക്കിയല്ലോ, ഞങ്ങൾ അകത്തേയ്ക്ക് കയറിയപ്പോൾ അവർ കട്ടിലിൽ നിന്നും എണീറ്റു. ഞങ്ങൾ അവരെ വിഷ് ചെയ്തു. അവർ തിരിച്ചും, ഉണ്ണിച്ചേട്ടൻ അടുക്കളയിൽ ആയിരുന്നു, ഒരു തട്ടിൽ കാപ്പിയുമായി കള്ളകൃഷണൻ വാതിൽക്കലിൽ, സുശീലൻ ചേട്ടന്റെ കയ്യിൽ നിന്നും തട്ടം വാങ്ങി
“ചേട്ടൻ ഇതൊന്നും ചെയ്യേണ്ടാ, ഞങ്ങളില്ലെ ഇവിടെ”
അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി തത്തിക്കളിച്ചു. ഈശ്വരാ ഇവൻ ഒരുനടയ്ക്ക് പോകില്ലെന്നാ തോന്നുന്നത്. ഞാൻ അവരെ ശ്രദ്ധിച്ചു ഒരാൾക്ക് അല്പം പ്രായം ഉണ്ട് എന്നാൽ രണ്ടാമത്തെ കുട്ടി (യുവതി) അധികം പ്രായമില്ല എന്ന് തോന്നുന്നു.
“ഇത് രമണി..”
പ്രായമുള്ള യുവതിയെ ചൂണ്ടി ഉണ്ണിച്ചേട്ടൻ പറഞ്ഞു, അവർ പുഞ്ചിരിച്ചു, തരക്കേടില്ല,
“ഇത് രാധിക..”
അവൾ പുഞ്ചിരിച്ചു, ഞാൻ ആമുഖത്തുതന്നെ നോക്കിനിന്നു, അമരത്തിലെ മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച മാതുവിനെ പോലെ തോന്നി, ആ കണ്ണിലേയ്ക്ക് അതിന്റെ തിളക്കം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. സുന്ദരൻ എന്റെ കാലിൽ ആഞ്ഞ് ചവുട്ടി, ഒരുഞടുക്കത്തോടെ ഞാൻ മിഴികൾ പിൻവലിച്ചു, അവളും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു!? സുന്ദരന്റെ പതിഞ്ഞ ശബ്ദം എന്റെ കാതിൽ വീണു
“എടാ……ഉണ്ണി ശ്രദ്ധിക്കുന്നുണ്ട്…”
ഞാൻ പരിസര ബോധം വീണ്ടെടുത്തു, ഇവൾ, ഞാൻ തേടിയ സൌന്ദര്യം ഇതായിരുന്നോ…..
“സുന്ദരാ ഞാനിവളെ പൊക്കും……”
“ഉം, നീ ഇപ്പോൾ ക്ഷമിക്ക്, കഞ്ഞിക്ക് വകയില്ലാത്തവനാ പൊക്കാൻ പോകുന്നെ “
അവൻ എന്റെ ദൌർബല്ല്യത്തിൽ കയറിപ്പിടിച്ചു. കാപ്പികുടിച്ച്, ഏറെ നേരം വർത്തമാനം പറഞ്ഞിരുന്നു, അവർ സഹോദരിമാരായിരുന്നു, രമണിയും രാധികയും പത്തനം തിട്ട സ്വദേശികൾ, തരക്കേടില്ലാത്ത ശമ്പളത്തിൽ ആണ് രണ്ടുപെരും ജോലിചെയ്യുന്നത്. രമണി ഏതോ ഒരു ഇലക്ട്രോണിക്ക് കമ്പനിയിൽ അസംബ്ലിംഗിൽ വർക്ക് ചെയ്യുന്നു, രാധിക അജാത്പൂരിലോമറ്റോ നല്ല ഒരുകമ്പനിയിൽ ജോലിചെയ്യുന്നു. അവരുടെ ഇടപെടൽ വളരെ, മാന്യവും എളിമയുള്ളതുമായിരുന്നു, എനിക്ക് രാധികയോടുള്ള മതിപ്പ് വർദ്ധിച്ചു,
അന്ന് വൈകിട്ട് ഞങ്ങൾ അത്താഴത്തിന് ചോറും കറിയും ആക്കി കാരണം ഇവിടെ വന്നിട്ട് ഒന്നോ രണ്ടോ പ്രാവശ്യമെ ഞങ്ങൾ അത്താഴത്തിന് ചോറ് വച്ചിരുന്നുള്ളൂ,
“നിങ്ങൾ ചോറ് വയ്ക്ക് അപ്പോഴേയ്ക്കും ഞാൻ അല്പം ഇറച്ചി വാങ്ങിക്കൊണ്ട് വരാം നല്ല ഒന്നാതരം പോത്തിറച്ചി ഇവിടെ കിട്ടും “
ഉണ്ണിച്ചേട്ടൻ പുറത്തേയ്ക്കിറങ്ങി
“അധികം താമസിക്കാതെ വരണം”
“ശരി..”
“എടാ നീ എന്നാ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആ പെണ്ണിന്റെ വായിൽ നോക്കി നിന്നത് മനുഷ്യനെ നാണം കെടുത്തുമല്ലോ രണ്ടുംകൂടെ..”
“അതാരെ ഈ രണ്ടും കൂടെ? “
“അയ്യോ നമ്മുടെ സുശീലൻ…, എനിക്ക് ചൊറിഞ്ഞ് വന്നതാ..”
സുന്ദരൻ കത്തിക്കയറുകയായിരുന്നു, ദരിദ്രവാസിക്ക് അസൂയ, ജലസി…ജലസി ഞാൻ സുശീലന്റെ നെരെ നോക്കി
“ എടാ പന്ന….. മോനെ നിനക്കാരാട സുശീലൻ എന്ന് പേരിട്ടത് “
“ അതെ സകല ദുശീലങ്ങളുമുള്ള…. മോനാ ഇവൻ, ഇവന്റെ അപ്പൻ എത്ര പാവം മനുഷ്യൻ അതെങ്ങനാ കഴിഞ്ഞ ജന്മത്തിലെ ശത്രു പുത്രനായി പിറക്കും എന്നല്ലെ വയ്പ്പ് ഇവന്റെ അപ്പന്റെ കാര്യത്തിൽ അതും സത്യമായി “
“മതി മതി നിർത്ത് സുന്ദരനും സുശീലനും കേൾക്കാൻ പറയുകയാണ്”
രണ്ടുപേരും എന്നെ നോക്കി
“ആ രാധികയെ ഞാൻ ബുക്ക് ചെയ്യുന്നു അതിൽ കേറി കൊത്തല്ലെ”
“ആഹാ ബുക്കിംഗ് ഒക്കെ കഴിഞ്ഞോ ആദ്യം അന്വേഷിക്ക് ആ വണ്ടി ഓട്ടത്തിലാണോ എന്ന് എന്നിട്ട് പോരെ ബിക്കിംഗും സർവ്വീസിംഗും ഒക്കെ “
“ആദ്യം ഒന്നിഷ്ട്പ്പെട്ട് വരട്ടെ പിന്നെ അന്വേഷിക്കാം”
“ങാ.. ഇത്തിരി ഓടിയതാണേലും കൊഴപ്പമില്ല”
“സുന്ദര നീ എന്റെ ക്ഷമയെ പരിശോധിക്കല്ലെ”
“ശരി വിട് സവാളയും മറ്റുമൊക്കെ വേഗം അരിഞ്ഞുവയ്ക്കാം”
സുന്ദരൻ പെട്ടന്നുതന്നെ സവാള അരിഞ്ഞു, അവൻ ഇടതുകൈക്ക് അരിയുന്നത് കാണാൻ നല്ല രസമായിരുന്നു,
“സാറെ… എന്തോനോക്കി നിൽക്കുകയാണ് അവള് പോയി“

“അല്ല സുന്ദര ഞാൻ ആലോചിക്കുവാരുന്നു, നിന്നെ കെട്ടുന്ന പെണ്ണ് എത്ര ഭാഗവതിയാണെന്ന് “
ചിരിയടക്കാൻ പാടുപെടുന്ന സുശീലനെ ഞാൻ നോക്കി,
“അല്ല അളിയ അപ്പോൾ ഇവനല്ല ഇവനെയാ കെട്ടിക്കുന്നെ.. എനിക്കുവയ്യ..”
സുന്ദരന് ശരിക്കും ദേഷ്യം വന്നു,
“പാത്രം നിന്റെ ആമ്മാവൻ വന്ന് കഴുകുമോ….. പോയി പാത്രം കഴുകടാ”
“ഒരു താമാശപറയാനും സമ്മതിക്കില്ല… “
“ഉവ്വ് അവന്റെ ഒരു തമാശാ ഇയ്യാവ് ആര് ചാർളിചാപ്ലിനോ “
“പോടാ….”
സുശീലൻ പാത്രം കഴുകാൻ അടുക്കളയിലേയ്ക്ക് പോയി ഞാൻ സുന്ദരന്റെ അടുത്തിരുന്നു. വെളുത്തുള്ളി പൊളിക്കുന്നതിനിടയിൽ ഞാൻ അവനോട് ചോദിച്ചു
“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “
“സത്യമല്ലാതെ ഞാനൊരു വാക്കും പറയില്ല നീ പറയ് കാര്യമെന്താണെന്ന്”
“അല്ല.. ഈ രാധിക എങ്ങനുണ്ട്… ?”
“അടിപൊളി പീസല്ലെ…ഉം..?”
അവൻ മുഖമുയർത്തി എന്നെ നോക്കി
“ഏയ്… ചുമ്മ..”
“ഉവ്വ്.. പ്രേമം ആണോ….ലവ്വ് ലവ്വ്..”
“കിട്ടുമോ…”
“തീർച്ചയായും കിട്ടും….അത് നിന്നെക്കൊണ്ട് താങ്ങാൻ പറ്റുമോ ? ”……….

Monday, June 15, 2009

മരിക്കാത്ത ഓർമ്മകൾ-12

-12-

“അയാൾ എന്താ പറഞ്ഞതെന്ന് അറിയാമോ “
“ഇല്ല”
“നിങ്ങൾ പണി എടുക്കുന്നില്ലന്ന്, “
“അങ്ങനെ പറഞ്ഞോ”
“ഉം.. എത്ര പണിതാലും പോര, ഇവന്മാർ കണ്ണിൽ ചോര ഇല്ലാത്തവന്മാരാ “

പ്രീത ഫോർമാനോടുള്ള ദേഷ്യം മലയാളത്തിൽ തീർത്തു! എന്റെ മനസ്സിൽ ഒരു പേടി തോന്നി, ആദ്യം കിട്ടിയ പണിയാ ദൈവമെ അത് വെള്ളത്തിലാകുമോ, ഇതിൽ കൂടുതൽ എങ്ങനാ പണിയുന്നത്, ബംഗാളി ഉണ്ടാക്കുന്ന അത്രയും പ്ലേറ്റ് ഞാനും പഞ്ച് ചെയ്യുന്നുണ്ട്, സുന്ദരന്റെ കാര്യം കമ്പയർ ചെയ്യാൻ പറ്റില്ല സുശീലന്റെ കാര്യം എന്താണെന്ന് ഒരു പിടിയുമില്ല, എന്തായാലും വരുന്നിടത്തുവച്ച് കാണുക എന്ന് സിദ്ധാന്തത്തിൽ ഉറച്ചു നിൽക്കാം. ഈ പണിതെറിച്ചാൽ ചിലപ്പോൾ ഉണ്ണിച്ചേട്ടൻ കൈഒഴിയും, എന്തായാലും കുറച്ച് കരുതിയിരിക്കുന്നത് നല്ലതായിരിക്കും
“എന്താ പേര്..”
“ഞാൻ സുശീലൻ…., ഇത് സുന്ദരൻ, ഇത്..(എന്റെ പേര് തൽക്കാലം വെള്ളത്തൂവൽ എന്നുതന്നെ ഇരിക്കട്ടെ )“
“തന്റെ പെര് എന്താണ് ?”
ചോദ്യം സുശീലന്റെ വക, പീക്കിരിപയ്യൻ ആണെങ്കിലും ആൾ കുറുക്കനാണല്ലോ, ഞാൻ മനസ്സിൽ വിചാരിച്ചു
“ എന്റെ പേര് പ്രീത”
“നാട്ടിൽ എവിടെയാണ്”
“റാന്നി”
“അതെയോ..”
“എന്താ റാന്നി അറിയുമോ”
“ഇല്ല..”
സുശീലൻ ഒരു വളിച്ച ചിരി പാസ്സാക്കി, പിന്നെ പ്രീത ഞങ്ങളോട് വളരെ സൌമ്യമായാണ് പെരുമാറിയത്, ഭാഷ വശമില്ല എന്നതിന്റെ ഒരു സഹാനുഭൂതിയും. ഫോർമാനും ഞ്ങ്ങൽക്കുമിടയിൽ ദ്വിഭാഷിയായി അവൾ വർത്തിച്ചു, കമ്പനിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഊണ് കഴിക്കാൻ ഞങ്ങൾ റൂമിൽ എത്തുമ്പോൾ റൂം തുറന്ന് കിടക്കുന്നു! ആദ്യം ഒന്നു ഞടുങ്ങി, കാരണം സർട്ടിഫിക്കറ്റ് എല്ലാം ബാഗിനുള്ളിൽ ആണ് ആരെങ്കിലും ബാഗ് അടിച്ച് മാറ്റിയാൽ ജീവിതം കോഞ്ഞാട്ട. അകത്ത് കടന്നപ്പോൾ ഞങ്ങൾ വീണ്ടും ഞെട്ടി…, ഒരു പെൺകുട്ടി ഉണ്ണിക്കൊപ്പം കട്ടിലിൽ ഇരിക്കുന്നു. ഞങ്ങളെ കണ്ട് ആ കുട്ടി കട്ടിലിൽ നിന്നും എണീറ്റു. ഉണ്ണിച്ചേട്ടൻ ഞങ്ങൾക്ക് അവളെ പരിചയപ്പെടുത്തി
“ഇത് ആശ, ചെങ്ങന്നൂര്കാരിയാണ്”
“അതേയോ”
“ഇവിടെ അടുത്താണ് താമസിക്കുന്നത്”
“ഇവരാണോ ഉണ്ണി കൊണ്ടുവന്ന പിള്ളേര്”
“അതെ… മിടുക്കന്മാരാ, വന്ന് അന്നുതന്നെ ജോലിക്ക് കയറി”

ചേട്ടൻ അഭിമാനത്തോടെ പറഞ്ഞു, സുന്ദരൻ നേരെ അടുക്കളയിൽകയറി രാവിലെ കുഴച്ചുവച്ചിരുന്ന മാവ് ഉണ്ടായിരുന്നു, അവൻ വേഗം ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി ഞാനും അവനെ സഹായിച്ചു.

“സുശീലാ ഒരു പേയ്പ്പർ വിരിക്ക്”

അടുക്കളയിൽ നിന്നും ഞാൻ വിളിച്ച് പറഞ്ഞു, റൊട്ടി (ചപ്പാത്തി) എടുത്തുകൊണ്ട് ഞാൻ റൂമിലേയ്ക്ക് നടന്നു. സുശീലൻ തറയിൽ പേയ്പ്പർ വിരിച്ചിരുന്നു, പിറകേ സുന്ദരൻ കറിയുമായെത്തി.

“ആശ ചേച്ചി കൈ കഴുകി വാ കഴിക്കാം’

ഉണ്ണിച്ചേട്ടനും ആശചേച്ചിയും കൈകഴുകി വന്നു, ഞങ്ങളും വേഗം കൈവൃത്തിയാക്കി
വന്നു. ഉണ്ണിച്ചേട്ടൻ ഒഴികെ എല്ലാവരും നിലത്തിരുന്നു. കറിനല്ല രുചി ഉണ്ട് എന്ന ചേച്ചിയുടെ കമന്റ് എന്നിൽ ചിരിഉളവാക്കി, സുന്ദരൻ എന്നെ നോക്കി കാരണം കറി എന്ന പാതകം ഞാനായിരുന്നു ചെയ്തത്, ചേച്ചി ആക്കിയാതാണോ എന്നും ഞാൻ സംശയിച്ചു, ഉണ്ണിച്ചേട്ടാ ഇവളെ കെട്ടാനോ മറ്റോ ആണ് പരിപാടി എങ്കിൽ മോന്റെ കാര്യം പൊക.. ഇത്ര നല്ലതായിട്ട് പാചകം ചെയ്താൽ ശവനേ നീതന്നെ തുണ. ഞങ്ങൾ പാത്രം എല്ലാം കഴുകി വച്ചു പിന്നെ പോകാൻ തയ്യാറായി,

“ചേച്ചി ഞങ്ങൾ ഇറങ്ങുകയ, തിരക്കില്ലെങ്കിൽ ഞങ്ങൾ വന്നിട്ട് പോകാം”
“അയ്യോ ഇല്ല, ഉണ്ണിയെ കണ്ടിട്ട് കുറച്ചായി വിശെഷം എന്തുണ്ട് എന്ന് തിരക്കാൻ കയറിയെന്നേ ഉള്ളു, ഞാനും ഉടനെ ഇറങ്ങുകയാ”
“ചേച്ചിയുടെ ഇഷ്ടം, ഉണ്ണിച്ചേട്ട ഞങ്ങൾ ഇറങ്ങുന്നു “
“ശരി….”
ഞാൻ തിരിഞ്ഞ് ഉണ്ണിച്ചേട്ടനെ ഒന്നു നോക്കി, മോനെ ദിനേശാ.., സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് മനസ്സിൽ പറഞ്ഞു. ഞാൻ കമ്പനിയിലേയ്ക്ക് നടക്കുമ്പോൾ അവളെ കുറിച്ച് ഓർത്തു, ആശ കാണാൻ തരക്കേടില്ല, കേസ്കെട്ട് ആണോ ഏയ് അവളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല, ങാ എന്തെങ്കിലും ആകട്ടെ.
“ നീ എന്താടാ ആലോചിക്കുന്നത് “
“ഏയ് ഒന്നുമില്ല”
“സത്യം പറ നീ ആശയെ കുറിച്ചല്ലെ ചിന്തിച്ചത്”
ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കി
“എനിക്ക് എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നു”
“എനിക്കും, നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നത്”
“അതും ശരിയാ”
ഇപ്പോൾ കമ്പനിയിൽ എല്ലാം ശീലമായിരിക്കുന്നു (വേദനകളും). ഫോർമാൻ എന്നെ വിളിച്ച് അസംബ്ലി ഡെസ്കിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി അയാൾ പ്രീതയോട് എന്തോപണി പറഞ്ഞുകൊടുത്തു, ഞാൻ ആദ്യം ഒന്നു ഭയന്നു, പണിതെറിച്ചോ ഭഗവാനെ, ബംഗാളിക്കൊപ്പം തന്നെ ആയിരുന്നു പ്രൊഡക്ഷനിൽ ഞാനും പിന്നെ എന്തിനാ ഇയാൾ വിളിക്കുന്നത് എന്ന് ശങ്കിച്ചു. പ്രീത എന്നെ വേറൊരു ഡെസ്ക്കിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു അത്തോടി (ചുറ്റിക) പിന്നെ നീളമുള്ള ചതുര മുഖമുള്ള ഒരു ഉളിയും തന്നു, അവൾ അത് പഞ്ച് ചെയ്യുന്നത് കാണിച്ചു തന്നു. ഒരു കാര്യം അവൾ പ്രത്യേഗം ഓർമ്മിപ്പിച്ചു,
“ഇത് വിലകൂടിയ സാധനമാണ് ശ്രദ്ധിച്ച് പഞ്ച് ചെയ്യണം എല്ലെങ്കിൽ അത് വെയ്സ്റ്റാകും“.
“ശരി നോക്കാം”
സകല ദൈവങ്ങളേയും വിളിച്ചുകൊണ്ട് ഞാൻ പുതിയ പണി തുടങ്ങി, ആദ്യം അടിച്ചത് പിഴച്ചു, പിന്നെ കുറേ കൂടെ ശ്രദ്ധിച്ച് ചുറ്റിക പായിച്ചു, അത് ശരിയായി പിന്നെ അതുപോലെ മറ്റെല്ലാ പീസുകളും ചെയ്തു. ഫോർമാൻ അതെല്ലാം എടുത്തുനോക്കി അതിൽ ആദ്യം അടിച്ചത് മാത്രമേ പിഴച്ചിരുന്നൊള്ളു, അയാൾ എന്റെ തോളിൽ തട്ടി പറഞ്ഞു
“സബാഷ്…. അച്ചാകിയ, ആഗേസെ യെ സബ് തും കരോ. സമച്ഗയ, പ്രീത തും ഇസ്കോ സംഛാതോ”
“ജീ..”
ഞാൻ പ്രീതയെ നോക്കി, സബാഷ് പറഞ്ഞപ്പോൾ തെറി അല്ല എന്ന് മനസ്സിലായി, ഇത് നമ്മുടെ മലയാളത്തിലെ “സുബാഷ്” തന്നെ, പ്രീതയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, അപ്പോൾ ആണ് എനിക്ക് ശരിക്കും ആശ്വാസമായത്, അവൾ എന്റെ അടുത്തുവന്നു
“ഫോർമാന് തന്നെ ബോധിച്ചു. ഇനീമുതൽ ഇത് ചെയ്താൽ മതി എന്നാ പറഞ്ഞത് “
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി, ……..ഈ…ശ്വരാ…!!!

Monday, June 8, 2009

മരിക്കാത്ത ഓർമ്മകൾ-11

-11-
“ശരിയാ ഞാനും ഇടയ്ക്ക് കണ്ടു, എങ്ങനുണ്ടടെ അവൾ “
“നീഒക്കെ ആരുടെ കാര്യമാ പറയുന്നത്”
“ ഓ ഒന്നും മനസ്സിലാകാത്ത കുഞ്ഞ്…”
“ചുമ്മാ ആളെ കളിയാക്കല്ലെ, ഞാൻ നോക്കിയിട്ട് പോലുമില്ല”
“ശരി ശരി നിനക്ക് നാട്ടിൽ ഒരു രൂപക്കൂട് പണിയുന്നുണ്ട്”
റൂമിന്റെ താക്കോൽ സുന്ദരന്റെ കയ്യിലായിരുന്നു, വേഗം റൂം തുറന്ന് അകത്തുകയറി
“എടാ ഇന്ന് ബ്രഡ് കഴിക്കാം അല്ലെ”
“അല്ലാതെ എന്തുചെയ്യാനാ”
സുശീലൻ വേഗം പാത്രം കഴുകിക്കൊണ്ട് വന്നു, പിന്നെ എല്ലാം പെട്ടന്ന് നടന്നു. പത്ത് മിനിട്ട്കൊണ്ട് ഓംലെറ്റും, ബ്രഡും ശരിയായി. കഴിക്കുമ്പോൾ എല്ലാവരും നിശബ്ദരായിരുന്നു, ജീവിതത്തിന്റെ താളം മാറിയതിന്റെ വീർപ്പുമുട്ടൽ എല്ലാവരുടെ മുഖത്തും വ്യക്തമായിരുന്നു. സുന്ദരൻ ഭക്ഷണം കഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു, ബ്രഡ്ഡിന്റെ മൊരിഞ്ഞ ഭാഗത്ത് തൊടുമ്പോൾ അവന് എന്തോ ഈർഷ്യ ഉള്ളതുപോലെ തോന്നി, വിരലുകളിലെ തൊലി തേഞ്ഞ് പോയതിനാലാവാം, ഉച്ചകഴിഞ്ഞ് ഞങ്ങൾ ഒരുമണി ആയപ്പോഴേയ്ക്കും കമ്പനിയിൽ തിരിച്ചെത്തി, ആരുമായും അധികം ഞങ്ങൾ സംസാരിച്ചിരുന്നില്ല, കാരണം ഞങ്ങൾക്ക് ഹിന്ദി അറിയില്ല അവർക്ക് മലയാളവും. പരസ്പരം ചിരിച്ച് കാണിക്കുകയായിരുന്നു ആദ്യം ഞങ്ങൾക്കിടയിലെ കമ്മ്യൂണിക്കേഷൻ. ഉച്ചകഴിഞ്ഞും എന്റെ പണിക്ക് മാറ്റമൊന്നും ഇല്ലായിരുന്നു, രണ്ട്കൈകൊണ്ടും മാറിമാറി വീൽ കറക്കി ഒരു വിധത്തിൽ വൈകുന്നേരം ആക്കി. ഉച്ചകഴിഞ്ഞ് സുന്ദരന് ഗ്രൈൻഡിംഗ് ആയിരുന്നു, മോൾഡിൽ നിന്നും പുറത്ത് വരുന്ന പീസ്കളെ ഗ്രൈൻഡ് ചെയ്ത് ശരിയാക്കുന്ന പണി
അന്ന് വൈകുന്നേരം ഞങ്ങൾ അഞ്ചുമണിക്ക് കമ്പനിയുടെ പുറത്ത് വന്നു, പുറത്ത് ഇരുട്ട് വീണുതുടങ്ങി തണുപ്പും.ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ ഉണ്ണിച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു
“എങ്ങനെ ഉണ്ട് ജോലി ഒക്കെ “
“തരക്കേടില്ല “
ഞാൻ മറുപടി പറഞ്ഞു
“നിങ്ങൾക്കോ “
സുന്ദരനേയും, സുശീലനേയും നോക്കി ചേട്ടൻ ചോദിച്ചു
“കുഴപ്പമില്ല”
“ഇത് ഒരു തൽക്കാല സെറ്റപ്പാണ് സാവധാനം നിങ്ങളുടെ ട്രേഡിലേയ്ക്ക് മാറാം”
“ആയിക്കോട്ടെ”
“നിങ്ങൾ ഭാഗ്യമുള്ളവരാ, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കേണ്ടി വന്നില്ലല്ലോ.!“
“അത് ശരിയാ “
“ഇവിടെ ചിലപിള്ളേരു്, മാസങ്ങളോളം പണിയില്ലാതെ നടന്നിട്ടാണ് ഒരു പണി കിട്ടുന്നത് “
താൻ ഏറ്റകാര്യം ഭംഗിയായി നടത്തി എന്ന ചാരുദാർത്യത്തിലായിരുന്നു ഉണ്ണിച്ചേട്ടൻ, ദൈവം ഞങ്ങളെ കൈവിട്ടില്ല എന്ന സന്തോഷത്തിൽ, ഒപ്പം ഉണ്ണിചേട്ടനോട് നന്ദിയും. പിന്നെ കമ്പനിയിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.
“ശമ്പളം അറുനൂറ് രൂപ, പിന്നെ ഓവർടൈം 150 രൂപ മൊത്തം 750 രൂപ”
“ഓവർടൈം എത്ര മണിക്കൂർ ആണ് “
“ഒന്നര മണിക്കൂർ ആയിരിക്കും”
“ അതായത് ആറര വരെ ഡ്യൂട്ടി, ഓവർടൈം കമ്പൽസറി ആണ് എല്ലാ ദിവസവും ഉണ്ടാകും എന്ന് ചുരുക്കം”
“ശരി എന്തെങ്കിലും ആകട്ടെ, പണി തൽക്കാലം ഉണ്ടല്ലോ”
“നല്ല ഒരു ജോലി ആകുമ്പോൾ നമുക്ക് പുതിയ റൂം എടുക്കാം”
ഉണ്ണിച്ചേട്ടൻ സ്വപ്നം കണ്ടുതുടങ്ങി,ഭക്ഷണം പാചകം ചെയ്യുന്നത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായതിനാൽ, പ്രത്യേഗിച്ച് ഒന്നും പറയാനില്ലാതായി, കുറ്റങ്ങളും കുറവുകളും പരസ്പരം പറഞ്ഞു, പക്ഷെ ഒരിക്കൽ പോലും ആ കുറ്റങ്ങൾ ഞങ്ങൾക്ക് തിരുത്താൻ പറ്റിയില്ല എന്നതാണ് സത്യം അതിന് കാരണം പാചകത്തിലെ അറിവില്ലായ്മ തന്നെ, പിന്നെ സാവധാനം ഞങ്ങളുടെ നാവ് ആ രുചികൾക്ക് വഴങ്ങി, അങ്ങനെ ലോകത്തിലെ എറ്റവും രുചിയുള്ള ഭക്ഷണം ഞങ്ങൾ പാചകം ചെയ്യാനും ആഹരിക്കാനും തുടങ്ങി..
സാവധാനം ഡെക്ക എന്ന ആ ഗാവിലെ നിവാസികളിൽ ഞങ്ങളും ഉൾപ്പെട്ടു, ഗള്ളികളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ശ്വാനപ്പടയും ഞങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങി, പിന്നെ ജീവിതചര്യകളിൽ മാറ്റം വന്നു, രാവിലെ എണീക്കുകയും ഭക്ഷണം പാചകം ചെയ്യുക എന്നതും പ്രധാന പണി ആയി പിന്നെ കമ്പനിയിലെ ജോലിയും. സുന്ദരനായിരുന്നു ഏറ്റവും പ്രയാസം ബഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടി അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നത് പരമാർത്ഥം. പിന്നെ വിരലിനെ കാർന്നുതിന്നുന്ന ബഫർമെഷീൻ, ഒരാഴ്ച്ചകൊണ്ട് സുന്ദരന് അല്പം കട്ടിയുള്ള വസ്തുക്കളിൽ പിടിക്കാൻ വയ്യാത്ത അവസ്ഥയിലായി, മാലിക്കിനോട് പറഞ്ഞപ്പോൾ പിന്നെ കുറച്ച് ദിവസത്തേയ്ക്ക് അസംബ്ലിംഗിൽ പണികൊടുത്തു. ഇതിനിടയിൽ ഉണ്ണിച്ചേട്ടന്റെ കൂട്ടുകാരെ ഒക്കെ പരിചയപ്പെട്ടു, സാവധാനം ഞങ്ങളുടെ സുഹൃത്ത്വലയവും വികസിച്ചുവന്നു
എന്റെ അടുത്ത മിഷീനിൽ വർക്ക് ചെയ്തിരുന്നത് ഒരു ബംഗാളി പയ്യനായിരുന്നു, ഒരു ഇരുപത്വയസ്സ് പ്രായം കാണും, അവൻ എന്നോട് ഹിന്ദിയിൽ എവിടുന്നു വരുന്നു എന്ത് പഠിച്ചാതാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു. കോളേജിൽ പഠിക്കുമ്പോൾ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു പഠിച്ചത്, കൂടെ എൻ.സി.സി യ്ക്ക് ചേർന്നപ്പോൾ കിട്ടിയ അറിവുകളും കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. അവനും അവന്റൊപ്പം നാല് പയ്യന്മാരും ഈ കമ്പനിയിൽ ഉണ്ടായിരുന്നു അവരെ ഫോർമാൻ നേരിട്ട് കൊണ്ടുവന്നതാണ് അതിനാൽ അവർക്ക് ശമ്പളവും കൂടുതൽ ഉണ്ട്. ഒരുമലയാളി പെണ്ണ് ഉണ്ടന്ന് പറഞ്ഞിരുന്നല്ലോ അവൾ ഞങ്ങളോട് സംസാരിക്കാൻ താത്പര്യം കാട്ടിയില്ല. പൊതുവെ വിദ്യാഭ്യാസമുള്ള മലയാളികൾ ജാഡക്കാർ ആണെന്ന സത്യം ഞാൻ ഓർത്തു. ഞങ്ങൾക്കിടയിൽ സംസാരിക്കാൻ പ്രത്യേഗ വിഷയം ഒന്നും ഉണ്ടായിരുന്നില്ല എന്നതും മറ്റൊരുകാരണമായി. ഒരു ദിവസം ഫോർമാൻ സുന്ദരനോട് എന്തൊക്കയോ പറഞ്ഞു സുന്ദരന് ഒന്നും മനസ്സിലായില്ല, സത്യത്തിൽ എനിക്കും ഒന്നും പിടികിട്ടിയില്ല, അവർ പോയിക്കഴിഞ്ഞപ്പോൾ പ്രീത (മലയാളി പെണ്ണ്) ഞങ്ങളെ സഹതാത്തോടെ നോക്കി.
“നിങ്ങൾ ഡെൽഹിയിൽ ആദ്യമായാ..?”
“അതേ.”
സുന്ദരൻ മറുപടിപറഞ്ഞു………

Thursday, June 4, 2009

മരിക്കാത്ത ഓർമ്മകൾ-10

-10-
“അളിയാ എങ്ങനുണ്ട് പുതിയ ജീവിതം “
സുന്ദരൻ എന്നെ നോക്കി.., പിന്നെ സീരിയസ്സ് ആയി പറഞ്ഞു
“ എനിക്ക് അല്പം പേടി തോന്നുന്നുണ്ട് “
“ എന്തിന്.?
“ഉണ്ണിയെ വിശ്വസിക്കാൻ പറ്റുമോ എന്ന് ഒരു സംശയം, അന്ന് അവൻ പറഞ്ഞതൊക്കെ കളവാണ് എന്ന് ഇപ്പോൾ നമ്മൾ കണ്ടു, ഇനി ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞിട്ട് ചെയ്തില്ലങ്കിൽ..”
“ഛെ…. നീ ഇത്ര സില്ലി ആയാലോ..എടാ ഈ ലോകം വളരെ വലുതാണ് ആരെങ്കിലും സഹായിക്കുമെടാ എല്ലാവരും ഒരേ തരക്കാരല്ലല്ലോ “
“അതും ശരിയാ…, വിധിയെ തടുക്കാനാവില്ലല്ലോ “
അന്ന് പകൽ ഞങ്ങൾ പുറത്തെങ്ങും പോയില്ല, വൈകുന്നേരം ആയപ്പോൾ ഉണ്ണിച്ചേട്ടൻ വന്നു, ജോജി പലസ്ഥലത്തും പറഞ്ഞിട്ടുണ്ട് ഇഷ്ടപ്പെടുന്നിടത്ത് ജോലി ചെയ്യാം എന്നുമൊക്കെ വിശധീകരിച്ചു. ഞങ്ങൾ അത് മുഴുവൻ വിശ്വസിച്ചില്ല എങ്കിലും, കുറച്ചൊക്കെ കാര്യമാക്കി. അന്ന് വൈകുന്നേരവും, റൊട്ടിയും സബ്ജിയും ഉണ്ടക്കി, മണ്ണെണ്ണ ക്ഷാമം ആയതിനാൽ ചോറ് തൽക്കാലം വേണ്ടന്നു വച്ചു.
അന്ന് വൈകിട്ട് കിടക്ക വിരിച്ചപ്പോൾ സുശീലൻ പറഞ്ഞു
“ഇന്ന് ഞാൻ നടുക്ക് കിടക്കും ഇന്നലെ ഞാൻ തണുത്ത് വിറച്ചാണ് കിടന്നത്”
“ശരി ഇന്ന് നീ കിടന്നോ, നാളെ സുന്ദരൻ “
അങ്ങനെ ഓരോത്തർക്കും നടുക്ക് കിടക്കാനുള്ള അവസരം ഒരുങ്ങി. രാത്രിയിൽ ഭയങ്കര തണുപ്പായിരുന്നു, സിമെന്റ് തറയിൽ നിന്നും ശരീരത്തിലേയ്ക്ക് തണുപ്പ് അരിച്ചു കയറി, എന്നെ ചെറുതായി വിറയ്ക്കാൻ തുടങ്ങി, സ്ഥാനം തെറ്റിക്കിടന്ന പുതപ്പ് വലിച്ച് നേരെ ഇട്ടു, ദൈവമേ ഡെൽഹിയിലെ തണുപ്പ് കൊണ്ട് ചാകാനാണോ വിധി, അച്ഛൻ പറഞ്ഞതാണ് പോകണ്ടാ എന്ന്, സമ്മതിച്ചില്ല അനുഭവിക്കാതെ എന്ത് ചെയ്യും, ഒരു റജായി വാങ്ങണേൽ അതിനുള്ള പണം കൈയ്യിൽ ഇല്ലതാനും. ങാ എനിക്കും വരും ഒരു ദിവസം, സ്വയം ആശ്വസിച്ചും സമാധാനിച്ചും എപ്പോഴോ ഉറങ്ങി, രാവിലെ തന്നെ ഉണ്ണിച്ചേട്ടൻ കുളികഴിഞ്ഞു വന്നു, ഞങ്ങളെ വിളിച്ചുണർത്തി
“ആശാന്മാരൊക്കെ വേഗം എണീറ്റ് കുളിച്ച് റെഡിയാക്”
ഞാൻ തൽ പൊക്കി ഉണ്ണിച്ചേട്ടനെ നോക്കി, എന്താണ് സംഗതി, തിരിച്ച് നാട്ടിലെയ്ക്കാണോ???
“ഏടാ പിള്ളാരെ ഇന്ന് നിങ്ങൾക്ക് പണി ശരിയാക്കിത്തരാം “
എനിക്ക് വിശ്വാസം വന്നില്ല, ചുമ്മ പറഞ്ഞതാണോ1
“വേഗം വേണം എട്ട് മണിക്ക് പണിതുടങ്ങും”
ഞങ്ങൾ വേഗം പ്രാധമികകർമ്മങ്ങൾ കഴിഞ്ഞ്, ഒരുങ്ങി, പുറത്ത് നല്ലതണുപ്പായിരുന്നു, ഞാൻ എന്റെ “സ്വറ്റർ” ഷർട്ടിന്റെ അടിയിൽ ഇട്ടു, ഷൂ എടുത്ത് തുടച്ച് വൃത്തിയാക്കി ഇട്ടു, ഏകദേശം എട്ടര ആയപ്പോൾ ഞങ്ങൾ അവിടെ നിന്നും ഉണ്ണിച്ചേട്ടന്റെ കൂടെ പുറത്തേയ്ക്കിറങ്ങി, ഞങ്ങൾ താമസിക്കുന്ന ഗള്ളിയിൽ നിന്നും അല്പം ദൂരെ ആയിരുന്നു ഉണ്ണിച്ചേട്ടൻ പറഞ്ഞ കമ്പനി, കമ്പനിയുടെ വാതിൽക്കൽ ഞങ്ങൾ എട്ടേമുക്കാലിന് മുൻപ് എത്തി, ഞങ്ങളെ കണ്ടിട്ടാവണം നീളമുള്ള ഒരു ചെറുപ്പക്കാരൻ പുറത്തെയ്ക്ക് വന്നു. ഉണ്ണിച്ചേട്ടൻ വളരെ ഭവ്യതയോടെ അയോളോട് സംസാരിച്ചു, ജോലിക്കാര്യം ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ ജോലിക്കാർ വന്നു തുടങ്ങി, അതിൽ ഒരു മലയാളി പെൺകുട്ടിയും ഉണ്ടായിരുന്നു, താടിയിൽ ഒരു കറുത്തമറുകുള്ള പെൺകുട്ടി, ഇരു നിറമായിരുന്നു അവൾക്ക് പുറത്ത് നിൽക്കുന്ന ഞങ്ങളെ അവൾ തിരിഞ്ഞ് നോക്കി. ഉണ്ണിച്ചേട്ടനും ആ ചെറുപ്പക്കാരനും ഓഫീസിലേയ്ക്ക് പോയി ഞങ്ങൾ പുറത്ത് കാത്തുനിന്നു.പത്ത്പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഉണ്ണിച്ചേട്ടൻ പുറത്ത് വന്നു ഒപ്പം ആ ചെറുപ്പക്കാരനും.
“എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്, തൽക്കാലം ഇവിടെ കയറാം പിന്നെ ബാക്കി നമുക്ക് ശരിയാക്കാം “
ഞങ്ങൾ മറുത്തൊന്നും പറഞ്ഞില്ല, കാരണം എന്തും ചെയ്യാന്തയ്യാറായാണല്ലോ ഞങ്ങളുടെ വരവ്. അത് റോട്ടറി സ്വിച്ച് ഉണ്ടാക്കുന്ന കമ്പനി ആയിരുന്നു. കുടിൽ വ്യവസായം, എട്ട് പേരോളം അവിടെ ജോലിചെയ്യുന്നു അതിൽ ബംഗാളികൾ ആണ് കൂടുതലും, പിന്നെ ഒരു മലയാളി പെൺകുട്ടി, ഒരു ഹിന്ദിക്കാരി പെണ്ണ്, പിന്നെ ഞങ്ങൾ മൂന്ന് പേരും… രണ്ട് മുറിയിൽ ആയിരുന്നു ഫാക്ടറി. ഒന്നിൽ മോൾഡിംഗ് മെഷീൻ മറ്റൊന്നിൽ അസംബ്ലിംഗ്. മെഷീൻ റൂമിൽ ഒരാളെ ഉള്ളു അയാൾ ബംഗാളി, പിന്നെ അസ്സംബ്ലിയിൽ ആണ് മറ്റെല്ലാവരും. അത് ഒരുമാതിരി വലിയ ഹാൾ ആയിരുന്നു അതിന്റെ ഒരു വശത്ത് നാല് പഞ്ചിംഗ് മെഷീൻ വച്ചിരുന്നു, (മാനുവൽ ഓപ്പറേറ്റിംഗ് ടൈപ്പ്) അതിന്റെ മുകളിൽ ഒരു ഡ്രൈവിംഗ് വീൽ അത് വളരെ സ്പീഡിൽ തിരിച്ചുകൊണ്ടിരിക്കണം അപ്പോൾ ഡൈ ഫിറ്റ് ചെയ്തിരിക്കുന്ന ഭാഗം ശക്തിയായി പഞ്ച് ചെയ്യേണ്ട മെറ്റലിൽ പതിക്കുന്നു. അതിൽ രണ്ട് മെഷീനിലെ ആൾ ഉണ്ടായിരുന്നൊള്ളു, ഫോർമാൻ എന്ന് തോന്നിക്കുന്ന ആൾ എന്നെ അവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയി, മറ്റുള്ളവർ അത് പ്രവർത്തിപ്പിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുകാര്യം ഉറപ്പായി ഇവിടെ തുടർന്നാൽ ജീവിതം പൊക.
അതിലെ ഒരു മെഷീൻ എനിക്ക് നൽകി അതിന്റെ പിന്നിൽ ചമ്രം പടഞ്ഞിരുന്ന് വേണം അതിന്റെ ഡ്രൈവിംഗ് വീൽ തിരിക്കാൻ എനിക്കാണെങ്കിൽ ചമ്രം പടഞ്ഞിരുന്ന് ശീലവുമില്ല. ആദ്യത്തെ കുറച്ച് നേരം സംഗതി രസമായിരുന്നു, ഡൈയുടെ താഴെ സ്റ്റീൽ പ്ലേറ്റ് കൃത്യമായി വയ്ക്കുക പിന്നെ വീൽ ഡ്രൈവ് ചെയ്ത് പഞ്ച് ചെയ്യുക., ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ഇടുപ്പെല്ലിന് വേദന തുടങ്ങി പിന്നെ അത് പുറത്തേയ്ക്ക് വ്യാപിച്ചു, അപ്പുറത്ത് സുന്ദരന്, ബഫിംഗ് മിഷീനിൽ ആയിരുന്നു പണി. മെയിൻ ഡൈയ്യിൽ നിന്നും പുറത്ത് വരുന്ന സ്വിച്ചിന്റെ ഭാഗങ്ങളെ ബഫ് ചെയ്ത് ക്ലീൻ ചെയ്തെടുക്കുക എന്നതായിരുന്നു ശ്രമകരമായ ജോലി, ബഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടി മനുഷ്യന്റെ ആയുസ്സിനെ കുറയ്ക്കും എന്നത് സത്യമായിരുന്നു, അത്ര നേർത്ത പൊടിപടലമായിരുന്നു അവൻ ഇരിക്കുന്ന ഭാഗം മുഴുവൻ. ഇടയ്ക്ക് ഞാൻ അവിടുന്ന് എണീറ്റ് സുന്ദരന്റെ അടുത്തെത്തി, മൂക്കും വായും കർച്ചീഫ്കൊണ്ട് അവൻ മൂടിക്കെട്ടിയിരുന്നു, അവന്റെ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി.
സുശീലൻ അസംബ്ലിംഗ് വിഭാഗത്തിൽ ആയിരുന്നു, ലോഹഭാഗങ്ങളെ കൂട്ടി ഇണക്കുന്നതാണ് അസംബ്ലിംഗ് വിഭാഗം ഇതിലായിരുന്നു ആളുകൾ കൂടുതൽ. പത്തിൽ താഴെ മിനിട്ട് കൊണ്ട് ഒരു റോട്ടറി സ്വിച്ച് അവർ അസ്മബ്ലി ചെയ്യുമായിരുന്നു. ഈ അസംബ്ലിചെയ്തവ അജാത്പൂർ മാർക്കറ്റിൽ ആണ് വിൽക്കുന്നത് അത് വാങ്ങാൻ ചിൽ വൻകിടകമ്പനികൾ എത്തുമായിരുന്നു. പിന്നീട് ഈ സ്വിച്ചുകൾ വെളിച്ചം കാണുന്നത് ബ്രാണ്ട് നെയിമുകളിൽ ആയിരിക്കും..
ഒരുവിധത്തിലാണ് ഞങ്ങൾ അന്ന് ഉച്ചവരെ തള്ളിയത്. പന്ത്രണ്ട് മണി ആയപ്പോൾ ഞങ്ങൾ ഉച്ചഭക്ഷണത്തിന് റൂമിൽ പോയി.
“സുന്ദരാ എങ്ങനുണ്ട് പണി..?”
“നല്ല സുഖമുള്ള പണി, നീ എന്റെ കൈവിരൽ കണ്ടോ”
അവൻ അവന്റെ കൈയ്യ് എന്നെ കാണിച്ചു, വിരലിലെ അറ്റമെല്ലാം ചുവന്നിരുന്നു, അവൻ ആദ്യമായതിനാൽ എങ്ങനെ ചെയ്യണം എന്ന് അറിയില്ലാത്തതിനാലാവാം പ്ലാസ്റ്റിക്ക് ഭാഗങ്ങൾക്കൊപ്പം വിരലും ബഫ് ചെയ്തു, തുടരെ യുള്ള ഈ പ്രവർത്തി അവന്റെ വിരലിന്റെ രേഖകൾ മായ്ച്ചുകളഞ്ഞു, എവിടെ എങ്കിലും ഒന്ന് തട്ടിയാൽ രക്തം കിനിയുന്ന അവസ്ഥയിലായി
“ഓ… എടാ പ്ലാസ്റ്റിക്ക് ബഫ് ചെയ്യുന്നതിന് പകരം നീ കൈവിരൽ ബഫ് ചെയ്തോ ? “
“ദെ നീ ചൊറിയല്ലെ…..”
“ഞാൻ തമാശിച്ചതല്ല നീ കുറച്ച് ശ്രദ്ധിച്ച് ചെയ്യ് ഇല്ലങ്കിൽ നിന്റെ വിരൽ കാണില്ല!“
“സുശീല നിന്റെ പണി എങ്ങനുണ്ട് ?”
“കുഴപ്പമില്ല…”

“എങ്ങനെ കുഴപ്പം കാണും ആ പെണ്ണിന്റെ വായി നോക്കി ഇരിക്കുകയല്ലായിരുന്നോ “..

Sunday, May 31, 2009

മരിക്കാത്ത ഓർമ്മകൾ-9

-9-

ഉണ്ണിച്ചേട്ടൻ തന്നെ എല്ലാത്തിനും മുൻകൈഎടുത്തു, ആട്ട( ഗോതമ്പ് പൊടി) എടുത്ത് സാമാന്യം വ്യാസമുള്ള ഒരു പരന്ന അലുമിനിയം പാത്രത്തിലേയ്ക്ക് കുടഞ്ഞിട്ടു. പിന്നെ അല്പം ഉപ്പ്, പിന്നെ കുറച്ച് വെള്ളം ഒഴിച്ചു, പിന്നെ നന്നായി കുഴച്ചു, ഒരു വലിയ ബോളിന്റെ വലിപ്പം ഉണ്ടായിരുന്നു മാവ് കുഴച്ചതിന്, പിന്നെ അതിൽ വിരൽകൊണ്ട് അമർത്തി മാർദ്ദവം ഉറപ്പ് വരുത്തി. ഉണ്ണിച്ചേട്ടൻ ഞങ്ങൾക്ക് ഓരോരുത്തർക്കും പണി നിർദ്ദേശിച്ചു.
“ സുശീലൻ ചപ്പാത്തി പരത്തുക, അത് തവയിൽ (ദോശക്കല്ല് പോലെ ഒന്ന്) വേവിച്ചെടുക്കുന്ന പണി സുന്ദരന്, പിന്നെ നീ കറിക്കുള്ള പച്ചക്കറി അരിയുക “
“ശരി, ഞങ്ങൾ റെഡി”
ഞങ്ങൾ എല്ലാവരും നല്ല മൂഡിൽ ആയിരുന്നു, ഞങ്ങൾ മൂന്ന് പേരും ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു പാചകം ചെയ്യുന്നതോ സഹായിക്കുന്നതോ, പിന്നെ കാര്യങ്ങൾ വളരെ വേഗം പുരോഗമിച്ചു. റോട്ടി (ചപ്പാത്തി) ഒന്നിനുമേൽ ഒന്നായി ഉയർന്നുവന്നു, അതിൽ പലതും കേരളത്തിന്റേയും, തമിഴ്നാടിന്റേയും ഒക്കെ മാപ്പ് രൂപത്തിലായിരുന്നു പൊട്ടിച്ചിരിച്ചും തമാശപറഞ്ഞും ഞങ്ങൾ പാചകം പൂർത്തിയാക്കി,കഴിക്കാനുള്ള പാത്രങ്ങൾ എല്ലാം കഴുകികൊണ്ട് സുന്ദരൻ വന്നു,
തറയിൽ ഒരു പേയ്പ്പർ വിരിച്ച് ഞങ്ങൾ നാലുപേരും ഇരുന്നു, നടുക്ക് മാഹാമേരുപോലെ റൊട്ടി, എല്ലവരും പരസ്പരം നോക്കി നാല്പേര് തിന്നാൽ ഇത് തീരുമോ എന്ന് ഞാൻ സംശയിച്ചു. ഉണ്ണിച്ചേട്ട് തന്നെ തുടക്കമിട്ടു
“ എങ്കിൽ പിന്നെ തുടങ്ങാം..”
“ശരി ആയിക്കോട്ടെ..”
ഞങ്ങൾ എല്ലാവാരും റൊട്ടി അവനവന്റെ പാത്രത്തിലേയ്ക്ക് എടുത്തു, ഫൂൽ ഗോപി, നാട്ടിൽ മൊട്ടകൂസ്സ് എന്നു പറയുന്ന (കോളിഫ്ലവർ) അതും ആലു (ഉരുള കിഴങ്ങ് എന്ന പൊട്ടറ്റോ) ഇതുരണ്ടും പിന്നെ മസാലയും ചേർന്ന തായിരുന്നു സബ്ജി (കറി) നല്ല ചൂട് കറി, പിന്നെ നടന്ന കലാപരിപാടിയിൽ മഹാമേരു, വെറും മരു ഭൂമി ആയി, ഒരു അമ്പരപ്പോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു, ആരെയും ശ്രദ്ധിക്കാതെ തലകുനിച്ചിരിക്കുന്ന സുശീലൻ ആണ് ഈ വിജത്തിന്റെ മുഖ്യശില്പി എന്നത്. ഈ…ശ്വരാ. ഇവനെ കണ്ടാൽ പറയില്ലല്ലോ ഇവൻ ഒരു ഖിലാഡി ആണെന്ന്, പണിഉടനെ കിട്ടിയില്ലങ്കിൽ ഇവൻ ഞങ്ങളെ തിന്നും!
“ സംഗതി കൊള്ളാം….”
അവസാനത്തെ റൊട്ടികഷണവും ചവച്ചിറക്കിക്കൊണ്ട് സുശീലൻ പറഞ്ഞു… ചെറിയ ഞെട്ടലോടെയാണ് ഉണ്ണിച്ചേട്ടൻ അത് കേട്ടത്, മുഖത്തെ ചിരിയിൽ നിന്നും അത് വ്യക്തമായിരുന്നു
‘സുശീലന് നല്ല വിശപ്പുണ്ടായിരുന്നു അല്ലെ “
“ഉം..”
പാത്രങ്ങൾ എല്ലാം കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ചു,പിന്നെ ഞങ്ങൾ എല്ലാവരും റൂമിൽ വന്നു, ഉണ്ണിച്ചേട്ടന് ഒരു കട്ടിൽ ഉണ്ടായിരുന്നു, ഫോൾഡിംഗ് ടൈപ്പ് അതിലെ പ്ലാസ്റ്റിക്ക് ഇഴകൾ മിക്കവാറും എല്ലാം പൊട്ടിയതായിരുന്നു, റജായി എടുത്ത് വിരിച്ച് അതിന്റെ മുകളിൽ ഉണ്ണിച്ചേട്ടൻ കിടന്നു. ഞങ്ങൾ താഴെ പുതപ്പ് വിരിച്ച് അതിന്റെ മുകളിൽ കിടന്നു. നാട്ടുവർത്തമാനം പറഞ്ഞ് എപ്പോഴോ ഉറക്കത്തിലേയ്ക്ക് വീണു.
നേരം നന്നേ പുലർന്ന ശേഷമായിരുന്നു ഞങ്ങൾ എണീറ്റത്. അപ്പോഴേയ്ക്കും ഞങ്ങൾടെ അപ്പാർട്ട്മെന്റ് സമുച്ഛയം ഏതാണ്ട് വിജനമായി എന്ന് പറയാം. ഉണ്ണിച്ചേട്ടൻ രാവിലെ തന്നെ എണീറ്റ് കുളികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങി
“ നിങ്ങൾ എന്തെങ്കിലും ഉണ്ടാക്കി കഴിക്ക് ജോലിക്കാര്യത്തിനായി ഞാൻ പുറത്ത് വരെ പോകുകയാണ് ചിലപ്പോൾ വൈകിട്ടെ എത്തു “
“ ശരി..”
സുന്ദരൻ പല്ലുതേച്ച്, കുളി ഒക്കെ പാസാക്കി പുറത്തുവന്നു,
“എടെ, ചേട്ടൻ പണിക്ക് പോയതാണോ, പണി അന്വേഷിച്ച് പോയതാണോ “
“ നീ സമാധാനപ്പെട്., പുള്ളി എന്തെങ്കിലും തരികട കാണിക്കാതിരിക്കില്ല, റോട്ടി കഴിക്കണ്ടേ……മോനെ…”
ഒരീണത്തിൽ പറഞ്ഞുകൊണ്ട് അവൻ അകത്തേയ്ക്ക് പോയി, ബ്രഷും പേസ്റ്റും എടുത്തുകൊണ്ട് ഞാൻ ബാത്ത് റൂമിലേയ്ക്ക് കയറി, തറ നല്ല വൃത്തിയാട്ടാണ് കിടക്കുന്നത് പക്ഷെ വശങ്ങളിലെ ഭിത്തിയിൽ സോപ്പും ചെളിവെള്ളവും വീണ് ആകെ മനം മടുപ്പിക്കുന്ന വിധത്തിലും, ഒരു വിധത്തിൽ അവിടെ നിന്നും കുളിച്ച് ഇറങ്ങി, റൂമിൽ എത്തിയപ്പോൾ സുശീലൻ തന്റെ ഊഴത്തിനായി കാത്തിരിക്കുന്നു, ഞാൻ ചെന്നപ്പോൾ അവൻ പുറത്തേയ്ക്ക് ഇറങ്ങി
“സുന്ദരാ എങ്ങനാടാ അതിൽ നിന്നത്..? “
“ഉം എന്തുപറ്റി…”
“അതിന്റെ സൈഡ് ഭിത്തിയിൽ ഒക്കെ ആകെ അഴുക്ക്..”
“അതിന് നീ എന്തിനാ ഭിത്തിയിൽ പിടിക്കാൻ പോയത് നാളെ അശോക ഹോട്ടലിൽ നമുക്ക് മുറി പറഞ്ഞിട്ടുണ്ട് “
“എന്നാൽ പിന്നെ നാളെ അവിടെ ആകട്ടെ കുളി, ആളെ കോമാ ആക്കല്ലെ….. സുന്ദരാ…”
“ പിന്നെല്ലാതെ അവന്റെ ഒരു വൃത്തി….! “
“നീക്ഷമിക്കടെ! ഞാൻ പറഞ്ഞത് പിൻവലിച്ചിരിക്കുന്നു “
“എന്നാൽ നിനക്ക് കൊള്ളാം “
“ ഉവ്വ് സമ്മതിച്ചു, നീ വാ രാവിലെ എന്തെങ്കിലും ഞണ്ണണ്ടെ ? “
“എനിക്ക് ബ്രഡ് ഓംലെറ്റ് മതി “
“വേറെ എന്തെങ്കിലും ? ഹോട്ടായിട്ട്..?”
“ഒരു ചൂട് കാപ്പികൂടെ ആവാം, ഒരുബക്കറ്റ് തണുത്തവെള്ളം ദേഹത്ത് വീണിട്ട്, മൊത്തം കോച്ചി പിടിക്കുന്നു..”
“നിന്റെ ഈ കോഴി മസിൽ ആരെയും കാണിക്കെണ്ടാ, എല്ലിൽ കുരുങ്ങി കിടക്കുന്ന ആ കാഴ്ച്ച, ഹരീ ശ്രീ അശോകൻ കണ്ടാൽ കോപ്പി റൈറ്റിന് കേസ്സ് കൊടുക്കും, എന്റെ പൊന്നു കൂട്ടുകാര നീ ആ ബെനിയൻ എടുത്തിട് തണുപ്പടിച്ച് വടി ആയാൽ ബോഡി നാട്ടിലെത്തികാനുള്ള കാശ്പോലുമില്ല എന്റെ കയ്യിൽ”
“നീ നാക്ക് വളയ്ക്കാതെ അറമ്പറ്റും “
“ശരി നീവാ എനിക്ക് നന്നായി വിശക്കുന്നുണ്ട്”
ഞങ്ങൾ അടുക്കളയിൽ കയറി, മൂന്ന് കോഴിമുട്ടയും, സവാള, പച്ചമുളക് തുടങ്ങിയ അനുബന്ധ സാമഗ്രികളും എടുത്ത്, മുറിയിൽ വന്നു, കഴുകി എടുത്ത മുളകും സവാളയും വേഗം അരിഞ്ഞ് റെഡിയാക്കി പിന്നെ സുന്ദരൻ തവ അടുപ്പത്ത് വച്ചു. അലമാരിയിൽ നിന്നും ബ്രഡ് എടുത്ത് അതും ചൂടക്കി എല്ലാം പത്ത് മിനിട്ട് കൊണ്ട് റെഡിയാക്കി, അപ്പോഴെയ്ക്കും സുശീലൻ കുളികഴിഞ്ഞെത്തി
“സാറ് എത്തിയല്ലോ….”
“എന്താടാ അളിയന്മാരെ ഉണ്ടാക്കിയത്…. ആഹ ബ്രഡോ… എന്റെ ഫേവറേറ്റ്..”
“മോനെ സുശീല ഇവിടെ തീറ്റ മത്സരം ഒന്നുമില്ല വിശപ്പിനുള്ളത് കഴിക്കാവു “
“അത് ഒന്നാക്കിയതാണല്ലോ..”
“അല്ല മുന്നറിയിപ്പാ…. പണി ശരിയായി കഴിഞ്ഞ് കഴിക്കാൻ വേണ്ടി ജീവിച്ചോ
അതുവരെ ജീവിക്കാൻ വേണ്ടി കഴിക്കുക..”
“ശരി……”
“ഞങ്ങൾ മൂന്നുപേരും പ്രഭാതഭക്ഷണത്തിനായ് ഇരുന്നു………..

Sunday, May 24, 2009

മരിക്കാത്ത ഓർമ്മകൾ-8

-8-
ഉണ്ണിച്ചേട്ടൻ, അശോകന് നമസ്തേ പറഞ്ഞു, പിന്നെ കാര്യത്തിലേയ്ക്ക് കടന്നു, (ഹിന്ദി ഒഴിവാക്കുന്നു, അതായിരിക്കും എളുപ്പം എന്ന് തോന്നുന്നു)
“ഇന്നലെ സുന്ദരിമാ, ഒരൂ റൂം കിച്ചൺ ഉണ്ടെന്നു പറഞ്ഞു ഞാൻ അഡ്രസ്സ് പറഞ്ഞുതരാം ഒന്നു തിരക്കി നോക്കു, ചിലപ്പോൾ കിട്ടും “
“ശരി..”
ഞങ്ങൾ അഡ്രസ്സ് വാങ്ങി അവിടുന്ന്, സുന്ദരി മായുടെ വീട് ലക്ഷ്യമാക്കി നടന്നു. കുറച്ച് ഉള്ളിലേയ്ക്ക് നടന്നു കഴിഞ്ഞപ്പോൾ ശരിക്കും ഒരു ഗാവിന്റെ (ഗ്രാമത്തിന്റെ) പ്രതീതി, ചില രാജേഷ ഖന്ന സിനിമയുടെ ഒരു ടച്ച്. ചാണകവും, (പശുവിന്റെ വിസർജ്ജം) ഗോതമ്പിന്റെ വേസ്റ്റും ചേർത്ത് വൃത്താകൃതിയിൽ പരത്തി ഉണക്കി എടുത്ത ഒരു സംഭവം ഞങ്ങളുടെ നാട്ടിൽ ഇതിന് ചാണകപരള എന്ന് പറയും ശവദാഹത്തിനും മറ്റും ഉപയോഗിക്കും, ഇവിടെ വിറകിന് പകരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നു. ഈ സംഭവം വൃത്താകൃതിയിൽ അടുക്കി കൂന പോലെ വച്ചരിക്കുന്നു, അങ്ങനെ അവിടെ നിറയെ ഇത്തരം കൂനകൾ കാണപ്പെട്ടു, ഇനി എവിടെ ആയിരിക്കും സുന്ദരി മായുടെ വീട് ? വീടിന് പുറത്ത് കണ്ട ഒരു വൃദ്ധനോട് സുന്ദരി മായെ കുറിച്ച് തിരക്കി,
അയാൾ അപ്പുറത്തുള്ള ഒരു വീട് ചൂണ്ടികാട്ടി, കാലപ്പഴക്കം ചെന്ന വീടായിരുന്നു അത്. ഞങ്ങൾ ആ വീട്ടിൽ ചെന്നു അവിടെ പുറത്ത് ഇട്ടിരുന്ന ചാറപ്പായിൽ (ചണം പാകിയ കട്ടിലിന് തുല്ല്യമായ ഉപകരണം) ഒരു സ്ത്രീ ഇരുപ്പുണ്ടായിരുന്നു, അതായിരുന്നു സുന്ദരിമാ…. തലയിൽ കൂടെസാരിതലപ്പിട്ട് അവർ മുഖം മറച്ചിരുന്നു. ഞങ്ങളെ കണ്ട് അവർ അതിൽ നിന്നും എണീറ്റു,
“ ആന്റിജി, ഞങ്ങൾക്ക് ഒരു റൂം വാടകയ്ക്ക് വേണമായിരുന്നു, കടയിലെ അശോകനാണ് ആന്റിയോട് ചോദിക്കാൻ പറഞ്ഞത് “
“ശരി,….റൂം ഉണ്ട് പക്ഷേ വാടക ഞാൻ കുറയ്ക്കില്ല “
“ശരി, ആദ്യം റൂം കാണട്ടെ…”
ആന്റി ഞങ്ങളുടെ കൂടെ വന്നു, അവിടെ നിന്നും കുറച്ച് ദൂരെ ആയിരുന്നു ആന്റിയുടെ വാടക വീട്, രണ്ട് ഗള്ളി പിന്നിട്ട് ഒരു കോർണറിൽ ആയിരുന്നു ആന്റിയുടെ ഫ്ലാറ്റ് സമുച്ഛയം. (രണ്ട് നിലയെ ഉള്ളു അല്പം അശ്ചര്യത്തിനായി പ്രയോഗിച്ചെന്നു മാത്രം)
ഞങ്ങൾ അഞ്ചുപേരും ആന്റിയും അവിടേയ്ക്ക് കടന്നു, ഒരു പടിപ്പുര, അത് നാട്ടിലെ പോലെ തന്നെ തടികൊണ്ട് ഉണ്ടാക്കിയതാണ്. അതിന്റെ വിജാഗിരിഒക്കെ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചിരുന്നു, കിരുകിര ശബ്ദത്തോടെ തുറന്നു (പണ്ടത്തെ കൈരളിവിലാസം ലോഡ്ജ് എന്ന സീരിയൽ ഓർമ്മ വന്നു) ഞങ്ങളെ കണ്ടിട്ടാവാം കിളിവാതിലുകളിൽ നിന്നും പല തലകളും പുറത്തേയ്ക്ക് നീണ്ടു, അക്കൂട്ടത്തിൽ ചില തരുണീ തലകളും കണ്ടു, ഈ…ശ്വരാ എല്ലാം കാണാൻ ആളുകൾ ഉണ്ടല്ലോ! എന്നൊരാശ്വാസമായിരുന്നു എല്ലാ മുഖങ്ങളിലും (ഞങ്ങളുടെ)
വാതിൽ തുറന്ന് അകത്തേയ്ക്ക് കയറിയാൽ അല്പം തുറസായ സ്ഥലം അത്, കടപ്പ കല്ല് പാകിയിരുന്നു. പിന്നെ നാട്ടിലെ തിണ്ണ പോലെ ഒരു വഴി അതിലേയ്ക്കാണ് എല്ലാ മുറുകളുടേയും വാതിൽ തുറക്കുന്നത്.ഗ്രൌണ്ട് ഫ്ലോറിൽ നാല് മുറികൾ ഒന്ന് ഞങ്ങൾക്ക് പറഞ്ഞ മുറി, മറ്റൊന്നിൽ ഒരു തടിയൻ സർദാർ താമസിക്കുന്നു, അതിനപ്പുറത്ത്, ബീഹാറികൾ (ബീഹാർ സ്വദേശികൾ) താമസിക്കുന്നു, നാലാമത്തെ മുറി ഞങ്ങളുടെ മുറിയുടെ ഓപ്പസിറ്റാണ് അതിന്റെ വാതിൽ ഗള്ളിയിലേയ്ക്കാണ് തുറക്കുന്നത്, ഈ നാലമത്തെ മുറിയോട് ചേർന്നാണ് കക്കൂസ്സ്, കുളിമുറി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഈ ഫ്ലോറിൽ താമസ്സിക്കുന്ന എല്ലവർക്കും ഉപയോഗിക്കണം അതായത് കോമൺബാത്ത്റൂം,
ആന്റി പൂട്ട് തുറന്ന് മുറി കാട്ടിത്തന്നു, തരക്കേടില്ലാത്ത മുറി, ചുവരിൽ അലമാര, (കടപ്പ കല്ല്കൊണ്ട് തട്ടുണ്ടാക്കിയ ഇൻ ബിൽറ്റ് സംഭവം).പിന്നെ അതിനോട് ചേർന്ന് അടുക്കള (രസോയി) മൂന്നടി നീളം രണ്ടടി വീതി ഒരാൾക്ക് നിൽക്കാം പിന്നെ ചെറിയ ഒരു സ്ലാബ്, പാതകം (വർക്ക് ടോപ്പ്). ഇത്രയുമായിരുന്നു ആ ലക്ഷ്വറി അപ്പാർട്ട് മെന്റ്, ആന്റി അഭിമാനത്തോടെ തല ഉയർത്തി നിന്നു, എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ!!
“ങാ.. ഇനി വാടക..”
ഞങ്ങൾ ശബ്ദം കേട്ട് നോക്കി, ആന്റി ഞങ്ങളെ നോക്കി കച്ചവടത്തെകുറിച്ച് പറയുന്നു,
“വാടക തൊള്ളായിരം രൂപ, ഇതിൽ ഒരു രൂപ പോലും സുന്ദരി മാ കുറയ്ക്കില്ല”
“ആന്റി ഈ തൊള്ളായിരം അല്പം കൂടുതൽ അല്ലെ “
ഉണ്ണിച്ചേട്ടൻ ആന്റിയെ മയപ്പെടുത്താൻ ശ്രമം ആരംഭ്ച്ചു
“ശരി എങ്കിൽ മക്കള് ചെല്ല്….”
ദൈവമേ, ഇത് പണിയാകുന്ന ലക്ഷണമാണല്ലോ, നേരം ഉച്ചയാകുന്നു, നേരം ഇരുട്ടുന്ന പോലെ നാരായണൻ കുട്ടിയുടെ മുഖവും ഇരുളും, മര്യാദ പാലിച്ചില്ലങ്കിൽ, ഞാൻ ഉണ്ണിച്ചേട്ടനോട് പറഞ്ഞു ഇതുതന്നെ എടുക്കാം ബാക്കി വരുന്നിടത്തുവച്ച് കാണാം, അങ്ങനെ അത് ഞങ്ങളുടെ “വീട്“ ആയി
അന്നുതന്നെ ഞങ്ങൾ അവിടേയ്ക്ക് താമസം മാറി, അശോകന്റെ കടയിൽ നിന്ന് സാധനങ്ങൾ “പറ്റായി” വാങ്ങാൻ തുടങ്ങി. ഉണ്ണിച്ചേട്ടൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് വന്നു, പഴയ ഒരു മണ്ണെണ്ണ സ്റ്റൌ, പിന്നെ പാചകം ചെയ്യാനുള്ള ഒന്നുരണ്ട് അലുമിനിയം പാത്രം പിന്നെ അങ്ങനെ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഉണ്ടായിരുന്നു പോരാത്തത് ഞങ്ങൾ പുറത്തു നിന്നും വാങ്ങി. അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വയം പാചകം ചെയ്ത് കഴിക്കാൻ പോകുന്നു!!!

Thursday, May 21, 2009

മരിക്കാത്ത ഓർമ്മകൾ - 7

-7-
ഏകദേശം രണ്ട് മണികൂർ കൊണ്ട് ഞങ്ങൾ വസീർപൂരിൽ എത്തി. ഇതാണോ ഡെൽഹി എന്ന് ഞാൻ ആശ്ചര്യപ്പെട്ടു! കാരണം ചങ്ങനാശ്ശേരി ടൌൺ ഇതിലും ഭംഗിഉള്ളതും വലുതുമായാണ് എനിക്ക് തോന്നിയത്. വസീർപൂർ (ഇന്നത്തെ അല്ലെ കേട്ടോ പതിനേഴ് വർഷം മുൻപുള്ള ഡെൽഹിയാണെ ഇത്, പിന്നെ ഞാൻ കണ്ട ഡെൽഹിയുടെ വളർച്ച വരും ഭാഗങ്ങളിൽ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം) ഒരു ബസ്സ് സ്റ്റോപ്പ് മാത്രമായിരുന്നു അന്ന്. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്ത് എതിർവശത്തുള്ള നാരായണൻകുട്ടിയുടെ വീട് ലക്ഷ്യമാക്കി നടന്നു, ലോറൻസ് റോഡ് എന്നാണ് എന്റെ ഓർമ്മ അന്ന് അവിടെ ഫ്ലൈഓവർ ഒന്നുമില്ലായിരുന്നു, ബസ്റ്റാന്റും. ഇന്ന് നേതാജി സുഭാഷ് പ്ലേസ്സ് ബസ് ഡിപ്പോയും മറ്റുമൊക്കെ വന്നു, ഇന്നത്തെ വസീർപൂർ അന്നത്തേതിൽനിന്നും ഒക്കെ ഒത്തിരി മാറിയിരിക്കുന്നു, ഞാനും.
റോഡിൽ നിന്നും അവിടേയ്ക്ക് തറഓട് പാകിയ പാതയായിരുന്നു, വളരെ തിരക്കുള്ള വഴി , രണ്ട് വശത്തും മരങ്ങൾവച്ച്പിടിപ്പിച്ചിരുന്നു. മെയിൻ ഗൈറ്റ് കടന്ന് ഞങ്ങൾ അകത്തേയ്ക്ക് നടന്നു, നാരയണൻകുട്ടി താമസിച്ചിരുന്നത് അല്പം വലിയ ഒരു ഫ്ലാറ്റിൽ ആയിരുന്നു. ഞങ്ങൾ സാധനങ്ങൾ അടങ്ങിയ ബാഗ് ഹാളിൽ കൊണ്ടു വച്ചു., പുറത്ത് നല്ല തണുപ്പ്, അപരിചിതമായ സ്ഥലം ഉണ്ണിച്ചേട്ടൻ ഒഴികെ മറ്റാരെയും ഞങ്ങൾക്ക് നേരിട്ട് അറിവുമില്ല, ഭയം തോന്നിയില്ലങ്കിലും, ഒരു ബുദ്ധിമുട്ട് തോന്നി…
നാരായണൻകുട്ടി നിറഞ്ഞ സന്തോഷത്തോടെ ആണ് നാട്ടുകാരെ (ഞങ്ങളെ) എതിരേറ്റത്, അദ്ദേഹത്തിന്റെ ശ്രീമതിയും, ഉണ്ടായിരുന്നു. അവർ ഉടൻ തന്നെ ഞങ്ങൾക്ക് കാപ്പി ഇട്ടുതന്നു, തണുപ്പിന് നല്ല ഔഷധമാണല്ലോ കാപ്പി, പിന്നെ അല്പനേരം കുശലം ചോദിച്ചും, നാട്ട് വർത്തമാനം പറഞ്ഞും നേരം കൊഴിഞ്ഞു, എല്ലാവരും ഊണ് കഴിച്ചു, അറ്റുത്ത അയിറ്റം നന്നായി ഉറങ്ങുക എന്നതാണല്ലോ അതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല, ഉറങ്ങണം എന്ന് എങ്ങനെ വീട്ടുകാരോട് പറയും എന്ന ബുദ്ധിമുട്ടിലായിരുന്നു ഞങ്ങൾ
നാരായാണൻകുട്ടിതന്നെ അതിന് പരിഹാരം കണ്ടു,
“ എല്ലാവരും ഉള്ള സൌകര്യത്തിൽ, അഡ്ജസ്റ്റ് ചെയ്ത് ഉറങ്ങാം “
അദ്ദേഹം അകത്തുനിന്നും ഒരു കാർപ്പെറ്റ് സംഘടിപ്പിച്ചു, അതിന്റെ മുകളിൽ ഞങ്ങൾ പുതപ്പുകൾ വിരിച്ചു, അപ്പോഴേയ്ക്കും നാരായനകുട്ടി ഒരു റൂം ഹീറ്ററുമായി വന്നു.
“ഇത് ഇവിടിരിക്കട്ടെ, ശ്രദ്ധിച്ചു വേണം, കാരണം ഇതിൽ പ്രൊട്ടക്ഷൻ കെയ്സ് ഒന്നുമില്ലാത്തതാണ്, കുറച്ചു കാലമായി ഇവൻ സേവനം തുടങ്ങിയിട്ട്’
പാതി കാര്യമായും, കളിയായും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ആ ഹീറ്റർ റൂമിന്റെ ഒരു മൂലയ്ക്ക് വച്ചു, അല്ലങ്കിൽ ചിലപ്പോൾ ഉറക്കത്തിൽ ചരമ കോളത്തിൽ കയറിയാലോ ? ശുഭരാത്രി നേർന്നുകൊണ്ട് അദ്ദേഹം അകത്തേയ്ക്ക് പോയി കൂടെ ശ്രീമതിയും. അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞുകൂടി. രാവിലെ ഞങ്ങൾ എല്ലാവരും കൂടെ പുറത്തേയ്ക്കിറങ്ങി, ഒപ്പം മുരളിയും ഉണ്ടായിരുന്നു.
“ഉണ്ണി ആദ്യം നമുക്ക് അസാദ്പൂരിൽ ഇറങ്ങാം അവിടെ ഒരു റൂം ഉണ്ടെന്ന് എന്റെ ഒരു കൂട്ടുകാരൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു “
“ ശരി അവിടുന്നുതന്നെ ആകട്ടെ തുടക്കം “
പഴയ മുദ്രിക വണ്ടിക്ക് തന്നെ ഞങ്ങൾ അസാദ്പൂരിലേയ്ക്ക് യാത്ര തിരിച്ചു. ഇനീ സ്ഥലപേരുകൾ അവിടുത്തെ രീതിയിൽ തന്നെ വിളിക്കാം കാരണം ആസാദ്പൂർ ഹിന്ദിക്കാരന് അജാദ്പൂർ ആണ്, വസീർപൂർ വജീർപൂരും. അങ്ങനെ ഞങ്ങൾ അജാദ്പൂരിൽ എത്തി, ഒരു ടൌൺ എന്ന് പറയാൻ കഴിയില്ല കുറച്ച് കടകളും മറ്റുമുള്ള ഒരു സ്ഥലം അങ്ങനെയെ വിവക്ഷിക്കാൻ പറ്റു. ബസ്റ്റാൻഡിന്റെ എതിർവശത്തുള്ള ഏരിയായിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. റോഡ് മുറിച്ച്കടക്കണം നിരത്തിൽ ആണെങ്കിൽ നല്ല തിരക്കും, വളരെ ശ്രദ്ധിച്ച് ഞങ്ങൾ റോഡ് മുറിച്ചുകടന്നു. അവിടെ മുഴുവൻ ഫ്ലാറ്റ്കൾ ആയിരുന്നു, എല്ലാം പഴകിയവ. ഞങ്ങൾ ഒരു ഇടവഴി (ഗള്ളി) യിലൂടെ മുരളിയെ പിൻതുടർന്നു, പത്ത് മിനിട്ട് നടന്നപ്പോൾ ആ ഗള്ളിയുടെ അവസാനം ഒരു പഴകിയ വീട് ഒരു മുറിയും അടുക്കളയും പിന്നെ കോമൺ ആയി ഒരു ടോയിലെറ്റും, ആയിരത്തി ഇരുനൂറ് രൂപ വാടക, ഒരാൾക്ക് മുന്നൂറ് വച്ച്.., എന്തോ ആവീട് എനിക്ക് ഇഷടപ്പെട്ടില്ല, ഒപ്പം വാടക ഭയങ്കരമാണെന്ന ഉണ്ണിച്ചേട്ടന്റെ കമന്റും കൂടെ ആയപ്പോൾ ഇനീ ഒരു വാതിൽ തേടുക എന്നതായി ഞങ്ങളുടെ അടുത്ത ലക്ഷ്യം
അവിടുന്ന് ഞങ്ങൾ തിരിച്ച് മെയിൻ റോഡിൽ എത്തി. അവിടെ ഉണ്ടായിരുന്ന ഒരു പലചരക്ക് കടക്കാരനോട് വീട് വാടകയ്ക്ക് കിട്ടുമോ എന്ന് ചോദിച്ചു അയാൾ ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല കുറഞ്ഞ വാടകയ്ക്ക് ഇവിടെ എങ്ങും കിട്ടില്ല, പിന്നെ കിംഗ്സ് വേ ക്യാമ്പിൽ അന്വേഷിച്ചാൽ ചിലപ്പോൾ കിട്ടുമായിരിക്കും എന്നു പറഞ്ഞു.
“മുരളി.., എനിക്കറിയാവുന്ന കുറച്ച് പേർ അവിടുണ്ട്, ഞാൻ അവിടായിരുന്നല്ലോ താമസിച്ചിരുന്നത്, അവിടെ ഒരു സർദാറിന്റെ വീട്ടിൽ ഒരു വൺ റൂം ഖാലി (ഒഴിഞ്ഞ് കിടക്കുക) ആണെന്ന് ഒരാൾ പറഞ്ഞിരുന്നു, അവിടെ ഒന്നു തിരക്കാം “
“ഒരു മാസം മുൻപല്ലെ…… ഇപ്പോൾ അങ്ങനെ തന്നെ കാണും ഉണ്ണിവരുന്നതും നോക്കി…..”
“നീ ചുമ്മ കളിയാക്കല്ലെ മുരളി, ഇന്ന് വൈകുന്നതിനകം വീട് കിട്ടണം അല്ലെങ്കിൽ പെരുവഴിയിൽ കിടക്കെണ്ടിവരും “
“അത് ചിലപ്പോൾ വേണ്ടിവരും..”
ഉണ്ണിച്ചേട്ടൻ അപ്പോൾ റൂം ഒക്കെ എടുത്തിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞത് കളവായിരുന്നോ ?, ഞാൻ സുന്ദരനെ നോക്കി, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അവൻ കണ്ണിറുക്കി കാണിച്ചു. പിന്നെ അടുത്ത വണ്ടി കയറി ഞങ്ങൾ കിംഗസ് വേ ക്യാമ്പിൽ എത്തി. അവിടെ ഭയങ്കര തിക്കും തിരക്കുമായിരുന്നു, ഒരു ഉദ്സവത്തിന്റെ പ്രദീതി, സൈക്കിൾ റിക്ഷ, ഭട് ഭട് വണ്ടികൾ ( മുന്ന് വീൽ ഉള്ള എൻഫീൽഡിന്റെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഓട്ടോറിക്ഷ പോലുള്ള ഒരു സംഭവം പക്ഷെ ആള് പുലിയാണ് കേട്ടോ ഇന്ന് ഈ ഇനം അന്യം നിന്നും എന്നാണ് കേട്ടത്) അതിലൊന്നിൽ ഞങ്ങൾ കയറി, ഒരാൾക്ക് രണ്ട് രൂപ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
കിംഗ്സ് വേ ക്യാമ്പിൽ നിന്നും കുറച്ച് ഉള്ളിലോട്ട് മാറിയാണ് ഡക്ക എന്ന ഗാവ് (ഗ്രാമം) അവിടെ ആയിരുന്നു ഉണ്ണിച്ചേട്ടൻ താമസിച്ചിരുന്നത്. ചെറിയ ഗള്ളികൾ, ധാരാളം സാധരണക്കാർ തിങ്ങിപാർക്കുന്ന സ്ഥലം, ആവീടുകളിൽ ഏറിയഭാഗവും കയ്യേറി വീട്കെട്ടിയപോലെ തോന്നി കാരണം ഒരു കൃത്യമായ ആകൃതിയോ, വലിപ്പമോ ഇല്ലായിരുന്നു പല വീടുകൾക്കും.
ഗള്ളികൾ കുട്ടികളാൽ ശബ്ദപൂരിതമായിരുന്നു, അതിനിടയിലൂടെ നടന്നു നീങ്ങുന്ന നാൽക്കാലികൾ (ഗോഹത്യ പാപമാണന്നതിന്റെ തിരുശേഷിപ്പുകൾ) അവിടെ മൊത്തത്തിൽ മനം മടുപ്പിക്കുന്ന ഗന്ധം ആയിരുന്നു. ഡെക്കയിൽ ഇറങ്ങിയ ശേഷം ഞങ്ങൾ അകത്തേയ്ക്കുള്ള വഴിയിലേയ്ക്ക് നീങ്ങി ഇടയ്ക്ക് പരിചയക്കാരുമായി ചേട്ടനും മുരളിയും പരിചയം പുതുക്കി. കുറച്ച് ഉള്ളിലേയ്ക്ക് ചെന്നപ്പോൾ ഒരു വളവിന് ഉണ്ണിച്ചേട്ടൻ പറഞ്ഞ സർദാറിന്റെ വീട്, അവിടുത്തെ കോളിംഗ് ബല്ലിൽ ഉണ്ണിച്ചേട്ടൻ വിരൽ അമർത്തി. അല്പം കഴിഞ്ഞപ്പോൾ നല്ല ഉയരമുള്ള ഒരു സർദാർ വളിയിലേയ്ക്ക് വന്നു
“ഹാം ജീ ക്യാ ചാഹിയെ ?”
ഞാൻ സർദാർ പറഞ്ഞത് അതുപോലെ റിപ്പീറ്റ് ചെയ്ത് പതിയെ പറഞ്ഞു, മുരളി ഉടനെ അതിന്റെ മലയാള പരിഭാഷ പറഞ്ഞു തന്നു
“പറഞ്ഞാലും, എന്തു വേണം ?”
നല്ല ആളുകൾ എത്ര എളിമയോടെ ആണ് കാര്യങ്ങൾ അന്വേഷിക്കുന്നത്, ഇവിടെ ഒരു തൊഴിൽ കണ്ടെത്തുക എന്നത് അത്ര പാടുള്ള പണി ആണെന്ന് തോന്നുന്നില്ല. ഉണ്ണിച്ചേട്ടൻ റൂമിന്റെ കാര്യം പറഞ്ഞു, സർദാർ ഞങ്ങളെ മുകളിലത്തെ നിലയിൽ കൊണ്ടുചെന്നു. ഒരു വലിയ മുറി പിന്നെ ഒരു ചെറിയ അടുക്കള, പിന്നെ ചെറിയ ഒരു ടൊയിലെറ്റും. ആയിരത്തി അഞ്ഞൂറ് രൂപ., സംഗതി ഇവിടെ ആയിരത്തിൽ കുറഞ്ഞ് ഒന്നും നടക്കില്ല എന്ന് തോന്നുന്നു. പിന്നെ വരാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും താഴേയ്ക്കിറങ്ങി…..,
“മുരളി, വാ…, നമുക്ക് അശോകന്റെ കടയിൽ ഒന്നു തിരക്കാം “
ഡക്കയിൽ അറിയപ്പെടുന്ന പലചരക്ക് കടക്കാരനാണ് അശോക്, അശോക് ചൌഹാൻ എന്നോ മറ്റോ ആണെന്നു തോന്നുന്നു അയാളുടെ മുഴുവൻ പേര്, പിന്നെ നമ്മൾ മലയാളികരിച്ച് അശോക”ൻ” എന്നാക്കി. മെയിൻ റോഡിൽ നിന്നും അധികം ദൂരത്തിലായിരുന്നില്ല അശോകന്റെ കട. അവിടെ എപ്പോഴും നല്ല തിരക്കായിരിക്കും, അവിടുത്തെ പറ്റുപടിക്കാരാവട്ടെ മലയാളികളും., അശോകന്റെ കട ലക്ഷ്യമാക്കി നീങ്ങി……. ഉണ്ണിച്ചേട്ടനും പിറകെ ഞങ്ങളും……..

Tuesday, May 12, 2009

മരിക്കാത്ത ഓർമ്മകൾ-6-

-6-

“ മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലോ നീ ഒക്കെ“
സുശീലൻ ശരിക്കും ഭയന്നു ഞങ്ങൾക്ക് കയറിപ്പറ്റാൻ കഴിയുമോ എന്ന് അവൻ സംശയിച്ചിരുന്നു, ഒരുഘട്ടത്തിൽ ഞാനും ഭയന്നു, ഏതെങ്കിലും ഒരുവൻ ഞങ്ങൾക്കിടയിൽ പെട്ടിരുന്നെങ്കിൽ കഥ മാറിപോയേനെ. സുന്ദരനും കിതയ്ക്കുന്നുണ്ടായിരുന്നു.
“എടാ സുശീല ഇതൊക്കെ ട്രയിനിംഗിന്റെ ഭാഗമാ, ജീവിതത്തിൽ ഇങ്ങനെ ഓടി എത്താൻ കഴിഞ്ഞില്ലങ്കിൽ ലക്ഷ്യങ്ങളും കേരള എക്സ്പ്രസ്സ് പോലെ അകന്നു പോകും ഏത്…’
ഞാനവനെ കളിയാക്കിപറഞ്ഞു, സുന്ദരന്റെ മുഖത്ത് ഒരു വളിച്ച ചിരി… ഉവ്വ് ഇപ്പം കാണാമായിരുന്നു എന്ന ദ്വനിയിൽ.
“ ഏതായാലും ഇത്രയും കഷ്ടപ്പെട്ട പൂരിയും കറിയും, തണുക്കുന്നതിന് മുൻ പ്തന്നെ കഴിക്കാം “
എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു, വിശപ്പ് അതിന് പ്രേരിപ്പിച്ചു എന്നതാവും കുറച്ചുകൂടെ ശരി. ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി കൈകഴുകി സീറ്റിലേയ്ക്ക് വന്നു. വെള്ളം നന്നായി താണുത്തിരിക്കുന്നു, ഇന്ന് രാത്രി നല്ല തണുപ്പായിരിക്കുമെന്ന് ഉറപ്പായി, ഞാൻ എന്റെ ബാഗിൽ പരതി, അനിയൻ മധ്യപ്രദേശിൽ ആയിരുന്നപ്പോൾ വാങ്ങിയ ഒരു സ്വറ്റർ അമ്മ ബാഗിൽ വച്ചിരുന്നു. ബേച്ച്കളറിനെക്ക്ാൾ അല്പം കൂടെ ഇരുണ്ട നിറം, ഞാൻ അത് എടുത്ത് നിവർത്തി, ഒന്നുരണ്ട് സ്ഥലത്ത് എലികരണ്ടിയപോലെ കീറിയിരുന്നു, അത് ഷർട്ടിന്റെ മുകളിലൂടെ ഇട്ടു., പിന്നെയും എന്റെ കണ്ണുകൾ ആ കീറിയ ഭാഗത്തിൽ ഉടക്കി, അഭിമാനം സമ്മതിക്കാത്തതിനാൽ ഞാൻ അത് ഊരി വച്ചു, ഇതെല്ലാം നോക്കികൊണ്ടിരുന്ന മലയാളി ചേട്ടൻ പറഞ്ഞു
“ സാരമില്ല, അല്പം കഴിഞ്ഞാൽ നല്ല തണുപ്പായിരിക്കും കീറിയതൊന്നും കണക്കാക്കേണ്ട“
“അതല്ല പാകമാകുമോ എന്ന് നോക്കിയതാ, അനിയൻ പണ്ട് വാങ്ങിയതാ, മധ്യപ്രദേശിൽ വച്ച്…”
“ഉവ്വോ, അനിയൻ മധ്യപ്രദേശിൽ ഉണ്ടോ ?”
“ഉണ്ടായിരുന്നു….. ഇപ്പോൾ നാട്ടിൽ ഉണ്ട് അവന് അവിടുത്തെ കാലാവസ്ഥ പടിക്കുന്നില്ല “
“അതേയോ..”
ഞാൻ വീണ്ടും സ്വറ്റർ ബാഗിൽ നിന്നും എടുത്തു. ഷർട്ടിന്റെ മുകളിൽ അതുംകൂടെ ഇട്ടു. ജന്നലിന്റെ വിടവിലൂടെ തണുത്ത കാറ്റ് ശക്തിയായി അടിച്ചുകയറി, ഓരോ നിമിഷവും തണുപ്പ് ഏറിവരുന്നു. സുന്ദരൻ ബാഗിൽ നിന്നും കട്ടിയുള്ള പുതപ്പ് എടുത്തു, സുശീലനും എന്തോ കട്ടിയുള്ള തുണി എടുത്തു.
“സുന്ദര ഇന്ന് നീ ഇരിക്ക്, ഇന്നലത്തെ ഉറക്കക്ഷീണം, എനിക്ക് നന്നായി ഉറക്കം വരുന്നു.“
“ശരി ഞാൻ തന്നെ ഇരിക്കാം, “
ഞാൻ സീറ്റിലേയ്ക്ക് ചാരി ഇരുന്നു ഉറങ്ങാൻ ശ്രമിച്ചു, വണ്ടിയുടെ കുലുക്കം ഒരു സുഖകരമായി തോന്നി, അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന പോലെ….., സാവധാനം ഞാൻ ഉറക്കത്തിലേയ്ക്ക് കുപ്പുകുത്തി. അടുത്ത ദിവസം വെളുപ്പിന് തന്നെ സുന്ദരൻ വിളിച്ചുണർത്തി. അന്നും പ്രാധമിക കർമ്മങ്ങൾ ഞങ്ങൾതന്നെ ആദ്യം ചയ്തു. പിന്നെ അടുത്ത സ്റ്റേഷൻ വരുന്നതും നോക്കി ( ശരിക്കും പറഞ്ഞാൽ വരുന്നതല്ലല്ലോ, ചെല്ലുന്നതല്ലെ പക്ഷേ യാത്രക്കാർ അങ്ങനെയെ വിവക്ഷിക്കു) ഞങ്ങൾ ഇരുന്നു. ഇപ്പോൾ വണ്ടി വടക്കെ ഇന്ത്യയിലൂടെ ആണ് ഓടുന്നത്, ഗ്വാളിയറിൽ എത്തിയപ്പോൾ ഒരു പയ്യൻ ചായയുമായി കയറി, ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു, പുറത്ത് മൂടൽ മഞ്ഞ് നല്ലരീതിയിൽ ഉണ്ടായിരുന്നു. പത്ത് മീറ്റർ ദൂരെ ഉള്ളവ പോലും കാണുക സാധ്യമല്ലാത്ത അവസ്ഥ., പിന്നീട് വണ്ടി വേഗം കുറച്ചാണ് പോയത്.
പിന്നങ്ങോട്ട് ഓരോ സ്റ്റേഷനും വൃത്തികേടിന്റെ പര്യായ പദങ്ങൾ ആയിരുന്നു എന്നതാണ് ശരി. അവിടുന്ന് അങ്ങോട്ട് ആകാംഷ ആയിരുന്നു. എത്രയും പെട്ടന്ന് ഡെൽഹി എത്തിയാൽ മതി എന്നായിരുന്നു ആഗ്രഹം, പക്ഷെ വണ്ടി ഇഴഞ്ഞാണ് നീങ്ങിയത്. ചിലസമയങ്ങളിൽ വണ്ടി നിറുത്തിയിട്ടു, സിഗ്നൽ കിട്ടുന്നില്ലത്രെ! ഏതായാലും ഞങ്ങളുടെ വണ്ടി നാല് മണിക്കൂറിൽ ഏറേ വൈകിയാണ് ന്യൂഡെൽഹി റെയിവെ സ്റ്റേഷനിൽലെത്തിയത്. തിക്കും തിരക്കും ഒഴിഞ്ഞ ശേഷമാണ് ഞങ്ങൾ ബോഗിയിൽ നിന്നും പുറത്ത് വന്നത്. കൈകളിലുള്ള ബാഗുമായി ഞങ്ങൾ ചേട്ടന്റെ ബോഗി ലക്ഷ്യമാക്കി നടന്നു.
ചേട്ടൻ പ്ലാറ്റ്ഫോമിൽ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ അടുത്ത് ചെന്നപ്പോൾ പതിവ് ചിരി പാസ്സക്കി ചേട്ടൻ പറഞ്ഞു
“ഇത് മുരളി….നാരായണൻകുട്ടിയുടെ അളിയനാണ്..”
ഞാൻ അല്പം ശങ്കിച്ചു നിന്നു, പുതിയ അയിറ്റം സൂക്ഷിക്കണം, തലയോട്ടിയും കൈഎല്ലുകളും, ചുവന്ന പശ്ചാത്തലത്തിൽ!!
“ നമ്മുടെ സാറിന്റെ ജേഷ്ടന്റെ മകൻ….”
“ഉവ്വോ.. നമസ്കാരം ”
“നമസ്കാരങ്ങൾ”
മുരളിയും തിരിച്ച് വിഷ് ചെയ്തു, അവിടുന്ന് ഞങ്ങൾ എല്ലാവരും കൂടെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു, ചേട്ടൻ മുരളിയോട് കുശലം പറഞ്ഞ് മുന്നെ നടന്നു, ഞങ്ങൾ പിൻപേയും. റെയിൽവേ മേൽപ്പാലത്തിലൂടെ ഞങ്ങൾ പിൻവശത്തെ ഗേറ്റിൽ എത്തി, അവിടെ നിന്നും അല്പം ദൂരെ ആയിരുന്നു ബസ്സ് പാർക്ക് ചെയ്തിരുന്നത്. ആനവണ്ടിയിൽ മാത്രം (വളരെ അപൂർവ്വമായെ പ്രൈവറ്റ് ബസ്സിൽ കയറാറുള്ളു, കാരണം അതിൽ കയറണമെങ്കിൽ ആലപ്പുഴ ടൌണിൽ എത്തണം അല്ലങ്കിൽ ചങ്ങനാശേരി ടൌണിൽ എത്തണം) യാത്ര ചെയ്തിട്ടുള്ള നാട്ടിൻപുറത്തുകാരന്, ഡെൽഹിയിൽ, ഡെൽഹിയിലെ ബ്ലൂ ലൈൻ, ഗ്രീൻലൈൻ,ഡി.റ്റി.ഡി.സി വണ്ടികൾ ഒക്കെ കണ്ടപ്പോൾ അത്ഭുതം തോന്നി (ഒരു ഭംഗി ഇല്ലാത്ത വണ്ടികൾ). തിരക്ക് കുറഞ്ഞ ഒരു വണ്ടിയിൽ ഞങ്ങൾ കയറി. അത് മുദ്രിക എന്നറിയപ്പെടുന്ന റൂട്ട് (റിംഗ് സർവ്വീസ്സ് ) ബസ്സട്ട, കിംഗ്സ് വേ ക്യാമ്പ്, മോഡൽ ടൌൺ, അസ്സാദ്പൂർ, വസീർപൂർ, പഞ്ചാബിബാഗ്, മായാപുരി നാരായണ. ദൌളകുവാം.എന്നീ സ്ഥലങ്ങളെല്ലാം ചുറ്റി പോകുന്ന വണ്ടി ആയിരുന്നു അത് , ഞാൻ മനസ്സിൽ പറഞ്ഞു എന്തൊക്കെ പേരാ ഓരോ സ്ഥലങ്ങൾക്ക്, ങാ ഇനി ഇതൊക്കെ പഠിക്കണം ഇതാണല്ലോ ഇനി എന്റെ നാട്…, ശിവനെ തുണ.
ക്ലീനർ (കിളിപ്പയ്യൻ) ഉച്ചത്തിൽ ഏതൊക്കയോ സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞ് ആളെ വിളിച്ച് കയറ്റുന്നു, ഞങ്ങൾ എല്ലാവരും വണ്ടിയുടെ ബായ്ക്കിലെ സീറ്റിൽ ആയിരുന്നു. സാധനങ്ങൾ വയ്ക്കാൻ അതായിരുന്നു സൌകര്യം. എകദേശം അരമണിക്കൂർ എടുത്തു അവിടെ നിന്നും വണ്ടി നീങ്ങാൻ, പിന്നെ ഞാൻ ആകാം ഷയോടെ പുറത്തേയ്ക്ക് നോക്കിയിരുന്നു, വണ്ടി വേഗത്തിൽ നീങ്ങിത്തുടങ്ങി, ഇടയ്ക്ക് ചിലയിടങ്ങളിൽ ട്രാഫിക്ക് ജാം മൂലം വാഹനങ്ങളൂടെ നീണ്ട നിര തന്നെ കാണാമായിരുന്നു…………
എന്റെ (ഞങ്ങളുടെ) വിധി തേടിയുള്ളയാത്ര..,പ്രവാസത്തിൽ നിന്നും പ്രവാസത്തിലേയ്ക്കുള്ള തുടർ യാത്ര ആയിരുന്നു അത്…….

Saturday, May 9, 2009

മരിക്കാത്ത ഓർമ്മകൾ-5

-5-

അലസമായി പുറംകാഴ്ച്ചകൾ കണ്ടിരുന്നു, ആന്ത്രാപ്രദേശിലൂടെ ആണ് അപ്പോൾ വണ്ടി ഓടിക്കൊണ്ടിരുന്നത്, ഇന്നത്തെ ദിവസം മുഴുവൻ ആന്ത്രയിലൂടെ ആയിരിക്കും എന്ന് ആരോ പറയുന്നത് കെട്ടു. ഞാൻ അയാളെ ശ്രദ്ധിച്ചു, മലയാളം ആണ് സംസാരിക്കുന്നത്, തൊട്ടടുത്ത് ഒരാൾകൂടെ ഇരിക്കുന്നു, കാഴ്ച്ചയിൽ അയാളും മലയാളി ആണ് എന്ന് തോന്നുന്നു.
“ചേട്ടൻ മലയാളി ആണ് അല്ലെ “
മലയാളം സംസാരിക്കുന്ന ഒറ്റനോട്ടത്തിൽ മലയാളിലുക്ക് ഉള്ള തന്നോട് മലയാളി ആണോ എന്ന് ചോദിച്ച ഇവൻ ആരടെ എന്ന അർത്ഥത്തിൽ എന്നെ നോക്കി പിന്നെ അല്പം കടുപ്പിച്ചു പറഞ്ഞു
“അതെ…”
“ഹാവു ആശ്വാസമായി ഒരു മലയാളിയെ കണ്ടല്ലോ, കോയമ്പത്തൂർ കഴിഞ്ഞപ്പോൾ മുതൽ പാണ്ടികളുടെ ശല്ല്യമായിരുന്നു”
അയാൾ വല്ല്യ താത്പര്യമില്ലാത്ത മട്ടിൽ കേട്ടിരുന്നു, കൊല്ലാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.
“ചേട്ടന് ഡെൽഹിയിൽ ജോലി ഉണ്ടോ “
“ഉവ്വ്..”
മുട്ടിക്കൂടിയാൽ ഒരു പണി ശരിയാകുമോ, ഭഗവതി ഉപകാരം ആരുടെ രൂപത്തിലാണെന്ന് പറയാൻ വയ്യല്ലോ, പിന്നെ അദ്ദേഹത്തിന്റെ ജോലി ഏത് കമ്പനിയ്ല് ആണെന്നും, ഏത് സ്ഥലത്താണ് എന്നൊക്കെ ചോദിച്ച് മനസ്സിലാക്കി. കൂടെ ഒരുകാര്യം കൂടെ ചോദിച്ചു, ഇവിടെ ഏത് ജോലിക്കാണ് കൂടുതൽ ശമ്പളവും, സാധ്യതയും. അവരോട് സംസാരിച്ച് ഡെൽഹിയിലെ തൊഴിൽ സാധ്യതയെ കുറിച്ച് ഒരു എകദേശരൂപം കിട്ടി. ഇനി വേണം തീരുമാനിക്കാൻ എത് വേഷം കെട്ടണമെന്ന്.
“നിങ്ങൾ മൂന്ന് പേരും തൊഴിൽ അന്വേഷിച്ചാണോ ഡെൽഹിയിലേയ്ക്ക്”
“അതെ..”
ചേട്ടൻ അർത്ഥം വച്ചാണോ ചോദിച്ചത് എന്ന ഒരു സംശയം തോന്നി
“എന്ത് പഠിച്ചിട്ടാ വരുന്നത്”
“ഇവൻ ഇലക്ട്രീഷൻ ആണ്”
സുന്ദരനെ ചൂണ്ടി ഞാൻ പറഞ്ഞു
“ഇവൻ ഇലക്ട്രോണികസ്”
“ഞാൻ ഡ്രാഫ്റ്റിംഗ്”
“എല്ലാവരും ഐ.ടി.ഐ”
“അതെ”
“ഞങ്ങളൊക്കെ ഡെൽഹിയിൽ വരുമ്പോൾ ഒത്തിരി അവസരങ്ങൾ ഉണ്ടായിരുന്നു, ഇന്ന് അത്രയുമില്ലെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിൽ തൊഴിൽ കിട്ടുന്നത് ഒരു വല്ല്യകാര്യമല്ല, പിന്നെ നല്ല മനസ്സുണ്ടായിരിക്കണം ഒപ്പം ജീവിക്കണം എന്ന ആഗ്രഹവും”
പിന്നെ, അങ്ങോട്ടുള്ള യാത്ര വളരെ രസകരമായിരുന്നു, തങ്ങളുടെ ഡെൽഹി ജീവിതാനുഭവങ്ങൾ, എല്ലാം മനസ്സു തുറന്നു, പലസ്റ്റേഷനിലും വണ്ടി നിർത്തുമ്പോൾ ജീവിതത്തെന്റെ യാഥാർത്ഥ്യങ്ങൾ നേരിൽ കാണാൻ കഴിഞ്ഞു, എത് ദുർബ്ബലന്റെയും മനസ്സ് ശക്തിപ്പെടുന്ന കാഴ്ച്ചയാണ്, ഓരോ സ്റ്റേഷനിലും നമ്മളെ വരവേൽക്കുന്നത്.അന്നത്തെ ദിവസം പെട്ടന്ന് കൊഴിഞ്ഞു, മറക്കാനാവത്ത ദിവസങ്ങൾ ആണ് കേരള എക്സ്പ്രസ്സ് സമ്മാനിച്ചത്.,
പുറത്ത് അസ്ഥമന സൂര്യന്റെ ചിവപ്പിന് കാഠിന്യം ഏറിവന്നു ഒപ്പം വീശി അടിക്കുന്ന കാറ്റിന് തണുപ്പും. വൈകുന്നേരം ഏതോ ഒരു ചെറിയ സ്റ്റേഷനിൽ വണ്ടി നിന്നു. സുന്ദരൻ പുറത്തുനിന്നും നല്ല ചായ സംഘടിപ്പിച്ചു, ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ സുന്ദരനോട് പറഞ്ഞു
“അളിയ ഇന്ന് നല്ല തണുപ്പ് ഉണ്ടാകുമെന്നാണ് തോന്നുന്നത്, ഡിസംബർ അല്ലെ”
“ശരിയാ, പുറത്ത് ഇപ്പോൾ തന്നെ നല്ല തണുപ്പുണ്ട്”
“അടുത്ത സ്റ്റേഷനിൽ നിന്നും കഴിക്കാൻ എന്തെങ്കിലും വാങ്ങാം “
“ശരി”
അല്പം കഴിഞ്ഞപ്പോൾ ഒരു സ്റ്റേഷൻ എത്തി, ഞാനും സുന്ദരനും കൂടെപുറത്തേയ്ക്ക് ഇറങ്ങി, സുശീലൻ ബാഗ് സൂക്ഷിക്കുന്ന ചുമതലയിൽ ആയിരുന്നു ഒരു തട്ട് കട (അല്ലെങ്കിൽ ഉന്തുവണ്ടി എന്നും പറയാം) യിൽ നിന്നും പൂരിയും കിഴങ്ങ് കറിയും വാങ്ങി. ദൂരെ ചുവന്ന ലൈറ്റ് പച്ചയിലേയ്ക്ക് കൂട്മാറി, ഞാനും സുന്ദരനും വേഗം വണ്ടിലക്ഷ്യമാക്കി നീങ്ങി, വണ്ടിച്ചക്രം പാളത്തിൽ ഉരസി നീങ്ങിതുടങ്ങി, ഒരുകുതിപ്പിന് ഞങ്ങൾ വണ്ടിയിൽ കയറിപറ്റി, നെഞ്ചിടിപ്പോടെ സുശീലൻ ഞങ്ങളെ നോക്കി നിൽക്കുന്നു…….

Friday, April 10, 2009

മരിക്കാത്ത ഓർമ്മകൾ-4

-4-

ഞാൻ സുന്ദരന്റെ മുഖത്തുനോക്കി, അവന്റെ മുഖം വിവർണ്ണമായി, സുശീലൻ ഒന്നും മിണ്ടാതെ താഴെയ്ക്ക് നോക്കി നിന്നു.
“സാർ ഞങ്ങൾ പാലക്കാട്ട് ഇറങ്ങിക്കൊള്ളാം “
“ശരി എന്നാൽ ഇവിടെ നിന്നാൽ മതി, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട “
“ശരി സാർ”
“സുന്ദരാ ഉണ്ണിനമുക്കിട്ട് പണിതതാണല്ലോ, സമയമാകട്ടെ നോക്കാം”
“എനിക്കും തോന്നുന്നു”
അല്പം കഴിഞ്ഞപ്പോൾ ചേട്ടൻ ഞങ്ങളുടെ അടുത്തെത്തി, ചുറ്റിനും നൊക്കി പിന്നെ സ്വരം താഴ്ത്തി ചോദിച്ചു
“അയാൾ എന്നാ പറഞ്ഞു “
“പോലീസ്സിൽ ഏൽപ്പിക്കും അല്ലെങ്കിൽ ലോക്കൽ കമ്പാർട്ട് മെനിൽ പൊയ്ക്കൊള്ളാൻ “
“ഇത് ഇവന്മാരുടെ സ്ഥിരം പണിയാ നിങ്ങൾ അതൊന്നും കാര്യമാക്കെണ്ട”
ഞാൻ സുന്ദരനെ നോക്കി, ഉള്ള ദേഷ്യം ഉള്ളിലടക്കി ഞാൻ പറഞ്ഞു
“ഉണ്ണിച്ചേട്ട, സാരമില്ല ഞങ്ങൾ ലോക്കൽ കമ്പാർട്ട്മെന്റിൽ വന്നോളാം”
“എന്നാൽ നിങ്ങളുടെ ഇഷ്ടം”
“ഈ വലിയ ബാഗ് ചേട്ടൻ സൂക്ഷിച്ചാൽ മതി, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം”
“ശരി…,“
ഞങ്ങൾ ബാഗ് ചേട്ടന്റെ കയ്യിൽ എൽപ്പിച്ചു, ഭക്ഷണം കരുതിയിരുന്ന പോളിത്തീൻ കവറും, പിന്നെ സോപ്പ് ചീപ്പ് തുടങ്ങിയ സൌന്ദര്യ വർദ്ധന ടൂളുകളും ഏടുത്തു ഒപ്പം ചെറിയ ഹാൻഡ് കാരിയർ ബാഗും. ഏകദേശം അരമണിക്കൂർ ഞങ്ങൾ അവിടെ നിന്നു ബാത്ത്രൂമിൽ പോകാൻ വരുന്നവർ സഹതാപത്തോടെ ഞങ്ങളെ നോക്കി.ചിലർ അടക്കം പറഞ്ഞ്കടന്നുപോയി.
കുറേ പേർബാഗുകളും മറ്റ് സാധനങ്ങളുമായി വാതിൽക്കൽ എത്തി, അവർക്ക് ഇറങ്ങേണ്ട സ്റ്റേഷൻ ആയെന്നുതോന്നി, ചിലർ തമിഴിൽ സംസാരിക്കുന്നു, മറ്റുചിലർ മലയാളത്തിലും. അതിൽ മലയാളിയായ ഒരു യാത്രക്കാരെനോട് ഞാൻ തിരക്കി
“ പാലക്കാടിന് ഇനി എത്ര ദൂരമുണ്ട് ചേട്ട”
“ഈ വരുന്ന സ്റ്റേഷൻ പാലക്കാടാണ്”
“നന്ദി…”
ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടി, രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ട്രയിൽ പാലക്കാട് എത്തി, വണ്ടി നിന്നു, ഞങ്ങൾ വേഗം പ്ലറ്റ് ഫോമിലേയ്ക്കിറങ്ങി, ആദ്യ കണ്ട ബോഗിയിൽ കയറി.തിരക്ക് കുറവായിരുന്നെങ്കിലും, മിക്കവാറും എല്ലാ സീറ്റും ഫുൾ ആയിരുന്നു, അവസാനം ഞങ്ങൾക്ക് മൂന്ന് സീറ്റ് കിട്ടി. സ്ലീപ്പർ ക്ലാസിലെ പോലെ തന്നെ തടിയുടെ സീറ്റ് ആണ് എന്ന ഒരു വ്യത്യാസം മാത്രം. പക്ഷെ കാര്യങ്ങൾ ഇവിടെ കുറച്ചുകൂടെ ലളിതമാണ്, സ്ലീപ്പർ ക്ലാസ്സിൽ മൂന്നുപേർ ഇരിക്കുന്ന സീറ്റിൽ ഇവിടെ ആറുപേർ. പിന്നെ ആർക്കും എവിടെയും ഇരിക്കാം. ഒരെഒരു കുഴപ്പം എണീറ്റ് പോയാൽ പിന്നെ സീറ്റ് കിട്ടിയാൽ ഇരിക്കാം അല്ലെങ്കിൽ നിന്ന് യാത്ര ചെയ്യാം. ആർക്കും പരാതിയുമില്ല( പരാതിപെട്ടിട്ടും കാര്യമില്ല) ഏകോദര സഹോദരങ്ങളെ പോലെ, ജനാധിപത്യതിന്റെ അല്ലെങ്കിൽ സോഷ്യലിസത്തിന്റെ മാതൃക. സൂക്ഷിച്ചില്ലങ്കിൽ സോഷ്യലിസ്സം പൂർണ്ണമാകുന്നതും കാണാം ( ഇല്ലാത്തവൻ ഉള്ളവന്റെ അടിച്ചുമാറ്റുന്ന സിസ്റ്റം  ) ദസ് ക്യാപ്പിറ്റൽ വായിട്ടില്ലെങ്കിലും ഇതൊക്കെ നമ്മുടെ സഹജീവികൾക്ക് കൃത്യമായറിയാം
“സുന്ദരാ..”
“ഉം..”
“തുടക്കം തന്നെ അടിപൊളി ആണല്ലോ അളിയാ..”
അവൻ തലുയർത്തി എന്നെ നോക്കി
“താമാശിച്ചതാ നീയ്..”
“നീ എന്താ പേടിച്ചു പോയോ “
“എടാ എന്നാലും ഉണ്ണി ആൾ ഒരു ത…..തയ്യൽ കാരൻ …, ആണല്ലോടാ..”
“വിട്ടുകള…”
“അല്ലാതെന്തു ചെയ്യും ഇനീ കരുതി ഇരിക്കാം”
“മോനെ സുശീല നിനക്ക് ഉറക്കം വരുന്നുണ്ടോ.”
“ഇല്ല എന്തേ?”
“അല്ല ഉറങ്ങുന്നെങ്കിൽ കയ്യിലുള്ള സാധനം സൂക്ഷിച്ചോ, ഈ ലോകത്ത് മുഴുവൻ ഉണ്ണികളാ…”
സുശീലൻ പാന്റിന്റെ പോക്കറ്റിൽ പരിശോധിച്ചു, പഴ്സ്സ് ഉണ്ട് എന്ന് ഉറപ്പുവരുത്തി, ഇനീ ഉള്ള യാത്രയിൽ വേണ്ട മുങ്കരുതലുകളെ പറ്റിഞങ്ങൾ സംസാരിച്ചു
“രാത്രിയിൽ രണ്ട് പേർ ഉറങ്ങുമ്പോൾ ഒരാൾ കാവലിരിക്കണം”
“അതെ, ഇനി ഒരു തട്ടുകേട് വന്നാൽ പിച്ച എടുക്കേണ്ടിവരും”
“ശരിയാണ്.”
ഞങ്ങൾ അങ്ങനെ രണ്ടുപേർ ഉറങ്ങുമ്പോൾ ഒരാൾ സാധനങ്ങൾ നോക്കണം എന്ന തീരുമാനത്തിൽ ഉറച്ചു, ആദ്യം എന്റെ ഊഴമായിരുന്നു. സുന്ദരനും, സുശീലനും സീറ്റിൽ പിറകോട്ട് ചാരി ഇരുന്ന് ഉറങ്ങി, കാരണം കോയമ്പത്തൂരിൽ നിന്നും കുറെ തമിഴന്മാർ കേറീയിരുന്നു. അതിൽ കുറച്ച് ആളുകൾ ബർത്തിൽ കയറി ഇരുന്നു. ഇപ്പോൾ വണ്ടി ഫുൾ ആയി എന്ന് പറയാം ഞാൻ വളരെ ശ്രദ്ധയോടെ ഇരുന്നു. കയ്യിൽ കരുതിയിരുന്ന ചെയിൻകൊണ്ട് ബാഗുകൾ ലോക്ക് ചെയ്തിരുന്നു എങ്കിലും. മറ്റൊരു പിഴവ് ഇനി വരാതെ നോക്കണമല്ലോ. അന്നത്തെ രാത്രി അങ്ങനെ അനിഷ്ടങ്ങൾ ഒന്നും സംഭവിക്കാതെ കടന്നുപോയി. നേരം വെളുക്കാറായപ്പോഴേയ്ക്കും അവരെ വിളിച്ചുണർത്തി.
“എടാ…അളിയ വേഗം എഴുന്നേറ്റ് ബാത്ത്റൂമിൽ പോ, തിരക്കായി കഴിഞ്ഞാൽ പിന്നെ ഒരു രക്ഷയും ഇല്ല കേട്ടല്ലോ”
“ശരിയാ ഇവന്മാർ കേറിയാൽ പിന്നെ ജീവിതം പാഴാ..”
ആളുകൾ ഏണീക്കും മുൻപുതന്നെ ഞങ്ങൾ പ്രാധമിക കാര്യങ്ങൾ എല്ലാം കഴിച്ചു. വണ്ടി ഇപ്പോൾ തമിഴ് നാട്ടിലൂടെ ആണ് പോകുന്നത്, ചെറിയ തണുത്ത കാറ്റ് വീശുന്നുണ്ട്. ഡിസമ്പർ ആയതിനാൽ അന്തരീക്ഷം പൊതുവേ തണുത്തതും. ഏതോ ഒരു ചെറിയ സ്റ്റേഷനിൽ വണ്ടി നിർത്തി. ഒരു പാണ്ടിച്ചെറുക്കൻ, ചായപാത്രവുമായി വണ്ടിയിൽ ചാടിക്കയറി
“അണ്ണ നല്ല സൂട് സായ ഇരിക്ക് എടുക്കട്ടുമാ”
“ഏതായാലും മൂന്നെണ്ണം എടുക്ക് “
പ്ലാസ്റ്റിക്ക് കപ്പിൽ ചായ പകർന്നു തന്നു, പൈസ വാങ്ങി അവൻ അടുത്ത സീറ്റിലേയ്ക്ക് നടന്നു. ചായ വല്ല്യ കുഴപ്പമില്ലായിരുന്നു, കേറ്ററിംഗ് കാരക്കാൾ ഭേദം പുറത്ത് വെളിച്ചം വീണുതുടങ്ങി. മറ്റൊരു ദിവസത്തിന്റെ ആരംഭം…… ജീവിതത്തിൽ നിന്നും മറ്റൊരു ദിവസം കൂടെ അടർന്നുപോയി…….

Friday, March 20, 2009

മരിക്കാത്ത ഓർമ്മകൾ-3


-3-

ശരിക്കും പറഞ്ഞാൽ എനിക്കത്ര പ്രാരാബ്ദം ഒന്നുമില്ലായിരുന്നു, പെങ്ങന്മാരെ കെട്ടിച്ചയക്കുക, അച്ഛൻ ഉണ്ടാക്കിവച്ച കടം തീർക്കുക തുടങ്ങി അവശനായകന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നും എനിക്കില്ലായിരുന്നു. ഞാനും എന്റെ അനുജനും ഞങ്ങൾ രണ്ട് ആണ്മക്കൾ, പിന്നെ അച്ഛനും അമ്മയും,രണ്ടുപേരും ചെറുപ്പം. കുറച്ച് സ്ഥലവും, അതിൽ ഓടിട്ട ഒരു കൂരയും.അന്ന് ഞങ്ങളുടെ പരിസരത്തുള്ളതിൽ വച്ച് നല്ല വീട് ഞങ്ങളുടേത് ആയിരുന്നു അച്ഛന് കച്ചവടം ഉണ്ടായിരുന്നപ്പോൾ തട്ടിക്കൂട്ടിയതാണ് വീട്. അക്കാലത്ത് ഞങ്ങൾക്ക് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അച്ഛന്റെ പണപ്പെട്ടിയിൽ നിന്നും വെള്ളിനാണയങ്ങൾ (ഒരു രൂപ നാണയം) അടിച്ച് മാറ്റി ആയിരുന്നു വട്ടച്ചെലവുകൾ നടത്തിയിരുന്നത്…. ഇതിനെ മോഷണം എന്നും ഞാൻ കള്ളൻ ആണ് എന്നുമുള്ള നിർവചനത്തിന് നിൽക്കേണ്ട.., ഇതൊക്കെ ജീവിതത്തിന്റെ ഓരോ ഭാഗങ്ങൾ അല്ലെ ദാസാ അച്ഛനു് വയ്യാണ്ടാവുന്നതുവരെ ഞങ്ങൾ അടിപൊളി ആയിട്ടാണ് ജീവിച്ചത്, പിന്നെ കുറേശ്ശ ദാരിദ്ര്യം ഞങ്ങളിൽ പിടിമുറുക്കി…. പക്ഷേ സുന്ദരന്റെ അവസ്ഥ ഇതായിരുന്നില്ല. അവന്റെ അച്ഛൻ തെങ്ങുകയറ്റത്തൊഴിലാളി ആയിരുന്നു, അമ്മ തുണിഅലക്കി ഇസ്തിരിഇട്ട് കൊടുക്കുന്ന പണിയും.അവന് രണ്ട് സഹോദരിമാരും മൂത്തജേഷ്ടനും അടങ്ങുന്ന ഇത്തിരി വലിയ കുടുംബം, ദാരിദ്രം ഉണ്ടെങ്കിലും പുറത്ത് അറിയത്തക്ക പഞ്ഞം ഇല്ലായിരുന്നു എന്നതാണ് സത്യം
സുന്ദരന്റെ അച്ഛനെ ഞങ്ങൾ അയ്യർ എന്നായിരുന്നു വിളിച്ചിരുന്നത്, അധികം പൊക്കമില്ല്ലാത്ത മെല്ലിച്ച ഒരു മനുഷ്യൻ. ആദ്യമൊന്നും അയ്യർ മദ്യപിക്കില്ലായിരുന്നു, പിന്നെ ആഘോഷങ്ങളിൽ അല്പം സേവിച്ചു, അതുപിന്നെ വളർന്ന് ജീവിക്കുന്നത് തന്നെ മദ്യപിക്കാൻ എന്ന നിലയിൽ എത്തി. ഒപ്പം ദാരിദ്രം അടുക്കളയിലും, അയ്യർ നന്നായി മദ്യപിച്ചാൽ പിന്നെ ഉത്സവമാണ് താൻ മാത്രമുള്ള ലോകത്തിൽ അസഭ്യം പറഞ്ഞും നാടൻ പാട്ടു പാടിയും അയ്യർ ഞങ്ങളുടെ ഇടവഴികൾ സ്മൃദ്ധമാക്കാറുണ്ട്, ചുവടുറയ്ക്കാതെ ആടിനീങ്ങുന്ന അയ്യരുടെ പ്രകടനം ആസ്വദിക്കറുണ്ടെങ്കിലും, സുന്ദരനെകുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നാറുണ്ട്, അന്നൊരുദിവസം വൈകിട്ട് നെഞ്ച്വേദനയുടെ രൂപത്തിൽ അയ്യരെ മരണം കവർന്നു.അയ്യരുടെ വിയോഗം സുന്ദരനെ സാമ്പത്തികമായി തകർത്തില്ലങ്കിലും ഒരു ശൂന്യത അവൻ അനുഭവിച്ചു.ഉദാസീനനായ ജേഷ്ടന്റെ ജീവിതരീതിയും പുരനിറഞ്ഞ് നിൽക്കുന്ന സഹോദരിമാരും ആണ് സുന്ദരനെ പ്രാവാസിയാക്കിയത്. സുന്ദരന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി
“എടാ ദെ ചായ വരുന്നു നാലെണ്ണം പറയ് “
കാന്റീനിലെ കേറ്ററിം സർവ്വീസുകാരുടെ ലാഭക്കച്ചവടമാണ് ചായ, കാപ്പി പിന്നെ ഏതെങ്കിലും ഒരു “കടി” യും, കീശ കാലിയാകാൻ ഈ കടിയും കുടിയും മാത്രം മതി.
“ചേട്ട ഒരു നാല് ചായ കൊട് “
പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു. സുന്ദരൻ നാല് വടയ്ക്കും പറഞ്ഞു
“എത്ര ആയി ചേട്ട “
“ഇരുപത് രൂപ”
ഞാൻ ഒന്നുഞടുങ്ങി, ഇരുപത് രൂപയ്ക്ക് മൂക്ക്മുട്ടെ തിന്നാം, സർക്കാർ വക പീഠനമല്ലെ സഹിക്കുകതന്നെ. ഒന്നും മിണ്ടാതെ ഇരുപത് രൂപ എടുത്ത് നൽകി അയാൾ പണവും വാങ്ങി അടുത്ത കസ്റ്റമറെ തിരക്കി യാത്രയായി, വെള്ള പ്ലാസ്റ്റിക്ക് കപ്പിൽ ചെങ്കൽ നിറമുള്ള ചായ, ഞാൻ അതിലേയ്ക്ക്തന്നെ നോക്കിയിരുന്നു.വീട്ടിൽ അമ്മ നിർബന്ധിച്ചാൽ പോലും ഞാൻ ചായ കുടിക്കാറില്ല, ഇവിടെ., അപ്പോൾ സുന്ദരന്റെ അടുത്ത ചോദ്യം വന്നു
“നീ ആരെയാ ഓർക്കുന്നെ, അവളെ ആണോ “
“എതവളെ ? നിചുമ്മാ ചെറിയല്ലെ സുന്ദരാ “
“നീ അതിന് ചൂടാകുന്നതെന്തിനാ…”
അപ്പോൾ ചേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു,
“ചായ തണുത്താൽ പിന്നെ അത് കാൽകാശിന് കൊള്ളില്ല “
അപ്പോഴാണ് ഞാൻ ചായതണുക്കുന്നതിനെ പറ്റി ഓർത്തത്, ഒറ്റവലിക്ക് മുഴുവൻ കുടിച്ചു പ്ലാസ്റ്റിക്ക് കപ്പ് ചുരുട്ടി ജന്നലിന്റെ വിടവിലൂടെ പുറത്തേയ്ക്ക് എറിഞ്ഞു.ചായക്ക് പകരം ഒരു കട്ടൻ കാപ്പി ആയിരുന്നെങ്കിൽ അടിപൊളിആയിരുന്നേനെ, കട്ടൻകാപ്പിയും പരിപ്പ് വടയും, വിപ്ലവം വളർന്നത് അങ്ങനെഅല്ലെ, ഇന്നത്തെ ജയരാജന്മാർക്കല്ലെ അതൊക്കെ പിടിക്കാതെ വരുന്നത്. സുന്ദരൻ ഒരു എൽ .സി മെമ്പർ ആയിരുന്നു. വീട്ടിൽ പാർട്ടിയുടെ സ്കൂട്ണി മീറ്റിംഗ് നടക്കുമ്പോൾ (മാസത്തിൽ ഒരുതവണ ഞങ്ങളുടെ വീട്ടിൽ വച്ചായിരിക്കും) കുട്ടി സഖാക്കന്മാർക്ക് കട്ടൻകാപ്പി വിതരണം ചെയ്തിട്ടുള്ള ഒരു കുഞ്ഞുകമ്മ്യൂണിസ്റ്റായിരുന്നു ഈ ഞാനും. കഴിഞ്ഞകാലങ്ങളിലെ സംഭവങ്ങൾ മനസ്സിലൂടെ കടന്നുപോയി, എന്റെ ഈ യാത്രയ്ക്ക് വീട്ടിൽ അത്ര നല്ല സപ്പോർട്ട് ആയിരുന്നില്ല, അമ്മ അനുകൂലിച്ചപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ലെന്നുമാത്രം. കൊച്ചഛന്മാരെല്ലാം എതിർത്തു. കാരണം അവർക്ക് മുൻപിൽ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒന്നുമില്ലായിരുന്നു ഡെൽഹിയിൽ പോയി നന്നായി എന്ന് ചൂണ്ടികാണിക്കാൻ. അതും എന്റെ യാത്രയുടെ അംഗീകാരം കുറയ്ക്കുന്നതിന് ഒരു കാരണമായി
എങ്ങിനയും രക്ഷപെടണം അതിന് ഇനീ ഒരു രാജാവിന്റെ മകൻ വേഷം കെട്ടാനും ഞാൻ ഒരുക്കമായിരുന്നു എന്നതാണ് സത്യം. പക്ഷേ ഡെൽഹിയിൽ അധോലോകങ്ങൾ അത്ര ശക്തമല്ലല്ലോ ബോംബെ പട്ടണം പോലെ. എന്തുജോലിയും ചെയ്യാൻ തയ്യാർ ആണെന്നാണ് ഞാൻ ചേട്ടനോട് പറഞ്ഞത് അതുകൊണ്ടുതന്നെ മനസ്സിനെ ഏത് തൊഴിൽ ചെയ്യാനും തയ്യാറാക്കുന്ന ശ്രമത്തിലായിരുന്നു. പിന്നെയും മനസ്സിൽ നൂറ് ചോദ്യങ്ങൾ. ചേട്ടൻ പണിതരമാക്കിത്തരാം എന്ന് പറഞ്ഞാലും പണി കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും ? ഭാഷ അറിയാതെ തൊഴിലില്ലാതെ എങ്ങനെ പിടിച്ചുനിൽക്കും ? ഏയ് അങ്ങനൊന്നും വരില്ല എന്ന ദാസനും വിജയനും കളിയിൽ സമാധാനിച്ചു.
“ടിക്കറ്റ് പ്ലീസ്സ്…”
ചിന്തയിൽ നിന്നും ഒരു ഞെട്ടലോടെ ഞാൻ ഉണർന്നു, തൊട്ടുമുന്നിൽ കറുത്തകോട്ടീട്ട ഒരു മനുഷ്യൻ അയാളുടെ കയ്യിൽ ഒരു കറുത്ത ഫയൽ, അതിൽ ക്ലിപ്പ്ചെയ്തിരിക്കുന്ന കുറെ പ്രിന്റുകളും ഉണ്ടായിരുന്നു. ഞാൻ മുകളിലെ ബർത്തിൽ കിടക്കുന്ന ചേട്ടനെ ചൂണ്ടികാണിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ ഞങ്ങളുടെ ടിക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു, അയാൾ ഒന്നും മിണ്ടാതെ ചേട്ടന്റെ ബർത്തിനരുകിലേയ്ക്ക് നീങ്ങി.സുശീലൻ എന്നെ നോക്കി, ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ടി.ടി.ആർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പിടിക്കുന്ന ആളാ”
അവന്റെ മുഖത്ത് അല്പം പരിഭ്രമം കണ്ടു, പാവം ആദ്യമായതുകൊണ്ടായിരിക്കും. ചേട്ടൻ ബർത്തിൽ നിന്നും താഴെ ഇറങ്ങി, പഴ്സിൽ നിന്നും ടിക്കറ്റ് എടുത്ത് ടിക്കറ്റ് എക്സാമിനറെ കാണിച്ചു. അയാൾ അതിൽ മൂന്ന് ടിക്കറ്റ് കാണിച്ച് ചോദിച്ചു
“ഇത് ആരുടെ ഒക്കെയാണ് “
“ഇവരുടെ മൂന്ന് പേരുടെ ആണ് “ ഞങ്ങളെ ചൂണ്ടി പറഞ്ഞു. എന്താണ് സംഭവം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല, പക്ഷെ ഒരുകാര്യം എനിക്ക് ഉറപ്പായി എന്തോ തരികിട പരിപാടി നടന്നിട്ടുണ്ട്…
“നിങ്ങൾ മൂന്നുപേരും എന്റെ കൂടെ വരുക”
അയാൾ കമ്പാർട്ട്മെന്റിന്റെ പിറകുവശത്തേയ്ക്ക് നടന്നു.സ്ലീപ്പർ ക്ലാസ്സിന്റെ ലാസ്റ്റ് കോച്ചിലായിരുന്നു ഞങ്ങൾ ഇരുന്നത്, പുറത്ത് ചൂട് തെല്ല് ശമിച്ചിരുന്നു. ഞങ്ങൾ അയാൾക്ക് പിന്നാലെ നടന്നു.
“ലോക്കൽ ടിക്കറ്റ് എടുത്ത് എന്തിനാണ് നിങ്ങൾ സ്ലീപ്പർ ക്ലാസ്സിൽ കയറിയത് ? “
ലോക്കലും, സ്ലീപ്പറും സംഗതി പെശകാണെന്ന് മാത്രം മനസ്സിലായി, ചേട്ടൻ റിസർവ്വേഷന്റെ പൈസ്സ മുഴുവൻ വാങ്ങിയതാണല്ലോ. പിന്നെ എങ്ങനെ ഇത് ലോക്കൽ ടിക്കറ്റ് ആയി ?
“സാർ, ഞങ്ങൾക്ക് അറിയില്ലായിരുന്നു”
“ഫൈൻ അടച്ച് ടിക്കറ്റ് വാങ്ങിക്കോ “
പഴ്സിന്റെ അവസ്ഥ പരിതാപകരമായിരുന്നതിനാൽ ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ഞങ്ങളുടെ അവസ്ഥ കണ്ട അയാൾ ചോദിച്ചു
“നിങ്ങൾ ഡെൽഹിക്ക് എന്തിനു പോകുന്നു”
“ജോലിക്ക് “
“കൊള്ളാം ജോലിക്ക് പോകുന്നതെ തരികിട പരിപാടി കാണിച്ചിട്ടാണ് അപ്പോൾ നീയൊക്കെ ഡെൽഹിയിൽ ചെന്നാൽ എന്തൊക്കെ കാട്ടിക്കൂട്ടും ?”
“സാർ ഞങ്ങൾ അത്തരക്കാരല്ല “
“ഉം”
“സാർ ഞങ്ങളുടെ കയ്യിൽ ഇനി ടിക്കറ്റിന് ഉള്ള പൈസ ഇല്ല”
കുറച്ച് നേരം അയാൾ ഒന്നും പറയാതെ നിന്നു, ഞങ്ങളുടെ ദയനീയവസ്ഥ കണ്ടിട്ടാകും
“ഒരു കാര്യം ചെയ്യ്, പാലക്കാട്ട് ഇറങ്ങി, ലോക്കൽ കമ്പാർട്ട്മെന്റിൽ കയറിക്കോ അല്ലെങ്കിൽ നിങ്ങളെ പോലീസിൽ ഏൽപ്പിക്കേണ്ടി വരും “
ഞങ്ങൾ മൂന്ന് പേരും പരസ്പരം നോക്കി, എന്തും വരട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു
“ശരി സാർ…”

Wednesday, March 18, 2009

മരിക്കാത്ത ഓർമ്മകൾ -2

-2-
എന്റെ ഹൃദയത്തുടിപ്പ് വേഗത്തിലായി, ഞാൻ ഇതിന് മുൻപ് ഒരിക്കൽ മാത്രമേ തീവണ്ടിയിൽ കയറിയിട്ടുള്ളു. കൊല്ലം വരെ യാത്രചെയ്ത പരിചയമേ പറയുവാനായുള്ളു. ദൂരെ നിന്നും തീവണ്ടിയുടെ ചൂളമടി കേട്ടു. ഞാൻ പോക്കറ്റിൽ പരതി, പഴ്സ്സ് ഉണ്ട് എന്ന് ഉറപ്പാക്കി, അല്പം നേരം കഴിഞ്ഞപ്പോൾ പുകതുപ്പിക്കൊണ്ട് രാജകീയഭാവത്തിൽ കേരള എക്സ്പ്രസ്സിന്റെ എഞ്ചിൻ ദൃശ്യമായി, പിന്നെ എല്ലാം….,
“ഏടാ ഒരു മിനിട്ട് മാത്രമാണ് ഇവിടെ നിർത്തുക, എത്രയും പെട്ടന്ന് അകത്ത് കയറാൻ നോക്കിക്കോണം “
പിറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, തിരക്ക് കുറവായതിനാൽ ഞങ്ങൾ എല്ലാവരും പെട്ടന്ന് തീവണ്ടിക്കുള്ളിൽ കയറിപറ്റി. അല്പനിമിഷം കഴിഞ്ഞപ്പോൾ വണ്ടി നീങ്ങിത്തുടങ്ങി…., സുശീലന്റെ കണ്ണുകൾ ഈറനായിരുന്നു, സുന്ദരനും ഞാനും വളരെ സന്തോഷവാന്മാർ ആയിരുന്നു…. അമ്മാവന്റെ വാക്കുകൾ കാതിൽ മുഴങ്ങി
“ എടാ പൂഹെ, വല്ല്യ പണക്കാരനായി വരുമ്പോൾ ഞങ്ങളെ ഒക്കെ മറക്കുമോ “
പുറത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു….,
“നിങ്ങൾ അവരവരുടെ ബാഗുകൾ ഒക്കെ സൂക്ഷിച്ച് വയ്ക്കുക”
തന്റെ ബാഗ് ബർത്തിൽ വയ്ക്കുന്നതിനിടയിൽ ചേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു,
അപ്പാപ്പിയുടെ കടയിൽ നിന്നും വാങ്ങിയ ബാഗ് ഞാൻ വളരെ ശ്രദ്ധയോടെ സീറ്റിന്റെ കീഴിൽ വച്ചു.സുന്ദരനും സുശീലനും അവരുടെ ബാഗും സുരക്ഷിതമാക്കി. പിന്നെ ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ സ്ഥാനം പിടിച്ചു.
പുറത്ത് ഓടിമറയുന്ന കാഴ്ച്ചകൾ, സ്റ്റേഷനുകൾ പിന്നിട്ട് വണ്ടി വടക്കോട്ട് കുതിച്ചു.ഏകദേശം മൂന്ന് മണി ആയപ്പോൾ ചേട്ടൻ വിളിച്ചു

‘വിശക്കുന്നുണ്ടോടാ…”
“ഏയ്..,ഇല്ല…”
“എനിക്ക് വിശക്കുന്നുണ്ട് നമുക്ക് എന്തെങ്കിലും കഴിക്കാം, നിങ്ങൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് കാന്റീനിൽ നിന്നും വാങ്ങാം “
“ഇല്ല ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..”
“എന്നാൽ എടുക്ക്”
ഞങ്ങൾ പോളിബാഗിൽ കരുതിയിരുന്ന ചോറുപൊതി പുറത്തെടുത്തു, സീറ്റിൽ പത്രം നിവർത്തി അതിൽ ചോറ് പൊതി വച്ചു, പിന്നെ ഓരുരുത്തരായി ബോഗിയുടെ പിറകിലുള്ള ടോയിലറ്റിലേയ്ക്ക് നടന്നു. കൈകഴുകയ ശേഷം ഞങ്ങൾ സീറ്റിൽ എത്തി.പൊതി തുറന്നു, എന്റെ പൊതിയിൽ കുത്തരി ചോറും പിന്നെ വഴന ഇലയിൽ പൊതിഞ്ഞുവച്ച കറികളും, കാള ഇറച്ചിഉലർത്തിയത്, കരിമീൻ വറുത്തത്, ആഡംബരത്തിന്റെ മൂർത്ത ഭാവം, ഒരുകാര്യം എനിക്ക് ഉറപ്പായി അമ്മ ആരോടോ കടം വാങ്ങിയിരിക്കുന്നു. ടിക്കറ്റിന്റെ കാശ് പടിഞ്ഞാറേതിലെ ചേച്ചിയുടെ കൈയ്യിൽ നിന്നും വാങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഇതെ ഈ യാത്ര അമ്മയ്ക്ക് ഒരു ഭാരമാകാതിരുന്നാൽ മതിയായിരുന്നു. ഞാൻ അയച്ചുകൊടുത്തില്ലങ്കിൽ പാടത്ത് പണി എടുത്തുവേണം അമ്മയ്ക്ക് ഈ കടം ഒക്കെ വീട്ടാൻ., എനിക്ക് ഒരു വല്ലായ്ക തോന്നി,
“എടാ നീ എന്ത് സ്വപ്നം കാണുകയാ…, മനുഷ്യന് വിശന്നിട്ട് വയ്യ “
ചേട്ടൻ വളരെ ഉഷാറായിട്ട് പൊതി അഴിക്കുന്നു
“ആഹാ കരിമീനും, കാള‌ഇറച്ചിയും… സംഗതി കൊള്ളമല്ലോ , ആ ഇറച്ചി കുറച്ച് ഇങ്ങഓട്ട് തട്ടടേ..”
ഞാൻ കരിമീനും കുറച്ച് ഇറച്ചിയും ചേട്ടന്റെ ഇലയിൽ വച്ചു പിന്നെ കാച്ചുമോര് എടുത്ത് അല്പം ഒഴിച്ചു..
“ങാ.. മതി ഒത്തിരി ആയാൽ സീറ്റിലെല്ലാം ആകും, നിങ്ങള് തുടങ്ങ്.”
“ശരി ചേട്ടാ…”
ഞങ്ങൾ മൂന്നുപേരും ഊണ് കഴിക്കാൻ ആരംഭിച്ചു അപ്പോൾ സുന്ദരന്റെ വക കമന്റ്
“മക്കളെ നന്നായി കഴിച്ചോ ഇനി എത്ര നാൾ കഴിഞ്ഞാൽ ആയിരിക്കും ഇത്രയും നല്ല ഒരു ഊണ് കിട്ടുക.. തകർത്തോ “
“നിന്റെ കരിനാക്ക് വളയ്ക്കാതടാ “
എല്ലാവരും ചിരിച്ചു, ഊണ് കഴിഞ്ഞ് കൈ കഴുകി ഞങ്ങൾ വീണ്ടും പഴയപോലെ സീറ്റിൽ ചാരികിടന്നു, അപ്പോൾ വണ്ടി ഏറണാകുളം കഴിഞ്ഞിരുന്നു. ചേട്ടൻ ആരോടന്നില്ലാതെ പറഞ്ഞു
“ഇനി രണ്ട് ദിവസം ഈ ചൂടും തണുപ്പും കൊള്ളണം..”
ഞാൻ സുന്ദരനെ നോക്കി, അവൻ എന്നെ നോക്കി ചിരിച്ചു
“സുന്ദരാ, ഞാൻ ഒന്നു മയങ്ങാൻ പോകുകയ, എന്റെ ബാഗുകൂടെ ശ്രദ്ധിച്ചോണം കേട്ടോ”
പുറത്തുനിന്നുള്ള കാറ്റ് വളരെ കുളിർമ്മ ഉള്ളതായിരുന്നു., ജനാലയ്ക്ക് പുറത്തുള്ള കാഴ്ച്ചകൾ കണ്ട് ഞാൻ അങ്ങനെ ഇരുന്നു… നേരിയതോതിൽ എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങൾ ഒക്കെ ഓർത്തു, അച്ഛന് ഇനീ പണിചയ്യാൻ ആവുകയില്ല.അനിയൻ മധ്യപ്രദേശിൽ നിന്നും തിരിച്ചുവന്നു, അവിടെ അവന് കാലവസ്ഥ പിടിക്കുന്നില്ല. ഇനീ എന്റെ ഊഴം കാലവസ്ഥ പിടിച്ചാലും ഇല്ലെങ്കിലും പിടിച്ചുനിന്നെ പറ്റു. ഒന്നും അയച്ചുകൊടുക്കാൻ പറ്റിയില്ലെങ്കിലും സ്വന്തം കാര്യത്തിനുള്ള പണം സ്വയം കണ്ടെത്തിയെ പറ്റു. ചിന്തകൾ മനസ്സിനെ മിധിച്ചുകൊണ്ടിരുന്നു. സുന്ദരന്റെ സ്സ്വരം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
“നീ എന്താ സ്വപ്നം കാണുകയാണോ “
“ഏയ് അല്ലടാ വീട്ടിലെ ഓരോ കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു “
“വിടടാ….അതൊക്കെ നേരെ ആകും”
“ശരി.. നോക്കാം”
സുന്ദരൻ, അവൻ ചിരിച്ചു… ഞാൻ അവനെ അത്ഭുതത്തോടെ നോക്കി ഇവന് എങ്ങനെ ഇത്ര സന്തോഷവാനായിരിക്കാൻ കഴിയുന്നു………………………..