Thursday, March 4, 2010

മരിക്കാത്ത ഓർമ്മകൾ-26

കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ സുരേഷ് എന്നെ നോക്കി ആദ്യത്തെ ഡ്യൂട്ടിയാണ് എന്ന് മനസ്സിലാക്കിയ ഞാൻ വാതിൽക്കലേയ്ക്ക് നടന്നു. ഡോറിന്റെ ഹാൻഡിൽ തിരിച്ച് തുറന്നു. പുറത്ത് ഒരു സ്ത്രീ, ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കി ഏകദേശം മുപ്പത് വയസ്സിന് മേൽ പ്രായം ഉണ്ട്, അവർ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും ചിരിച്ചു
“ജീ ആപ് നയാ ലഡ്കാ…..”
“ഹാം ജീ….”
“ആപ്..”
“സീമാ…”
അവൾ അകത്തേയ്ക്ക് നടന്നു, കിളവനെ വിഷ് ചെയ്ത് സീറ്റിലെയ്ക്ക് തിരിഞ്ഞു,
“ഗുഡ് മോർണിംഗ് സുരേഷ്”
“ഗുഡ് മോർണിംഗ്….”
ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തായിരുന്നു മാഡം സീമ ബൈഠിയിരുന്നത് അല്ലെങ്കിൽ ഇരുന്നത്. ആകെ ഒരു അട്രാക്റ്റീവ് ലുക്ക്, ബോബ് ചെയ്തമുടി, മാഞ്ചെസ്റ്റർ ബോഡി, മുന്നഴക് അത്ര പോരെങ്കിലും പിന്നഴക് കേമം തന്നെ, നല്ല ഗോതമ്പിന്റെ നിറം 30-27-35 അങ്ങനെ എന്തോ ഒരു കണക്കുണ്ടല്ലോ അതുതന്നെ. മുഖസൌന്ദര്യം അത്ര ഇല്ലെങ്കിലും തീരെ മോശം പറയില്ല, പിന്നെ ഹൈലൈറ്റ് വിവാഹിത അല്ല നമ്മുടെ മായാവതി ആന്റിയെ പോലെ,അല്ലെങ്കിൽ കുമാരി ജയലളിത അമ്മാവിനെ പോലെ കു..കു..മാരി അതായത് വെർജിൻ ഉരുപ്പടി ? എന്ന് മറ്റുള്ളവർ. ഏതായാലും വർക്ക്പ്ലേസ്സിൽ ഒരു നാരി സാമിപ്യം ഊർജ്ജം തന്നെ. എന്നിലെ സാധാരണ മലയാളി ആകാംഷഭരിതനായി.
“ആപ് ഡിപ്ലൊമ കിയാഹെ ക്യാ “
മാഡത്തിന്റെ വക ഇന്റർവ്യൂ. ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നുള്ള വ്യൂ നല്ലതായിരുന്നതിനാൽ ഞാനും സഹകരിച്ചു. ഹിന്ദിയുടെ അയവള്ളിയിൽ ഒന്നും പിടീയില്ലെങ്കിലും, തട്ടി മൂളിക്കാൻ ഞാനും തീരുമാനിച്ചു, പിടിച്ചു നിൽക്കണമല്ലോ
“ഹാം ജി.”
സുരേഷ് എന്നെ തിരിഞ്ഞ് നോക്കി, എവൻ എന്നാ ഡിപ്ലോമ എടുത്തത് സാദാ ഐ.ടി,ഐ ക്കാരൻ എന്ന അർത്ഥത്തിൽ, ഞാൻ ഒരു വളിച്ച ചിരി പാസ്സാക്കി പ്രീഡിഗ്രി അത്രമോശം ഡിഗ്രി അല്ല ദാസാ എന്നമട്ടിൽ. പിന്നെയും അവൾ എന്തൊക്കയോ ചോദിച്ചു ചിരിക്കുക (അടഞ്ഞ ചിരി ?) അല്ലാതെ എനിക്ക് എന്തെങ്കിലും ഉത്തരം നൽകുക സാധ്യമായിരുന്നില്ല. അന്ന് പ്രിഡിഗ്രിക്ക് പഠിക്കുമ്പോൾ ഡി2 ക്ലാസ്സിൽ കബീർ ദാസിനേയും സൂർ ദാസിനേയും ഒക്കെ പച്ചവെള്ളം പോലെ മേരി ടിച്ചർ പഠിപ്പിക്കുമ്പോൾ ക്ലാസ്സിൽ കയറാതിരുന്നത് വലിയ തറ്റായിപ്പോയി. അപ്പോൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലല്ലോ ഇങ്ങനെ ആവുമെന്ന്. അന്നേതായാലും എൻ.സി.സി കേഡറ്റ് ആയിരുന്നത് നന്നായി വടക്കന്മാർ വിളിക്കുന്ന തെറിയ്ക്ക് അന്നുകേട്ടതുമായി നല്ല സാദൃശ്യം ഉണ്ട്, ഇപ്പോൾ അതിനെക്കുറിച്ച് ഓർത്തിട്ടെന്താണ് പ്രയോജനം. കഴിഞ്ഞത് കഴിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ ബോസ്സ് എന്നെ വിളിച്ചു, കമ്പ്യൂട്ടറിൽ വരച്ച ഒരു ഡ്രോവിംഗ്. രണ്ട് ലീഫ് ഉള്ള ഒരു ജന്നലിന്റെ ഡീറ്റയിൽസ്. അത് വരച്ച് പ്രിന്റ് എടുത്ത് കൊടുക്കണം, ആദ്യം കിട്ടിയ പണി. ഞാൻ ഡ്രോവിംഗ് ബോർഡിൽ പേയ്പ്പർ സെറ്റ്ചെയ്തു.പെൻസിൽ വെട്ടി ഷാർപ്പാക്കി, എഫ്.പി.എസ് ആയിരുന്നു സിസ്റ്റം, മുകളിലേയ്ക്കും താഴേയ്ക്കും പലയാവർത്തി ടിസ്കെയിൽ ചലിച്ചു അതിനനുസരിച്ച് പെൻസിൽ ടിപ്പ് തീർന്നുകൊണ്ടിരുന്നു. കൈയ്യുടെ വിരലുകൾക്കൊക്കെ നല്ല വേദന,പഠിച്ചതിന് ശേഷം പിന്നെ പൊട്രാക്ടറോ, അല്ലെങ്കിൽ ഡ്രാഫ്റ്റിംഗ് മെഷീനോ കൈകൊണ്ട് തിട്ടിട്ടില്ല, അരമണിക്കൂർ കൊണ്ട് ഡ്രോവിംഗ് വരച്ച് ടെക്സ്റ്റ്കളും ആഡ് ചെയ്ത് ഷീറ്റുമായി ഞാൻ കിളവന്റെ ക്യാബിനിലേയ്ക്ക് പോയി
അദ്ദേഹം എന്റെ കയ്യിൽ നിന്നും ഷീറ്റ് വാങ്ങി, ഞാൻ ഭവ്യതയോടെ നിന്നു, ഡോവിംഗ് ടൈറ്റിലിൽ നോക്കിയിട്ട് അദ്ദേഹ എന്നെ നോക്കി, എന്റെ കാലുകൾ ചെറുതായി വിറയ്ക്കാൻ തുടങ്ങി, എന്റെ സബരിമല മുരുക എല്ലാം ഞാൻ നിന്നെ ഏൽപ്പിക്കുന്നു.
“ഞാൻ തന്ന പ്രിന്റിലെ സ്കെയിലും ഇതും സെയിം ആണല്ലോ ? “
“അതെ…”
“എടോ എന്നാൽ പിന്നെ എനിക്ക് ഈ പ്രിന്റ് വച്ചാൽ പോരെ, ഇതിലും വലിയ സ്കെയിലിൽ വരച്ചുകൊണ്ടുവാ”
അദ്ദേഹത്തിന്റെ സ്വരം കടുത്തതായിരുന്നില്ല ആദ്യത്തെ അബദ്ധമല്ലെ, ക്ഷമിച്ചിരിക്കും. ഞാൻ ഷീറ്റ് വാങ്ങി ക്യാബിനിൽ നിന്നു ഇറങ്ങി.
“എന്തുപറ്റി..”
സുരേഷിന്റെ വക ചോദ്യം
“അയാൾ തന്ന സെയിം സ്കെയിലിൽ ആണ് ഞാൻ വരച്ചത്,½“ ആയിരുന്നു സ്കെയിൽ ഇനീ ¼“ വരയക്കാം “
“ശരി..”
വീണ്ടും ഞാൻ വരച്ചു തുടങ്ങി, ഇത്തവണ കിളവൻ സന്തോഷത്തിലായിരുന്നു, കാരണം ഞാൻ ഭംഗിയായിതന്നെ അത് വരച്ചിരുന്നു. പിന്നെ സുരേഷിനെ ഹൽപ്പ് ചെയ്യാൻ പറഞ്ഞു. അങ്ങനെ അന്നുമുതൽ ഞാൻ സുരെഷിന്റെ അസിസ്റ്റന്റായി. ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണം ഒന്നും ഞാൻ കൊണ്ടുവന്നിരുന്നില്ല. ലഞ്ച് ബ്രേക്കിന് ഞാനും സുരേഷും പുറത്തേയ്ക്ക് നടന്നു. ഓഫീസിന്റെ അടുത്തായിട്ട് ഒരു ഡാബ (നമ്മുടെ നാട്ടിലെ ചായക്കടപോലെ) യിൽ കയറി അവിടെ തന്തൂരി റൊട്ടിയും പിന്നെ വെജിറ്റബിൾ സബ്ജി (സബ്ജി=കറി) യും ആയിരുന്നു മെനു. കറികളുടെ പേർ ആറിയാത്തതിനാൽ ഞാൻ മിണ്ടാതിരുന്നു, സുരേഷ് വാങ്ങിയ അതു തന്നെ ഞാനും വാങ്ങി ആലുമട്ടർ (പൊട്ടറ്റോയും ഗ്രീൻപീസും) ആയിരുന്നു കറി. ഉരുളകിഴങ്ങ്, ചെറുപ്പം മുതലെ എന്റെ എതിരാളി ആണ്, കിഴങ്ങിട്ട കറി ഞാൻ ഉപയോഗിക്കത്തില്ലായിരുന്നു, എന്തുചെയ്യാം ഗതികെട്ടാൽ മലയാളി എന്തും ചെയ്യും എന്തും തിന്നും അതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു എന്റെ പ്രവാസജീവിതം.
ഉച്ചകഴിഞ്ഞ് ചായ വാങ്ങാൻ പോകുമ്പോൾ സുരേഷ് എന്നെയും കൂട്ടി കാട്ടാനയെ മെരുക്കാൻ നാട്ടാനയെ ഉപയോഗിക്കുന്ന പോലെ. ഞങ്ങളുടെ ഓഫീസ് ലെയിന്റെ ഇടയ്ക്കുള്ള ഒരു ഗള്ളി (ഗള്ളി = ഇടവഴി) യിൽ ആയിരുന്നു ചായ് ക ദൂകാൻ. (ചായയും ചെറിയ കടി ഐറ്റവും വിൽക്കുന്ന കട) ഒരു ശർമ്മാജി ആയിരുന്നു അതിന്റെ ഉടമ, പിന്നെ രണ്ട് ഡെലിവറി ബോയിയും. ഞങ്ങൾ ഓർഡർ കൊടുത്തിട്ട് പോരും ചായയുമായി ചോട്ടു (ചെറിയ കുട്ടി, വേലക്കാരെയും മറ്റും വിളിക്കാൻ അവസരോചിതമായ അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കുന്നു ) ചായയുമായി വരും, പിന്നെ ഓഫീസിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച് ഈ ചായ നൽകേണ്ടത് ഓർഡർ ചെയ്യുന്നവൻ ആണ് (അലിഖിത നിയമം). അങ്ങനെ ആദ്യത്തെ ദിവസം തന്നെ മനസ്സിലായി എന്തൊക്കെ പണി ചെയ്യേണ്ടി വരുമെന്ന്, സുരേഷ് പറഞ്ഞപോലെ ആദ്യം അല്പം ജാള്യത പിന്നെ അത് ശീലമാകുമ്പോൾ പ്രശ്നമില്ല……..ജീവിതം പഠിപ്പിച്ച പാഠം……

5 comments:

വെള്ളത്തൂവൽ said...

എന്റെ കാലുകൾ ചെറുതായി വിറയ്ക്കാൻ തുടങ്ങി, എന്റെ സബരിമല മുരുക എല്ലാം ഞാൻ നിന്നെ ഏൽപ്പിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

ashamsakal......

വെള്ളത്തൂവൽ said...

@ayarajmurukkumpuzha,
വായനയ്ക്ക് നന്ദി, വീണ്ടും വരുക....

jyo.mds said...

ഞാന്‍ ഇടയില്‍ വന്നു കയറിയതായതിനാല്‍ പല പിന്‍ വഴികളും വായിയ്ക്കാന്‍ കഴിഞ്ഞില്ല-അതിനാല്‍ ഒരു സംശയം-ഇതെവിടേയാണ്?ബോംബെ??
നന്നായി എഴുതുന്നു.

വെള്ളത്തൂവൽ said...

@jyo
അല്ല ഡെൽഹി...... സമയം അനുവദിക്കുന്നെങ്കിൽ ആദ്യം മുതൽ വായിക്കുക, വായനയ്ക്ക് നന്ദി....