Monday, March 15, 2010

മരിക്കാത്ത ഓർമ്മകൾ-27

അല്പം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ ശബ്ദിച്ചു, ചോട്ടു ചായയുമായി എത്തിയതായിരുന്നു, ചായയുടെ കെറ്റിലും പിന്നെ കുറച്ച് കപ്പും അവൻ എന്റെകയ്യിൽ തന്നു. ചായ ഏത് അളവിൽ പകർന്നു നലകണം എന്ന് സുരേഷ് പറഞ്ഞുതന്നു അതായത് 1ബൈ 2 അല്ലെങ്കിൽ 3 ബൈ 4, എന്നിങ്ങനെ പോകുന്നു കണക്ക് ചുരുക്കിപ്പറഞ്ഞാൽ ഒരു ചായ തികച്ച് കിട്ടില്ല എന്ന്, നാട്ടുഭാഷയിൽ പറഞ്ഞാൽ തൊണ്ട നനയ്ക്കാൻ അല്പം ചായേന്റെ വെള്ളം അത്രയ്ക്ക് വിചാരിച്ചാൽ മതി. ശർമ്മാജിയുടെ ചായ വളരെ സ്വാദുള്ളതായിരുന്നു. പഴയ കമ്പനിയിലെ ചായ ഇതിന്റെഏഴയലത്തുവരില്ല എന്ന് ഭാഷ്യം. അന്ന് ഞങ്ങൾ വെറും ലേബർ ആയിരുന്നല്ലോ ഇപ്പോൾ അല്പം കൂടെ മെച്ചപ്പെട്ട ജോലിയും, ജീവിതനിലവാരവും (ഓഫീസിൽ മാത്രം) ഇഞ്ചി ഇട്ട് ഉണ്ടാക്കിയ ചായ ആയിരുന്നു അതിൽ പാലിന്റെ അളവും കൂടുതൽ ഉണ്ടായിരുന്നു അതിന്കാരണം ഞങ്ങളുടെ കിളവൻ തന്നെ ആയിരിക്കും. പിന്നീടുള്ള ദിവസങ്ങൾ വളരെ രസകരമായിരുന്നു, ജോലി സംബന്ധമായ കാര്യങ്ങൾ പഠിക്കാനുള്ള ഒരവസരവും ഞാൻ പാഴക്കിയില്ല സുരേഷും മറ്റുള്ളവരും എന്നെ സഹായിക്കുകയും, അവരുടെ അനുഭവങ്ങൾ പകർന്നു നൽകുന്നതിൽ പിശുക്ക് കാണിക്കുകയും ചെയ്തിരുന്നില്ല. ചായ വാങ്ങലും, ടേബിൾ ക്ലീൻ ചെയ്യുന്നതും ഇപ്പോൾ മിക്കവാറും എന്റെ പണിതന്നെയായി അതിൽ എനിക്ക് നാണക്കേട് ഒന്നും തോന്നിയതുമില്ല, സാവധാനം ഹിന്ദി എനിക്ക് വഴങ്ങിത്തുടങ്ങി……

റൂമിൽ ഞങ്ങൾ എല്ലാവരും സന്തോഷവാന്മാരായിരുന്നു, സുശീലനും സുന്ദരനും അവരവരുടെ ട്രേഡിലേയ്ക്ക് ഒരുമാറ്റത്തിനായി ശ്രമിക്കുന്നുണ്ടായിരുന്നു. രാധികയെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും കാര്യമായി സംസാരിക്കാനുള്ള അവസരം ഒന്നുമില്ലായിരുന്നു. ഉണ്ണിച്ചേട്ടന് പുതിയ പണി ശരിയായപ്പോൾ ജീവിത സ്റ്റൈലും മാറി. ആശചേച്ചി ഞങ്ങളുടെ റൂമിൽ സ്ഥിരം വരുമായിരുന്നു.അവരുടെ ബന്ധം ഏതുരീതിയിൽ പുരോഗമിക്കുന്നു എന്ന് ഞങ്ങൾ ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ഉണ്ണിച്ചേട്ടൻ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോകുന്നു എന്ന് കേട്ടു. വളരെ നാളുകൾക്ക് ശേഷം ആണ് രാധികയുമായി അടുത്ത് സംസാരിക്കൻ ഒരു അവസരം കിട്ടുന്നത് അന്ന് രാധികയും രമണിയും ഒരുമിച്ച് ഞങ്ങളുടെ റൂമിൽ എത്തി ഉണ്ണിച്ചേട്ടൻ പുറത്ത് പോയിരിക്കുകയായിരുന്നു ഞങ്ങൾ മാത്രമേ റൂമിൽ ഉണ്ടായിരുന്നുള്ളു.
“അല്ല ഇതാര് രാധികയോ, ചേച്ചിയും ഉണ്ടല്ലോ കൂടെ “
ഡോർ തുറന്ന് ഇട്ടിരുന്നതിനാൽ ദൂരെ നിന്നും അവർവരുന്നത് കാണാമായിരുന്നു. പുഞ്ചിരിച്ചുകൊണ്ട് രണ്ടുപേരും അകത്തേയ്ക്ക് കയറി, കട്ടിലിൽ ഇരുന്നു.
“എങ്ങനെയുണ്ട് ജീവിതം ഒക്കെ”
“ഓ.. ഇങ്ങനെ പോകുന്നു പിന്നെ ഇവന് ശക്തിനഗറിൽ പണി ശരിയായി “
“ആണോ…..”
രാധിക എന്നെ നോക്കി ചിരിച്ചു
“എന്നാൽ ചിലവ് ചെയ്യണം “
“തീർച്ചയായും ആദ്യ ശമ്പളം കിട്ടട്ടെ..”
കട്ടിലിന്റെ ഒരറ്റത്ത് ഞാനിരുന്നു ഞാനിരുന്നതിന്റെ അടുത്താണ് രാധിക ഇരുന്നത് തിരിച്ചായലും അങ്ങനെ തന്നെ. സുശീലനും സുന്ദരനും രമണിയുമായി സംസാരിച്ചിരുന്നു അപ്പോൾ രാധിക ബാഗിൽ നിന്നും രണ്ട് ആൽബം പുറത്തെടുത്ത് ഒരെണ്ണം സുന്ദരന്റെ കയ്യിൽ കൊടുത്തു ഒരെണ്ണം എന്റെ കയ്യിലും
“ഞങ്ങൾ കമ്പനിയിൽ നിന്നും ടൂർ പോയപ്പോൾ എടുത്തതാണ്”
“നോക്കട്ടെ ആരൊക്കെയാണെന്ന് പറഞ്ഞ്തരണം”
അവൾ എന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കിയിരുന്നു, ഞാൻ മിഴികൾ പിൻവലിച്ച് ആൽബം തുറന്നു, രാധികയും അവളുടെ കൂട്ടുകാരികളുമായി പലപോസ്സിൽ നിൽക്കുന്ന ഫോട്ടോകൾ അവൾ എല്ലാവരുടേയും പേരും ജോലിയും പറഞ്ഞുകൊണ്ടിരുന്നു, ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞുവരുന്നത് ഞാൻ അറിഞ്ഞു. അവളുടെ കൈ എന്റെ ചുമലിൽ തട്ടുന്നുണ്ട്, ഒരിളം ചൂട് ശരീരത്തിൽ പടർന്നു… എന്റെ ഹൃദയമിടിപ്പ് കൂടിവന്നു. ഫോട്ടോയിൽ അവളരെ സുന്ദരിയായ ഒരു നോർത്ത് ഇന്ത്യൻ പെണ്ണിനെ കണ്ടു അവളെക്കുറിച്ച് ഞാൻ ചോദിച്ചു.
“ഇത് ഗുഡിയ എന്റെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരി”
“കാണാൻ നല്ല ഭംഗിയുള്ള കുട്ടി “
സുന്ദരന്റെ കണ്ണ് ആൽബത്തിൽ നിന്നും വഴുതി ഞങ്ങളുടെ ഭാഷണത്തിൽ വീഴുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ വളരെ ശ്രദ്ധിച്ചാണ് ഇരുന്നത്.
“ഉം…. എന്താ ആ ലോചിക്കട്ടെ…”
ഞാൻ അവളെ മുഖമുയർത്തി നോക്കി.., ശരിക്കും പറഞ്ഞാൽ ആ കുട്ടിയുടെ സൌന്ദര്യം എന്നെ വല്ലാതെ ആകർഷിച്ചു.
“ഒന്ന് മുട്ടി നോക്കിയാലോ “
ഒരു തമാശയ്ക്കായി ഞാൻ പറഞ്ഞു, അവൾ ചിരിച്ചു
“മൂന്ന് ആങ്ങളമാരുടെ ഒറ്റപെങ്ങളാ….”
അതിലെ തമാശ ഞാൻ ആസ്വദിച്ചു
“അത് സാരമില്ല, താൻ ഒന്ന് പരിചയപ്പെടുത്തി താടോ “
ഞാൻ അലമാരിയിൽ നിന്നും ബാഗ് എടുത്ത് തുറന്നു, അതിൽ നിന്നും ഡയറി എടുത്ത് അതിലെ ഒരു പേയ്പ്പറിൽ മേം ആപ് സെ പ്യാർ കർത്താഹും എന്ന് ഇടത്തുനിന്നും വലത്തോട്ട് എഴുതികാണിച്ചു (പണ്ട് ഹിന്ദിയിലെ അത്യാവശ്യ പ്രയോഗങ്ങൾ പഠിച്ചത് ഉപകരിച്ചു)
“ഇത് തന്റെ കൂട്ടുകാരിക്ക് കൊടുക്ക്”
രാധിക ആ പേയ്പ്പർ വാങ്ങി നോക്കി അവൾക്ക് ഒന്നും മനസ്സിലായില്ല അവൾ അത് രമണിയുടെ കയ്യിൽ കൊടുത്തു അവർ അത് തിരിച്ചും മറിച്ചും ഒക്കെ നോക്കി ഒന്നും മനസ്സിലായില്ല, സുശീലനും സുന്ദരനും എല്ലാവരും വായിക്കാൻ ശ്രമിച്ചു ആർക്കും ഒന്നും മനസ്സിലായില്ല, അവൾ പേയ്പ്പർ തിരികെ തന്നു.
“ഇത് എന്താണെന്ന് വിചാരിച്ചാണ് ഞാൻ കൊടുക്കുന്നത് ? കയ്യിൽ തന്നെ വച്ചാൽ മതി… ഞാൻ ഇയാളെക്കുറിച്ച് പറഞ്ഞേക്കാം അതു പോരെ “
“പോരാ… ഇതുകൊടുക്കണം”
ഞാൻ രാധികയെ വിളിച്ചുകൊണ്ട് കിച്ചന്റെ ഭാഗത്തേയ്ക്ക് നീങ്ങിനിന്നു, പിന്നെ എഴുതിയ വശം ലൈറ്റിന് അഭിമുഖമായി പിടിച്ചു, മറുപുറത്തുനിന്നും ഞാൻ എഴുതിയത് അവൾ വായിച്ചു…… പിന്നെ പുഞ്ചിരിച്ചുകൊണ്ട് എന്നെ നോക്കി
“ആള് കൊള്ളമല്ലോ…..”
“ഏയ് അങ്ങനൊന്നുമില്ല പഠിക്കുന്ന സമയത്ത് ചുമ്മാതെ എഴുതി നോക്കിയതാ”
“ഏതാ ഇതിൽ എഴുതിയിരിക്കുന്നതാണോ… “
“അയ്യോ അല്ല ഇടത്തുനിന്നും വലത്തോട്ട് എഴുതുന്നത്…”
“ഉം..”
അവൾ ഒന്നമർത്തി മൂളി, പിന്നെ രമണിയുടെ അടുത്തുപോയി ഇരുന്നു. സുശീലൻ അപ്പോൾ കട്ടൻ കാപ്പി ഉണ്ടാക്കിക്കൊണ്ട് വന്നു. എല്ലാവരും ഓരോ കപ്പ് എടുത്തു. കുറച്ച് നേരം കൂടെ വർത്തമാനം പറഞ്ഞിരുന്നു.
“രാത്രിയിൽ യാത്ര പറയാൻ പാടില്ലെന്നാണ്, ഒത്തിരി നേരമായില്ലെ വന്നിട്ട്, ഉണ്ണി വരുമ്പോൾ അന്വേഷിച്ചെന്ന് പറയുക”
“ശരി…”
അവർ പുറത്തേയ്ക്ക് നടന്നു ഞാൻ അവരെ അനുഗമിച്ചു., പടിപ്പുരയ്ക്കടുത്ത് എത്തിയപ്പോൾ രാധിക തിരിഞ്ഞ് എന്നേ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു
“അത് എനിക്കാണെന്ന് വിശ്വസിച്ചോട്ടെ…”
വെള്ളിടിവെട്ടിയപോലെ ഞാൻ നിന്നു……..

Thursday, March 4, 2010

മരിക്കാത്ത ഓർമ്മകൾ-26

കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ സുരേഷ് എന്നെ നോക്കി ആദ്യത്തെ ഡ്യൂട്ടിയാണ് എന്ന് മനസ്സിലാക്കിയ ഞാൻ വാതിൽക്കലേയ്ക്ക് നടന്നു. ഡോറിന്റെ ഹാൻഡിൽ തിരിച്ച് തുറന്നു. പുറത്ത് ഒരു സ്ത്രീ, ഞാൻ അവരെ ചോദ്യഭാവത്തിൽ നോക്കി ഏകദേശം മുപ്പത് വയസ്സിന് മേൽ പ്രായം ഉണ്ട്, അവർ എന്നെ നോക്കി പുഞ്ചിരിച്ചു, ഞാനും ചിരിച്ചു
“ജീ ആപ് നയാ ലഡ്കാ…..”
“ഹാം ജീ….”
“ആപ്..”
“സീമാ…”
അവൾ അകത്തേയ്ക്ക് നടന്നു, കിളവനെ വിഷ് ചെയ്ത് സീറ്റിലെയ്ക്ക് തിരിഞ്ഞു,
“ഗുഡ് മോർണിംഗ് സുരേഷ്”
“ഗുഡ് മോർണിംഗ്….”
ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തായിരുന്നു മാഡം സീമ ബൈഠിയിരുന്നത് അല്ലെങ്കിൽ ഇരുന്നത്. ആകെ ഒരു അട്രാക്റ്റീവ് ലുക്ക്, ബോബ് ചെയ്തമുടി, മാഞ്ചെസ്റ്റർ ബോഡി, മുന്നഴക് അത്ര പോരെങ്കിലും പിന്നഴക് കേമം തന്നെ, നല്ല ഗോതമ്പിന്റെ നിറം 30-27-35 അങ്ങനെ എന്തോ ഒരു കണക്കുണ്ടല്ലോ അതുതന്നെ. മുഖസൌന്ദര്യം അത്ര ഇല്ലെങ്കിലും തീരെ മോശം പറയില്ല, പിന്നെ ഹൈലൈറ്റ് വിവാഹിത അല്ല നമ്മുടെ മായാവതി ആന്റിയെ പോലെ,അല്ലെങ്കിൽ കുമാരി ജയലളിത അമ്മാവിനെ പോലെ കു..കു..മാരി അതായത് വെർജിൻ ഉരുപ്പടി ? എന്ന് മറ്റുള്ളവർ. ഏതായാലും വർക്ക്പ്ലേസ്സിൽ ഒരു നാരി സാമിപ്യം ഊർജ്ജം തന്നെ. എന്നിലെ സാധാരണ മലയാളി ആകാംഷഭരിതനായി.
“ആപ് ഡിപ്ലൊമ കിയാഹെ ക്യാ “
മാഡത്തിന്റെ വക ഇന്റർവ്യൂ. ഞാൻ ഇരിക്കുന്ന സീറ്റിൽ നിന്നുള്ള വ്യൂ നല്ലതായിരുന്നതിനാൽ ഞാനും സഹകരിച്ചു. ഹിന്ദിയുടെ അയവള്ളിയിൽ ഒന്നും പിടീയില്ലെങ്കിലും, തട്ടി മൂളിക്കാൻ ഞാനും തീരുമാനിച്ചു, പിടിച്ചു നിൽക്കണമല്ലോ
“ഹാം ജി.”
സുരേഷ് എന്നെ തിരിഞ്ഞ് നോക്കി, എവൻ എന്നാ ഡിപ്ലോമ എടുത്തത് സാദാ ഐ.ടി,ഐ ക്കാരൻ എന്ന അർത്ഥത്തിൽ, ഞാൻ ഒരു വളിച്ച ചിരി പാസ്സാക്കി പ്രീഡിഗ്രി അത്രമോശം ഡിഗ്രി അല്ല ദാസാ എന്നമട്ടിൽ. പിന്നെയും അവൾ എന്തൊക്കയോ ചോദിച്ചു ചിരിക്കുക (അടഞ്ഞ ചിരി ?) അല്ലാതെ എനിക്ക് എന്തെങ്കിലും ഉത്തരം നൽകുക സാധ്യമായിരുന്നില്ല. അന്ന് പ്രിഡിഗ്രിക്ക് പഠിക്കുമ്പോൾ ഡി2 ക്ലാസ്സിൽ കബീർ ദാസിനേയും സൂർ ദാസിനേയും ഒക്കെ പച്ചവെള്ളം പോലെ മേരി ടിച്ചർ പഠിപ്പിക്കുമ്പോൾ ക്ലാസ്സിൽ കയറാതിരുന്നത് വലിയ തറ്റായിപ്പോയി. അപ്പോൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലല്ലോ ഇങ്ങനെ ആവുമെന്ന്. അന്നേതായാലും എൻ.സി.സി കേഡറ്റ് ആയിരുന്നത് നന്നായി വടക്കന്മാർ വിളിക്കുന്ന തെറിയ്ക്ക് അന്നുകേട്ടതുമായി നല്ല സാദൃശ്യം ഉണ്ട്, ഇപ്പോൾ അതിനെക്കുറിച്ച് ഓർത്തിട്ടെന്താണ് പ്രയോജനം. കഴിഞ്ഞത് കഴിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ ബോസ്സ് എന്നെ വിളിച്ചു, കമ്പ്യൂട്ടറിൽ വരച്ച ഒരു ഡ്രോവിംഗ്. രണ്ട് ലീഫ് ഉള്ള ഒരു ജന്നലിന്റെ ഡീറ്റയിൽസ്. അത് വരച്ച് പ്രിന്റ് എടുത്ത് കൊടുക്കണം, ആദ്യം കിട്ടിയ പണി. ഞാൻ ഡ്രോവിംഗ് ബോർഡിൽ പേയ്പ്പർ സെറ്റ്ചെയ്തു.പെൻസിൽ വെട്ടി ഷാർപ്പാക്കി, എഫ്.പി.എസ് ആയിരുന്നു സിസ്റ്റം, മുകളിലേയ്ക്കും താഴേയ്ക്കും പലയാവർത്തി ടിസ്കെയിൽ ചലിച്ചു അതിനനുസരിച്ച് പെൻസിൽ ടിപ്പ് തീർന്നുകൊണ്ടിരുന്നു. കൈയ്യുടെ വിരലുകൾക്കൊക്കെ നല്ല വേദന,പഠിച്ചതിന് ശേഷം പിന്നെ പൊട്രാക്ടറോ, അല്ലെങ്കിൽ ഡ്രാഫ്റ്റിംഗ് മെഷീനോ കൈകൊണ്ട് തിട്ടിട്ടില്ല, അരമണിക്കൂർ കൊണ്ട് ഡ്രോവിംഗ് വരച്ച് ടെക്സ്റ്റ്കളും ആഡ് ചെയ്ത് ഷീറ്റുമായി ഞാൻ കിളവന്റെ ക്യാബിനിലേയ്ക്ക് പോയി
അദ്ദേഹം എന്റെ കയ്യിൽ നിന്നും ഷീറ്റ് വാങ്ങി, ഞാൻ ഭവ്യതയോടെ നിന്നു, ഡോവിംഗ് ടൈറ്റിലിൽ നോക്കിയിട്ട് അദ്ദേഹ എന്നെ നോക്കി, എന്റെ കാലുകൾ ചെറുതായി വിറയ്ക്കാൻ തുടങ്ങി, എന്റെ സബരിമല മുരുക എല്ലാം ഞാൻ നിന്നെ ഏൽപ്പിക്കുന്നു.
“ഞാൻ തന്ന പ്രിന്റിലെ സ്കെയിലും ഇതും സെയിം ആണല്ലോ ? “
“അതെ…”
“എടോ എന്നാൽ പിന്നെ എനിക്ക് ഈ പ്രിന്റ് വച്ചാൽ പോരെ, ഇതിലും വലിയ സ്കെയിലിൽ വരച്ചുകൊണ്ടുവാ”
അദ്ദേഹത്തിന്റെ സ്വരം കടുത്തതായിരുന്നില്ല ആദ്യത്തെ അബദ്ധമല്ലെ, ക്ഷമിച്ചിരിക്കും. ഞാൻ ഷീറ്റ് വാങ്ങി ക്യാബിനിൽ നിന്നു ഇറങ്ങി.
“എന്തുപറ്റി..”
സുരേഷിന്റെ വക ചോദ്യം
“അയാൾ തന്ന സെയിം സ്കെയിലിൽ ആണ് ഞാൻ വരച്ചത്,½“ ആയിരുന്നു സ്കെയിൽ ഇനീ ¼“ വരയക്കാം “
“ശരി..”
വീണ്ടും ഞാൻ വരച്ചു തുടങ്ങി, ഇത്തവണ കിളവൻ സന്തോഷത്തിലായിരുന്നു, കാരണം ഞാൻ ഭംഗിയായിതന്നെ അത് വരച്ചിരുന്നു. പിന്നെ സുരേഷിനെ ഹൽപ്പ് ചെയ്യാൻ പറഞ്ഞു. അങ്ങനെ അന്നുമുതൽ ഞാൻ സുരെഷിന്റെ അസിസ്റ്റന്റായി. ഉച്ചയ്ക്കത്തേയ്ക്കുള്ള ഭക്ഷണം ഒന്നും ഞാൻ കൊണ്ടുവന്നിരുന്നില്ല. ലഞ്ച് ബ്രേക്കിന് ഞാനും സുരേഷും പുറത്തേയ്ക്ക് നടന്നു. ഓഫീസിന്റെ അടുത്തായിട്ട് ഒരു ഡാബ (നമ്മുടെ നാട്ടിലെ ചായക്കടപോലെ) യിൽ കയറി അവിടെ തന്തൂരി റൊട്ടിയും പിന്നെ വെജിറ്റബിൾ സബ്ജി (സബ്ജി=കറി) യും ആയിരുന്നു മെനു. കറികളുടെ പേർ ആറിയാത്തതിനാൽ ഞാൻ മിണ്ടാതിരുന്നു, സുരേഷ് വാങ്ങിയ അതു തന്നെ ഞാനും വാങ്ങി ആലുമട്ടർ (പൊട്ടറ്റോയും ഗ്രീൻപീസും) ആയിരുന്നു കറി. ഉരുളകിഴങ്ങ്, ചെറുപ്പം മുതലെ എന്റെ എതിരാളി ആണ്, കിഴങ്ങിട്ട കറി ഞാൻ ഉപയോഗിക്കത്തില്ലായിരുന്നു, എന്തുചെയ്യാം ഗതികെട്ടാൽ മലയാളി എന്തും ചെയ്യും എന്തും തിന്നും അതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു എന്റെ പ്രവാസജീവിതം.
ഉച്ചകഴിഞ്ഞ് ചായ വാങ്ങാൻ പോകുമ്പോൾ സുരേഷ് എന്നെയും കൂട്ടി കാട്ടാനയെ മെരുക്കാൻ നാട്ടാനയെ ഉപയോഗിക്കുന്ന പോലെ. ഞങ്ങളുടെ ഓഫീസ് ലെയിന്റെ ഇടയ്ക്കുള്ള ഒരു ഗള്ളി (ഗള്ളി = ഇടവഴി) യിൽ ആയിരുന്നു ചായ് ക ദൂകാൻ. (ചായയും ചെറിയ കടി ഐറ്റവും വിൽക്കുന്ന കട) ഒരു ശർമ്മാജി ആയിരുന്നു അതിന്റെ ഉടമ, പിന്നെ രണ്ട് ഡെലിവറി ബോയിയും. ഞങ്ങൾ ഓർഡർ കൊടുത്തിട്ട് പോരും ചായയുമായി ചോട്ടു (ചെറിയ കുട്ടി, വേലക്കാരെയും മറ്റും വിളിക്കാൻ അവസരോചിതമായ അർത്ഥത്തിലും ഈ വാക്ക് പ്രയോഗിക്കുന്നു ) ചായയുമായി വരും, പിന്നെ ഓഫീസിലെ ആളുകളുടെ എണ്ണത്തിനനുസരിച്ച് ഈ ചായ നൽകേണ്ടത് ഓർഡർ ചെയ്യുന്നവൻ ആണ് (അലിഖിത നിയമം). അങ്ങനെ ആദ്യത്തെ ദിവസം തന്നെ മനസ്സിലായി എന്തൊക്കെ പണി ചെയ്യേണ്ടി വരുമെന്ന്, സുരേഷ് പറഞ്ഞപോലെ ആദ്യം അല്പം ജാള്യത പിന്നെ അത് ശീലമാകുമ്പോൾ പ്രശ്നമില്ല……..ജീവിതം പഠിപ്പിച്ച പാഠം……