Friday, March 20, 2009

മരിക്കാത്ത ഓർമ്മകൾ-3


-3-

ശരിക്കും പറഞ്ഞാൽ എനിക്കത്ര പ്രാരാബ്ദം ഒന്നുമില്ലായിരുന്നു, പെങ്ങന്മാരെ കെട്ടിച്ചയക്കുക, അച്ഛൻ ഉണ്ടാക്കിവച്ച കടം തീർക്കുക തുടങ്ങി അവശനായകന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നും എനിക്കില്ലായിരുന്നു. ഞാനും എന്റെ അനുജനും ഞങ്ങൾ രണ്ട് ആണ്മക്കൾ, പിന്നെ അച്ഛനും അമ്മയും,രണ്ടുപേരും ചെറുപ്പം. കുറച്ച് സ്ഥലവും, അതിൽ ഓടിട്ട ഒരു കൂരയും.അന്ന് ഞങ്ങളുടെ പരിസരത്തുള്ളതിൽ വച്ച് നല്ല വീട് ഞങ്ങളുടേത് ആയിരുന്നു അച്ഛന് കച്ചവടം ഉണ്ടായിരുന്നപ്പോൾ തട്ടിക്കൂട്ടിയതാണ് വീട്. അക്കാലത്ത് ഞങ്ങൾക്ക് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അച്ഛന്റെ പണപ്പെട്ടിയിൽ നിന്നും വെള്ളിനാണയങ്ങൾ (ഒരു രൂപ നാണയം) അടിച്ച് മാറ്റി ആയിരുന്നു വട്ടച്ചെലവുകൾ നടത്തിയിരുന്നത്…. ഇതിനെ മോഷണം എന്നും ഞാൻ കള്ളൻ ആണ് എന്നുമുള്ള നിർവചനത്തിന് നിൽക്കേണ്ട.., ഇതൊക്കെ ജീവിതത്തിന്റെ ഓരോ ഭാഗങ്ങൾ അല്ലെ ദാസാ അച്ഛനു് വയ്യാണ്ടാവുന്നതുവരെ ഞങ്ങൾ അടിപൊളി ആയിട്ടാണ് ജീവിച്ചത്, പിന്നെ കുറേശ്ശ ദാരിദ്ര്യം ഞങ്ങളിൽ പിടിമുറുക്കി…. പക്ഷേ സുന്ദരന്റെ അവസ്ഥ ഇതായിരുന്നില്ല. അവന്റെ അച്ഛൻ തെങ്ങുകയറ്റത്തൊഴിലാളി ആയിരുന്നു, അമ്മ തുണിഅലക്കി ഇസ്തിരിഇട്ട് കൊടുക്കുന്ന പണിയും.അവന് രണ്ട് സഹോദരിമാരും മൂത്തജേഷ്ടനും അടങ്ങുന്ന ഇത്തിരി വലിയ കുടുംബം, ദാരിദ്രം ഉണ്ടെങ്കിലും പുറത്ത് അറിയത്തക്ക പഞ്ഞം ഇല്ലായിരുന്നു എന്നതാണ് സത്യം
സുന്ദരന്റെ അച്ഛനെ ഞങ്ങൾ അയ്യർ എന്നായിരുന്നു വിളിച്ചിരുന്നത്, അധികം പൊക്കമില്ല്ലാത്ത മെല്ലിച്ച ഒരു മനുഷ്യൻ. ആദ്യമൊന്നും അയ്യർ മദ്യപിക്കില്ലായിരുന്നു, പിന്നെ ആഘോഷങ്ങളിൽ അല്പം സേവിച്ചു, അതുപിന്നെ വളർന്ന് ജീവിക്കുന്നത് തന്നെ മദ്യപിക്കാൻ എന്ന നിലയിൽ എത്തി. ഒപ്പം ദാരിദ്രം അടുക്കളയിലും, അയ്യർ നന്നായി മദ്യപിച്ചാൽ പിന്നെ ഉത്സവമാണ് താൻ മാത്രമുള്ള ലോകത്തിൽ അസഭ്യം പറഞ്ഞും നാടൻ പാട്ടു പാടിയും അയ്യർ ഞങ്ങളുടെ ഇടവഴികൾ സ്മൃദ്ധമാക്കാറുണ്ട്, ചുവടുറയ്ക്കാതെ ആടിനീങ്ങുന്ന അയ്യരുടെ പ്രകടനം ആസ്വദിക്കറുണ്ടെങ്കിലും, സുന്ദരനെകുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നാറുണ്ട്, അന്നൊരുദിവസം വൈകിട്ട് നെഞ്ച്വേദനയുടെ രൂപത്തിൽ അയ്യരെ മരണം കവർന്നു.അയ്യരുടെ വിയോഗം സുന്ദരനെ സാമ്പത്തികമായി തകർത്തില്ലങ്കിലും ഒരു ശൂന്യത അവൻ അനുഭവിച്ചു.ഉദാസീനനായ ജേഷ്ടന്റെ ജീവിതരീതിയും പുരനിറഞ്ഞ് നിൽക്കുന്ന സഹോദരിമാരും ആണ് സുന്ദരനെ പ്രാവാസിയാക്കിയത്. സുന്ദരന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി
“എടാ ദെ ചായ വരുന്നു നാലെണ്ണം പറയ് “
കാന്റീനിലെ കേറ്ററിം സർവ്വീസുകാരുടെ ലാഭക്കച്ചവടമാണ് ചായ, കാപ്പി പിന്നെ ഏതെങ്കിലും ഒരു “കടി” യും, കീശ കാലിയാകാൻ ഈ കടിയും കുടിയും മാത്രം മതി.
“ചേട്ട ഒരു നാല് ചായ കൊട് “
പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു. സുന്ദരൻ നാല് വടയ്ക്കും പറഞ്ഞു
“എത്ര ആയി ചേട്ട “
“ഇരുപത് രൂപ”
ഞാൻ ഒന്നുഞടുങ്ങി, ഇരുപത് രൂപയ്ക്ക് മൂക്ക്മുട്ടെ തിന്നാം, സർക്കാർ വക പീഠനമല്ലെ സഹിക്കുകതന്നെ. ഒന്നും മിണ്ടാതെ ഇരുപത് രൂപ എടുത്ത് നൽകി അയാൾ പണവും വാങ്ങി അടുത്ത കസ്റ്റമറെ തിരക്കി യാത്രയായി, വെള്ള പ്ലാസ്റ്റിക്ക് കപ്പിൽ ചെങ്കൽ നിറമുള്ള ചായ, ഞാൻ അതിലേയ്ക്ക്തന്നെ നോക്കിയിരുന്നു.വീട്ടിൽ അമ്മ നിർബന്ധിച്ചാൽ പോലും ഞാൻ ചായ കുടിക്കാറില്ല, ഇവിടെ., അപ്പോൾ സുന്ദരന്റെ അടുത്ത ചോദ്യം വന്നു
“നീ ആരെയാ ഓർക്കുന്നെ, അവളെ ആണോ “
“എതവളെ ? നിചുമ്മാ ചെറിയല്ലെ സുന്ദരാ “
“നീ അതിന് ചൂടാകുന്നതെന്തിനാ…”
അപ്പോൾ ചേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു,
“ചായ തണുത്താൽ പിന്നെ അത് കാൽകാശിന് കൊള്ളില്ല “
അപ്പോഴാണ് ഞാൻ ചായതണുക്കുന്നതിനെ പറ്റി ഓർത്തത്, ഒറ്റവലിക്ക് മുഴുവൻ കുടിച്ചു പ്ലാസ്റ്റിക്ക് കപ്പ് ചുരുട്ടി ജന്നലിന്റെ വിടവിലൂടെ പുറത്തേയ്ക്ക് എറിഞ്ഞു.ചായക്ക് പകരം ഒരു കട്ടൻ കാപ്പി ആയിരുന്നെങ്കിൽ അടിപൊളിആയിരുന്നേനെ, കട്ടൻകാപ്പിയും പരിപ്പ് വടയും, വിപ്ലവം വളർന്നത് അങ്ങനെഅല്ലെ, ഇന്നത്തെ ജയരാജന്മാർക്കല്ലെ അതൊക്കെ പിടിക്കാതെ വരുന്നത്. സുന്ദരൻ ഒരു എൽ .സി മെമ്പർ ആയിരുന്നു. വീട്ടിൽ പാർട്ടിയുടെ സ്കൂട്ണി മീറ്റിംഗ് നടക്കുമ്പോൾ (മാസത്തിൽ ഒരുതവണ ഞങ്ങളുടെ വീട്ടിൽ വച്ചായിരിക്കും) കുട്ടി സഖാക്കന്മാർക്ക് കട്ടൻകാപ്പി വിതരണം ചെയ്തിട്ടുള്ള ഒരു കുഞ്ഞുകമ്മ്യൂണിസ്റ്റായിരുന്നു ഈ ഞാനും. കഴിഞ്ഞകാലങ്ങളിലെ സംഭവങ്ങൾ മനസ്സിലൂടെ കടന്നുപോയി, എന്റെ ഈ യാത്രയ്ക്ക് വീട്ടിൽ അത്ര നല്ല സപ്പോർട്ട് ആയിരുന്നില്ല, അമ്മ അനുകൂലിച്ചപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ലെന്നുമാത്രം. കൊച്ചഛന്മാരെല്ലാം എതിർത്തു. കാരണം അവർക്ക് മുൻപിൽ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒന്നുമില്ലായിരുന്നു ഡെൽഹിയിൽ പോയി നന്നായി എന്ന് ചൂണ്ടികാണിക്കാൻ. അതും എന്റെ യാത്രയുടെ അംഗീകാരം കുറയ്ക്കുന്നതിന് ഒരു കാരണമായി
എങ്ങിനയും രക്ഷപെടണം അതിന് ഇനീ ഒരു രാജാവിന്റെ മകൻ വേഷം കെട്ടാനും ഞാൻ ഒരുക്കമായിരുന്നു എന്നതാണ് സത്യം. പക്ഷേ ഡെൽഹിയിൽ അധോലോകങ്ങൾ അത്ര ശക്തമല്ലല്ലോ ബോംബെ പട്ടണം പോലെ. എന്തുജോലിയും ചെയ്യാൻ തയ്യാർ ആണെന്നാണ് ഞാൻ ചേട്ടനോട് പറഞ്ഞത് അതുകൊണ്ടുതന്നെ മനസ്സിനെ ഏത് തൊഴിൽ ചെയ്യാനും തയ്യാറാക്കുന്ന ശ്രമത്തിലായിരുന്നു. പിന്നെയും മനസ്സിൽ നൂറ് ചോദ്യങ്ങൾ. ചേട്ടൻ പണിതരമാക്കിത്തരാം എന്ന് പറഞ്ഞാലും പണി കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും ? ഭാഷ അറിയാതെ തൊഴിലില്ലാതെ എങ്ങനെ പിടിച്ചുനിൽക്കും ? ഏയ് അങ്ങനൊന്നും വരില്ല എന്ന ദാസനും വിജയനും കളിയിൽ സമാധാനിച്ചു.
“ടിക്കറ്റ് പ്ലീസ്സ്…”
ചിന്തയിൽ നിന്നും ഒരു ഞെട്ടലോടെ ഞാൻ ഉണർന്നു, തൊട്ടുമുന്നിൽ കറുത്തകോട്ടീട്ട ഒരു മനുഷ്യൻ അയാളുടെ കയ്യിൽ ഒരു കറുത്ത ഫയൽ, അതിൽ ക്ലിപ്പ്ചെയ്തിരിക്കുന്ന കുറെ പ്രിന്റുകളും ഉണ്ടായിരുന്നു. ഞാൻ മുകളിലെ ബർത്തിൽ കിടക്കുന്ന ചേട്ടനെ ചൂണ്ടികാണിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ ഞങ്ങളുടെ ടിക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു, അയാൾ ഒന്നും മിണ്ടാതെ ചേട്ടന്റെ ബർത്തിനരുകിലേയ്ക്ക് നീങ്ങി.സുശീലൻ എന്നെ നോക്കി, ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ടി.ടി.ആർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പിടിക്കുന്ന ആളാ”
അവന്റെ മുഖത്ത് അല്പം പരിഭ്രമം കണ്ടു, പാവം ആദ്യമായതുകൊണ്ടായിരിക്കും. ചേട്ടൻ ബർത്തിൽ നിന്നും താഴെ ഇറങ്ങി, പഴ്സിൽ നിന്നും ടിക്കറ്റ് എടുത്ത് ടിക്കറ്റ് എക്സാമിനറെ കാണിച്ചു. അയാൾ അതിൽ മൂന്ന് ടിക്കറ്റ് കാണിച്ച് ചോദിച്ചു
“ഇത് ആരുടെ ഒക്കെയാണ് “
“ഇവരുടെ മൂന്ന് പേരുടെ ആണ് “ ഞങ്ങളെ ചൂണ്ടി പറഞ്ഞു. എന്താണ് സംഭവം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല, പക്ഷെ ഒരുകാര്യം എനിക്ക് ഉറപ്പായി എന്തോ തരികിട പരിപാടി നടന്നിട്ടുണ്ട്…
“നിങ്ങൾ മൂന്നുപേരും എന്റെ കൂടെ വരുക”
അയാൾ കമ്പാർട്ട്മെന്റിന്റെ പിറകുവശത്തേയ്ക്ക് നടന്നു.സ്ലീപ്പർ ക്ലാസ്സിന്റെ ലാസ്റ്റ് കോച്ചിലായിരുന്നു ഞങ്ങൾ ഇരുന്നത്, പുറത്ത് ചൂട് തെല്ല് ശമിച്ചിരുന്നു. ഞങ്ങൾ അയാൾക്ക് പിന്നാലെ നടന്നു.
“ലോക്കൽ ടിക്കറ്റ് എടുത്ത് എന്തിനാണ് നിങ്ങൾ സ്ലീപ്പർ ക്ലാസ്സിൽ കയറിയത് ? “
ലോക്കലും, സ്ലീപ്പറും സംഗതി പെശകാണെന്ന് മാത്രം മനസ്സിലായി, ചേട്ടൻ റിസർവ്വേഷന്റെ പൈസ്സ മുഴുവൻ വാങ്ങിയതാണല്ലോ. പിന്നെ എങ്ങനെ ഇത് ലോക്കൽ ടിക്കറ്റ് ആയി ?
“സാർ, ഞങ്ങൾക്ക് അറിയില്ലായിരുന്നു”
“ഫൈൻ അടച്ച് ടിക്കറ്റ് വാങ്ങിക്കോ “
പഴ്സിന്റെ അവസ്ഥ പരിതാപകരമായിരുന്നതിനാൽ ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ഞങ്ങളുടെ അവസ്ഥ കണ്ട അയാൾ ചോദിച്ചു
“നിങ്ങൾ ഡെൽഹിക്ക് എന്തിനു പോകുന്നു”
“ജോലിക്ക് “
“കൊള്ളാം ജോലിക്ക് പോകുന്നതെ തരികിട പരിപാടി കാണിച്ചിട്ടാണ് അപ്പോൾ നീയൊക്കെ ഡെൽഹിയിൽ ചെന്നാൽ എന്തൊക്കെ കാട്ടിക്കൂട്ടും ?”
“സാർ ഞങ്ങൾ അത്തരക്കാരല്ല “
“ഉം”
“സാർ ഞങ്ങളുടെ കയ്യിൽ ഇനി ടിക്കറ്റിന് ഉള്ള പൈസ ഇല്ല”
കുറച്ച് നേരം അയാൾ ഒന്നും പറയാതെ നിന്നു, ഞങ്ങളുടെ ദയനീയവസ്ഥ കണ്ടിട്ടാകും
“ഒരു കാര്യം ചെയ്യ്, പാലക്കാട്ട് ഇറങ്ങി, ലോക്കൽ കമ്പാർട്ട്മെന്റിൽ കയറിക്കോ അല്ലെങ്കിൽ നിങ്ങളെ പോലീസിൽ ഏൽപ്പിക്കേണ്ടി വരും “
ഞങ്ങൾ മൂന്ന് പേരും പരസ്പരം നോക്കി, എന്തും വരട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു
“ശരി സാർ…”

Wednesday, March 18, 2009

മരിക്കാത്ത ഓർമ്മകൾ -2

-2-
എന്റെ ഹൃദയത്തുടിപ്പ് വേഗത്തിലായി, ഞാൻ ഇതിന് മുൻപ് ഒരിക്കൽ മാത്രമേ തീവണ്ടിയിൽ കയറിയിട്ടുള്ളു. കൊല്ലം വരെ യാത്രചെയ്ത പരിചയമേ പറയുവാനായുള്ളു. ദൂരെ നിന്നും തീവണ്ടിയുടെ ചൂളമടി കേട്ടു. ഞാൻ പോക്കറ്റിൽ പരതി, പഴ്സ്സ് ഉണ്ട് എന്ന് ഉറപ്പാക്കി, അല്പം നേരം കഴിഞ്ഞപ്പോൾ പുകതുപ്പിക്കൊണ്ട് രാജകീയഭാവത്തിൽ കേരള എക്സ്പ്രസ്സിന്റെ എഞ്ചിൻ ദൃശ്യമായി, പിന്നെ എല്ലാം….,
“ഏടാ ഒരു മിനിട്ട് മാത്രമാണ് ഇവിടെ നിർത്തുക, എത്രയും പെട്ടന്ന് അകത്ത് കയറാൻ നോക്കിക്കോണം “
പിറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, തിരക്ക് കുറവായതിനാൽ ഞങ്ങൾ എല്ലാവരും പെട്ടന്ന് തീവണ്ടിക്കുള്ളിൽ കയറിപറ്റി. അല്പനിമിഷം കഴിഞ്ഞപ്പോൾ വണ്ടി നീങ്ങിത്തുടങ്ങി…., സുശീലന്റെ കണ്ണുകൾ ഈറനായിരുന്നു, സുന്ദരനും ഞാനും വളരെ സന്തോഷവാന്മാർ ആയിരുന്നു…. അമ്മാവന്റെ വാക്കുകൾ കാതിൽ മുഴങ്ങി
“ എടാ പൂഹെ, വല്ല്യ പണക്കാരനായി വരുമ്പോൾ ഞങ്ങളെ ഒക്കെ മറക്കുമോ “
പുറത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു….,
“നിങ്ങൾ അവരവരുടെ ബാഗുകൾ ഒക്കെ സൂക്ഷിച്ച് വയ്ക്കുക”
തന്റെ ബാഗ് ബർത്തിൽ വയ്ക്കുന്നതിനിടയിൽ ചേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു,
അപ്പാപ്പിയുടെ കടയിൽ നിന്നും വാങ്ങിയ ബാഗ് ഞാൻ വളരെ ശ്രദ്ധയോടെ സീറ്റിന്റെ കീഴിൽ വച്ചു.സുന്ദരനും സുശീലനും അവരുടെ ബാഗും സുരക്ഷിതമാക്കി. പിന്നെ ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ സ്ഥാനം പിടിച്ചു.
പുറത്ത് ഓടിമറയുന്ന കാഴ്ച്ചകൾ, സ്റ്റേഷനുകൾ പിന്നിട്ട് വണ്ടി വടക്കോട്ട് കുതിച്ചു.ഏകദേശം മൂന്ന് മണി ആയപ്പോൾ ചേട്ടൻ വിളിച്ചു

‘വിശക്കുന്നുണ്ടോടാ…”
“ഏയ്..,ഇല്ല…”
“എനിക്ക് വിശക്കുന്നുണ്ട് നമുക്ക് എന്തെങ്കിലും കഴിക്കാം, നിങ്ങൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് കാന്റീനിൽ നിന്നും വാങ്ങാം “
“ഇല്ല ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..”
“എന്നാൽ എടുക്ക്”
ഞങ്ങൾ പോളിബാഗിൽ കരുതിയിരുന്ന ചോറുപൊതി പുറത്തെടുത്തു, സീറ്റിൽ പത്രം നിവർത്തി അതിൽ ചോറ് പൊതി വച്ചു, പിന്നെ ഓരുരുത്തരായി ബോഗിയുടെ പിറകിലുള്ള ടോയിലറ്റിലേയ്ക്ക് നടന്നു. കൈകഴുകയ ശേഷം ഞങ്ങൾ സീറ്റിൽ എത്തി.പൊതി തുറന്നു, എന്റെ പൊതിയിൽ കുത്തരി ചോറും പിന്നെ വഴന ഇലയിൽ പൊതിഞ്ഞുവച്ച കറികളും, കാള ഇറച്ചിഉലർത്തിയത്, കരിമീൻ വറുത്തത്, ആഡംബരത്തിന്റെ മൂർത്ത ഭാവം, ഒരുകാര്യം എനിക്ക് ഉറപ്പായി അമ്മ ആരോടോ കടം വാങ്ങിയിരിക്കുന്നു. ടിക്കറ്റിന്റെ കാശ് പടിഞ്ഞാറേതിലെ ചേച്ചിയുടെ കൈയ്യിൽ നിന്നും വാങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഇതെ ഈ യാത്ര അമ്മയ്ക്ക് ഒരു ഭാരമാകാതിരുന്നാൽ മതിയായിരുന്നു. ഞാൻ അയച്ചുകൊടുത്തില്ലങ്കിൽ പാടത്ത് പണി എടുത്തുവേണം അമ്മയ്ക്ക് ഈ കടം ഒക്കെ വീട്ടാൻ., എനിക്ക് ഒരു വല്ലായ്ക തോന്നി,
“എടാ നീ എന്ത് സ്വപ്നം കാണുകയാ…, മനുഷ്യന് വിശന്നിട്ട് വയ്യ “
ചേട്ടൻ വളരെ ഉഷാറായിട്ട് പൊതി അഴിക്കുന്നു
“ആഹാ കരിമീനും, കാള‌ഇറച്ചിയും… സംഗതി കൊള്ളമല്ലോ , ആ ഇറച്ചി കുറച്ച് ഇങ്ങഓട്ട് തട്ടടേ..”
ഞാൻ കരിമീനും കുറച്ച് ഇറച്ചിയും ചേട്ടന്റെ ഇലയിൽ വച്ചു പിന്നെ കാച്ചുമോര് എടുത്ത് അല്പം ഒഴിച്ചു..
“ങാ.. മതി ഒത്തിരി ആയാൽ സീറ്റിലെല്ലാം ആകും, നിങ്ങള് തുടങ്ങ്.”
“ശരി ചേട്ടാ…”
ഞങ്ങൾ മൂന്നുപേരും ഊണ് കഴിക്കാൻ ആരംഭിച്ചു അപ്പോൾ സുന്ദരന്റെ വക കമന്റ്
“മക്കളെ നന്നായി കഴിച്ചോ ഇനി എത്ര നാൾ കഴിഞ്ഞാൽ ആയിരിക്കും ഇത്രയും നല്ല ഒരു ഊണ് കിട്ടുക.. തകർത്തോ “
“നിന്റെ കരിനാക്ക് വളയ്ക്കാതടാ “
എല്ലാവരും ചിരിച്ചു, ഊണ് കഴിഞ്ഞ് കൈ കഴുകി ഞങ്ങൾ വീണ്ടും പഴയപോലെ സീറ്റിൽ ചാരികിടന്നു, അപ്പോൾ വണ്ടി ഏറണാകുളം കഴിഞ്ഞിരുന്നു. ചേട്ടൻ ആരോടന്നില്ലാതെ പറഞ്ഞു
“ഇനി രണ്ട് ദിവസം ഈ ചൂടും തണുപ്പും കൊള്ളണം..”
ഞാൻ സുന്ദരനെ നോക്കി, അവൻ എന്നെ നോക്കി ചിരിച്ചു
“സുന്ദരാ, ഞാൻ ഒന്നു മയങ്ങാൻ പോകുകയ, എന്റെ ബാഗുകൂടെ ശ്രദ്ധിച്ചോണം കേട്ടോ”
പുറത്തുനിന്നുള്ള കാറ്റ് വളരെ കുളിർമ്മ ഉള്ളതായിരുന്നു., ജനാലയ്ക്ക് പുറത്തുള്ള കാഴ്ച്ചകൾ കണ്ട് ഞാൻ അങ്ങനെ ഇരുന്നു… നേരിയതോതിൽ എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങൾ ഒക്കെ ഓർത്തു, അച്ഛന് ഇനീ പണിചയ്യാൻ ആവുകയില്ല.അനിയൻ മധ്യപ്രദേശിൽ നിന്നും തിരിച്ചുവന്നു, അവിടെ അവന് കാലവസ്ഥ പിടിക്കുന്നില്ല. ഇനീ എന്റെ ഊഴം കാലവസ്ഥ പിടിച്ചാലും ഇല്ലെങ്കിലും പിടിച്ചുനിന്നെ പറ്റു. ഒന്നും അയച്ചുകൊടുക്കാൻ പറ്റിയില്ലെങ്കിലും സ്വന്തം കാര്യത്തിനുള്ള പണം സ്വയം കണ്ടെത്തിയെ പറ്റു. ചിന്തകൾ മനസ്സിനെ മിധിച്ചുകൊണ്ടിരുന്നു. സുന്ദരന്റെ സ്സ്വരം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
“നീ എന്താ സ്വപ്നം കാണുകയാണോ “
“ഏയ് അല്ലടാ വീട്ടിലെ ഓരോ കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു “
“വിടടാ….അതൊക്കെ നേരെ ആകും”
“ശരി.. നോക്കാം”
സുന്ദരൻ, അവൻ ചിരിച്ചു… ഞാൻ അവനെ അത്ഭുതത്തോടെ നോക്കി ഇവന് എങ്ങനെ ഇത്ര സന്തോഷവാനായിരിക്കാൻ കഴിയുന്നു………………………..

Monday, March 16, 2009

മരിക്കാത്ത ഓർമ്മകൾ-1

-1-
(എന്റെ പ്രവാസജീവിതത്തിലൂടെ, ഇത്തരം കാര്യങ്ങൾ കുത്തിക്കുറിച്ചിടാൻ ഞാൻ ഒരു മഹാനോ അറിയപ്പെടുന്ന ആളോ അല്ല, എങ്കിലും വെറുതെ കോറിയിടുന്നു ഒഴിവ് നേരങ്ങളിൽ)
മുത്തച്ഛിയുടേയും, മുത്തച്ഛന്റേയും കാൽതൊട്ട് വണങ്ങി, അമ്മയോടും അചഛനോടും യാത്രപറഞ്ഞ് ഇറങ്ങി.
“ഒന്ന് വേഗം ആകട്ടെ ട്രയിൻ കൃത്യസമയത്ത് തന്നെ എത്തും”
കൂട്ടുകാർ ധൃതിവച്ചു. പെട്ടന്ന് തന്നെ ബാഗ് തോളിൽ തൂക്കി ഞാൻ ഇറങ്ങി, എന്റെ പ്രവാസ ജീവിതം അവിടെ നിന്നും ആരംഭിച്ചു. വീട്ടിൽ നിന്നും ഏറെ ദൂരത്തെ യാത്രയുണ്ട് ബസ്റ്റോപ്പിലേയ്ക്ക്, ഒരു കുഗ്രാമം വികസനത്തിന്റെ നിഴൽ പോലുമേൽക്കാതെ നിൽക്കുന്ന ഗ്രാമം. വയലേലകളും, തെങ്ങിൻ തൽപ്പുമായി, എവിടെയും പച്ചപ്പ്. പുലർച്ചെ ദേവിക്ഷേത്രത്തിൽ നിന്നും ഉയരുന്ന ഗായത്രിമന്ത്രം, അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ഉന്മേഷമാണ്, പിന്നെ കൂട്ടുകാരുമൊത്ത് അമ്പലകുളത്തിൽ ഒരു മുങ്ങിക്കുളി (കുറഞ്ഞത് മുക്കാൽ മണിക്കൂർ) അങ്ങനെ നാട്ടിൻ പുറത്തിന്റെ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിരുന്നു കൂട്ടിന്. ജീവിക്കാൻ ഈ സൌഭാഗ്യം പോരാ എന്നതിരിച്ചറിവാണ് എന്നെ പ്രവാസത്തിന്റെ പടിക്കൽ എത്തിച്ചത്.,
“എടാ നീ സ്വപ്നം കണ്ടോണ്ട് നിൽക്കാതെ വേഗം വാ…”
വീണ്ടും സുഹൃത്തുക്കളുടെശകാരം, ശരിയാണ് ഭാരത് റെയിൽവേ എനിക്കായി വെയിറ്റ് ചെയ്യത്തില്ലല്ലോ. അവർക്കൊപ്പം നടന്നെത്തി, പാടത്തിന്റെ നടുവിലൂടെ ഒരു ബണ്ട്, തൈത്തെങ്ങ് വച്ച്പിടിപ്പിച്ചിരിക്കുന്ന അത് ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാനുള്ള എളുപ്പ വഴിയാണ്. അത് അവസാനിക്കുന്നത് ഒരു ചെറിയ വട്ടത്തുരുത്തിലാണ് അവിടെ കുറച്ചാളുകൾ താമസിക്കുന്നു, എല്ലാവരും പാവപ്പെട്ടവർ, മീൻ പിടിച്ചും കൃഷിപ്പണിചെയ്തും ജീവിക്കുന്നവർ, അതിന്റെ അപ്പുറത്ത് കപ്പോളപ്പള്ളി, കുറേ പഴയ ഒരു കത്തോലിക്ക പള്ളിയാണ്, പരിചയമുള്ള മുഖങ്ങൾ എല്ലാവരും എന്നെ നോക്കി, ഒരു ചിരി പാസ്സാക്കി ഞങ്ങൾ മുന്നോട്ട് നടന്നു. പള്ളിയുടെ അപ്പുറം പമ്പയാറിന്റെ കൈവഴിയാണ് അത് കുറുകെ കടന്നുവേണം ബസ്റ്റോപ്പിൽ എത്താൻ, ഞങ്ങൾ കടത്തുകടവിലേയ്ക്ക് ചെന്നു, വഞ്ചിയിലേയ്ക്ക് ഞങ്ങൾ ഓരോരുത്തരായി കയറി പ്രായമായ ഒരു മനുഷ്യനായിരുന്നു വഞ്ചിക്കാരൻ, ഞങ്ങൾ എല്ലാവരും ( ഞങ്ങളുടെ ഗ്രാമത്തിലുള്ളവർ) അദ്ദേഹത്തെ അമ്മാവൻ എന്നായിരുന്നു വിളിക്കാറ്,
“ ആരാട പൂഹെ ജോലിക്ക് വെളിയിൽ പോകുന്നത് ?”
“ ഇവന്മാര് രണ്ടും ആണ് കക്ഷികൾ “
എന്നെയും എന്റെസുഹൃത്തിനേയും ചൂണ്ടിക്കൊണ്ട് ഞങ്ങളുടെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു,
“ വല്ല്യ ആളായി വരുമ്പോൾ ഞങ്ങളെ മറക്കുവോടാ പൂഹെ…”
ഈ പൂഹെ വിളി അമ്മാവന്റെ സ്പെഷ്യൽ അയിറ്റമാണ്, അതിൽ ആർക്കും അദ്ദേഹത്തോട് പരാതിയില്ലതാനും., ഇനിയും വഴിയിൽ ഒറ്റുപാട് പരിചയക്കാർ കാണും, അങ്ങനെ ചോദിച്ചും പറഞ്ഞും ഞങ്ങൾ ബസ്റ്റോപ്പിൽ എത്തി. യാത്രക്കാർ എത്തി തുടങ്ങുന്നതെ ഉള്ളു, ഞങ്ങൾ ചെന്ന ഉടനെ തന്നെ ഞങ്ങൾക്ക് ബസ്സ് കിട്ടി, പിന്നിലേയ്ക്ക് ഓടിമറയുന്ന കാഴ്ച്ചകൾ, ജന്നലിലൂടെ കാറ്റ് ഉള്ളിലേയ്ക്ക് വീശി അടിച്ചു. ഞങ്ങളുടെ റൂട്ടിൽ ആനവണ്ടിയെ ഉള്ളൂ (രണ്ടാന എന്നാൽ K.S.R.T.C) ഞങ്ങളുടെ റൂട്ടിൽ വണ്ടി ഓടിയില്ലെങ്കിൽ അന്ന് ചങ്ങനാശ്ശേരി ഡിപ്പോയിൽ കാശ് കാണില്ല എന്നാണ് അടക്കം പറയുന്നത്. അരമണിക്കൂർകൊണ്ട് വണ്ടി സ്റ്റാന്റിലെത്തി, അവിടുന്ന് രണ്ട് ഓട്ടോറിക്ഷയിൽ ഞങ്ങൾ സ്റ്റേഷനിൽ എത്തി.,
“വണ്ടിവരാൻ ഇനീ എത്ര സമയം ഉണ്ട് “
“ഒന്ന് ഇരുപത്തി ഒൻപതിനാണ് സമയം ഇപ്പോൾ ഒന്നായി “
“അളിന്മാർക്കിനി അര മണിക്കൂർ കൂടെ “
എല്ലാവരും ചിരിച്ചു, ഞങ്ങൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ ഞങ്ങളെ കാത്ത് രണ്ട്പേർ അവിടെ ഉണ്ടായിരുന്നു, ഒരാൾ ഞങ്ങൾക്ക് പണിശരിയാക്കിത്തരാം എന്ന് പറഞ്ഞ ഞങ്ങളുടെ പരിചയക്കാരൻ, പിന്നെ ഞങ്ങളെ പോലെ മറ്റൊരു പയ്യനും, എനിക്ക് അന്ന് ഇരുപത്തിമൂന്ന് വയസ്സ് പ്രായം, എന്റെ കൂടെഉള്ള സുന്ദരന് (തൽക്കാലം അങ്ങനെ വിളിക്കാം) ഇരുപത്തഞ്ച് വയസ്സ് പ്രായം കണ്ടാൽ നമ്മുടെ ഹരീശ്രി അശോകനെ പോലെ ആരോഗ്യ ദൃഡഗാത്രൻ, ഞങ്ങളുടെ കൂടെ വരുന്ന പയ്യന് പതിനെട്ട് വയസ്സ് പ്രായം കാണും. മെലിഞ്ഞ ശരീരപ്രകൃതി, മുടി നീട്ടി വളർത്തി, മൊത്തത്തിൽ ആൾ ഒരു സുശീലൻ (ഇതും ഒരു തൽക്കാല നാമം) ഇനീ ആണ് ഉണ്ണിക്കുട്ടൻ, ആള് ഒരു സിമ്പ്ലൻ, തേച്ച് മിനുക്കിയ വസ്ത്രം കാഴ്ച്ചയ്ക്ക് നല്ല ഗെറ്റപ്പ്, ഉണ്ണിക്കുട്ടനെ ഞങ്ങൾ ചേട്ടൻ എന്നാണ് വിളിച്ചിരുന്നത്.., പുഞ്ചിരിച്ചുകൊണ്ട് ഞങ്ങൾ ചേട്ടന്റെ അടുത്തേയ്ക്ക് ചെന്നു
“ചേട്ടനൊക്കെ വന്നിട്ട് ഒത്തിരിനേരമായോ ? “
“ഇല്ല ഇപ്പോൾ വന്നതെ ഉള്ളു,“
പിന്നെ സുശീലനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി,
“ഇത് സുശീലൻ, വടക്കെ ഭാഗത്തുള്ളതാ, അത് ഇവന്റെ അച്ഛനും അമ്മയും “
കുറച്ച് ദൂരെ സിമന്റ് ബഞ്ചിൽ ഇരിക്കുന്ന ഒരു പുരുഷനും സ്ത്രീയും, ഒപ്പം ഒരു പെൺകുട്ടിയും, ഞങ്ങൾ എല്ലാവരും കൂടെ അവർ ഇരുന്ന ബഞ്ചിന്റെ അടുത്തേയ്ക്ക് ചെന്നു.
“ഇവനെ ഞാൻ അറിയും,… മറ്റേപയ്യൻ ?”
എന്നെ നോക്കി അയാൾ പറഞ്ഞു, ശരിയാ കാഥികനെ എല്ലാരും അറിയും പക്ഷെ തിരിച്ച് അങ്ങനെ ആവണമെന്നില്ലല്ലോ ഞാൻ മറുപടിയായി ഒന്നു ചിരിച്ചു. മറ്റെ പയ്യൻ എന്ന് വിവക്ഷിച്ചത് സുന്ദരനെ, പറഞ്ഞുവന്നപ്പോൾ അവന്റെ അച്ഛനും, അദ്ദേഹവും സുഹൃത്ത്ക്കൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ എല്ലാവരും പരസ്പരം അറിയുന്നവർ, അല്പം സമയം അങ്ങനെ നാട്ടുകാര്യം പറഞ്ഞിരുന്നപ്പോൾ സ്റ്റേഷനിൽ നിന്നും അനൌൺസ്മെന്റ് മുഴങ്ങി.
“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരത്തുനിന്നും ന്യൂഡെൽഹിക്ക് പോകുന്ന കേരള എക്സ്പ്രസ്സ് അല്പസമയത്തിനുള്ളിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാ‍ണ് “
എല്ലാവരും പെട്ടന്ന് ഉന്മെഷവാന്മാരായി ബാഗ് തോളിൽ ഇട്ടുകൊണ്ട് ഞങ്ങൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേയ്ക്ക് നീങ്ങി…….