Saturday, June 27, 2009

മരിക്കാത്ത ഓർമ്മകൾ-14

-14-

ഉണ്ണിച്ചേട്ടൻ പെട്ടന്നു തന്നെ ഇറച്ചിയുമായി എത്തി, പിന്നെ പെട്ടന്ന് എല്ലാം കഴുകി വൃത്തിയാക്കി. ഉണ്ണിച്ചേട്ടൻ ആയിരുന്നു ഇറച്ചി കറിവച്ചത്, അമ്മ വച്ചുതരുന്നത് തിന്നുതീർക്കും എന്നല്ലാതെ എനിക്ക് അടുക്കളയിൽ അതിൽ കൂടുതൽ പ്രവർത്തി പരിചയം ഇല്ലായിരുന്നു. മിക്കവാറും സുന്ദരനും, സുശീലനും അതുപോലെ തന്നെ ആയിരുന്നു എന്നതാണ് സത്യം. ഉണ്ണിച്ചേട്ടൻ ഇവിടെ വന്നിട്ടായിരിക്കും ഇതൊക്കെ പഠിച്ചത്, നോക്കി നിൽക്കാം ചേരുവയും മറ്റും മനസ്സിലാക്കിയെ പറ്റു. ഇല്ലെങ്കിൽ ജീവിതം കോഞ്ഞാട്ടയാകും.
സുശീലന്റെ മുഖത്തെ ഭാവവ്യത്യാസം കണ്ടപ്പോൾ എനിക്കു തോന്നി കറിവെന്തു എന്ന്, ഇവന്റെ ഘ്രാണശക്തി അപാരം തന്നെ ശ്വാനസിദ്ധി പോലുണ്ട്..
“ഉണ്ണിച്ചേട്ട… ദേ കറി വെന്തു എന്ന് തോന്നുന്നു..”
“ഉം എങ്ങനെ മനസ്സിലായി “
“ദേ സുശീലൻ എണീറ്റു”
എല്ലാവരും പൊട്ടിച്ചിരിച്ചു..
“അളിയൻ ആക്കിയതാ അല്ലെ”
“അല്ലടാ സത്യം നിന്റെ മുഖത്തുനിന്നും വായിച്ചതാ “
വീണ്ടും എല്ലാവരും ചിരിച്ചു.
“മതി എണീറ്റ് വാ നാളെ ജോലിക്ക് പോകണ്ടതാ “
സുശീലൻ അടുക്കളയിലേയ്ക്ക് നടന്നു, പിന്നാലെ സുന്ദരനും. ഞാൻ പുറത്തെ ബാത്ത്റൂമിൽ പോയി കയ്യും മുഖവും കഴുകി വന്നു. അപ്പോഴേയ്ക്കും, സുന്ദരൻ ചോറും കറിയും എല്ലാം റൂമിൽ കൊണ്ട്വച്ചു. പതിവ്പോലെ തന്നെ ഞങ്ങൾ എല്ലാവരും (ഉണ്ണിച്ചേട്ടൻ ഒഴികെ) താഴെ ഇരുന്നു,
പിന്നെ എല്ലാവരും സ്വയം വിളമ്പി കഴിക്കാൻ തുടങ്ങി, പലതവണ സുശീലന്റെ കൈകൾ ചലിച്ചു, എല്ലാവരും നിശബ്ദരായിരുന്നു “ പൊട്ടറ്റോ ഈറ്റേഴ്സ്“ എന്ന പ്രശസ്തമായ എണ്ണഛായ ചിത്രത്തിന്റെ പ്രതീതിയായിരുന്നു ഞങ്ങളുടെ കൊട്ടാരത്തിൽ,
“ഉണ്ണിച്ചേട്ടാ കറി അടിപൊളി…”
സുശീലന്റെ കമന്റ് കേട്ട് ഞാൻ കറിവച്ച പാത്രത്തിലേയ്ക്ക് നോക്കി, അല്പം ചാറും അബദ്ധത്തിൽ വീണ്പോയപോലെ രണ്ട് ഇറച്ചിക്കഷ്ണവും. ഞാൻ മുഖമുയർത്തി ഉണ്ണിച്ചേട്ടനെ നോക്കി, വിളറിയ ചിരിയുമായി ഉണ്ണിച്ചേട്ടൻ,
“അല്പം എരിവ് കൂടുതലാണ് എന്ന് തോന്നുന്നു”
വെള്ളം കുടിച്ചുകൊണ്ട് ഉണ്ണിച്ചേട്ടൻ പറഞ്ഞു
“ഇല്ല…… എല്ലാം കറക്ട്”
സുന്ദരൻ ഒന്നും പറഞ്ഞില്ല.ഞാനും, പാത്രം എല്ലാം കഴുകി വച്ചു, താഴെ വിരിപ്പിൽ, ഞങ്ങൾ കിടന്നു, ലൈറ്റ് ഓഫ് ചെയ്ത് ഉണ്ണിച്ചേട്ടൻ കട്ടിലിൽ കിടന്നു, കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല.നിശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് ഉണ്ണിച്ചേട്ടൻ തന്നെ തുടങ്ങി
“നിങ്ങൾ ഉറങ്ങിയോ..”
“ഇല്ല”
“ഇവിടെ നാട്ടിലെ പോലെ അല്ല”
ചേട്ടൻ കാര്യമായി എന്തോ പറയാനുള്ള തയ്യാറെടുപ്പിൽ ആണെന്നു തോന്നുന്നു,
“നമ്മളെ നിയന്ത്രിക്കാൻ ആരുമില്ല, നമ്മൾ തന്നെ അത് നോക്കണം”
സുന്ദരൻ എന്റെ കൈക്കിട്ട് നുള്ളി, ചേട്ടൻ തുടർന്നു.
“ആദ്യം കാണുന്നപോലെ ആയിരിക്കില്ല പലരും.. എല്ലാവരേയും അടുത്തറിയാൻ ശ്രമിക്കണം അല്ലാതെ ഒരു വിലയിരുത്തൽ നല്ലതല്ല”
“അത് ശരിയാ….. ഏതൊക്കെ സ്വഭാവമുള്ള ആളുകളാ ഇവിടെ”
ഞാനും ചേട്ടന്റെ വിചാരത്തിൽ പങ്കുചേർന്നു, എന്നെ ഉദ്ദേശിച്ചായിരിക്കും ചേട്ടൻ ഇത്രയും പറഞ്ഞത്,
“ആ രമണി ഒക്കെ നല്ല പിള്ളേരാ അത്യാവശ്യം സഹായം ഒക്കെ ചെയ്യുന്ന കൂട്ടത്തിലാണ് “
“അവര് എവിടെ ആണ് താമസിക്കുന്നത്”
“അശോകന്റെ കടയുടെ അടുത്താണ് പക്ഷേ അവരുടെ മക്കാൻ മാലിക്ക് അല്പം പെശകാണ്”
പോയി തല്ലു മേടിക്കെണ്ട എന്ന ഒരു ദ്വനി അതിൽ ഉണ്ടോ എന്ന് ഞാൻ സംശയിച്ചു.പിന്നെ ഞാൻ കൂടുതൽ അതിനെ പറ്റി സംസാരിച്ചില്ല, എല്ലാവരും എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതി വീണു എന്റെ മനസ്സിൽ നിറയെ അവൾ ആയിരുന്നു, രാധിക…… ചെമ്പൻ മുടി അധികം ഇറക്കമില്ലാതെ വെട്ടിയിട്ടിരിക്കുന്നു, ആകണ്ണുകൾക്ക് എന്തോ ഒരു പ്രത്യേഗത ഉള്ളപോലെ തോന്നി. നല്ല വടിവൊത്ത ശരീരം, ഒരഴകി ആയിരുന്നു അവൾ. ചുണ്ടിൽ തത്തിക്കളിക്കുന്ന ചെറുപുഞ്ചിരിയിൽ ഒരു വശ്യത, ചന്ദനത്തിന്റെ നിറമായിരുന്നു അവൾക്ക്, പത്തനം തിട്ടയിലെ എതോ നായർകുടുംബത്തിലെ അംഗമായിരുന്നു അവൾ.
“എടാ അവളെ വിട്ടിട്ട് നീ ഉറങ്ങാൻ നോക്ക് “
സുന്ദരൻ എന്റെ കാതിൽ പതിയെ പറഞ്ഞു, ഒരു ഞടുക്കത്തോടെ ആണ് ഞാൻ കേട്ടത്, പണ്ടാരം ഇവനൊക്കെ ഉറക്കവിമില്ലെ….
“ ഞാൻ വീട്ടിലെ കാര്യം ആലോചിക്കുവാരുന്നു”
“നാളെ നിന്റെ ഭാര്യയ്ക്ക് ഡെലിവറിയാ… ചുമ്മ പോടെ..”
സുന്ദരൻ കരുതുന്നപോലല്ലല്ലോ, ഇവൻ മൻസ്സിനെ ചുഴ്ന്ന് മനസ്സിലാക്കുന്ന ജുഗാഡ് വല്ലതുമറിയാമോ… എന്തെങ്കിലും ആകട്ടെ, രാവിലെ ജോലിക്ക് പോകേണ്ടതാ, ഞാൻ മറുപടി പറയാതെ കിടന്നു. പിന്നെ എപ്പഴോ നിദ്രാദേവി എന്നെ കടാക്ഷിച്ചു

Monday, June 22, 2009

മരിക്കാത്ത ഓർമ്മകൾ-13

-13-

ശരിക്കും അത് എനിക്ക് ഒരാശ്വാസമായിരുന്നു ഇപ്പോൾ എനിക്ക് ഇരിക്കാൻ ഒരു പൊക്കമുള്ള സ്റ്റൂൾ അതിനോട് ചേർന്ന് ഒരു ഡെസ്ക്ക്. ഒരു പ്രമോഷൻ കിട്ടിയ പ്രദീതി.ദൈവം കൈവിട്ടില്ല എന്നു തോന്നുന്നു, എല്ലാം അമ്മയുടെ പ്രാർത്ഥനയായിരിക്കും, ഓവർടൈം തുടങ്ങുന്നതിന് മുൻപ് ചായയുംചെറിയ ഒരു കടിയും കിട്ടും ( കടി എന്നതുകൊണ്ട് ഉദ്ദേശിച്ചത്, കഴിക്കാനുള്ള മട്ടി എന്ന സാധനം) അഞ്ചുമണിയാകുമ്പോൾ നല്ല വിശപ്പായിരിക്കും ഈ വിശപ്പിനെ ചെറുതായ് ഒന്നു ബ്ലോക്കാൻ ഇവൻ ധാരാളം, ഇഞ്ചിച്ചായയും മട്ടിയും വളരെ സ്വാദുള്ളതായാണ് തോന്നിയത്. അന്ന് ഞങ്ങൾ ഓവർടൈം കഴിഞ്ഞാണ് റൂമിലേയ്ക്ക് പോയത്. റൂമിൽ ചെന്നപ്പോൾ, അകത്തെ കാഴ്ച്ചകണ്ട് എന്റെ കണ്ണുതള്ളി പൊതുവെ അല്പം തള്ളിയതാണ് എന്റെ കണ്ണ് ! (ഞങ്ങളുടെ എല്ലാം)
ആശഇരുന്ന കട്ടിലിൽ അതിലും ഗംഭീരമായ രണ്ടെണ്ണം!!, രണ്ട് ചേച്ചിമാർ, എന്റെ ഉണ്ണിച്ചേട്ടാ നീ പേര് അന്വർത്ഥമാക്കിയല്ലോ, ഞങ്ങൾ അകത്തേയ്ക്ക് കയറിയപ്പോൾ അവർ കട്ടിലിൽ നിന്നും എണീറ്റു. ഞങ്ങൾ അവരെ വിഷ് ചെയ്തു. അവർ തിരിച്ചും, ഉണ്ണിച്ചേട്ടൻ അടുക്കളയിൽ ആയിരുന്നു, ഒരു തട്ടിൽ കാപ്പിയുമായി കള്ളകൃഷണൻ വാതിൽക്കലിൽ, സുശീലൻ ചേട്ടന്റെ കയ്യിൽ നിന്നും തട്ടം വാങ്ങി
“ചേട്ടൻ ഇതൊന്നും ചെയ്യേണ്ടാ, ഞങ്ങളില്ലെ ഇവിടെ”
അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി തത്തിക്കളിച്ചു. ഈശ്വരാ ഇവൻ ഒരുനടയ്ക്ക് പോകില്ലെന്നാ തോന്നുന്നത്. ഞാൻ അവരെ ശ്രദ്ധിച്ചു ഒരാൾക്ക് അല്പം പ്രായം ഉണ്ട് എന്നാൽ രണ്ടാമത്തെ കുട്ടി (യുവതി) അധികം പ്രായമില്ല എന്ന് തോന്നുന്നു.
“ഇത് രമണി..”
പ്രായമുള്ള യുവതിയെ ചൂണ്ടി ഉണ്ണിച്ചേട്ടൻ പറഞ്ഞു, അവർ പുഞ്ചിരിച്ചു, തരക്കേടില്ല,
“ഇത് രാധിക..”
അവൾ പുഞ്ചിരിച്ചു, ഞാൻ ആമുഖത്തുതന്നെ നോക്കിനിന്നു, അമരത്തിലെ മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച മാതുവിനെ പോലെ തോന്നി, ആ കണ്ണിലേയ്ക്ക് അതിന്റെ തിളക്കം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. സുന്ദരൻ എന്റെ കാലിൽ ആഞ്ഞ് ചവുട്ടി, ഒരുഞടുക്കത്തോടെ ഞാൻ മിഴികൾ പിൻവലിച്ചു, അവളും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു!? സുന്ദരന്റെ പതിഞ്ഞ ശബ്ദം എന്റെ കാതിൽ വീണു
“എടാ……ഉണ്ണി ശ്രദ്ധിക്കുന്നുണ്ട്…”
ഞാൻ പരിസര ബോധം വീണ്ടെടുത്തു, ഇവൾ, ഞാൻ തേടിയ സൌന്ദര്യം ഇതായിരുന്നോ…..
“സുന്ദരാ ഞാനിവളെ പൊക്കും……”
“ഉം, നീ ഇപ്പോൾ ക്ഷമിക്ക്, കഞ്ഞിക്ക് വകയില്ലാത്തവനാ പൊക്കാൻ പോകുന്നെ “
അവൻ എന്റെ ദൌർബല്ല്യത്തിൽ കയറിപ്പിടിച്ചു. കാപ്പികുടിച്ച്, ഏറെ നേരം വർത്തമാനം പറഞ്ഞിരുന്നു, അവർ സഹോദരിമാരായിരുന്നു, രമണിയും രാധികയും പത്തനം തിട്ട സ്വദേശികൾ, തരക്കേടില്ലാത്ത ശമ്പളത്തിൽ ആണ് രണ്ടുപെരും ജോലിചെയ്യുന്നത്. രമണി ഏതോ ഒരു ഇലക്ട്രോണിക്ക് കമ്പനിയിൽ അസംബ്ലിംഗിൽ വർക്ക് ചെയ്യുന്നു, രാധിക അജാത്പൂരിലോമറ്റോ നല്ല ഒരുകമ്പനിയിൽ ജോലിചെയ്യുന്നു. അവരുടെ ഇടപെടൽ വളരെ, മാന്യവും എളിമയുള്ളതുമായിരുന്നു, എനിക്ക് രാധികയോടുള്ള മതിപ്പ് വർദ്ധിച്ചു,
അന്ന് വൈകിട്ട് ഞങ്ങൾ അത്താഴത്തിന് ചോറും കറിയും ആക്കി കാരണം ഇവിടെ വന്നിട്ട് ഒന്നോ രണ്ടോ പ്രാവശ്യമെ ഞങ്ങൾ അത്താഴത്തിന് ചോറ് വച്ചിരുന്നുള്ളൂ,
“നിങ്ങൾ ചോറ് വയ്ക്ക് അപ്പോഴേയ്ക്കും ഞാൻ അല്പം ഇറച്ചി വാങ്ങിക്കൊണ്ട് വരാം നല്ല ഒന്നാതരം പോത്തിറച്ചി ഇവിടെ കിട്ടും “
ഉണ്ണിച്ചേട്ടൻ പുറത്തേയ്ക്കിറങ്ങി
“അധികം താമസിക്കാതെ വരണം”
“ശരി..”
“എടാ നീ എന്നാ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആ പെണ്ണിന്റെ വായിൽ നോക്കി നിന്നത് മനുഷ്യനെ നാണം കെടുത്തുമല്ലോ രണ്ടുംകൂടെ..”
“അതാരെ ഈ രണ്ടും കൂടെ? “
“അയ്യോ നമ്മുടെ സുശീലൻ…, എനിക്ക് ചൊറിഞ്ഞ് വന്നതാ..”
സുന്ദരൻ കത്തിക്കയറുകയായിരുന്നു, ദരിദ്രവാസിക്ക് അസൂയ, ജലസി…ജലസി ഞാൻ സുശീലന്റെ നെരെ നോക്കി
“ എടാ പന്ന….. മോനെ നിനക്കാരാട സുശീലൻ എന്ന് പേരിട്ടത് “
“ അതെ സകല ദുശീലങ്ങളുമുള്ള…. മോനാ ഇവൻ, ഇവന്റെ അപ്പൻ എത്ര പാവം മനുഷ്യൻ അതെങ്ങനാ കഴിഞ്ഞ ജന്മത്തിലെ ശത്രു പുത്രനായി പിറക്കും എന്നല്ലെ വയ്പ്പ് ഇവന്റെ അപ്പന്റെ കാര്യത്തിൽ അതും സത്യമായി “
“മതി മതി നിർത്ത് സുന്ദരനും സുശീലനും കേൾക്കാൻ പറയുകയാണ്”
രണ്ടുപേരും എന്നെ നോക്കി
“ആ രാധികയെ ഞാൻ ബുക്ക് ചെയ്യുന്നു അതിൽ കേറി കൊത്തല്ലെ”
“ആഹാ ബുക്കിംഗ് ഒക്കെ കഴിഞ്ഞോ ആദ്യം അന്വേഷിക്ക് ആ വണ്ടി ഓട്ടത്തിലാണോ എന്ന് എന്നിട്ട് പോരെ ബിക്കിംഗും സർവ്വീസിംഗും ഒക്കെ “
“ആദ്യം ഒന്നിഷ്ട്പ്പെട്ട് വരട്ടെ പിന്നെ അന്വേഷിക്കാം”
“ങാ.. ഇത്തിരി ഓടിയതാണേലും കൊഴപ്പമില്ല”
“സുന്ദര നീ എന്റെ ക്ഷമയെ പരിശോധിക്കല്ലെ”
“ശരി വിട് സവാളയും മറ്റുമൊക്കെ വേഗം അരിഞ്ഞുവയ്ക്കാം”
സുന്ദരൻ പെട്ടന്നുതന്നെ സവാള അരിഞ്ഞു, അവൻ ഇടതുകൈക്ക് അരിയുന്നത് കാണാൻ നല്ല രസമായിരുന്നു,
“സാറെ… എന്തോനോക്കി നിൽക്കുകയാണ് അവള് പോയി“

“അല്ല സുന്ദര ഞാൻ ആലോചിക്കുവാരുന്നു, നിന്നെ കെട്ടുന്ന പെണ്ണ് എത്ര ഭാഗവതിയാണെന്ന് “
ചിരിയടക്കാൻ പാടുപെടുന്ന സുശീലനെ ഞാൻ നോക്കി,
“അല്ല അളിയ അപ്പോൾ ഇവനല്ല ഇവനെയാ കെട്ടിക്കുന്നെ.. എനിക്കുവയ്യ..”
സുന്ദരന് ശരിക്കും ദേഷ്യം വന്നു,
“പാത്രം നിന്റെ ആമ്മാവൻ വന്ന് കഴുകുമോ….. പോയി പാത്രം കഴുകടാ”
“ഒരു താമാശപറയാനും സമ്മതിക്കില്ല… “
“ഉവ്വ് അവന്റെ ഒരു തമാശാ ഇയ്യാവ് ആര് ചാർളിചാപ്ലിനോ “
“പോടാ….”
സുശീലൻ പാത്രം കഴുകാൻ അടുക്കളയിലേയ്ക്ക് പോയി ഞാൻ സുന്ദരന്റെ അടുത്തിരുന്നു. വെളുത്തുള്ളി പൊളിക്കുന്നതിനിടയിൽ ഞാൻ അവനോട് ചോദിച്ചു
“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “
“സത്യമല്ലാതെ ഞാനൊരു വാക്കും പറയില്ല നീ പറയ് കാര്യമെന്താണെന്ന്”
“അല്ല.. ഈ രാധിക എങ്ങനുണ്ട്… ?”
“അടിപൊളി പീസല്ലെ…ഉം..?”
അവൻ മുഖമുയർത്തി എന്നെ നോക്കി
“ഏയ്… ചുമ്മ..”
“ഉവ്വ്.. പ്രേമം ആണോ….ലവ്വ് ലവ്വ്..”
“കിട്ടുമോ…”
“തീർച്ചയായും കിട്ടും….അത് നിന്നെക്കൊണ്ട് താങ്ങാൻ പറ്റുമോ ? ”……….

Monday, June 15, 2009

മരിക്കാത്ത ഓർമ്മകൾ-12

-12-

“അയാൾ എന്താ പറഞ്ഞതെന്ന് അറിയാമോ “
“ഇല്ല”
“നിങ്ങൾ പണി എടുക്കുന്നില്ലന്ന്, “
“അങ്ങനെ പറഞ്ഞോ”
“ഉം.. എത്ര പണിതാലും പോര, ഇവന്മാർ കണ്ണിൽ ചോര ഇല്ലാത്തവന്മാരാ “

പ്രീത ഫോർമാനോടുള്ള ദേഷ്യം മലയാളത്തിൽ തീർത്തു! എന്റെ മനസ്സിൽ ഒരു പേടി തോന്നി, ആദ്യം കിട്ടിയ പണിയാ ദൈവമെ അത് വെള്ളത്തിലാകുമോ, ഇതിൽ കൂടുതൽ എങ്ങനാ പണിയുന്നത്, ബംഗാളി ഉണ്ടാക്കുന്ന അത്രയും പ്ലേറ്റ് ഞാനും പഞ്ച് ചെയ്യുന്നുണ്ട്, സുന്ദരന്റെ കാര്യം കമ്പയർ ചെയ്യാൻ പറ്റില്ല സുശീലന്റെ കാര്യം എന്താണെന്ന് ഒരു പിടിയുമില്ല, എന്തായാലും വരുന്നിടത്തുവച്ച് കാണുക എന്ന് സിദ്ധാന്തത്തിൽ ഉറച്ചു നിൽക്കാം. ഈ പണിതെറിച്ചാൽ ചിലപ്പോൾ ഉണ്ണിച്ചേട്ടൻ കൈഒഴിയും, എന്തായാലും കുറച്ച് കരുതിയിരിക്കുന്നത് നല്ലതായിരിക്കും
“എന്താ പേര്..”
“ഞാൻ സുശീലൻ…., ഇത് സുന്ദരൻ, ഇത്..(എന്റെ പേര് തൽക്കാലം വെള്ളത്തൂവൽ എന്നുതന്നെ ഇരിക്കട്ടെ )“
“തന്റെ പെര് എന്താണ് ?”
ചോദ്യം സുശീലന്റെ വക, പീക്കിരിപയ്യൻ ആണെങ്കിലും ആൾ കുറുക്കനാണല്ലോ, ഞാൻ മനസ്സിൽ വിചാരിച്ചു
“ എന്റെ പേര് പ്രീത”
“നാട്ടിൽ എവിടെയാണ്”
“റാന്നി”
“അതെയോ..”
“എന്താ റാന്നി അറിയുമോ”
“ഇല്ല..”
സുശീലൻ ഒരു വളിച്ച ചിരി പാസ്സാക്കി, പിന്നെ പ്രീത ഞങ്ങളോട് വളരെ സൌമ്യമായാണ് പെരുമാറിയത്, ഭാഷ വശമില്ല എന്നതിന്റെ ഒരു സഹാനുഭൂതിയും. ഫോർമാനും ഞ്ങ്ങൽക്കുമിടയിൽ ദ്വിഭാഷിയായി അവൾ വർത്തിച്ചു, കമ്പനിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഊണ് കഴിക്കാൻ ഞങ്ങൾ റൂമിൽ എത്തുമ്പോൾ റൂം തുറന്ന് കിടക്കുന്നു! ആദ്യം ഒന്നു ഞടുങ്ങി, കാരണം സർട്ടിഫിക്കറ്റ് എല്ലാം ബാഗിനുള്ളിൽ ആണ് ആരെങ്കിലും ബാഗ് അടിച്ച് മാറ്റിയാൽ ജീവിതം കോഞ്ഞാട്ട. അകത്ത് കടന്നപ്പോൾ ഞങ്ങൾ വീണ്ടും ഞെട്ടി…, ഒരു പെൺകുട്ടി ഉണ്ണിക്കൊപ്പം കട്ടിലിൽ ഇരിക്കുന്നു. ഞങ്ങളെ കണ്ട് ആ കുട്ടി കട്ടിലിൽ നിന്നും എണീറ്റു. ഉണ്ണിച്ചേട്ടൻ ഞങ്ങൾക്ക് അവളെ പരിചയപ്പെടുത്തി
“ഇത് ആശ, ചെങ്ങന്നൂര്കാരിയാണ്”
“അതേയോ”
“ഇവിടെ അടുത്താണ് താമസിക്കുന്നത്”
“ഇവരാണോ ഉണ്ണി കൊണ്ടുവന്ന പിള്ളേര്”
“അതെ… മിടുക്കന്മാരാ, വന്ന് അന്നുതന്നെ ജോലിക്ക് കയറി”

ചേട്ടൻ അഭിമാനത്തോടെ പറഞ്ഞു, സുന്ദരൻ നേരെ അടുക്കളയിൽകയറി രാവിലെ കുഴച്ചുവച്ചിരുന്ന മാവ് ഉണ്ടായിരുന്നു, അവൻ വേഗം ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി ഞാനും അവനെ സഹായിച്ചു.

“സുശീലാ ഒരു പേയ്പ്പർ വിരിക്ക്”

അടുക്കളയിൽ നിന്നും ഞാൻ വിളിച്ച് പറഞ്ഞു, റൊട്ടി (ചപ്പാത്തി) എടുത്തുകൊണ്ട് ഞാൻ റൂമിലേയ്ക്ക് നടന്നു. സുശീലൻ തറയിൽ പേയ്പ്പർ വിരിച്ചിരുന്നു, പിറകേ സുന്ദരൻ കറിയുമായെത്തി.

“ആശ ചേച്ചി കൈ കഴുകി വാ കഴിക്കാം’

ഉണ്ണിച്ചേട്ടനും ആശചേച്ചിയും കൈകഴുകി വന്നു, ഞങ്ങളും വേഗം കൈവൃത്തിയാക്കി
വന്നു. ഉണ്ണിച്ചേട്ടൻ ഒഴികെ എല്ലാവരും നിലത്തിരുന്നു. കറിനല്ല രുചി ഉണ്ട് എന്ന ചേച്ചിയുടെ കമന്റ് എന്നിൽ ചിരിഉളവാക്കി, സുന്ദരൻ എന്നെ നോക്കി കാരണം കറി എന്ന പാതകം ഞാനായിരുന്നു ചെയ്തത്, ചേച്ചി ആക്കിയാതാണോ എന്നും ഞാൻ സംശയിച്ചു, ഉണ്ണിച്ചേട്ടാ ഇവളെ കെട്ടാനോ മറ്റോ ആണ് പരിപാടി എങ്കിൽ മോന്റെ കാര്യം പൊക.. ഇത്ര നല്ലതായിട്ട് പാചകം ചെയ്താൽ ശവനേ നീതന്നെ തുണ. ഞങ്ങൾ പാത്രം എല്ലാം കഴുകി വച്ചു പിന്നെ പോകാൻ തയ്യാറായി,

“ചേച്ചി ഞങ്ങൾ ഇറങ്ങുകയ, തിരക്കില്ലെങ്കിൽ ഞങ്ങൾ വന്നിട്ട് പോകാം”
“അയ്യോ ഇല്ല, ഉണ്ണിയെ കണ്ടിട്ട് കുറച്ചായി വിശെഷം എന്തുണ്ട് എന്ന് തിരക്കാൻ കയറിയെന്നേ ഉള്ളു, ഞാനും ഉടനെ ഇറങ്ങുകയാ”
“ചേച്ചിയുടെ ഇഷ്ടം, ഉണ്ണിച്ചേട്ട ഞങ്ങൾ ഇറങ്ങുന്നു “
“ശരി….”
ഞാൻ തിരിഞ്ഞ് ഉണ്ണിച്ചേട്ടനെ ഒന്നു നോക്കി, മോനെ ദിനേശാ.., സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് മനസ്സിൽ പറഞ്ഞു. ഞാൻ കമ്പനിയിലേയ്ക്ക് നടക്കുമ്പോൾ അവളെ കുറിച്ച് ഓർത്തു, ആശ കാണാൻ തരക്കേടില്ല, കേസ്കെട്ട് ആണോ ഏയ് അവളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല, ങാ എന്തെങ്കിലും ആകട്ടെ.
“ നീ എന്താടാ ആലോചിക്കുന്നത് “
“ഏയ് ഒന്നുമില്ല”
“സത്യം പറ നീ ആശയെ കുറിച്ചല്ലെ ചിന്തിച്ചത്”
ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കി
“എനിക്ക് എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നു”
“എനിക്കും, നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നത്”
“അതും ശരിയാ”
ഇപ്പോൾ കമ്പനിയിൽ എല്ലാം ശീലമായിരിക്കുന്നു (വേദനകളും). ഫോർമാൻ എന്നെ വിളിച്ച് അസംബ്ലി ഡെസ്കിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി അയാൾ പ്രീതയോട് എന്തോപണി പറഞ്ഞുകൊടുത്തു, ഞാൻ ആദ്യം ഒന്നു ഭയന്നു, പണിതെറിച്ചോ ഭഗവാനെ, ബംഗാളിക്കൊപ്പം തന്നെ ആയിരുന്നു പ്രൊഡക്ഷനിൽ ഞാനും പിന്നെ എന്തിനാ ഇയാൾ വിളിക്കുന്നത് എന്ന് ശങ്കിച്ചു. പ്രീത എന്നെ വേറൊരു ഡെസ്ക്കിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു അത്തോടി (ചുറ്റിക) പിന്നെ നീളമുള്ള ചതുര മുഖമുള്ള ഒരു ഉളിയും തന്നു, അവൾ അത് പഞ്ച് ചെയ്യുന്നത് കാണിച്ചു തന്നു. ഒരു കാര്യം അവൾ പ്രത്യേഗം ഓർമ്മിപ്പിച്ചു,
“ഇത് വിലകൂടിയ സാധനമാണ് ശ്രദ്ധിച്ച് പഞ്ച് ചെയ്യണം എല്ലെങ്കിൽ അത് വെയ്സ്റ്റാകും“.
“ശരി നോക്കാം”
സകല ദൈവങ്ങളേയും വിളിച്ചുകൊണ്ട് ഞാൻ പുതിയ പണി തുടങ്ങി, ആദ്യം അടിച്ചത് പിഴച്ചു, പിന്നെ കുറേ കൂടെ ശ്രദ്ധിച്ച് ചുറ്റിക പായിച്ചു, അത് ശരിയായി പിന്നെ അതുപോലെ മറ്റെല്ലാ പീസുകളും ചെയ്തു. ഫോർമാൻ അതെല്ലാം എടുത്തുനോക്കി അതിൽ ആദ്യം അടിച്ചത് മാത്രമേ പിഴച്ചിരുന്നൊള്ളു, അയാൾ എന്റെ തോളിൽ തട്ടി പറഞ്ഞു
“സബാഷ്…. അച്ചാകിയ, ആഗേസെ യെ സബ് തും കരോ. സമച്ഗയ, പ്രീത തും ഇസ്കോ സംഛാതോ”
“ജീ..”
ഞാൻ പ്രീതയെ നോക്കി, സബാഷ് പറഞ്ഞപ്പോൾ തെറി അല്ല എന്ന് മനസ്സിലായി, ഇത് നമ്മുടെ മലയാളത്തിലെ “സുബാഷ്” തന്നെ, പ്രീതയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, അപ്പോൾ ആണ് എനിക്ക് ശരിക്കും ആശ്വാസമായത്, അവൾ എന്റെ അടുത്തുവന്നു
“ഫോർമാന് തന്നെ ബോധിച്ചു. ഇനീമുതൽ ഇത് ചെയ്താൽ മതി എന്നാ പറഞ്ഞത് “
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി, ……..ഈ…ശ്വരാ…!!!

Monday, June 8, 2009

മരിക്കാത്ത ഓർമ്മകൾ-11

-11-
“ശരിയാ ഞാനും ഇടയ്ക്ക് കണ്ടു, എങ്ങനുണ്ടടെ അവൾ “
“നീഒക്കെ ആരുടെ കാര്യമാ പറയുന്നത്”
“ ഓ ഒന്നും മനസ്സിലാകാത്ത കുഞ്ഞ്…”
“ചുമ്മാ ആളെ കളിയാക്കല്ലെ, ഞാൻ നോക്കിയിട്ട് പോലുമില്ല”
“ശരി ശരി നിനക്ക് നാട്ടിൽ ഒരു രൂപക്കൂട് പണിയുന്നുണ്ട്”
റൂമിന്റെ താക്കോൽ സുന്ദരന്റെ കയ്യിലായിരുന്നു, വേഗം റൂം തുറന്ന് അകത്തുകയറി
“എടാ ഇന്ന് ബ്രഡ് കഴിക്കാം അല്ലെ”
“അല്ലാതെ എന്തുചെയ്യാനാ”
സുശീലൻ വേഗം പാത്രം കഴുകിക്കൊണ്ട് വന്നു, പിന്നെ എല്ലാം പെട്ടന്ന് നടന്നു. പത്ത് മിനിട്ട്കൊണ്ട് ഓംലെറ്റും, ബ്രഡും ശരിയായി. കഴിക്കുമ്പോൾ എല്ലാവരും നിശബ്ദരായിരുന്നു, ജീവിതത്തിന്റെ താളം മാറിയതിന്റെ വീർപ്പുമുട്ടൽ എല്ലാവരുടെ മുഖത്തും വ്യക്തമായിരുന്നു. സുന്ദരൻ ഭക്ഷണം കഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചു, ബ്രഡ്ഡിന്റെ മൊരിഞ്ഞ ഭാഗത്ത് തൊടുമ്പോൾ അവന് എന്തോ ഈർഷ്യ ഉള്ളതുപോലെ തോന്നി, വിരലുകളിലെ തൊലി തേഞ്ഞ് പോയതിനാലാവാം, ഉച്ചകഴിഞ്ഞ് ഞങ്ങൾ ഒരുമണി ആയപ്പോഴേയ്ക്കും കമ്പനിയിൽ തിരിച്ചെത്തി, ആരുമായും അധികം ഞങ്ങൾ സംസാരിച്ചിരുന്നില്ല, കാരണം ഞങ്ങൾക്ക് ഹിന്ദി അറിയില്ല അവർക്ക് മലയാളവും. പരസ്പരം ചിരിച്ച് കാണിക്കുകയായിരുന്നു ആദ്യം ഞങ്ങൾക്കിടയിലെ കമ്മ്യൂണിക്കേഷൻ. ഉച്ചകഴിഞ്ഞും എന്റെ പണിക്ക് മാറ്റമൊന്നും ഇല്ലായിരുന്നു, രണ്ട്കൈകൊണ്ടും മാറിമാറി വീൽ കറക്കി ഒരു വിധത്തിൽ വൈകുന്നേരം ആക്കി. ഉച്ചകഴിഞ്ഞ് സുന്ദരന് ഗ്രൈൻഡിംഗ് ആയിരുന്നു, മോൾഡിൽ നിന്നും പുറത്ത് വരുന്ന പീസ്കളെ ഗ്രൈൻഡ് ചെയ്ത് ശരിയാക്കുന്ന പണി
അന്ന് വൈകുന്നേരം ഞങ്ങൾ അഞ്ചുമണിക്ക് കമ്പനിയുടെ പുറത്ത് വന്നു, പുറത്ത് ഇരുട്ട് വീണുതുടങ്ങി തണുപ്പും.ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ ഉണ്ണിച്ചേട്ടൻ അവിടെ ഉണ്ടായിരുന്നു
“എങ്ങനെ ഉണ്ട് ജോലി ഒക്കെ “
“തരക്കേടില്ല “
ഞാൻ മറുപടി പറഞ്ഞു
“നിങ്ങൾക്കോ “
സുന്ദരനേയും, സുശീലനേയും നോക്കി ചേട്ടൻ ചോദിച്ചു
“കുഴപ്പമില്ല”
“ഇത് ഒരു തൽക്കാല സെറ്റപ്പാണ് സാവധാനം നിങ്ങളുടെ ട്രേഡിലേയ്ക്ക് മാറാം”
“ആയിക്കോട്ടെ”
“നിങ്ങൾ ഭാഗ്യമുള്ളവരാ, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കേണ്ടി വന്നില്ലല്ലോ.!“
“അത് ശരിയാ “
“ഇവിടെ ചിലപിള്ളേരു്, മാസങ്ങളോളം പണിയില്ലാതെ നടന്നിട്ടാണ് ഒരു പണി കിട്ടുന്നത് “
താൻ ഏറ്റകാര്യം ഭംഗിയായി നടത്തി എന്ന ചാരുദാർത്യത്തിലായിരുന്നു ഉണ്ണിച്ചേട്ടൻ, ദൈവം ഞങ്ങളെ കൈവിട്ടില്ല എന്ന സന്തോഷത്തിൽ, ഒപ്പം ഉണ്ണിചേട്ടനോട് നന്ദിയും. പിന്നെ കമ്പനിയിലെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.
“ശമ്പളം അറുനൂറ് രൂപ, പിന്നെ ഓവർടൈം 150 രൂപ മൊത്തം 750 രൂപ”
“ഓവർടൈം എത്ര മണിക്കൂർ ആണ് “
“ഒന്നര മണിക്കൂർ ആയിരിക്കും”
“ അതായത് ആറര വരെ ഡ്യൂട്ടി, ഓവർടൈം കമ്പൽസറി ആണ് എല്ലാ ദിവസവും ഉണ്ടാകും എന്ന് ചുരുക്കം”
“ശരി എന്തെങ്കിലും ആകട്ടെ, പണി തൽക്കാലം ഉണ്ടല്ലോ”
“നല്ല ഒരു ജോലി ആകുമ്പോൾ നമുക്ക് പുതിയ റൂം എടുക്കാം”
ഉണ്ണിച്ചേട്ടൻ സ്വപ്നം കണ്ടുതുടങ്ങി,ഭക്ഷണം പാചകം ചെയ്യുന്നത് ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായതിനാൽ, പ്രത്യേഗിച്ച് ഒന്നും പറയാനില്ലാതായി, കുറ്റങ്ങളും കുറവുകളും പരസ്പരം പറഞ്ഞു, പക്ഷെ ഒരിക്കൽ പോലും ആ കുറ്റങ്ങൾ ഞങ്ങൾക്ക് തിരുത്താൻ പറ്റിയില്ല എന്നതാണ് സത്യം അതിന് കാരണം പാചകത്തിലെ അറിവില്ലായ്മ തന്നെ, പിന്നെ സാവധാനം ഞങ്ങളുടെ നാവ് ആ രുചികൾക്ക് വഴങ്ങി, അങ്ങനെ ലോകത്തിലെ എറ്റവും രുചിയുള്ള ഭക്ഷണം ഞങ്ങൾ പാചകം ചെയ്യാനും ആഹരിക്കാനും തുടങ്ങി..
സാവധാനം ഡെക്ക എന്ന ആ ഗാവിലെ നിവാസികളിൽ ഞങ്ങളും ഉൾപ്പെട്ടു, ഗള്ളികളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ശ്വാനപ്പടയും ഞങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങി, പിന്നെ ജീവിതചര്യകളിൽ മാറ്റം വന്നു, രാവിലെ എണീക്കുകയും ഭക്ഷണം പാചകം ചെയ്യുക എന്നതും പ്രധാന പണി ആയി പിന്നെ കമ്പനിയിലെ ജോലിയും. സുന്ദരനായിരുന്നു ഏറ്റവും പ്രയാസം ബഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടി അവനെ വല്ലാതെ ബുദ്ധിമുട്ടിച്ചു എന്നത് പരമാർത്ഥം. പിന്നെ വിരലിനെ കാർന്നുതിന്നുന്ന ബഫർമെഷീൻ, ഒരാഴ്ച്ചകൊണ്ട് സുന്ദരന് അല്പം കട്ടിയുള്ള വസ്തുക്കളിൽ പിടിക്കാൻ വയ്യാത്ത അവസ്ഥയിലായി, മാലിക്കിനോട് പറഞ്ഞപ്പോൾ പിന്നെ കുറച്ച് ദിവസത്തേയ്ക്ക് അസംബ്ലിംഗിൽ പണികൊടുത്തു. ഇതിനിടയിൽ ഉണ്ണിച്ചേട്ടന്റെ കൂട്ടുകാരെ ഒക്കെ പരിചയപ്പെട്ടു, സാവധാനം ഞങ്ങളുടെ സുഹൃത്ത്വലയവും വികസിച്ചുവന്നു
എന്റെ അടുത്ത മിഷീനിൽ വർക്ക് ചെയ്തിരുന്നത് ഒരു ബംഗാളി പയ്യനായിരുന്നു, ഒരു ഇരുപത്വയസ്സ് പ്രായം കാണും, അവൻ എന്നോട് ഹിന്ദിയിൽ എവിടുന്നു വരുന്നു എന്ത് പഠിച്ചാതാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചു. കോളേജിൽ പഠിക്കുമ്പോൾ സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു പഠിച്ചത്, കൂടെ എൻ.സി.സി യ്ക്ക് ചേർന്നപ്പോൾ കിട്ടിയ അറിവുകളും കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു. അവനും അവന്റൊപ്പം നാല് പയ്യന്മാരും ഈ കമ്പനിയിൽ ഉണ്ടായിരുന്നു അവരെ ഫോർമാൻ നേരിട്ട് കൊണ്ടുവന്നതാണ് അതിനാൽ അവർക്ക് ശമ്പളവും കൂടുതൽ ഉണ്ട്. ഒരുമലയാളി പെണ്ണ് ഉണ്ടന്ന് പറഞ്ഞിരുന്നല്ലോ അവൾ ഞങ്ങളോട് സംസാരിക്കാൻ താത്പര്യം കാട്ടിയില്ല. പൊതുവെ വിദ്യാഭ്യാസമുള്ള മലയാളികൾ ജാഡക്കാർ ആണെന്ന സത്യം ഞാൻ ഓർത്തു. ഞങ്ങൾക്കിടയിൽ സംസാരിക്കാൻ പ്രത്യേഗ വിഷയം ഒന്നും ഉണ്ടായിരുന്നില്ല എന്നതും മറ്റൊരുകാരണമായി. ഒരു ദിവസം ഫോർമാൻ സുന്ദരനോട് എന്തൊക്കയോ പറഞ്ഞു സുന്ദരന് ഒന്നും മനസ്സിലായില്ല, സത്യത്തിൽ എനിക്കും ഒന്നും പിടികിട്ടിയില്ല, അവർ പോയിക്കഴിഞ്ഞപ്പോൾ പ്രീത (മലയാളി പെണ്ണ്) ഞങ്ങളെ സഹതാത്തോടെ നോക്കി.
“നിങ്ങൾ ഡെൽഹിയിൽ ആദ്യമായാ..?”
“അതേ.”
സുന്ദരൻ മറുപടിപറഞ്ഞു………

Thursday, June 4, 2009

മരിക്കാത്ത ഓർമ്മകൾ-10

-10-
“അളിയാ എങ്ങനുണ്ട് പുതിയ ജീവിതം “
സുന്ദരൻ എന്നെ നോക്കി.., പിന്നെ സീരിയസ്സ് ആയി പറഞ്ഞു
“ എനിക്ക് അല്പം പേടി തോന്നുന്നുണ്ട് “
“ എന്തിന്.?
“ഉണ്ണിയെ വിശ്വസിക്കാൻ പറ്റുമോ എന്ന് ഒരു സംശയം, അന്ന് അവൻ പറഞ്ഞതൊക്കെ കളവാണ് എന്ന് ഇപ്പോൾ നമ്മൾ കണ്ടു, ഇനി ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞിട്ട് ചെയ്തില്ലങ്കിൽ..”
“ഛെ…. നീ ഇത്ര സില്ലി ആയാലോ..എടാ ഈ ലോകം വളരെ വലുതാണ് ആരെങ്കിലും സഹായിക്കുമെടാ എല്ലാവരും ഒരേ തരക്കാരല്ലല്ലോ “
“അതും ശരിയാ…, വിധിയെ തടുക്കാനാവില്ലല്ലോ “
അന്ന് പകൽ ഞങ്ങൾ പുറത്തെങ്ങും പോയില്ല, വൈകുന്നേരം ആയപ്പോൾ ഉണ്ണിച്ചേട്ടൻ വന്നു, ജോജി പലസ്ഥലത്തും പറഞ്ഞിട്ടുണ്ട് ഇഷ്ടപ്പെടുന്നിടത്ത് ജോലി ചെയ്യാം എന്നുമൊക്കെ വിശധീകരിച്ചു. ഞങ്ങൾ അത് മുഴുവൻ വിശ്വസിച്ചില്ല എങ്കിലും, കുറച്ചൊക്കെ കാര്യമാക്കി. അന്ന് വൈകുന്നേരവും, റൊട്ടിയും സബ്ജിയും ഉണ്ടക്കി, മണ്ണെണ്ണ ക്ഷാമം ആയതിനാൽ ചോറ് തൽക്കാലം വേണ്ടന്നു വച്ചു.
അന്ന് വൈകിട്ട് കിടക്ക വിരിച്ചപ്പോൾ സുശീലൻ പറഞ്ഞു
“ഇന്ന് ഞാൻ നടുക്ക് കിടക്കും ഇന്നലെ ഞാൻ തണുത്ത് വിറച്ചാണ് കിടന്നത്”
“ശരി ഇന്ന് നീ കിടന്നോ, നാളെ സുന്ദരൻ “
അങ്ങനെ ഓരോത്തർക്കും നടുക്ക് കിടക്കാനുള്ള അവസരം ഒരുങ്ങി. രാത്രിയിൽ ഭയങ്കര തണുപ്പായിരുന്നു, സിമെന്റ് തറയിൽ നിന്നും ശരീരത്തിലേയ്ക്ക് തണുപ്പ് അരിച്ചു കയറി, എന്നെ ചെറുതായി വിറയ്ക്കാൻ തുടങ്ങി, സ്ഥാനം തെറ്റിക്കിടന്ന പുതപ്പ് വലിച്ച് നേരെ ഇട്ടു, ദൈവമേ ഡെൽഹിയിലെ തണുപ്പ് കൊണ്ട് ചാകാനാണോ വിധി, അച്ഛൻ പറഞ്ഞതാണ് പോകണ്ടാ എന്ന്, സമ്മതിച്ചില്ല അനുഭവിക്കാതെ എന്ത് ചെയ്യും, ഒരു റജായി വാങ്ങണേൽ അതിനുള്ള പണം കൈയ്യിൽ ഇല്ലതാനും. ങാ എനിക്കും വരും ഒരു ദിവസം, സ്വയം ആശ്വസിച്ചും സമാധാനിച്ചും എപ്പോഴോ ഉറങ്ങി, രാവിലെ തന്നെ ഉണ്ണിച്ചേട്ടൻ കുളികഴിഞ്ഞു വന്നു, ഞങ്ങളെ വിളിച്ചുണർത്തി
“ആശാന്മാരൊക്കെ വേഗം എണീറ്റ് കുളിച്ച് റെഡിയാക്”
ഞാൻ തൽ പൊക്കി ഉണ്ണിച്ചേട്ടനെ നോക്കി, എന്താണ് സംഗതി, തിരിച്ച് നാട്ടിലെയ്ക്കാണോ???
“ഏടാ പിള്ളാരെ ഇന്ന് നിങ്ങൾക്ക് പണി ശരിയാക്കിത്തരാം “
എനിക്ക് വിശ്വാസം വന്നില്ല, ചുമ്മ പറഞ്ഞതാണോ1
“വേഗം വേണം എട്ട് മണിക്ക് പണിതുടങ്ങും”
ഞങ്ങൾ വേഗം പ്രാധമികകർമ്മങ്ങൾ കഴിഞ്ഞ്, ഒരുങ്ങി, പുറത്ത് നല്ലതണുപ്പായിരുന്നു, ഞാൻ എന്റെ “സ്വറ്റർ” ഷർട്ടിന്റെ അടിയിൽ ഇട്ടു, ഷൂ എടുത്ത് തുടച്ച് വൃത്തിയാക്കി ഇട്ടു, ഏകദേശം എട്ടര ആയപ്പോൾ ഞങ്ങൾ അവിടെ നിന്നും ഉണ്ണിച്ചേട്ടന്റെ കൂടെ പുറത്തേയ്ക്കിറങ്ങി, ഞങ്ങൾ താമസിക്കുന്ന ഗള്ളിയിൽ നിന്നും അല്പം ദൂരെ ആയിരുന്നു ഉണ്ണിച്ചേട്ടൻ പറഞ്ഞ കമ്പനി, കമ്പനിയുടെ വാതിൽക്കൽ ഞങ്ങൾ എട്ടേമുക്കാലിന് മുൻപ് എത്തി, ഞങ്ങളെ കണ്ടിട്ടാവണം നീളമുള്ള ഒരു ചെറുപ്പക്കാരൻ പുറത്തെയ്ക്ക് വന്നു. ഉണ്ണിച്ചേട്ടൻ വളരെ ഭവ്യതയോടെ അയോളോട് സംസാരിച്ചു, ജോലിക്കാര്യം ആണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ ജോലിക്കാർ വന്നു തുടങ്ങി, അതിൽ ഒരു മലയാളി പെൺകുട്ടിയും ഉണ്ടായിരുന്നു, താടിയിൽ ഒരു കറുത്തമറുകുള്ള പെൺകുട്ടി, ഇരു നിറമായിരുന്നു അവൾക്ക് പുറത്ത് നിൽക്കുന്ന ഞങ്ങളെ അവൾ തിരിഞ്ഞ് നോക്കി. ഉണ്ണിച്ചേട്ടനും ആ ചെറുപ്പക്കാരനും ഓഫീസിലേയ്ക്ക് പോയി ഞങ്ങൾ പുറത്ത് കാത്തുനിന്നു.പത്ത്പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഉണ്ണിച്ചേട്ടൻ പുറത്ത് വന്നു ഒപ്പം ആ ചെറുപ്പക്കാരനും.
“എല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്, തൽക്കാലം ഇവിടെ കയറാം പിന്നെ ബാക്കി നമുക്ക് ശരിയാക്കാം “
ഞങ്ങൾ മറുത്തൊന്നും പറഞ്ഞില്ല, കാരണം എന്തും ചെയ്യാന്തയ്യാറായാണല്ലോ ഞങ്ങളുടെ വരവ്. അത് റോട്ടറി സ്വിച്ച് ഉണ്ടാക്കുന്ന കമ്പനി ആയിരുന്നു. കുടിൽ വ്യവസായം, എട്ട് പേരോളം അവിടെ ജോലിചെയ്യുന്നു അതിൽ ബംഗാളികൾ ആണ് കൂടുതലും, പിന്നെ ഒരു മലയാളി പെൺകുട്ടി, ഒരു ഹിന്ദിക്കാരി പെണ്ണ്, പിന്നെ ഞങ്ങൾ മൂന്ന് പേരും… രണ്ട് മുറിയിൽ ആയിരുന്നു ഫാക്ടറി. ഒന്നിൽ മോൾഡിംഗ് മെഷീൻ മറ്റൊന്നിൽ അസംബ്ലിംഗ്. മെഷീൻ റൂമിൽ ഒരാളെ ഉള്ളു അയാൾ ബംഗാളി, പിന്നെ അസ്സംബ്ലിയിൽ ആണ് മറ്റെല്ലാവരും. അത് ഒരുമാതിരി വലിയ ഹാൾ ആയിരുന്നു അതിന്റെ ഒരു വശത്ത് നാല് പഞ്ചിംഗ് മെഷീൻ വച്ചിരുന്നു, (മാനുവൽ ഓപ്പറേറ്റിംഗ് ടൈപ്പ്) അതിന്റെ മുകളിൽ ഒരു ഡ്രൈവിംഗ് വീൽ അത് വളരെ സ്പീഡിൽ തിരിച്ചുകൊണ്ടിരിക്കണം അപ്പോൾ ഡൈ ഫിറ്റ് ചെയ്തിരിക്കുന്ന ഭാഗം ശക്തിയായി പഞ്ച് ചെയ്യേണ്ട മെറ്റലിൽ പതിക്കുന്നു. അതിൽ രണ്ട് മെഷീനിലെ ആൾ ഉണ്ടായിരുന്നൊള്ളു, ഫോർമാൻ എന്ന് തോന്നിക്കുന്ന ആൾ എന്നെ അവിടേയ്ക്ക് കൂട്ടിക്കൊണ്ട് പോയി, മറ്റുള്ളവർ അത് പ്രവർത്തിപ്പിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുകാര്യം ഉറപ്പായി ഇവിടെ തുടർന്നാൽ ജീവിതം പൊക.
അതിലെ ഒരു മെഷീൻ എനിക്ക് നൽകി അതിന്റെ പിന്നിൽ ചമ്രം പടഞ്ഞിരുന്ന് വേണം അതിന്റെ ഡ്രൈവിംഗ് വീൽ തിരിക്കാൻ എനിക്കാണെങ്കിൽ ചമ്രം പടഞ്ഞിരുന്ന് ശീലവുമില്ല. ആദ്യത്തെ കുറച്ച് നേരം സംഗതി രസമായിരുന്നു, ഡൈയുടെ താഴെ സ്റ്റീൽ പ്ലേറ്റ് കൃത്യമായി വയ്ക്കുക പിന്നെ വീൽ ഡ്രൈവ് ചെയ്ത് പഞ്ച് ചെയ്യുക., ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ഇടുപ്പെല്ലിന് വേദന തുടങ്ങി പിന്നെ അത് പുറത്തേയ്ക്ക് വ്യാപിച്ചു, അപ്പുറത്ത് സുന്ദരന്, ബഫിംഗ് മിഷീനിൽ ആയിരുന്നു പണി. മെയിൻ ഡൈയ്യിൽ നിന്നും പുറത്ത് വരുന്ന സ്വിച്ചിന്റെ ഭാഗങ്ങളെ ബഫ് ചെയ്ത് ക്ലീൻ ചെയ്തെടുക്കുക എന്നതായിരുന്നു ശ്രമകരമായ ജോലി, ബഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പൊടി മനുഷ്യന്റെ ആയുസ്സിനെ കുറയ്ക്കും എന്നത് സത്യമായിരുന്നു, അത്ര നേർത്ത പൊടിപടലമായിരുന്നു അവൻ ഇരിക്കുന്ന ഭാഗം മുഴുവൻ. ഇടയ്ക്ക് ഞാൻ അവിടുന്ന് എണീറ്റ് സുന്ദരന്റെ അടുത്തെത്തി, മൂക്കും വായും കർച്ചീഫ്കൊണ്ട് അവൻ മൂടിക്കെട്ടിയിരുന്നു, അവന്റെ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് സഹതാപം തോന്നി.
സുശീലൻ അസംബ്ലിംഗ് വിഭാഗത്തിൽ ആയിരുന്നു, ലോഹഭാഗങ്ങളെ കൂട്ടി ഇണക്കുന്നതാണ് അസംബ്ലിംഗ് വിഭാഗം ഇതിലായിരുന്നു ആളുകൾ കൂടുതൽ. പത്തിൽ താഴെ മിനിട്ട് കൊണ്ട് ഒരു റോട്ടറി സ്വിച്ച് അവർ അസ്മബ്ലി ചെയ്യുമായിരുന്നു. ഈ അസംബ്ലിചെയ്തവ അജാത്പൂർ മാർക്കറ്റിൽ ആണ് വിൽക്കുന്നത് അത് വാങ്ങാൻ ചിൽ വൻകിടകമ്പനികൾ എത്തുമായിരുന്നു. പിന്നീട് ഈ സ്വിച്ചുകൾ വെളിച്ചം കാണുന്നത് ബ്രാണ്ട് നെയിമുകളിൽ ആയിരിക്കും..
ഒരുവിധത്തിലാണ് ഞങ്ങൾ അന്ന് ഉച്ചവരെ തള്ളിയത്. പന്ത്രണ്ട് മണി ആയപ്പോൾ ഞങ്ങൾ ഉച്ചഭക്ഷണത്തിന് റൂമിൽ പോയി.
“സുന്ദരാ എങ്ങനുണ്ട് പണി..?”
“നല്ല സുഖമുള്ള പണി, നീ എന്റെ കൈവിരൽ കണ്ടോ”
അവൻ അവന്റെ കൈയ്യ് എന്നെ കാണിച്ചു, വിരലിലെ അറ്റമെല്ലാം ചുവന്നിരുന്നു, അവൻ ആദ്യമായതിനാൽ എങ്ങനെ ചെയ്യണം എന്ന് അറിയില്ലാത്തതിനാലാവാം പ്ലാസ്റ്റിക്ക് ഭാഗങ്ങൾക്കൊപ്പം വിരലും ബഫ് ചെയ്തു, തുടരെ യുള്ള ഈ പ്രവർത്തി അവന്റെ വിരലിന്റെ രേഖകൾ മായ്ച്ചുകളഞ്ഞു, എവിടെ എങ്കിലും ഒന്ന് തട്ടിയാൽ രക്തം കിനിയുന്ന അവസ്ഥയിലായി
“ഓ… എടാ പ്ലാസ്റ്റിക്ക് ബഫ് ചെയ്യുന്നതിന് പകരം നീ കൈവിരൽ ബഫ് ചെയ്തോ ? “
“ദെ നീ ചൊറിയല്ലെ…..”
“ഞാൻ തമാശിച്ചതല്ല നീ കുറച്ച് ശ്രദ്ധിച്ച് ചെയ്യ് ഇല്ലങ്കിൽ നിന്റെ വിരൽ കാണില്ല!“
“സുശീല നിന്റെ പണി എങ്ങനുണ്ട് ?”
“കുഴപ്പമില്ല…”

“എങ്ങനെ കുഴപ്പം കാണും ആ പെണ്ണിന്റെ വായി നോക്കി ഇരിക്കുകയല്ലായിരുന്നോ “..