Showing posts with label ഇന്നലകളിലൂടെ. Show all posts
Showing posts with label ഇന്നലകളിലൂടെ. Show all posts

Monday, June 22, 2009

മരിക്കാത്ത ഓർമ്മകൾ-13

-13-

ശരിക്കും അത് എനിക്ക് ഒരാശ്വാസമായിരുന്നു ഇപ്പോൾ എനിക്ക് ഇരിക്കാൻ ഒരു പൊക്കമുള്ള സ്റ്റൂൾ അതിനോട് ചേർന്ന് ഒരു ഡെസ്ക്ക്. ഒരു പ്രമോഷൻ കിട്ടിയ പ്രദീതി.ദൈവം കൈവിട്ടില്ല എന്നു തോന്നുന്നു, എല്ലാം അമ്മയുടെ പ്രാർത്ഥനയായിരിക്കും, ഓവർടൈം തുടങ്ങുന്നതിന് മുൻപ് ചായയുംചെറിയ ഒരു കടിയും കിട്ടും ( കടി എന്നതുകൊണ്ട് ഉദ്ദേശിച്ചത്, കഴിക്കാനുള്ള മട്ടി എന്ന സാധനം) അഞ്ചുമണിയാകുമ്പോൾ നല്ല വിശപ്പായിരിക്കും ഈ വിശപ്പിനെ ചെറുതായ് ഒന്നു ബ്ലോക്കാൻ ഇവൻ ധാരാളം, ഇഞ്ചിച്ചായയും മട്ടിയും വളരെ സ്വാദുള്ളതായാണ് തോന്നിയത്. അന്ന് ഞങ്ങൾ ഓവർടൈം കഴിഞ്ഞാണ് റൂമിലേയ്ക്ക് പോയത്. റൂമിൽ ചെന്നപ്പോൾ, അകത്തെ കാഴ്ച്ചകണ്ട് എന്റെ കണ്ണുതള്ളി പൊതുവെ അല്പം തള്ളിയതാണ് എന്റെ കണ്ണ് ! (ഞങ്ങളുടെ എല്ലാം)
ആശഇരുന്ന കട്ടിലിൽ അതിലും ഗംഭീരമായ രണ്ടെണ്ണം!!, രണ്ട് ചേച്ചിമാർ, എന്റെ ഉണ്ണിച്ചേട്ടാ നീ പേര് അന്വർത്ഥമാക്കിയല്ലോ, ഞങ്ങൾ അകത്തേയ്ക്ക് കയറിയപ്പോൾ അവർ കട്ടിലിൽ നിന്നും എണീറ്റു. ഞങ്ങൾ അവരെ വിഷ് ചെയ്തു. അവർ തിരിച്ചും, ഉണ്ണിച്ചേട്ടൻ അടുക്കളയിൽ ആയിരുന്നു, ഒരു തട്ടിൽ കാപ്പിയുമായി കള്ളകൃഷണൻ വാതിൽക്കലിൽ, സുശീലൻ ചേട്ടന്റെ കയ്യിൽ നിന്നും തട്ടം വാങ്ങി
“ചേട്ടൻ ഇതൊന്നും ചെയ്യേണ്ടാ, ഞങ്ങളില്ലെ ഇവിടെ”
അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി തത്തിക്കളിച്ചു. ഈശ്വരാ ഇവൻ ഒരുനടയ്ക്ക് പോകില്ലെന്നാ തോന്നുന്നത്. ഞാൻ അവരെ ശ്രദ്ധിച്ചു ഒരാൾക്ക് അല്പം പ്രായം ഉണ്ട് എന്നാൽ രണ്ടാമത്തെ കുട്ടി (യുവതി) അധികം പ്രായമില്ല എന്ന് തോന്നുന്നു.
“ഇത് രമണി..”
പ്രായമുള്ള യുവതിയെ ചൂണ്ടി ഉണ്ണിച്ചേട്ടൻ പറഞ്ഞു, അവർ പുഞ്ചിരിച്ചു, തരക്കേടില്ല,
“ഇത് രാധിക..”
അവൾ പുഞ്ചിരിച്ചു, ഞാൻ ആമുഖത്തുതന്നെ നോക്കിനിന്നു, അമരത്തിലെ മമ്മൂട്ടിയുടെ മകൾ ആയി അഭിനയിച്ച മാതുവിനെ പോലെ തോന്നി, ആ കണ്ണിലേയ്ക്ക് അതിന്റെ തിളക്കം എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. സുന്ദരൻ എന്റെ കാലിൽ ആഞ്ഞ് ചവുട്ടി, ഒരുഞടുക്കത്തോടെ ഞാൻ മിഴികൾ പിൻവലിച്ചു, അവളും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു!? സുന്ദരന്റെ പതിഞ്ഞ ശബ്ദം എന്റെ കാതിൽ വീണു
“എടാ……ഉണ്ണി ശ്രദ്ധിക്കുന്നുണ്ട്…”
ഞാൻ പരിസര ബോധം വീണ്ടെടുത്തു, ഇവൾ, ഞാൻ തേടിയ സൌന്ദര്യം ഇതായിരുന്നോ…..
“സുന്ദരാ ഞാനിവളെ പൊക്കും……”
“ഉം, നീ ഇപ്പോൾ ക്ഷമിക്ക്, കഞ്ഞിക്ക് വകയില്ലാത്തവനാ പൊക്കാൻ പോകുന്നെ “
അവൻ എന്റെ ദൌർബല്ല്യത്തിൽ കയറിപ്പിടിച്ചു. കാപ്പികുടിച്ച്, ഏറെ നേരം വർത്തമാനം പറഞ്ഞിരുന്നു, അവർ സഹോദരിമാരായിരുന്നു, രമണിയും രാധികയും പത്തനം തിട്ട സ്വദേശികൾ, തരക്കേടില്ലാത്ത ശമ്പളത്തിൽ ആണ് രണ്ടുപെരും ജോലിചെയ്യുന്നത്. രമണി ഏതോ ഒരു ഇലക്ട്രോണിക്ക് കമ്പനിയിൽ അസംബ്ലിംഗിൽ വർക്ക് ചെയ്യുന്നു, രാധിക അജാത്പൂരിലോമറ്റോ നല്ല ഒരുകമ്പനിയിൽ ജോലിചെയ്യുന്നു. അവരുടെ ഇടപെടൽ വളരെ, മാന്യവും എളിമയുള്ളതുമായിരുന്നു, എനിക്ക് രാധികയോടുള്ള മതിപ്പ് വർദ്ധിച്ചു,
അന്ന് വൈകിട്ട് ഞങ്ങൾ അത്താഴത്തിന് ചോറും കറിയും ആക്കി കാരണം ഇവിടെ വന്നിട്ട് ഒന്നോ രണ്ടോ പ്രാവശ്യമെ ഞങ്ങൾ അത്താഴത്തിന് ചോറ് വച്ചിരുന്നുള്ളൂ,
“നിങ്ങൾ ചോറ് വയ്ക്ക് അപ്പോഴേയ്ക്കും ഞാൻ അല്പം ഇറച്ചി വാങ്ങിക്കൊണ്ട് വരാം നല്ല ഒന്നാതരം പോത്തിറച്ചി ഇവിടെ കിട്ടും “
ഉണ്ണിച്ചേട്ടൻ പുറത്തേയ്ക്കിറങ്ങി
“അധികം താമസിക്കാതെ വരണം”
“ശരി..”
“എടാ നീ എന്നാ പന്തം കണ്ട പെരുച്ചാഴിയെ പോലെ ആ പെണ്ണിന്റെ വായിൽ നോക്കി നിന്നത് മനുഷ്യനെ നാണം കെടുത്തുമല്ലോ രണ്ടുംകൂടെ..”
“അതാരെ ഈ രണ്ടും കൂടെ? “
“അയ്യോ നമ്മുടെ സുശീലൻ…, എനിക്ക് ചൊറിഞ്ഞ് വന്നതാ..”
സുന്ദരൻ കത്തിക്കയറുകയായിരുന്നു, ദരിദ്രവാസിക്ക് അസൂയ, ജലസി…ജലസി ഞാൻ സുശീലന്റെ നെരെ നോക്കി
“ എടാ പന്ന….. മോനെ നിനക്കാരാട സുശീലൻ എന്ന് പേരിട്ടത് “
“ അതെ സകല ദുശീലങ്ങളുമുള്ള…. മോനാ ഇവൻ, ഇവന്റെ അപ്പൻ എത്ര പാവം മനുഷ്യൻ അതെങ്ങനാ കഴിഞ്ഞ ജന്മത്തിലെ ശത്രു പുത്രനായി പിറക്കും എന്നല്ലെ വയ്പ്പ് ഇവന്റെ അപ്പന്റെ കാര്യത്തിൽ അതും സത്യമായി “
“മതി മതി നിർത്ത് സുന്ദരനും സുശീലനും കേൾക്കാൻ പറയുകയാണ്”
രണ്ടുപേരും എന്നെ നോക്കി
“ആ രാധികയെ ഞാൻ ബുക്ക് ചെയ്യുന്നു അതിൽ കേറി കൊത്തല്ലെ”
“ആഹാ ബുക്കിംഗ് ഒക്കെ കഴിഞ്ഞോ ആദ്യം അന്വേഷിക്ക് ആ വണ്ടി ഓട്ടത്തിലാണോ എന്ന് എന്നിട്ട് പോരെ ബിക്കിംഗും സർവ്വീസിംഗും ഒക്കെ “
“ആദ്യം ഒന്നിഷ്ട്പ്പെട്ട് വരട്ടെ പിന്നെ അന്വേഷിക്കാം”
“ങാ.. ഇത്തിരി ഓടിയതാണേലും കൊഴപ്പമില്ല”
“സുന്ദര നീ എന്റെ ക്ഷമയെ പരിശോധിക്കല്ലെ”
“ശരി വിട് സവാളയും മറ്റുമൊക്കെ വേഗം അരിഞ്ഞുവയ്ക്കാം”
സുന്ദരൻ പെട്ടന്നുതന്നെ സവാള അരിഞ്ഞു, അവൻ ഇടതുകൈക്ക് അരിയുന്നത് കാണാൻ നല്ല രസമായിരുന്നു,
“സാറെ… എന്തോനോക്കി നിൽക്കുകയാണ് അവള് പോയി“

“അല്ല സുന്ദര ഞാൻ ആലോചിക്കുവാരുന്നു, നിന്നെ കെട്ടുന്ന പെണ്ണ് എത്ര ഭാഗവതിയാണെന്ന് “
ചിരിയടക്കാൻ പാടുപെടുന്ന സുശീലനെ ഞാൻ നോക്കി,
“അല്ല അളിയ അപ്പോൾ ഇവനല്ല ഇവനെയാ കെട്ടിക്കുന്നെ.. എനിക്കുവയ്യ..”
സുന്ദരന് ശരിക്കും ദേഷ്യം വന്നു,
“പാത്രം നിന്റെ ആമ്മാവൻ വന്ന് കഴുകുമോ….. പോയി പാത്രം കഴുകടാ”
“ഒരു താമാശപറയാനും സമ്മതിക്കില്ല… “
“ഉവ്വ് അവന്റെ ഒരു തമാശാ ഇയ്യാവ് ആര് ചാർളിചാപ്ലിനോ “
“പോടാ….”
സുശീലൻ പാത്രം കഴുകാൻ അടുക്കളയിലേയ്ക്ക് പോയി ഞാൻ സുന്ദരന്റെ അടുത്തിരുന്നു. വെളുത്തുള്ളി പൊളിക്കുന്നതിനിടയിൽ ഞാൻ അവനോട് ചോദിച്ചു
“ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ “
“സത്യമല്ലാതെ ഞാനൊരു വാക്കും പറയില്ല നീ പറയ് കാര്യമെന്താണെന്ന്”
“അല്ല.. ഈ രാധിക എങ്ങനുണ്ട്… ?”
“അടിപൊളി പീസല്ലെ…ഉം..?”
അവൻ മുഖമുയർത്തി എന്നെ നോക്കി
“ഏയ്… ചുമ്മ..”
“ഉവ്വ്.. പ്രേമം ആണോ….ലവ്വ് ലവ്വ്..”
“കിട്ടുമോ…”
“തീർച്ചയായും കിട്ടും….അത് നിന്നെക്കൊണ്ട് താങ്ങാൻ പറ്റുമോ ? ”……….

Monday, June 15, 2009

മരിക്കാത്ത ഓർമ്മകൾ-12

-12-

“അയാൾ എന്താ പറഞ്ഞതെന്ന് അറിയാമോ “
“ഇല്ല”
“നിങ്ങൾ പണി എടുക്കുന്നില്ലന്ന്, “
“അങ്ങനെ പറഞ്ഞോ”
“ഉം.. എത്ര പണിതാലും പോര, ഇവന്മാർ കണ്ണിൽ ചോര ഇല്ലാത്തവന്മാരാ “

പ്രീത ഫോർമാനോടുള്ള ദേഷ്യം മലയാളത്തിൽ തീർത്തു! എന്റെ മനസ്സിൽ ഒരു പേടി തോന്നി, ആദ്യം കിട്ടിയ പണിയാ ദൈവമെ അത് വെള്ളത്തിലാകുമോ, ഇതിൽ കൂടുതൽ എങ്ങനാ പണിയുന്നത്, ബംഗാളി ഉണ്ടാക്കുന്ന അത്രയും പ്ലേറ്റ് ഞാനും പഞ്ച് ചെയ്യുന്നുണ്ട്, സുന്ദരന്റെ കാര്യം കമ്പയർ ചെയ്യാൻ പറ്റില്ല സുശീലന്റെ കാര്യം എന്താണെന്ന് ഒരു പിടിയുമില്ല, എന്തായാലും വരുന്നിടത്തുവച്ച് കാണുക എന്ന് സിദ്ധാന്തത്തിൽ ഉറച്ചു നിൽക്കാം. ഈ പണിതെറിച്ചാൽ ചിലപ്പോൾ ഉണ്ണിച്ചേട്ടൻ കൈഒഴിയും, എന്തായാലും കുറച്ച് കരുതിയിരിക്കുന്നത് നല്ലതായിരിക്കും
“എന്താ പേര്..”
“ഞാൻ സുശീലൻ…., ഇത് സുന്ദരൻ, ഇത്..(എന്റെ പേര് തൽക്കാലം വെള്ളത്തൂവൽ എന്നുതന്നെ ഇരിക്കട്ടെ )“
“തന്റെ പെര് എന്താണ് ?”
ചോദ്യം സുശീലന്റെ വക, പീക്കിരിപയ്യൻ ആണെങ്കിലും ആൾ കുറുക്കനാണല്ലോ, ഞാൻ മനസ്സിൽ വിചാരിച്ചു
“ എന്റെ പേര് പ്രീത”
“നാട്ടിൽ എവിടെയാണ്”
“റാന്നി”
“അതെയോ..”
“എന്താ റാന്നി അറിയുമോ”
“ഇല്ല..”
സുശീലൻ ഒരു വളിച്ച ചിരി പാസ്സാക്കി, പിന്നെ പ്രീത ഞങ്ങളോട് വളരെ സൌമ്യമായാണ് പെരുമാറിയത്, ഭാഷ വശമില്ല എന്നതിന്റെ ഒരു സഹാനുഭൂതിയും. ഫോർമാനും ഞ്ങ്ങൽക്കുമിടയിൽ ദ്വിഭാഷിയായി അവൾ വർത്തിച്ചു, കമ്പനിയിൽ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ദിവസങ്ങൾ കഴിഞ്ഞു. ഒരുദിവസം ഊണ് കഴിക്കാൻ ഞങ്ങൾ റൂമിൽ എത്തുമ്പോൾ റൂം തുറന്ന് കിടക്കുന്നു! ആദ്യം ഒന്നു ഞടുങ്ങി, കാരണം സർട്ടിഫിക്കറ്റ് എല്ലാം ബാഗിനുള്ളിൽ ആണ് ആരെങ്കിലും ബാഗ് അടിച്ച് മാറ്റിയാൽ ജീവിതം കോഞ്ഞാട്ട. അകത്ത് കടന്നപ്പോൾ ഞങ്ങൾ വീണ്ടും ഞെട്ടി…, ഒരു പെൺകുട്ടി ഉണ്ണിക്കൊപ്പം കട്ടിലിൽ ഇരിക്കുന്നു. ഞങ്ങളെ കണ്ട് ആ കുട്ടി കട്ടിലിൽ നിന്നും എണീറ്റു. ഉണ്ണിച്ചേട്ടൻ ഞങ്ങൾക്ക് അവളെ പരിചയപ്പെടുത്തി
“ഇത് ആശ, ചെങ്ങന്നൂര്കാരിയാണ്”
“അതേയോ”
“ഇവിടെ അടുത്താണ് താമസിക്കുന്നത്”
“ഇവരാണോ ഉണ്ണി കൊണ്ടുവന്ന പിള്ളേര്”
“അതെ… മിടുക്കന്മാരാ, വന്ന് അന്നുതന്നെ ജോലിക്ക് കയറി”

ചേട്ടൻ അഭിമാനത്തോടെ പറഞ്ഞു, സുന്ദരൻ നേരെ അടുക്കളയിൽകയറി രാവിലെ കുഴച്ചുവച്ചിരുന്ന മാവ് ഉണ്ടായിരുന്നു, അവൻ വേഗം ചപ്പാത്തി ഉണ്ടാക്കാൻ തുടങ്ങി ഞാനും അവനെ സഹായിച്ചു.

“സുശീലാ ഒരു പേയ്പ്പർ വിരിക്ക്”

അടുക്കളയിൽ നിന്നും ഞാൻ വിളിച്ച് പറഞ്ഞു, റൊട്ടി (ചപ്പാത്തി) എടുത്തുകൊണ്ട് ഞാൻ റൂമിലേയ്ക്ക് നടന്നു. സുശീലൻ തറയിൽ പേയ്പ്പർ വിരിച്ചിരുന്നു, പിറകേ സുന്ദരൻ കറിയുമായെത്തി.

“ആശ ചേച്ചി കൈ കഴുകി വാ കഴിക്കാം’

ഉണ്ണിച്ചേട്ടനും ആശചേച്ചിയും കൈകഴുകി വന്നു, ഞങ്ങളും വേഗം കൈവൃത്തിയാക്കി
വന്നു. ഉണ്ണിച്ചേട്ടൻ ഒഴികെ എല്ലാവരും നിലത്തിരുന്നു. കറിനല്ല രുചി ഉണ്ട് എന്ന ചേച്ചിയുടെ കമന്റ് എന്നിൽ ചിരിഉളവാക്കി, സുന്ദരൻ എന്നെ നോക്കി കാരണം കറി എന്ന പാതകം ഞാനായിരുന്നു ചെയ്തത്, ചേച്ചി ആക്കിയാതാണോ എന്നും ഞാൻ സംശയിച്ചു, ഉണ്ണിച്ചേട്ടാ ഇവളെ കെട്ടാനോ മറ്റോ ആണ് പരിപാടി എങ്കിൽ മോന്റെ കാര്യം പൊക.. ഇത്ര നല്ലതായിട്ട് പാചകം ചെയ്താൽ ശവനേ നീതന്നെ തുണ. ഞങ്ങൾ പാത്രം എല്ലാം കഴുകി വച്ചു പിന്നെ പോകാൻ തയ്യാറായി,

“ചേച്ചി ഞങ്ങൾ ഇറങ്ങുകയ, തിരക്കില്ലെങ്കിൽ ഞങ്ങൾ വന്നിട്ട് പോകാം”
“അയ്യോ ഇല്ല, ഉണ്ണിയെ കണ്ടിട്ട് കുറച്ചായി വിശെഷം എന്തുണ്ട് എന്ന് തിരക്കാൻ കയറിയെന്നേ ഉള്ളു, ഞാനും ഉടനെ ഇറങ്ങുകയാ”
“ചേച്ചിയുടെ ഇഷ്ടം, ഉണ്ണിച്ചേട്ട ഞങ്ങൾ ഇറങ്ങുന്നു “
“ശരി….”
ഞാൻ തിരിഞ്ഞ് ഉണ്ണിച്ചേട്ടനെ ഒന്നു നോക്കി, മോനെ ദിനേശാ.., സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് മനസ്സിൽ പറഞ്ഞു. ഞാൻ കമ്പനിയിലേയ്ക്ക് നടക്കുമ്പോൾ അവളെ കുറിച്ച് ഓർത്തു, ആശ കാണാൻ തരക്കേടില്ല, കേസ്കെട്ട് ആണോ ഏയ് അവളെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല, ങാ എന്തെങ്കിലും ആകട്ടെ.
“ നീ എന്താടാ ആലോചിക്കുന്നത് “
“ഏയ് ഒന്നുമില്ല”
“സത്യം പറ നീ ആശയെ കുറിച്ചല്ലെ ചിന്തിച്ചത്”
ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കി
“എനിക്ക് എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നു”
“എനിക്കും, നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നത്”
“അതും ശരിയാ”
ഇപ്പോൾ കമ്പനിയിൽ എല്ലാം ശീലമായിരിക്കുന്നു (വേദനകളും). ഫോർമാൻ എന്നെ വിളിച്ച് അസംബ്ലി ഡെസ്കിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി അയാൾ പ്രീതയോട് എന്തോപണി പറഞ്ഞുകൊടുത്തു, ഞാൻ ആദ്യം ഒന്നു ഭയന്നു, പണിതെറിച്ചോ ഭഗവാനെ, ബംഗാളിക്കൊപ്പം തന്നെ ആയിരുന്നു പ്രൊഡക്ഷനിൽ ഞാനും പിന്നെ എന്തിനാ ഇയാൾ വിളിക്കുന്നത് എന്ന് ശങ്കിച്ചു. പ്രീത എന്നെ വേറൊരു ഡെസ്ക്കിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു അത്തോടി (ചുറ്റിക) പിന്നെ നീളമുള്ള ചതുര മുഖമുള്ള ഒരു ഉളിയും തന്നു, അവൾ അത് പഞ്ച് ചെയ്യുന്നത് കാണിച്ചു തന്നു. ഒരു കാര്യം അവൾ പ്രത്യേഗം ഓർമ്മിപ്പിച്ചു,
“ഇത് വിലകൂടിയ സാധനമാണ് ശ്രദ്ധിച്ച് പഞ്ച് ചെയ്യണം എല്ലെങ്കിൽ അത് വെയ്സ്റ്റാകും“.
“ശരി നോക്കാം”
സകല ദൈവങ്ങളേയും വിളിച്ചുകൊണ്ട് ഞാൻ പുതിയ പണി തുടങ്ങി, ആദ്യം അടിച്ചത് പിഴച്ചു, പിന്നെ കുറേ കൂടെ ശ്രദ്ധിച്ച് ചുറ്റിക പായിച്ചു, അത് ശരിയായി പിന്നെ അതുപോലെ മറ്റെല്ലാ പീസുകളും ചെയ്തു. ഫോർമാൻ അതെല്ലാം എടുത്തുനോക്കി അതിൽ ആദ്യം അടിച്ചത് മാത്രമേ പിഴച്ചിരുന്നൊള്ളു, അയാൾ എന്റെ തോളിൽ തട്ടി പറഞ്ഞു
“സബാഷ്…. അച്ചാകിയ, ആഗേസെ യെ സബ് തും കരോ. സമച്ഗയ, പ്രീത തും ഇസ്കോ സംഛാതോ”
“ജീ..”
ഞാൻ പ്രീതയെ നോക്കി, സബാഷ് പറഞ്ഞപ്പോൾ തെറി അല്ല എന്ന് മനസ്സിലായി, ഇത് നമ്മുടെ മലയാളത്തിലെ “സുബാഷ്” തന്നെ, പ്രീതയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, അപ്പോൾ ആണ് എനിക്ക് ശരിക്കും ആശ്വാസമായത്, അവൾ എന്റെ അടുത്തുവന്നു
“ഫോർമാന് തന്നെ ബോധിച്ചു. ഇനീമുതൽ ഇത് ചെയ്താൽ മതി എന്നാ പറഞ്ഞത് “
ഞാൻ വിശ്വാസം വരാതെ അവളെ നോക്കി, ……..ഈ…ശ്വരാ…!!!

Sunday, May 24, 2009

മരിക്കാത്ത ഓർമ്മകൾ-8

-8-
ഉണ്ണിച്ചേട്ടൻ, അശോകന് നമസ്തേ പറഞ്ഞു, പിന്നെ കാര്യത്തിലേയ്ക്ക് കടന്നു, (ഹിന്ദി ഒഴിവാക്കുന്നു, അതായിരിക്കും എളുപ്പം എന്ന് തോന്നുന്നു)
“ഇന്നലെ സുന്ദരിമാ, ഒരൂ റൂം കിച്ചൺ ഉണ്ടെന്നു പറഞ്ഞു ഞാൻ അഡ്രസ്സ് പറഞ്ഞുതരാം ഒന്നു തിരക്കി നോക്കു, ചിലപ്പോൾ കിട്ടും “
“ശരി..”
ഞങ്ങൾ അഡ്രസ്സ് വാങ്ങി അവിടുന്ന്, സുന്ദരി മായുടെ വീട് ലക്ഷ്യമാക്കി നടന്നു. കുറച്ച് ഉള്ളിലേയ്ക്ക് നടന്നു കഴിഞ്ഞപ്പോൾ ശരിക്കും ഒരു ഗാവിന്റെ (ഗ്രാമത്തിന്റെ) പ്രതീതി, ചില രാജേഷ ഖന്ന സിനിമയുടെ ഒരു ടച്ച്. ചാണകവും, (പശുവിന്റെ വിസർജ്ജം) ഗോതമ്പിന്റെ വേസ്റ്റും ചേർത്ത് വൃത്താകൃതിയിൽ പരത്തി ഉണക്കി എടുത്ത ഒരു സംഭവം ഞങ്ങളുടെ നാട്ടിൽ ഇതിന് ചാണകപരള എന്ന് പറയും ശവദാഹത്തിനും മറ്റും ഉപയോഗിക്കും, ഇവിടെ വിറകിന് പകരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്നു. ഈ സംഭവം വൃത്താകൃതിയിൽ അടുക്കി കൂന പോലെ വച്ചരിക്കുന്നു, അങ്ങനെ അവിടെ നിറയെ ഇത്തരം കൂനകൾ കാണപ്പെട്ടു, ഇനി എവിടെ ആയിരിക്കും സുന്ദരി മായുടെ വീട് ? വീടിന് പുറത്ത് കണ്ട ഒരു വൃദ്ധനോട് സുന്ദരി മായെ കുറിച്ച് തിരക്കി,
അയാൾ അപ്പുറത്തുള്ള ഒരു വീട് ചൂണ്ടികാട്ടി, കാലപ്പഴക്കം ചെന്ന വീടായിരുന്നു അത്. ഞങ്ങൾ ആ വീട്ടിൽ ചെന്നു അവിടെ പുറത്ത് ഇട്ടിരുന്ന ചാറപ്പായിൽ (ചണം പാകിയ കട്ടിലിന് തുല്ല്യമായ ഉപകരണം) ഒരു സ്ത്രീ ഇരുപ്പുണ്ടായിരുന്നു, അതായിരുന്നു സുന്ദരിമാ…. തലയിൽ കൂടെസാരിതലപ്പിട്ട് അവർ മുഖം മറച്ചിരുന്നു. ഞങ്ങളെ കണ്ട് അവർ അതിൽ നിന്നും എണീറ്റു,
“ ആന്റിജി, ഞങ്ങൾക്ക് ഒരു റൂം വാടകയ്ക്ക് വേണമായിരുന്നു, കടയിലെ അശോകനാണ് ആന്റിയോട് ചോദിക്കാൻ പറഞ്ഞത് “
“ശരി,….റൂം ഉണ്ട് പക്ഷേ വാടക ഞാൻ കുറയ്ക്കില്ല “
“ശരി, ആദ്യം റൂം കാണട്ടെ…”
ആന്റി ഞങ്ങളുടെ കൂടെ വന്നു, അവിടെ നിന്നും കുറച്ച് ദൂരെ ആയിരുന്നു ആന്റിയുടെ വാടക വീട്, രണ്ട് ഗള്ളി പിന്നിട്ട് ഒരു കോർണറിൽ ആയിരുന്നു ആന്റിയുടെ ഫ്ലാറ്റ് സമുച്ഛയം. (രണ്ട് നിലയെ ഉള്ളു അല്പം അശ്ചര്യത്തിനായി പ്രയോഗിച്ചെന്നു മാത്രം)
ഞങ്ങൾ അഞ്ചുപേരും ആന്റിയും അവിടേയ്ക്ക് കടന്നു, ഒരു പടിപ്പുര, അത് നാട്ടിലെ പോലെ തന്നെ തടികൊണ്ട് ഉണ്ടാക്കിയതാണ്. അതിന്റെ വിജാഗിരിഒക്കെ കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചിരുന്നു, കിരുകിര ശബ്ദത്തോടെ തുറന്നു (പണ്ടത്തെ കൈരളിവിലാസം ലോഡ്ജ് എന്ന സീരിയൽ ഓർമ്മ വന്നു) ഞങ്ങളെ കണ്ടിട്ടാവാം കിളിവാതിലുകളിൽ നിന്നും പല തലകളും പുറത്തേയ്ക്ക് നീണ്ടു, അക്കൂട്ടത്തിൽ ചില തരുണീ തലകളും കണ്ടു, ഈ…ശ്വരാ എല്ലാം കാണാൻ ആളുകൾ ഉണ്ടല്ലോ! എന്നൊരാശ്വാസമായിരുന്നു എല്ലാ മുഖങ്ങളിലും (ഞങ്ങളുടെ)
വാതിൽ തുറന്ന് അകത്തേയ്ക്ക് കയറിയാൽ അല്പം തുറസായ സ്ഥലം അത്, കടപ്പ കല്ല് പാകിയിരുന്നു. പിന്നെ നാട്ടിലെ തിണ്ണ പോലെ ഒരു വഴി അതിലേയ്ക്കാണ് എല്ലാ മുറുകളുടേയും വാതിൽ തുറക്കുന്നത്.ഗ്രൌണ്ട് ഫ്ലോറിൽ നാല് മുറികൾ ഒന്ന് ഞങ്ങൾക്ക് പറഞ്ഞ മുറി, മറ്റൊന്നിൽ ഒരു തടിയൻ സർദാർ താമസിക്കുന്നു, അതിനപ്പുറത്ത്, ബീഹാറികൾ (ബീഹാർ സ്വദേശികൾ) താമസിക്കുന്നു, നാലാമത്തെ മുറി ഞങ്ങളുടെ മുറിയുടെ ഓപ്പസിറ്റാണ് അതിന്റെ വാതിൽ ഗള്ളിയിലേയ്ക്കാണ് തുറക്കുന്നത്, ഈ നാലമത്തെ മുറിയോട് ചേർന്നാണ് കക്കൂസ്സ്, കുളിമുറി സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഈ ഫ്ലോറിൽ താമസ്സിക്കുന്ന എല്ലവർക്കും ഉപയോഗിക്കണം അതായത് കോമൺബാത്ത്റൂം,
ആന്റി പൂട്ട് തുറന്ന് മുറി കാട്ടിത്തന്നു, തരക്കേടില്ലാത്ത മുറി, ചുവരിൽ അലമാര, (കടപ്പ കല്ല്കൊണ്ട് തട്ടുണ്ടാക്കിയ ഇൻ ബിൽറ്റ് സംഭവം).പിന്നെ അതിനോട് ചേർന്ന് അടുക്കള (രസോയി) മൂന്നടി നീളം രണ്ടടി വീതി ഒരാൾക്ക് നിൽക്കാം പിന്നെ ചെറിയ ഒരു സ്ലാബ്, പാതകം (വർക്ക് ടോപ്പ്). ഇത്രയുമായിരുന്നു ആ ലക്ഷ്വറി അപ്പാർട്ട് മെന്റ്, ആന്റി അഭിമാനത്തോടെ തല ഉയർത്തി നിന്നു, എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ!!
“ങാ.. ഇനി വാടക..”
ഞങ്ങൾ ശബ്ദം കേട്ട് നോക്കി, ആന്റി ഞങ്ങളെ നോക്കി കച്ചവടത്തെകുറിച്ച് പറയുന്നു,
“വാടക തൊള്ളായിരം രൂപ, ഇതിൽ ഒരു രൂപ പോലും സുന്ദരി മാ കുറയ്ക്കില്ല”
“ആന്റി ഈ തൊള്ളായിരം അല്പം കൂടുതൽ അല്ലെ “
ഉണ്ണിച്ചേട്ടൻ ആന്റിയെ മയപ്പെടുത്താൻ ശ്രമം ആരംഭ്ച്ചു
“ശരി എങ്കിൽ മക്കള് ചെല്ല്….”
ദൈവമേ, ഇത് പണിയാകുന്ന ലക്ഷണമാണല്ലോ, നേരം ഉച്ചയാകുന്നു, നേരം ഇരുട്ടുന്ന പോലെ നാരായണൻ കുട്ടിയുടെ മുഖവും ഇരുളും, മര്യാദ പാലിച്ചില്ലങ്കിൽ, ഞാൻ ഉണ്ണിച്ചേട്ടനോട് പറഞ്ഞു ഇതുതന്നെ എടുക്കാം ബാക്കി വരുന്നിടത്തുവച്ച് കാണാം, അങ്ങനെ അത് ഞങ്ങളുടെ “വീട്“ ആയി
അന്നുതന്നെ ഞങ്ങൾ അവിടേയ്ക്ക് താമസം മാറി, അശോകന്റെ കടയിൽ നിന്ന് സാധനങ്ങൾ “പറ്റായി” വാങ്ങാൻ തുടങ്ങി. ഉണ്ണിച്ചേട്ടൻ ഉപയോഗിച്ചിരുന്ന സാധനങ്ങൾ എല്ലാം എടുത്തുകൊണ്ട് വന്നു, പഴയ ഒരു മണ്ണെണ്ണ സ്റ്റൌ, പിന്നെ പാചകം ചെയ്യാനുള്ള ഒന്നുരണ്ട് അലുമിനിയം പാത്രം പിന്നെ അങ്ങനെ അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഉണ്ടായിരുന്നു പോരാത്തത് ഞങ്ങൾ പുറത്തു നിന്നും വാങ്ങി. അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വയം പാചകം ചെയ്ത് കഴിക്കാൻ പോകുന്നു!!!

Thursday, May 21, 2009

മരിക്കാത്ത ഓർമ്മകൾ - 7

-7-
ഏകദേശം രണ്ട് മണികൂർ കൊണ്ട് ഞങ്ങൾ വസീർപൂരിൽ എത്തി. ഇതാണോ ഡെൽഹി എന്ന് ഞാൻ ആശ്ചര്യപ്പെട്ടു! കാരണം ചങ്ങനാശ്ശേരി ടൌൺ ഇതിലും ഭംഗിഉള്ളതും വലുതുമായാണ് എനിക്ക് തോന്നിയത്. വസീർപൂർ (ഇന്നത്തെ അല്ലെ കേട്ടോ പതിനേഴ് വർഷം മുൻപുള്ള ഡെൽഹിയാണെ ഇത്, പിന്നെ ഞാൻ കണ്ട ഡെൽഹിയുടെ വളർച്ച വരും ഭാഗങ്ങളിൽ ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം) ഒരു ബസ്സ് സ്റ്റോപ്പ് മാത്രമായിരുന്നു അന്ന്. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്ത് എതിർവശത്തുള്ള നാരായണൻകുട്ടിയുടെ വീട് ലക്ഷ്യമാക്കി നടന്നു, ലോറൻസ് റോഡ് എന്നാണ് എന്റെ ഓർമ്മ അന്ന് അവിടെ ഫ്ലൈഓവർ ഒന്നുമില്ലായിരുന്നു, ബസ്റ്റാന്റും. ഇന്ന് നേതാജി സുഭാഷ് പ്ലേസ്സ് ബസ് ഡിപ്പോയും മറ്റുമൊക്കെ വന്നു, ഇന്നത്തെ വസീർപൂർ അന്നത്തേതിൽനിന്നും ഒക്കെ ഒത്തിരി മാറിയിരിക്കുന്നു, ഞാനും.
റോഡിൽ നിന്നും അവിടേയ്ക്ക് തറഓട് പാകിയ പാതയായിരുന്നു, വളരെ തിരക്കുള്ള വഴി , രണ്ട് വശത്തും മരങ്ങൾവച്ച്പിടിപ്പിച്ചിരുന്നു. മെയിൻ ഗൈറ്റ് കടന്ന് ഞങ്ങൾ അകത്തേയ്ക്ക് നടന്നു, നാരയണൻകുട്ടി താമസിച്ചിരുന്നത് അല്പം വലിയ ഒരു ഫ്ലാറ്റിൽ ആയിരുന്നു. ഞങ്ങൾ സാധനങ്ങൾ അടങ്ങിയ ബാഗ് ഹാളിൽ കൊണ്ടു വച്ചു., പുറത്ത് നല്ല തണുപ്പ്, അപരിചിതമായ സ്ഥലം ഉണ്ണിച്ചേട്ടൻ ഒഴികെ മറ്റാരെയും ഞങ്ങൾക്ക് നേരിട്ട് അറിവുമില്ല, ഭയം തോന്നിയില്ലങ്കിലും, ഒരു ബുദ്ധിമുട്ട് തോന്നി…
നാരായണൻകുട്ടി നിറഞ്ഞ സന്തോഷത്തോടെ ആണ് നാട്ടുകാരെ (ഞങ്ങളെ) എതിരേറ്റത്, അദ്ദേഹത്തിന്റെ ശ്രീമതിയും, ഉണ്ടായിരുന്നു. അവർ ഉടൻ തന്നെ ഞങ്ങൾക്ക് കാപ്പി ഇട്ടുതന്നു, തണുപ്പിന് നല്ല ഔഷധമാണല്ലോ കാപ്പി, പിന്നെ അല്പനേരം കുശലം ചോദിച്ചും, നാട്ട് വർത്തമാനം പറഞ്ഞും നേരം കൊഴിഞ്ഞു, എല്ലാവരും ഊണ് കഴിച്ചു, അറ്റുത്ത അയിറ്റം നന്നായി ഉറങ്ങുക എന്നതാണല്ലോ അതിനെ പറ്റി ആരും ഒന്നും പറഞ്ഞില്ല, ഉറങ്ങണം എന്ന് എങ്ങനെ വീട്ടുകാരോട് പറയും എന്ന ബുദ്ധിമുട്ടിലായിരുന്നു ഞങ്ങൾ
നാരായാണൻകുട്ടിതന്നെ അതിന് പരിഹാരം കണ്ടു,
“ എല്ലാവരും ഉള്ള സൌകര്യത്തിൽ, അഡ്ജസ്റ്റ് ചെയ്ത് ഉറങ്ങാം “
അദ്ദേഹം അകത്തുനിന്നും ഒരു കാർപ്പെറ്റ് സംഘടിപ്പിച്ചു, അതിന്റെ മുകളിൽ ഞങ്ങൾ പുതപ്പുകൾ വിരിച്ചു, അപ്പോഴേയ്ക്കും നാരായനകുട്ടി ഒരു റൂം ഹീറ്ററുമായി വന്നു.
“ഇത് ഇവിടിരിക്കട്ടെ, ശ്രദ്ധിച്ചു വേണം, കാരണം ഇതിൽ പ്രൊട്ടക്ഷൻ കെയ്സ് ഒന്നുമില്ലാത്തതാണ്, കുറച്ചു കാലമായി ഇവൻ സേവനം തുടങ്ങിയിട്ട്’
പാതി കാര്യമായും, കളിയായും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ആ ഹീറ്റർ റൂമിന്റെ ഒരു മൂലയ്ക്ക് വച്ചു, അല്ലങ്കിൽ ചിലപ്പോൾ ഉറക്കത്തിൽ ചരമ കോളത്തിൽ കയറിയാലോ ? ശുഭരാത്രി നേർന്നുകൊണ്ട് അദ്ദേഹം അകത്തേയ്ക്ക് പോയി കൂടെ ശ്രീമതിയും. അന്നത്തെ രാത്രി അങ്ങനെ കഴിഞ്ഞുകൂടി. രാവിലെ ഞങ്ങൾ എല്ലാവരും കൂടെ പുറത്തേയ്ക്കിറങ്ങി, ഒപ്പം മുരളിയും ഉണ്ടായിരുന്നു.
“ഉണ്ണി ആദ്യം നമുക്ക് അസാദ്പൂരിൽ ഇറങ്ങാം അവിടെ ഒരു റൂം ഉണ്ടെന്ന് എന്റെ ഒരു കൂട്ടുകാരൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു “
“ ശരി അവിടുന്നുതന്നെ ആകട്ടെ തുടക്കം “
പഴയ മുദ്രിക വണ്ടിക്ക് തന്നെ ഞങ്ങൾ അസാദ്പൂരിലേയ്ക്ക് യാത്ര തിരിച്ചു. ഇനീ സ്ഥലപേരുകൾ അവിടുത്തെ രീതിയിൽ തന്നെ വിളിക്കാം കാരണം ആസാദ്പൂർ ഹിന്ദിക്കാരന് അജാദ്പൂർ ആണ്, വസീർപൂർ വജീർപൂരും. അങ്ങനെ ഞങ്ങൾ അജാദ്പൂരിൽ എത്തി, ഒരു ടൌൺ എന്ന് പറയാൻ കഴിയില്ല കുറച്ച് കടകളും മറ്റുമുള്ള ഒരു സ്ഥലം അങ്ങനെയെ വിവക്ഷിക്കാൻ പറ്റു. ബസ്റ്റാൻഡിന്റെ എതിർവശത്തുള്ള ഏരിയായിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. റോഡ് മുറിച്ച്കടക്കണം നിരത്തിൽ ആണെങ്കിൽ നല്ല തിരക്കും, വളരെ ശ്രദ്ധിച്ച് ഞങ്ങൾ റോഡ് മുറിച്ചുകടന്നു. അവിടെ മുഴുവൻ ഫ്ലാറ്റ്കൾ ആയിരുന്നു, എല്ലാം പഴകിയവ. ഞങ്ങൾ ഒരു ഇടവഴി (ഗള്ളി) യിലൂടെ മുരളിയെ പിൻതുടർന്നു, പത്ത് മിനിട്ട് നടന്നപ്പോൾ ആ ഗള്ളിയുടെ അവസാനം ഒരു പഴകിയ വീട് ഒരു മുറിയും അടുക്കളയും പിന്നെ കോമൺ ആയി ഒരു ടോയിലെറ്റും, ആയിരത്തി ഇരുനൂറ് രൂപ വാടക, ഒരാൾക്ക് മുന്നൂറ് വച്ച്.., എന്തോ ആവീട് എനിക്ക് ഇഷടപ്പെട്ടില്ല, ഒപ്പം വാടക ഭയങ്കരമാണെന്ന ഉണ്ണിച്ചേട്ടന്റെ കമന്റും കൂടെ ആയപ്പോൾ ഇനീ ഒരു വാതിൽ തേടുക എന്നതായി ഞങ്ങളുടെ അടുത്ത ലക്ഷ്യം
അവിടുന്ന് ഞങ്ങൾ തിരിച്ച് മെയിൻ റോഡിൽ എത്തി. അവിടെ ഉണ്ടായിരുന്ന ഒരു പലചരക്ക് കടക്കാരനോട് വീട് വാടകയ്ക്ക് കിട്ടുമോ എന്ന് ചോദിച്ചു അയാൾ ഞങ്ങളെ കണ്ടിട്ടാണോ എന്നറിയില്ല കുറഞ്ഞ വാടകയ്ക്ക് ഇവിടെ എങ്ങും കിട്ടില്ല, പിന്നെ കിംഗ്സ് വേ ക്യാമ്പിൽ അന്വേഷിച്ചാൽ ചിലപ്പോൾ കിട്ടുമായിരിക്കും എന്നു പറഞ്ഞു.
“മുരളി.., എനിക്കറിയാവുന്ന കുറച്ച് പേർ അവിടുണ്ട്, ഞാൻ അവിടായിരുന്നല്ലോ താമസിച്ചിരുന്നത്, അവിടെ ഒരു സർദാറിന്റെ വീട്ടിൽ ഒരു വൺ റൂം ഖാലി (ഒഴിഞ്ഞ് കിടക്കുക) ആണെന്ന് ഒരാൾ പറഞ്ഞിരുന്നു, അവിടെ ഒന്നു തിരക്കാം “
“ഒരു മാസം മുൻപല്ലെ…… ഇപ്പോൾ അങ്ങനെ തന്നെ കാണും ഉണ്ണിവരുന്നതും നോക്കി…..”
“നീ ചുമ്മ കളിയാക്കല്ലെ മുരളി, ഇന്ന് വൈകുന്നതിനകം വീട് കിട്ടണം അല്ലെങ്കിൽ പെരുവഴിയിൽ കിടക്കെണ്ടിവരും “
“അത് ചിലപ്പോൾ വേണ്ടിവരും..”
ഉണ്ണിച്ചേട്ടൻ അപ്പോൾ റൂം ഒക്കെ എടുത്തിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞത് കളവായിരുന്നോ ?, ഞാൻ സുന്ദരനെ നോക്കി, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അവൻ കണ്ണിറുക്കി കാണിച്ചു. പിന്നെ അടുത്ത വണ്ടി കയറി ഞങ്ങൾ കിംഗസ് വേ ക്യാമ്പിൽ എത്തി. അവിടെ ഭയങ്കര തിക്കും തിരക്കുമായിരുന്നു, ഒരു ഉദ്സവത്തിന്റെ പ്രദീതി, സൈക്കിൾ റിക്ഷ, ഭട് ഭട് വണ്ടികൾ ( മുന്ന് വീൽ ഉള്ള എൻഫീൽഡിന്റെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച ഓട്ടോറിക്ഷ പോലുള്ള ഒരു സംഭവം പക്ഷെ ആള് പുലിയാണ് കേട്ടോ ഇന്ന് ഈ ഇനം അന്യം നിന്നും എന്നാണ് കേട്ടത്) അതിലൊന്നിൽ ഞങ്ങൾ കയറി, ഒരാൾക്ക് രണ്ട് രൂപ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
കിംഗ്സ് വേ ക്യാമ്പിൽ നിന്നും കുറച്ച് ഉള്ളിലോട്ട് മാറിയാണ് ഡക്ക എന്ന ഗാവ് (ഗ്രാമം) അവിടെ ആയിരുന്നു ഉണ്ണിച്ചേട്ടൻ താമസിച്ചിരുന്നത്. ചെറിയ ഗള്ളികൾ, ധാരാളം സാധരണക്കാർ തിങ്ങിപാർക്കുന്ന സ്ഥലം, ആവീടുകളിൽ ഏറിയഭാഗവും കയ്യേറി വീട്കെട്ടിയപോലെ തോന്നി കാരണം ഒരു കൃത്യമായ ആകൃതിയോ, വലിപ്പമോ ഇല്ലായിരുന്നു പല വീടുകൾക്കും.
ഗള്ളികൾ കുട്ടികളാൽ ശബ്ദപൂരിതമായിരുന്നു, അതിനിടയിലൂടെ നടന്നു നീങ്ങുന്ന നാൽക്കാലികൾ (ഗോഹത്യ പാപമാണന്നതിന്റെ തിരുശേഷിപ്പുകൾ) അവിടെ മൊത്തത്തിൽ മനം മടുപ്പിക്കുന്ന ഗന്ധം ആയിരുന്നു. ഡെക്കയിൽ ഇറങ്ങിയ ശേഷം ഞങ്ങൾ അകത്തേയ്ക്കുള്ള വഴിയിലേയ്ക്ക് നീങ്ങി ഇടയ്ക്ക് പരിചയക്കാരുമായി ചേട്ടനും മുരളിയും പരിചയം പുതുക്കി. കുറച്ച് ഉള്ളിലേയ്ക്ക് ചെന്നപ്പോൾ ഒരു വളവിന് ഉണ്ണിച്ചേട്ടൻ പറഞ്ഞ സർദാറിന്റെ വീട്, അവിടുത്തെ കോളിംഗ് ബല്ലിൽ ഉണ്ണിച്ചേട്ടൻ വിരൽ അമർത്തി. അല്പം കഴിഞ്ഞപ്പോൾ നല്ല ഉയരമുള്ള ഒരു സർദാർ വളിയിലേയ്ക്ക് വന്നു
“ഹാം ജീ ക്യാ ചാഹിയെ ?”
ഞാൻ സർദാർ പറഞ്ഞത് അതുപോലെ റിപ്പീറ്റ് ചെയ്ത് പതിയെ പറഞ്ഞു, മുരളി ഉടനെ അതിന്റെ മലയാള പരിഭാഷ പറഞ്ഞു തന്നു
“പറഞ്ഞാലും, എന്തു വേണം ?”
നല്ല ആളുകൾ എത്ര എളിമയോടെ ആണ് കാര്യങ്ങൾ അന്വേഷിക്കുന്നത്, ഇവിടെ ഒരു തൊഴിൽ കണ്ടെത്തുക എന്നത് അത്ര പാടുള്ള പണി ആണെന്ന് തോന്നുന്നില്ല. ഉണ്ണിച്ചേട്ടൻ റൂമിന്റെ കാര്യം പറഞ്ഞു, സർദാർ ഞങ്ങളെ മുകളിലത്തെ നിലയിൽ കൊണ്ടുചെന്നു. ഒരു വലിയ മുറി പിന്നെ ഒരു ചെറിയ അടുക്കള, പിന്നെ ചെറിയ ഒരു ടൊയിലെറ്റും. ആയിരത്തി അഞ്ഞൂറ് രൂപ., സംഗതി ഇവിടെ ആയിരത്തിൽ കുറഞ്ഞ് ഒന്നും നടക്കില്ല എന്ന് തോന്നുന്നു. പിന്നെ വരാം എന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും താഴേയ്ക്കിറങ്ങി…..,
“മുരളി, വാ…, നമുക്ക് അശോകന്റെ കടയിൽ ഒന്നു തിരക്കാം “
ഡക്കയിൽ അറിയപ്പെടുന്ന പലചരക്ക് കടക്കാരനാണ് അശോക്, അശോക് ചൌഹാൻ എന്നോ മറ്റോ ആണെന്നു തോന്നുന്നു അയാളുടെ മുഴുവൻ പേര്, പിന്നെ നമ്മൾ മലയാളികരിച്ച് അശോക”ൻ” എന്നാക്കി. മെയിൻ റോഡിൽ നിന്നും അധികം ദൂരത്തിലായിരുന്നില്ല അശോകന്റെ കട. അവിടെ എപ്പോഴും നല്ല തിരക്കായിരിക്കും, അവിടുത്തെ പറ്റുപടിക്കാരാവട്ടെ മലയാളികളും., അശോകന്റെ കട ലക്ഷ്യമാക്കി നീങ്ങി……. ഉണ്ണിച്ചേട്ടനും പിറകെ ഞങ്ങളും……..

Tuesday, May 12, 2009

മരിക്കാത്ത ഓർമ്മകൾ-6-

-6-

“ മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലോ നീ ഒക്കെ“
സുശീലൻ ശരിക്കും ഭയന്നു ഞങ്ങൾക്ക് കയറിപ്പറ്റാൻ കഴിയുമോ എന്ന് അവൻ സംശയിച്ചിരുന്നു, ഒരുഘട്ടത്തിൽ ഞാനും ഭയന്നു, ഏതെങ്കിലും ഒരുവൻ ഞങ്ങൾക്കിടയിൽ പെട്ടിരുന്നെങ്കിൽ കഥ മാറിപോയേനെ. സുന്ദരനും കിതയ്ക്കുന്നുണ്ടായിരുന്നു.
“എടാ സുശീല ഇതൊക്കെ ട്രയിനിംഗിന്റെ ഭാഗമാ, ജീവിതത്തിൽ ഇങ്ങനെ ഓടി എത്താൻ കഴിഞ്ഞില്ലങ്കിൽ ലക്ഷ്യങ്ങളും കേരള എക്സ്പ്രസ്സ് പോലെ അകന്നു പോകും ഏത്…’
ഞാനവനെ കളിയാക്കിപറഞ്ഞു, സുന്ദരന്റെ മുഖത്ത് ഒരു വളിച്ച ചിരി… ഉവ്വ് ഇപ്പം കാണാമായിരുന്നു എന്ന ദ്വനിയിൽ.
“ ഏതായാലും ഇത്രയും കഷ്ടപ്പെട്ട പൂരിയും കറിയും, തണുക്കുന്നതിന് മുൻ പ്തന്നെ കഴിക്കാം “
എല്ലാവരും എന്റെ അഭിപ്രായത്തോട് യോജിച്ചു, വിശപ്പ് അതിന് പ്രേരിപ്പിച്ചു എന്നതാവും കുറച്ചുകൂടെ ശരി. ഭക്ഷണം കഴിഞ്ഞ് ഓരോരുത്തരായി കൈകഴുകി സീറ്റിലേയ്ക്ക് വന്നു. വെള്ളം നന്നായി താണുത്തിരിക്കുന്നു, ഇന്ന് രാത്രി നല്ല തണുപ്പായിരിക്കുമെന്ന് ഉറപ്പായി, ഞാൻ എന്റെ ബാഗിൽ പരതി, അനിയൻ മധ്യപ്രദേശിൽ ആയിരുന്നപ്പോൾ വാങ്ങിയ ഒരു സ്വറ്റർ അമ്മ ബാഗിൽ വച്ചിരുന്നു. ബേച്ച്കളറിനെക്ക്ാൾ അല്പം കൂടെ ഇരുണ്ട നിറം, ഞാൻ അത് എടുത്ത് നിവർത്തി, ഒന്നുരണ്ട് സ്ഥലത്ത് എലികരണ്ടിയപോലെ കീറിയിരുന്നു, അത് ഷർട്ടിന്റെ മുകളിലൂടെ ഇട്ടു., പിന്നെയും എന്റെ കണ്ണുകൾ ആ കീറിയ ഭാഗത്തിൽ ഉടക്കി, അഭിമാനം സമ്മതിക്കാത്തതിനാൽ ഞാൻ അത് ഊരി വച്ചു, ഇതെല്ലാം നോക്കികൊണ്ടിരുന്ന മലയാളി ചേട്ടൻ പറഞ്ഞു
“ സാരമില്ല, അല്പം കഴിഞ്ഞാൽ നല്ല തണുപ്പായിരിക്കും കീറിയതൊന്നും കണക്കാക്കേണ്ട“
“അതല്ല പാകമാകുമോ എന്ന് നോക്കിയതാ, അനിയൻ പണ്ട് വാങ്ങിയതാ, മധ്യപ്രദേശിൽ വച്ച്…”
“ഉവ്വോ, അനിയൻ മധ്യപ്രദേശിൽ ഉണ്ടോ ?”
“ഉണ്ടായിരുന്നു….. ഇപ്പോൾ നാട്ടിൽ ഉണ്ട് അവന് അവിടുത്തെ കാലാവസ്ഥ പടിക്കുന്നില്ല “
“അതേയോ..”
ഞാൻ വീണ്ടും സ്വറ്റർ ബാഗിൽ നിന്നും എടുത്തു. ഷർട്ടിന്റെ മുകളിൽ അതുംകൂടെ ഇട്ടു. ജന്നലിന്റെ വിടവിലൂടെ തണുത്ത കാറ്റ് ശക്തിയായി അടിച്ചുകയറി, ഓരോ നിമിഷവും തണുപ്പ് ഏറിവരുന്നു. സുന്ദരൻ ബാഗിൽ നിന്നും കട്ടിയുള്ള പുതപ്പ് എടുത്തു, സുശീലനും എന്തോ കട്ടിയുള്ള തുണി എടുത്തു.
“സുന്ദര ഇന്ന് നീ ഇരിക്ക്, ഇന്നലത്തെ ഉറക്കക്ഷീണം, എനിക്ക് നന്നായി ഉറക്കം വരുന്നു.“
“ശരി ഞാൻ തന്നെ ഇരിക്കാം, “
ഞാൻ സീറ്റിലേയ്ക്ക് ചാരി ഇരുന്നു ഉറങ്ങാൻ ശ്രമിച്ചു, വണ്ടിയുടെ കുലുക്കം ഒരു സുഖകരമായി തോന്നി, അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന പോലെ….., സാവധാനം ഞാൻ ഉറക്കത്തിലേയ്ക്ക് കുപ്പുകുത്തി. അടുത്ത ദിവസം വെളുപ്പിന് തന്നെ സുന്ദരൻ വിളിച്ചുണർത്തി. അന്നും പ്രാധമിക കർമ്മങ്ങൾ ഞങ്ങൾതന്നെ ആദ്യം ചയ്തു. പിന്നെ അടുത്ത സ്റ്റേഷൻ വരുന്നതും നോക്കി ( ശരിക്കും പറഞ്ഞാൽ വരുന്നതല്ലല്ലോ, ചെല്ലുന്നതല്ലെ പക്ഷേ യാത്രക്കാർ അങ്ങനെയെ വിവക്ഷിക്കു) ഞങ്ങൾ ഇരുന്നു. ഇപ്പോൾ വണ്ടി വടക്കെ ഇന്ത്യയിലൂടെ ആണ് ഓടുന്നത്, ഗ്വാളിയറിൽ എത്തിയപ്പോൾ ഒരു പയ്യൻ ചായയുമായി കയറി, ചായ വാങ്ങി മെല്ലെ ഊതിക്കുടിച്ചു, പുറത്ത് മൂടൽ മഞ്ഞ് നല്ലരീതിയിൽ ഉണ്ടായിരുന്നു. പത്ത് മീറ്റർ ദൂരെ ഉള്ളവ പോലും കാണുക സാധ്യമല്ലാത്ത അവസ്ഥ., പിന്നീട് വണ്ടി വേഗം കുറച്ചാണ് പോയത്.
പിന്നങ്ങോട്ട് ഓരോ സ്റ്റേഷനും വൃത്തികേടിന്റെ പര്യായ പദങ്ങൾ ആയിരുന്നു എന്നതാണ് ശരി. അവിടുന്ന് അങ്ങോട്ട് ആകാംഷ ആയിരുന്നു. എത്രയും പെട്ടന്ന് ഡെൽഹി എത്തിയാൽ മതി എന്നായിരുന്നു ആഗ്രഹം, പക്ഷെ വണ്ടി ഇഴഞ്ഞാണ് നീങ്ങിയത്. ചിലസമയങ്ങളിൽ വണ്ടി നിറുത്തിയിട്ടു, സിഗ്നൽ കിട്ടുന്നില്ലത്രെ! ഏതായാലും ഞങ്ങളുടെ വണ്ടി നാല് മണിക്കൂറിൽ ഏറേ വൈകിയാണ് ന്യൂഡെൽഹി റെയിവെ സ്റ്റേഷനിൽലെത്തിയത്. തിക്കും തിരക്കും ഒഴിഞ്ഞ ശേഷമാണ് ഞങ്ങൾ ബോഗിയിൽ നിന്നും പുറത്ത് വന്നത്. കൈകളിലുള്ള ബാഗുമായി ഞങ്ങൾ ചേട്ടന്റെ ബോഗി ലക്ഷ്യമാക്കി നടന്നു.
ചേട്ടൻ പ്ലാറ്റ്ഫോമിൽ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങൾ അടുത്ത് ചെന്നപ്പോൾ പതിവ് ചിരി പാസ്സക്കി ചേട്ടൻ പറഞ്ഞു
“ഇത് മുരളി….നാരായണൻകുട്ടിയുടെ അളിയനാണ്..”
ഞാൻ അല്പം ശങ്കിച്ചു നിന്നു, പുതിയ അയിറ്റം സൂക്ഷിക്കണം, തലയോട്ടിയും കൈഎല്ലുകളും, ചുവന്ന പശ്ചാത്തലത്തിൽ!!
“ നമ്മുടെ സാറിന്റെ ജേഷ്ടന്റെ മകൻ….”
“ഉവ്വോ.. നമസ്കാരം ”
“നമസ്കാരങ്ങൾ”
മുരളിയും തിരിച്ച് വിഷ് ചെയ്തു, അവിടുന്ന് ഞങ്ങൾ എല്ലാവരും കൂടെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു, ചേട്ടൻ മുരളിയോട് കുശലം പറഞ്ഞ് മുന്നെ നടന്നു, ഞങ്ങൾ പിൻപേയും. റെയിൽവേ മേൽപ്പാലത്തിലൂടെ ഞങ്ങൾ പിൻവശത്തെ ഗേറ്റിൽ എത്തി, അവിടെ നിന്നും അല്പം ദൂരെ ആയിരുന്നു ബസ്സ് പാർക്ക് ചെയ്തിരുന്നത്. ആനവണ്ടിയിൽ മാത്രം (വളരെ അപൂർവ്വമായെ പ്രൈവറ്റ് ബസ്സിൽ കയറാറുള്ളു, കാരണം അതിൽ കയറണമെങ്കിൽ ആലപ്പുഴ ടൌണിൽ എത്തണം അല്ലങ്കിൽ ചങ്ങനാശേരി ടൌണിൽ എത്തണം) യാത്ര ചെയ്തിട്ടുള്ള നാട്ടിൻപുറത്തുകാരന്, ഡെൽഹിയിൽ, ഡെൽഹിയിലെ ബ്ലൂ ലൈൻ, ഗ്രീൻലൈൻ,ഡി.റ്റി.ഡി.സി വണ്ടികൾ ഒക്കെ കണ്ടപ്പോൾ അത്ഭുതം തോന്നി (ഒരു ഭംഗി ഇല്ലാത്ത വണ്ടികൾ). തിരക്ക് കുറഞ്ഞ ഒരു വണ്ടിയിൽ ഞങ്ങൾ കയറി. അത് മുദ്രിക എന്നറിയപ്പെടുന്ന റൂട്ട് (റിംഗ് സർവ്വീസ്സ് ) ബസ്സട്ട, കിംഗ്സ് വേ ക്യാമ്പ്, മോഡൽ ടൌൺ, അസ്സാദ്പൂർ, വസീർപൂർ, പഞ്ചാബിബാഗ്, മായാപുരി നാരായണ. ദൌളകുവാം.എന്നീ സ്ഥലങ്ങളെല്ലാം ചുറ്റി പോകുന്ന വണ്ടി ആയിരുന്നു അത് , ഞാൻ മനസ്സിൽ പറഞ്ഞു എന്തൊക്കെ പേരാ ഓരോ സ്ഥലങ്ങൾക്ക്, ങാ ഇനി ഇതൊക്കെ പഠിക്കണം ഇതാണല്ലോ ഇനി എന്റെ നാട്…, ശിവനെ തുണ.
ക്ലീനർ (കിളിപ്പയ്യൻ) ഉച്ചത്തിൽ ഏതൊക്കയോ സ്ഥലങ്ങളുടെ പേരുകൾ പറഞ്ഞ് ആളെ വിളിച്ച് കയറ്റുന്നു, ഞങ്ങൾ എല്ലാവരും വണ്ടിയുടെ ബായ്ക്കിലെ സീറ്റിൽ ആയിരുന്നു. സാധനങ്ങൾ വയ്ക്കാൻ അതായിരുന്നു സൌകര്യം. എകദേശം അരമണിക്കൂർ എടുത്തു അവിടെ നിന്നും വണ്ടി നീങ്ങാൻ, പിന്നെ ഞാൻ ആകാം ഷയോടെ പുറത്തേയ്ക്ക് നോക്കിയിരുന്നു, വണ്ടി വേഗത്തിൽ നീങ്ങിത്തുടങ്ങി, ഇടയ്ക്ക് ചിലയിടങ്ങളിൽ ട്രാഫിക്ക് ജാം മൂലം വാഹനങ്ങളൂടെ നീണ്ട നിര തന്നെ കാണാമായിരുന്നു…………
എന്റെ (ഞങ്ങളുടെ) വിധി തേടിയുള്ളയാത്ര..,പ്രവാസത്തിൽ നിന്നും പ്രവാസത്തിലേയ്ക്കുള്ള തുടർ യാത്ര ആയിരുന്നു അത്…….

Saturday, May 9, 2009

മരിക്കാത്ത ഓർമ്മകൾ-5

-5-

അലസമായി പുറംകാഴ്ച്ചകൾ കണ്ടിരുന്നു, ആന്ത്രാപ്രദേശിലൂടെ ആണ് അപ്പോൾ വണ്ടി ഓടിക്കൊണ്ടിരുന്നത്, ഇന്നത്തെ ദിവസം മുഴുവൻ ആന്ത്രയിലൂടെ ആയിരിക്കും എന്ന് ആരോ പറയുന്നത് കെട്ടു. ഞാൻ അയാളെ ശ്രദ്ധിച്ചു, മലയാളം ആണ് സംസാരിക്കുന്നത്, തൊട്ടടുത്ത് ഒരാൾകൂടെ ഇരിക്കുന്നു, കാഴ്ച്ചയിൽ അയാളും മലയാളി ആണ് എന്ന് തോന്നുന്നു.
“ചേട്ടൻ മലയാളി ആണ് അല്ലെ “
മലയാളം സംസാരിക്കുന്ന ഒറ്റനോട്ടത്തിൽ മലയാളിലുക്ക് ഉള്ള തന്നോട് മലയാളി ആണോ എന്ന് ചോദിച്ച ഇവൻ ആരടെ എന്ന അർത്ഥത്തിൽ എന്നെ നോക്കി പിന്നെ അല്പം കടുപ്പിച്ചു പറഞ്ഞു
“അതെ…”
“ഹാവു ആശ്വാസമായി ഒരു മലയാളിയെ കണ്ടല്ലോ, കോയമ്പത്തൂർ കഴിഞ്ഞപ്പോൾ മുതൽ പാണ്ടികളുടെ ശല്ല്യമായിരുന്നു”
അയാൾ വല്ല്യ താത്പര്യമില്ലാത്ത മട്ടിൽ കേട്ടിരുന്നു, കൊല്ലാൻ ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ.
“ചേട്ടന് ഡെൽഹിയിൽ ജോലി ഉണ്ടോ “
“ഉവ്വ്..”
മുട്ടിക്കൂടിയാൽ ഒരു പണി ശരിയാകുമോ, ഭഗവതി ഉപകാരം ആരുടെ രൂപത്തിലാണെന്ന് പറയാൻ വയ്യല്ലോ, പിന്നെ അദ്ദേഹത്തിന്റെ ജോലി ഏത് കമ്പനിയ്ല് ആണെന്നും, ഏത് സ്ഥലത്താണ് എന്നൊക്കെ ചോദിച്ച് മനസ്സിലാക്കി. കൂടെ ഒരുകാര്യം കൂടെ ചോദിച്ചു, ഇവിടെ ഏത് ജോലിക്കാണ് കൂടുതൽ ശമ്പളവും, സാധ്യതയും. അവരോട് സംസാരിച്ച് ഡെൽഹിയിലെ തൊഴിൽ സാധ്യതയെ കുറിച്ച് ഒരു എകദേശരൂപം കിട്ടി. ഇനി വേണം തീരുമാനിക്കാൻ എത് വേഷം കെട്ടണമെന്ന്.
“നിങ്ങൾ മൂന്ന് പേരും തൊഴിൽ അന്വേഷിച്ചാണോ ഡെൽഹിയിലേയ്ക്ക്”
“അതെ..”
ചേട്ടൻ അർത്ഥം വച്ചാണോ ചോദിച്ചത് എന്ന ഒരു സംശയം തോന്നി
“എന്ത് പഠിച്ചിട്ടാ വരുന്നത്”
“ഇവൻ ഇലക്ട്രീഷൻ ആണ്”
സുന്ദരനെ ചൂണ്ടി ഞാൻ പറഞ്ഞു
“ഇവൻ ഇലക്ട്രോണികസ്”
“ഞാൻ ഡ്രാഫ്റ്റിംഗ്”
“എല്ലാവരും ഐ.ടി.ഐ”
“അതെ”
“ഞങ്ങളൊക്കെ ഡെൽഹിയിൽ വരുമ്പോൾ ഒത്തിരി അവസരങ്ങൾ ഉണ്ടായിരുന്നു, ഇന്ന് അത്രയുമില്ലെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിൽ തൊഴിൽ കിട്ടുന്നത് ഒരു വല്ല്യകാര്യമല്ല, പിന്നെ നല്ല മനസ്സുണ്ടായിരിക്കണം ഒപ്പം ജീവിക്കണം എന്ന ആഗ്രഹവും”
പിന്നെ, അങ്ങോട്ടുള്ള യാത്ര വളരെ രസകരമായിരുന്നു, തങ്ങളുടെ ഡെൽഹി ജീവിതാനുഭവങ്ങൾ, എല്ലാം മനസ്സു തുറന്നു, പലസ്റ്റേഷനിലും വണ്ടി നിർത്തുമ്പോൾ ജീവിതത്തെന്റെ യാഥാർത്ഥ്യങ്ങൾ നേരിൽ കാണാൻ കഴിഞ്ഞു, എത് ദുർബ്ബലന്റെയും മനസ്സ് ശക്തിപ്പെടുന്ന കാഴ്ച്ചയാണ്, ഓരോ സ്റ്റേഷനിലും നമ്മളെ വരവേൽക്കുന്നത്.അന്നത്തെ ദിവസം പെട്ടന്ന് കൊഴിഞ്ഞു, മറക്കാനാവത്ത ദിവസങ്ങൾ ആണ് കേരള എക്സ്പ്രസ്സ് സമ്മാനിച്ചത്.,
പുറത്ത് അസ്ഥമന സൂര്യന്റെ ചിവപ്പിന് കാഠിന്യം ഏറിവന്നു ഒപ്പം വീശി അടിക്കുന്ന കാറ്റിന് തണുപ്പും. വൈകുന്നേരം ഏതോ ഒരു ചെറിയ സ്റ്റേഷനിൽ വണ്ടി നിന്നു. സുന്ദരൻ പുറത്തുനിന്നും നല്ല ചായ സംഘടിപ്പിച്ചു, ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ സുന്ദരനോട് പറഞ്ഞു
“അളിയ ഇന്ന് നല്ല തണുപ്പ് ഉണ്ടാകുമെന്നാണ് തോന്നുന്നത്, ഡിസംബർ അല്ലെ”
“ശരിയാ, പുറത്ത് ഇപ്പോൾ തന്നെ നല്ല തണുപ്പുണ്ട്”
“അടുത്ത സ്റ്റേഷനിൽ നിന്നും കഴിക്കാൻ എന്തെങ്കിലും വാങ്ങാം “
“ശരി”
അല്പം കഴിഞ്ഞപ്പോൾ ഒരു സ്റ്റേഷൻ എത്തി, ഞാനും സുന്ദരനും കൂടെപുറത്തേയ്ക്ക് ഇറങ്ങി, സുശീലൻ ബാഗ് സൂക്ഷിക്കുന്ന ചുമതലയിൽ ആയിരുന്നു ഒരു തട്ട് കട (അല്ലെങ്കിൽ ഉന്തുവണ്ടി എന്നും പറയാം) യിൽ നിന്നും പൂരിയും കിഴങ്ങ് കറിയും വാങ്ങി. ദൂരെ ചുവന്ന ലൈറ്റ് പച്ചയിലേയ്ക്ക് കൂട്മാറി, ഞാനും സുന്ദരനും വേഗം വണ്ടിലക്ഷ്യമാക്കി നീങ്ങി, വണ്ടിച്ചക്രം പാളത്തിൽ ഉരസി നീങ്ങിതുടങ്ങി, ഒരുകുതിപ്പിന് ഞങ്ങൾ വണ്ടിയിൽ കയറിപറ്റി, നെഞ്ചിടിപ്പോടെ സുശീലൻ ഞങ്ങളെ നോക്കി നിൽക്കുന്നു…….

Friday, March 20, 2009

മരിക്കാത്ത ഓർമ്മകൾ-3


-3-

ശരിക്കും പറഞ്ഞാൽ എനിക്കത്ര പ്രാരാബ്ദം ഒന്നുമില്ലായിരുന്നു, പെങ്ങന്മാരെ കെട്ടിച്ചയക്കുക, അച്ഛൻ ഉണ്ടാക്കിവച്ച കടം തീർക്കുക തുടങ്ങി അവശനായകന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒന്നും എനിക്കില്ലായിരുന്നു. ഞാനും എന്റെ അനുജനും ഞങ്ങൾ രണ്ട് ആണ്മക്കൾ, പിന്നെ അച്ഛനും അമ്മയും,രണ്ടുപേരും ചെറുപ്പം. കുറച്ച് സ്ഥലവും, അതിൽ ഓടിട്ട ഒരു കൂരയും.അന്ന് ഞങ്ങളുടെ പരിസരത്തുള്ളതിൽ വച്ച് നല്ല വീട് ഞങ്ങളുടേത് ആയിരുന്നു അച്ഛന് കച്ചവടം ഉണ്ടായിരുന്നപ്പോൾ തട്ടിക്കൂട്ടിയതാണ് വീട്. അക്കാലത്ത് ഞങ്ങൾക്ക് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അച്ഛന്റെ പണപ്പെട്ടിയിൽ നിന്നും വെള്ളിനാണയങ്ങൾ (ഒരു രൂപ നാണയം) അടിച്ച് മാറ്റി ആയിരുന്നു വട്ടച്ചെലവുകൾ നടത്തിയിരുന്നത്…. ഇതിനെ മോഷണം എന്നും ഞാൻ കള്ളൻ ആണ് എന്നുമുള്ള നിർവചനത്തിന് നിൽക്കേണ്ട.., ഇതൊക്കെ ജീവിതത്തിന്റെ ഓരോ ഭാഗങ്ങൾ അല്ലെ ദാസാ അച്ഛനു് വയ്യാണ്ടാവുന്നതുവരെ ഞങ്ങൾ അടിപൊളി ആയിട്ടാണ് ജീവിച്ചത്, പിന്നെ കുറേശ്ശ ദാരിദ്ര്യം ഞങ്ങളിൽ പിടിമുറുക്കി…. പക്ഷേ സുന്ദരന്റെ അവസ്ഥ ഇതായിരുന്നില്ല. അവന്റെ അച്ഛൻ തെങ്ങുകയറ്റത്തൊഴിലാളി ആയിരുന്നു, അമ്മ തുണിഅലക്കി ഇസ്തിരിഇട്ട് കൊടുക്കുന്ന പണിയും.അവന് രണ്ട് സഹോദരിമാരും മൂത്തജേഷ്ടനും അടങ്ങുന്ന ഇത്തിരി വലിയ കുടുംബം, ദാരിദ്രം ഉണ്ടെങ്കിലും പുറത്ത് അറിയത്തക്ക പഞ്ഞം ഇല്ലായിരുന്നു എന്നതാണ് സത്യം
സുന്ദരന്റെ അച്ഛനെ ഞങ്ങൾ അയ്യർ എന്നായിരുന്നു വിളിച്ചിരുന്നത്, അധികം പൊക്കമില്ല്ലാത്ത മെല്ലിച്ച ഒരു മനുഷ്യൻ. ആദ്യമൊന്നും അയ്യർ മദ്യപിക്കില്ലായിരുന്നു, പിന്നെ ആഘോഷങ്ങളിൽ അല്പം സേവിച്ചു, അതുപിന്നെ വളർന്ന് ജീവിക്കുന്നത് തന്നെ മദ്യപിക്കാൻ എന്ന നിലയിൽ എത്തി. ഒപ്പം ദാരിദ്രം അടുക്കളയിലും, അയ്യർ നന്നായി മദ്യപിച്ചാൽ പിന്നെ ഉത്സവമാണ് താൻ മാത്രമുള്ള ലോകത്തിൽ അസഭ്യം പറഞ്ഞും നാടൻ പാട്ടു പാടിയും അയ്യർ ഞങ്ങളുടെ ഇടവഴികൾ സ്മൃദ്ധമാക്കാറുണ്ട്, ചുവടുറയ്ക്കാതെ ആടിനീങ്ങുന്ന അയ്യരുടെ പ്രകടനം ആസ്വദിക്കറുണ്ടെങ്കിലും, സുന്ദരനെകുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നാറുണ്ട്, അന്നൊരുദിവസം വൈകിട്ട് നെഞ്ച്വേദനയുടെ രൂപത്തിൽ അയ്യരെ മരണം കവർന്നു.അയ്യരുടെ വിയോഗം സുന്ദരനെ സാമ്പത്തികമായി തകർത്തില്ലങ്കിലും ഒരു ശൂന്യത അവൻ അനുഭവിച്ചു.ഉദാസീനനായ ജേഷ്ടന്റെ ജീവിതരീതിയും പുരനിറഞ്ഞ് നിൽക്കുന്ന സഹോദരിമാരും ആണ് സുന്ദരനെ പ്രാവാസിയാക്കിയത്. സുന്ദരന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി
“എടാ ദെ ചായ വരുന്നു നാലെണ്ണം പറയ് “
കാന്റീനിലെ കേറ്ററിം സർവ്വീസുകാരുടെ ലാഭക്കച്ചവടമാണ് ചായ, കാപ്പി പിന്നെ ഏതെങ്കിലും ഒരു “കടി” യും, കീശ കാലിയാകാൻ ഈ കടിയും കുടിയും മാത്രം മതി.
“ചേട്ട ഒരു നാല് ചായ കൊട് “
പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു. സുന്ദരൻ നാല് വടയ്ക്കും പറഞ്ഞു
“എത്ര ആയി ചേട്ട “
“ഇരുപത് രൂപ”
ഞാൻ ഒന്നുഞടുങ്ങി, ഇരുപത് രൂപയ്ക്ക് മൂക്ക്മുട്ടെ തിന്നാം, സർക്കാർ വക പീഠനമല്ലെ സഹിക്കുകതന്നെ. ഒന്നും മിണ്ടാതെ ഇരുപത് രൂപ എടുത്ത് നൽകി അയാൾ പണവും വാങ്ങി അടുത്ത കസ്റ്റമറെ തിരക്കി യാത്രയായി, വെള്ള പ്ലാസ്റ്റിക്ക് കപ്പിൽ ചെങ്കൽ നിറമുള്ള ചായ, ഞാൻ അതിലേയ്ക്ക്തന്നെ നോക്കിയിരുന്നു.വീട്ടിൽ അമ്മ നിർബന്ധിച്ചാൽ പോലും ഞാൻ ചായ കുടിക്കാറില്ല, ഇവിടെ., അപ്പോൾ സുന്ദരന്റെ അടുത്ത ചോദ്യം വന്നു
“നീ ആരെയാ ഓർക്കുന്നെ, അവളെ ആണോ “
“എതവളെ ? നിചുമ്മാ ചെറിയല്ലെ സുന്ദരാ “
“നീ അതിന് ചൂടാകുന്നതെന്തിനാ…”
അപ്പോൾ ചേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു,
“ചായ തണുത്താൽ പിന്നെ അത് കാൽകാശിന് കൊള്ളില്ല “
അപ്പോഴാണ് ഞാൻ ചായതണുക്കുന്നതിനെ പറ്റി ഓർത്തത്, ഒറ്റവലിക്ക് മുഴുവൻ കുടിച്ചു പ്ലാസ്റ്റിക്ക് കപ്പ് ചുരുട്ടി ജന്നലിന്റെ വിടവിലൂടെ പുറത്തേയ്ക്ക് എറിഞ്ഞു.ചായക്ക് പകരം ഒരു കട്ടൻ കാപ്പി ആയിരുന്നെങ്കിൽ അടിപൊളിആയിരുന്നേനെ, കട്ടൻകാപ്പിയും പരിപ്പ് വടയും, വിപ്ലവം വളർന്നത് അങ്ങനെഅല്ലെ, ഇന്നത്തെ ജയരാജന്മാർക്കല്ലെ അതൊക്കെ പിടിക്കാതെ വരുന്നത്. സുന്ദരൻ ഒരു എൽ .സി മെമ്പർ ആയിരുന്നു. വീട്ടിൽ പാർട്ടിയുടെ സ്കൂട്ണി മീറ്റിംഗ് നടക്കുമ്പോൾ (മാസത്തിൽ ഒരുതവണ ഞങ്ങളുടെ വീട്ടിൽ വച്ചായിരിക്കും) കുട്ടി സഖാക്കന്മാർക്ക് കട്ടൻകാപ്പി വിതരണം ചെയ്തിട്ടുള്ള ഒരു കുഞ്ഞുകമ്മ്യൂണിസ്റ്റായിരുന്നു ഈ ഞാനും. കഴിഞ്ഞകാലങ്ങളിലെ സംഭവങ്ങൾ മനസ്സിലൂടെ കടന്നുപോയി, എന്റെ ഈ യാത്രയ്ക്ക് വീട്ടിൽ അത്ര നല്ല സപ്പോർട്ട് ആയിരുന്നില്ല, അമ്മ അനുകൂലിച്ചപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ലെന്നുമാത്രം. കൊച്ചഛന്മാരെല്ലാം എതിർത്തു. കാരണം അവർക്ക് മുൻപിൽ ജീവിക്കുന്ന ഉദാഹരണങ്ങൾ ഒന്നുമില്ലായിരുന്നു ഡെൽഹിയിൽ പോയി നന്നായി എന്ന് ചൂണ്ടികാണിക്കാൻ. അതും എന്റെ യാത്രയുടെ അംഗീകാരം കുറയ്ക്കുന്നതിന് ഒരു കാരണമായി
എങ്ങിനയും രക്ഷപെടണം അതിന് ഇനീ ഒരു രാജാവിന്റെ മകൻ വേഷം കെട്ടാനും ഞാൻ ഒരുക്കമായിരുന്നു എന്നതാണ് സത്യം. പക്ഷേ ഡെൽഹിയിൽ അധോലോകങ്ങൾ അത്ര ശക്തമല്ലല്ലോ ബോംബെ പട്ടണം പോലെ. എന്തുജോലിയും ചെയ്യാൻ തയ്യാർ ആണെന്നാണ് ഞാൻ ചേട്ടനോട് പറഞ്ഞത് അതുകൊണ്ടുതന്നെ മനസ്സിനെ ഏത് തൊഴിൽ ചെയ്യാനും തയ്യാറാക്കുന്ന ശ്രമത്തിലായിരുന്നു. പിന്നെയും മനസ്സിൽ നൂറ് ചോദ്യങ്ങൾ. ചേട്ടൻ പണിതരമാക്കിത്തരാം എന്ന് പറഞ്ഞാലും പണി കിട്ടിയില്ലെങ്കിൽ എങ്ങനെ ജീവിക്കും ? ഭാഷ അറിയാതെ തൊഴിലില്ലാതെ എങ്ങനെ പിടിച്ചുനിൽക്കും ? ഏയ് അങ്ങനൊന്നും വരില്ല എന്ന ദാസനും വിജയനും കളിയിൽ സമാധാനിച്ചു.
“ടിക്കറ്റ് പ്ലീസ്സ്…”
ചിന്തയിൽ നിന്നും ഒരു ഞെട്ടലോടെ ഞാൻ ഉണർന്നു, തൊട്ടുമുന്നിൽ കറുത്തകോട്ടീട്ട ഒരു മനുഷ്യൻ അയാളുടെ കയ്യിൽ ഒരു കറുത്ത ഫയൽ, അതിൽ ക്ലിപ്പ്ചെയ്തിരിക്കുന്ന കുറെ പ്രിന്റുകളും ഉണ്ടായിരുന്നു. ഞാൻ മുകളിലെ ബർത്തിൽ കിടക്കുന്ന ചേട്ടനെ ചൂണ്ടികാണിച്ചു. അദ്ദേഹത്തിന്റെ കയ്യിൽ ഞങ്ങളുടെ ടിക്കറ്റ് ഉണ്ട് എന്ന് പറഞ്ഞു, അയാൾ ഒന്നും മിണ്ടാതെ ചേട്ടന്റെ ബർത്തിനരുകിലേയ്ക്ക് നീങ്ങി.സുശീലൻ എന്നെ നോക്കി, ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു.
“ടി.ടി.ആർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നവരെ പിടിക്കുന്ന ആളാ”
അവന്റെ മുഖത്ത് അല്പം പരിഭ്രമം കണ്ടു, പാവം ആദ്യമായതുകൊണ്ടായിരിക്കും. ചേട്ടൻ ബർത്തിൽ നിന്നും താഴെ ഇറങ്ങി, പഴ്സിൽ നിന്നും ടിക്കറ്റ് എടുത്ത് ടിക്കറ്റ് എക്സാമിനറെ കാണിച്ചു. അയാൾ അതിൽ മൂന്ന് ടിക്കറ്റ് കാണിച്ച് ചോദിച്ചു
“ഇത് ആരുടെ ഒക്കെയാണ് “
“ഇവരുടെ മൂന്ന് പേരുടെ ആണ് “ ഞങ്ങളെ ചൂണ്ടി പറഞ്ഞു. എന്താണ് സംഭവം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല, പക്ഷെ ഒരുകാര്യം എനിക്ക് ഉറപ്പായി എന്തോ തരികിട പരിപാടി നടന്നിട്ടുണ്ട്…
“നിങ്ങൾ മൂന്നുപേരും എന്റെ കൂടെ വരുക”
അയാൾ കമ്പാർട്ട്മെന്റിന്റെ പിറകുവശത്തേയ്ക്ക് നടന്നു.സ്ലീപ്പർ ക്ലാസ്സിന്റെ ലാസ്റ്റ് കോച്ചിലായിരുന്നു ഞങ്ങൾ ഇരുന്നത്, പുറത്ത് ചൂട് തെല്ല് ശമിച്ചിരുന്നു. ഞങ്ങൾ അയാൾക്ക് പിന്നാലെ നടന്നു.
“ലോക്കൽ ടിക്കറ്റ് എടുത്ത് എന്തിനാണ് നിങ്ങൾ സ്ലീപ്പർ ക്ലാസ്സിൽ കയറിയത് ? “
ലോക്കലും, സ്ലീപ്പറും സംഗതി പെശകാണെന്ന് മാത്രം മനസ്സിലായി, ചേട്ടൻ റിസർവ്വേഷന്റെ പൈസ്സ മുഴുവൻ വാങ്ങിയതാണല്ലോ. പിന്നെ എങ്ങനെ ഇത് ലോക്കൽ ടിക്കറ്റ് ആയി ?
“സാർ, ഞങ്ങൾക്ക് അറിയില്ലായിരുന്നു”
“ഫൈൻ അടച്ച് ടിക്കറ്റ് വാങ്ങിക്കോ “
പഴ്സിന്റെ അവസ്ഥ പരിതാപകരമായിരുന്നതിനാൽ ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ഞങ്ങളുടെ അവസ്ഥ കണ്ട അയാൾ ചോദിച്ചു
“നിങ്ങൾ ഡെൽഹിക്ക് എന്തിനു പോകുന്നു”
“ജോലിക്ക് “
“കൊള്ളാം ജോലിക്ക് പോകുന്നതെ തരികിട പരിപാടി കാണിച്ചിട്ടാണ് അപ്പോൾ നീയൊക്കെ ഡെൽഹിയിൽ ചെന്നാൽ എന്തൊക്കെ കാട്ടിക്കൂട്ടും ?”
“സാർ ഞങ്ങൾ അത്തരക്കാരല്ല “
“ഉം”
“സാർ ഞങ്ങളുടെ കയ്യിൽ ഇനി ടിക്കറ്റിന് ഉള്ള പൈസ ഇല്ല”
കുറച്ച് നേരം അയാൾ ഒന്നും പറയാതെ നിന്നു, ഞങ്ങളുടെ ദയനീയവസ്ഥ കണ്ടിട്ടാകും
“ഒരു കാര്യം ചെയ്യ്, പാലക്കാട്ട് ഇറങ്ങി, ലോക്കൽ കമ്പാർട്ട്മെന്റിൽ കയറിക്കോ അല്ലെങ്കിൽ നിങ്ങളെ പോലീസിൽ ഏൽപ്പിക്കേണ്ടി വരും “
ഞങ്ങൾ മൂന്ന് പേരും പരസ്പരം നോക്കി, എന്തും വരട്ടെ എന്ന് കരുതി ഞാൻ പറഞ്ഞു
“ശരി സാർ…”

Wednesday, March 18, 2009

മരിക്കാത്ത ഓർമ്മകൾ -2

-2-
എന്റെ ഹൃദയത്തുടിപ്പ് വേഗത്തിലായി, ഞാൻ ഇതിന് മുൻപ് ഒരിക്കൽ മാത്രമേ തീവണ്ടിയിൽ കയറിയിട്ടുള്ളു. കൊല്ലം വരെ യാത്രചെയ്ത പരിചയമേ പറയുവാനായുള്ളു. ദൂരെ നിന്നും തീവണ്ടിയുടെ ചൂളമടി കേട്ടു. ഞാൻ പോക്കറ്റിൽ പരതി, പഴ്സ്സ് ഉണ്ട് എന്ന് ഉറപ്പാക്കി, അല്പം നേരം കഴിഞ്ഞപ്പോൾ പുകതുപ്പിക്കൊണ്ട് രാജകീയഭാവത്തിൽ കേരള എക്സ്പ്രസ്സിന്റെ എഞ്ചിൻ ദൃശ്യമായി, പിന്നെ എല്ലാം….,
“ഏടാ ഒരു മിനിട്ട് മാത്രമാണ് ഇവിടെ നിർത്തുക, എത്രയും പെട്ടന്ന് അകത്ത് കയറാൻ നോക്കിക്കോണം “
പിറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, തിരക്ക് കുറവായതിനാൽ ഞങ്ങൾ എല്ലാവരും പെട്ടന്ന് തീവണ്ടിക്കുള്ളിൽ കയറിപറ്റി. അല്പനിമിഷം കഴിഞ്ഞപ്പോൾ വണ്ടി നീങ്ങിത്തുടങ്ങി…., സുശീലന്റെ കണ്ണുകൾ ഈറനായിരുന്നു, സുന്ദരനും ഞാനും വളരെ സന്തോഷവാന്മാർ ആയിരുന്നു…. അമ്മാവന്റെ വാക്കുകൾ കാതിൽ മുഴങ്ങി
“ എടാ പൂഹെ, വല്ല്യ പണക്കാരനായി വരുമ്പോൾ ഞങ്ങളെ ഒക്കെ മറക്കുമോ “
പുറത്തേയ്ക്ക് നോക്കി പുഞ്ചിരിച്ചു….,
“നിങ്ങൾ അവരവരുടെ ബാഗുകൾ ഒക്കെ സൂക്ഷിച്ച് വയ്ക്കുക”
തന്റെ ബാഗ് ബർത്തിൽ വയ്ക്കുന്നതിനിടയിൽ ചേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു,
അപ്പാപ്പിയുടെ കടയിൽ നിന്നും വാങ്ങിയ ബാഗ് ഞാൻ വളരെ ശ്രദ്ധയോടെ സീറ്റിന്റെ കീഴിൽ വച്ചു.സുന്ദരനും സുശീലനും അവരുടെ ബാഗും സുരക്ഷിതമാക്കി. പിന്നെ ഞങ്ങൾ അടുത്തടുത്ത സീറ്റുകളിൽ സ്ഥാനം പിടിച്ചു.
പുറത്ത് ഓടിമറയുന്ന കാഴ്ച്ചകൾ, സ്റ്റേഷനുകൾ പിന്നിട്ട് വണ്ടി വടക്കോട്ട് കുതിച്ചു.ഏകദേശം മൂന്ന് മണി ആയപ്പോൾ ചേട്ടൻ വിളിച്ചു

‘വിശക്കുന്നുണ്ടോടാ…”
“ഏയ്..,ഇല്ല…”
“എനിക്ക് വിശക്കുന്നുണ്ട് നമുക്ക് എന്തെങ്കിലും കഴിക്കാം, നിങ്ങൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് കാന്റീനിൽ നിന്നും വാങ്ങാം “
“ഇല്ല ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..”
“എന്നാൽ എടുക്ക്”
ഞങ്ങൾ പോളിബാഗിൽ കരുതിയിരുന്ന ചോറുപൊതി പുറത്തെടുത്തു, സീറ്റിൽ പത്രം നിവർത്തി അതിൽ ചോറ് പൊതി വച്ചു, പിന്നെ ഓരുരുത്തരായി ബോഗിയുടെ പിറകിലുള്ള ടോയിലറ്റിലേയ്ക്ക് നടന്നു. കൈകഴുകയ ശേഷം ഞങ്ങൾ സീറ്റിൽ എത്തി.പൊതി തുറന്നു, എന്റെ പൊതിയിൽ കുത്തരി ചോറും പിന്നെ വഴന ഇലയിൽ പൊതിഞ്ഞുവച്ച കറികളും, കാള ഇറച്ചിഉലർത്തിയത്, കരിമീൻ വറുത്തത്, ആഡംബരത്തിന്റെ മൂർത്ത ഭാവം, ഒരുകാര്യം എനിക്ക് ഉറപ്പായി അമ്മ ആരോടോ കടം വാങ്ങിയിരിക്കുന്നു. ടിക്കറ്റിന്റെ കാശ് പടിഞ്ഞാറേതിലെ ചേച്ചിയുടെ കൈയ്യിൽ നിന്നും വാങ്ങുന്നത് ഞാൻ കണ്ടിരുന്നു. ഇതെ ഈ യാത്ര അമ്മയ്ക്ക് ഒരു ഭാരമാകാതിരുന്നാൽ മതിയായിരുന്നു. ഞാൻ അയച്ചുകൊടുത്തില്ലങ്കിൽ പാടത്ത് പണി എടുത്തുവേണം അമ്മയ്ക്ക് ഈ കടം ഒക്കെ വീട്ടാൻ., എനിക്ക് ഒരു വല്ലായ്ക തോന്നി,
“എടാ നീ എന്ത് സ്വപ്നം കാണുകയാ…, മനുഷ്യന് വിശന്നിട്ട് വയ്യ “
ചേട്ടൻ വളരെ ഉഷാറായിട്ട് പൊതി അഴിക്കുന്നു
“ആഹാ കരിമീനും, കാള‌ഇറച്ചിയും… സംഗതി കൊള്ളമല്ലോ , ആ ഇറച്ചി കുറച്ച് ഇങ്ങഓട്ട് തട്ടടേ..”
ഞാൻ കരിമീനും കുറച്ച് ഇറച്ചിയും ചേട്ടന്റെ ഇലയിൽ വച്ചു പിന്നെ കാച്ചുമോര് എടുത്ത് അല്പം ഒഴിച്ചു..
“ങാ.. മതി ഒത്തിരി ആയാൽ സീറ്റിലെല്ലാം ആകും, നിങ്ങള് തുടങ്ങ്.”
“ശരി ചേട്ടാ…”
ഞങ്ങൾ മൂന്നുപേരും ഊണ് കഴിക്കാൻ ആരംഭിച്ചു അപ്പോൾ സുന്ദരന്റെ വക കമന്റ്
“മക്കളെ നന്നായി കഴിച്ചോ ഇനി എത്ര നാൾ കഴിഞ്ഞാൽ ആയിരിക്കും ഇത്രയും നല്ല ഒരു ഊണ് കിട്ടുക.. തകർത്തോ “
“നിന്റെ കരിനാക്ക് വളയ്ക്കാതടാ “
എല്ലാവരും ചിരിച്ചു, ഊണ് കഴിഞ്ഞ് കൈ കഴുകി ഞങ്ങൾ വീണ്ടും പഴയപോലെ സീറ്റിൽ ചാരികിടന്നു, അപ്പോൾ വണ്ടി ഏറണാകുളം കഴിഞ്ഞിരുന്നു. ചേട്ടൻ ആരോടന്നില്ലാതെ പറഞ്ഞു
“ഇനി രണ്ട് ദിവസം ഈ ചൂടും തണുപ്പും കൊള്ളണം..”
ഞാൻ സുന്ദരനെ നോക്കി, അവൻ എന്നെ നോക്കി ചിരിച്ചു
“സുന്ദരാ, ഞാൻ ഒന്നു മയങ്ങാൻ പോകുകയ, എന്റെ ബാഗുകൂടെ ശ്രദ്ധിച്ചോണം കേട്ടോ”
പുറത്തുനിന്നുള്ള കാറ്റ് വളരെ കുളിർമ്മ ഉള്ളതായിരുന്നു., ജനാലയ്ക്ക് പുറത്തുള്ള കാഴ്ച്ചകൾ കണ്ട് ഞാൻ അങ്ങനെ ഇരുന്നു… നേരിയതോതിൽ എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങൾ ഒക്കെ ഓർത്തു, അച്ഛന് ഇനീ പണിചയ്യാൻ ആവുകയില്ല.അനിയൻ മധ്യപ്രദേശിൽ നിന്നും തിരിച്ചുവന്നു, അവിടെ അവന് കാലവസ്ഥ പിടിക്കുന്നില്ല. ഇനീ എന്റെ ഊഴം കാലവസ്ഥ പിടിച്ചാലും ഇല്ലെങ്കിലും പിടിച്ചുനിന്നെ പറ്റു. ഒന്നും അയച്ചുകൊടുക്കാൻ പറ്റിയില്ലെങ്കിലും സ്വന്തം കാര്യത്തിനുള്ള പണം സ്വയം കണ്ടെത്തിയെ പറ്റു. ചിന്തകൾ മനസ്സിനെ മിധിച്ചുകൊണ്ടിരുന്നു. സുന്ദരന്റെ സ്സ്വരം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
“നീ എന്താ സ്വപ്നം കാണുകയാണോ “
“ഏയ് അല്ലടാ വീട്ടിലെ ഓരോ കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു “
“വിടടാ….അതൊക്കെ നേരെ ആകും”
“ശരി.. നോക്കാം”
സുന്ദരൻ, അവൻ ചിരിച്ചു… ഞാൻ അവനെ അത്ഭുതത്തോടെ നോക്കി ഇവന് എങ്ങനെ ഇത്ര സന്തോഷവാനായിരിക്കാൻ കഴിയുന്നു………………………..

Monday, March 16, 2009

മരിക്കാത്ത ഓർമ്മകൾ-1

-1-
(എന്റെ പ്രവാസജീവിതത്തിലൂടെ, ഇത്തരം കാര്യങ്ങൾ കുത്തിക്കുറിച്ചിടാൻ ഞാൻ ഒരു മഹാനോ അറിയപ്പെടുന്ന ആളോ അല്ല, എങ്കിലും വെറുതെ കോറിയിടുന്നു ഒഴിവ് നേരങ്ങളിൽ)
മുത്തച്ഛിയുടേയും, മുത്തച്ഛന്റേയും കാൽതൊട്ട് വണങ്ങി, അമ്മയോടും അചഛനോടും യാത്രപറഞ്ഞ് ഇറങ്ങി.
“ഒന്ന് വേഗം ആകട്ടെ ട്രയിൻ കൃത്യസമയത്ത് തന്നെ എത്തും”
കൂട്ടുകാർ ധൃതിവച്ചു. പെട്ടന്ന് തന്നെ ബാഗ് തോളിൽ തൂക്കി ഞാൻ ഇറങ്ങി, എന്റെ പ്രവാസ ജീവിതം അവിടെ നിന്നും ആരംഭിച്ചു. വീട്ടിൽ നിന്നും ഏറെ ദൂരത്തെ യാത്രയുണ്ട് ബസ്റ്റോപ്പിലേയ്ക്ക്, ഒരു കുഗ്രാമം വികസനത്തിന്റെ നിഴൽ പോലുമേൽക്കാതെ നിൽക്കുന്ന ഗ്രാമം. വയലേലകളും, തെങ്ങിൻ തൽപ്പുമായി, എവിടെയും പച്ചപ്പ്. പുലർച്ചെ ദേവിക്ഷേത്രത്തിൽ നിന്നും ഉയരുന്ന ഗായത്രിമന്ത്രം, അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് ഒരു ഉന്മേഷമാണ്, പിന്നെ കൂട്ടുകാരുമൊത്ത് അമ്പലകുളത്തിൽ ഒരു മുങ്ങിക്കുളി (കുറഞ്ഞത് മുക്കാൽ മണിക്കൂർ) അങ്ങനെ നാട്ടിൻ പുറത്തിന്റെ എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിരുന്നു കൂട്ടിന്. ജീവിക്കാൻ ഈ സൌഭാഗ്യം പോരാ എന്നതിരിച്ചറിവാണ് എന്നെ പ്രവാസത്തിന്റെ പടിക്കൽ എത്തിച്ചത്.,
“എടാ നീ സ്വപ്നം കണ്ടോണ്ട് നിൽക്കാതെ വേഗം വാ…”
വീണ്ടും സുഹൃത്തുക്കളുടെശകാരം, ശരിയാണ് ഭാരത് റെയിൽവേ എനിക്കായി വെയിറ്റ് ചെയ്യത്തില്ലല്ലോ. അവർക്കൊപ്പം നടന്നെത്തി, പാടത്തിന്റെ നടുവിലൂടെ ഒരു ബണ്ട്, തൈത്തെങ്ങ് വച്ച്പിടിപ്പിച്ചിരിക്കുന്ന അത് ഞങ്ങളുടെ വീട്ടിലേയ്ക്ക് വരാനുള്ള എളുപ്പ വഴിയാണ്. അത് അവസാനിക്കുന്നത് ഒരു ചെറിയ വട്ടത്തുരുത്തിലാണ് അവിടെ കുറച്ചാളുകൾ താമസിക്കുന്നു, എല്ലാവരും പാവപ്പെട്ടവർ, മീൻ പിടിച്ചും കൃഷിപ്പണിചെയ്തും ജീവിക്കുന്നവർ, അതിന്റെ അപ്പുറത്ത് കപ്പോളപ്പള്ളി, കുറേ പഴയ ഒരു കത്തോലിക്ക പള്ളിയാണ്, പരിചയമുള്ള മുഖങ്ങൾ എല്ലാവരും എന്നെ നോക്കി, ഒരു ചിരി പാസ്സാക്കി ഞങ്ങൾ മുന്നോട്ട് നടന്നു. പള്ളിയുടെ അപ്പുറം പമ്പയാറിന്റെ കൈവഴിയാണ് അത് കുറുകെ കടന്നുവേണം ബസ്റ്റോപ്പിൽ എത്താൻ, ഞങ്ങൾ കടത്തുകടവിലേയ്ക്ക് ചെന്നു, വഞ്ചിയിലേയ്ക്ക് ഞങ്ങൾ ഓരോരുത്തരായി കയറി പ്രായമായ ഒരു മനുഷ്യനായിരുന്നു വഞ്ചിക്കാരൻ, ഞങ്ങൾ എല്ലാവരും ( ഞങ്ങളുടെ ഗ്രാമത്തിലുള്ളവർ) അദ്ദേഹത്തെ അമ്മാവൻ എന്നായിരുന്നു വിളിക്കാറ്,
“ ആരാട പൂഹെ ജോലിക്ക് വെളിയിൽ പോകുന്നത് ?”
“ ഇവന്മാര് രണ്ടും ആണ് കക്ഷികൾ “
എന്നെയും എന്റെസുഹൃത്തിനേയും ചൂണ്ടിക്കൊണ്ട് ഞങ്ങളുടെ കൂട്ടുകാരിൽ ഒരാൾ പറഞ്ഞു,
“ വല്ല്യ ആളായി വരുമ്പോൾ ഞങ്ങളെ മറക്കുവോടാ പൂഹെ…”
ഈ പൂഹെ വിളി അമ്മാവന്റെ സ്പെഷ്യൽ അയിറ്റമാണ്, അതിൽ ആർക്കും അദ്ദേഹത്തോട് പരാതിയില്ലതാനും., ഇനിയും വഴിയിൽ ഒറ്റുപാട് പരിചയക്കാർ കാണും, അങ്ങനെ ചോദിച്ചും പറഞ്ഞും ഞങ്ങൾ ബസ്റ്റോപ്പിൽ എത്തി. യാത്രക്കാർ എത്തി തുടങ്ങുന്നതെ ഉള്ളു, ഞങ്ങൾ ചെന്ന ഉടനെ തന്നെ ഞങ്ങൾക്ക് ബസ്സ് കിട്ടി, പിന്നിലേയ്ക്ക് ഓടിമറയുന്ന കാഴ്ച്ചകൾ, ജന്നലിലൂടെ കാറ്റ് ഉള്ളിലേയ്ക്ക് വീശി അടിച്ചു. ഞങ്ങളുടെ റൂട്ടിൽ ആനവണ്ടിയെ ഉള്ളൂ (രണ്ടാന എന്നാൽ K.S.R.T.C) ഞങ്ങളുടെ റൂട്ടിൽ വണ്ടി ഓടിയില്ലെങ്കിൽ അന്ന് ചങ്ങനാശ്ശേരി ഡിപ്പോയിൽ കാശ് കാണില്ല എന്നാണ് അടക്കം പറയുന്നത്. അരമണിക്കൂർകൊണ്ട് വണ്ടി സ്റ്റാന്റിലെത്തി, അവിടുന്ന് രണ്ട് ഓട്ടോറിക്ഷയിൽ ഞങ്ങൾ സ്റ്റേഷനിൽ എത്തി.,
“വണ്ടിവരാൻ ഇനീ എത്ര സമയം ഉണ്ട് “
“ഒന്ന് ഇരുപത്തി ഒൻപതിനാണ് സമയം ഇപ്പോൾ ഒന്നായി “
“അളിന്മാർക്കിനി അര മണിക്കൂർ കൂടെ “
എല്ലാവരും ചിരിച്ചു, ഞങ്ങൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ ഞങ്ങളെ കാത്ത് രണ്ട്പേർ അവിടെ ഉണ്ടായിരുന്നു, ഒരാൾ ഞങ്ങൾക്ക് പണിശരിയാക്കിത്തരാം എന്ന് പറഞ്ഞ ഞങ്ങളുടെ പരിചയക്കാരൻ, പിന്നെ ഞങ്ങളെ പോലെ മറ്റൊരു പയ്യനും, എനിക്ക് അന്ന് ഇരുപത്തിമൂന്ന് വയസ്സ് പ്രായം, എന്റെ കൂടെഉള്ള സുന്ദരന് (തൽക്കാലം അങ്ങനെ വിളിക്കാം) ഇരുപത്തഞ്ച് വയസ്സ് പ്രായം കണ്ടാൽ നമ്മുടെ ഹരീശ്രി അശോകനെ പോലെ ആരോഗ്യ ദൃഡഗാത്രൻ, ഞങ്ങളുടെ കൂടെ വരുന്ന പയ്യന് പതിനെട്ട് വയസ്സ് പ്രായം കാണും. മെലിഞ്ഞ ശരീരപ്രകൃതി, മുടി നീട്ടി വളർത്തി, മൊത്തത്തിൽ ആൾ ഒരു സുശീലൻ (ഇതും ഒരു തൽക്കാല നാമം) ഇനീ ആണ് ഉണ്ണിക്കുട്ടൻ, ആള് ഒരു സിമ്പ്ലൻ, തേച്ച് മിനുക്കിയ വസ്ത്രം കാഴ്ച്ചയ്ക്ക് നല്ല ഗെറ്റപ്പ്, ഉണ്ണിക്കുട്ടനെ ഞങ്ങൾ ചേട്ടൻ എന്നാണ് വിളിച്ചിരുന്നത്.., പുഞ്ചിരിച്ചുകൊണ്ട് ഞങ്ങൾ ചേട്ടന്റെ അടുത്തേയ്ക്ക് ചെന്നു
“ചേട്ടനൊക്കെ വന്നിട്ട് ഒത്തിരിനേരമായോ ? “
“ഇല്ല ഇപ്പോൾ വന്നതെ ഉള്ളു,“
പിന്നെ സുശീലനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി,
“ഇത് സുശീലൻ, വടക്കെ ഭാഗത്തുള്ളതാ, അത് ഇവന്റെ അച്ഛനും അമ്മയും “
കുറച്ച് ദൂരെ സിമന്റ് ബഞ്ചിൽ ഇരിക്കുന്ന ഒരു പുരുഷനും സ്ത്രീയും, ഒപ്പം ഒരു പെൺകുട്ടിയും, ഞങ്ങൾ എല്ലാവരും കൂടെ അവർ ഇരുന്ന ബഞ്ചിന്റെ അടുത്തേയ്ക്ക് ചെന്നു.
“ഇവനെ ഞാൻ അറിയും,… മറ്റേപയ്യൻ ?”
എന്നെ നോക്കി അയാൾ പറഞ്ഞു, ശരിയാ കാഥികനെ എല്ലാരും അറിയും പക്ഷെ തിരിച്ച് അങ്ങനെ ആവണമെന്നില്ലല്ലോ ഞാൻ മറുപടിയായി ഒന്നു ചിരിച്ചു. മറ്റെ പയ്യൻ എന്ന് വിവക്ഷിച്ചത് സുന്ദരനെ, പറഞ്ഞുവന്നപ്പോൾ അവന്റെ അച്ഛനും, അദ്ദേഹവും സുഹൃത്ത്ക്കൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ എല്ലാവരും പരസ്പരം അറിയുന്നവർ, അല്പം സമയം അങ്ങനെ നാട്ടുകാര്യം പറഞ്ഞിരുന്നപ്പോൾ സ്റ്റേഷനിൽ നിന്നും അനൌൺസ്മെന്റ് മുഴങ്ങി.
“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരത്തുനിന്നും ന്യൂഡെൽഹിക്ക് പോകുന്ന കേരള എക്സ്പ്രസ്സ് അല്പസമയത്തിനുള്ളിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാ‍ണ് “
എല്ലാവരും പെട്ടന്ന് ഉന്മെഷവാന്മാരായി ബാഗ് തോളിൽ ഇട്ടുകൊണ്ട് ഞങ്ങൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേയ്ക്ക് നീങ്ങി…….